ന്യൂയോർക്ക്: വികസിത-വികസ്വര രാഷ്ട്രമെന്നോ ദരിദ്ര രാഷ്ട്രമെന്നോ ഭേദമില്ലാതെ ലോകം കൊറോണ വ്യാപനം മൂലം വിഷമസന്ധിയിലൂടെ കടന്നുപോകുമ്പോൾ അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന, തെരഞ്ഞെടുപ്പും കൺവൻഷൻ പോലുള്ള ആഘോഷങ്ങളും നടത്തണമെന്ന ചിലരുടെ വാദം അനൗചിത്യവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ.
ലോക രാഷ്ട്രങ്ങൾക്കൊപ്പം അമേരിക്കയും കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുകയാണ്. ഫ്ലോറിഡയിലും കാലിഫോർണിയയിലും ടെക്സാസിലും കൊറോണ വൈറസ് അക്ഷരാർത്ഥത്തിൽ താണ്ഡവമാടുകയാണ്. ജൻമദേശത്തു നിന്ന് അതിജീവനത്തിനായി അമേരിക്കയിലെത്തിയ മലയാളി സമൂഹത്തിന് ജീവിതോപാധി തന്ന നാടാണ് അമേരിക്ക . സ്വന്തം നാടിനെ പോലെ ഈ അധിവാസ ഭൂമിയേയും പരിഗണിക്കേണ്ടത് ഓരോ പ്രവാസികളുടെയും കടമയും ഉത്തരവാദിത്വവുമാണ്. ഈ വസ്തുതകൾ ഉള്ളിൽ സൂക്ഷിച്ചു കൊണ്ടാണ് ഫൊക്കാന എന്ന സംഘടന 1983 ൽ രൂപീകരിക്കപ്പെട്ടതും ക്രമേണ മലയാളികളുടെ മാതൃകാ സംഘടനയായി വളർന്നതും.
ഫൊക്കാന സ്ഥാപിതമായ അന്നുമുതൽ അതിന്റെ കാലാകാലങ്ങളായുള്ള സാരഥികൾ അധിവാസ ഭൂമിയോട് കൂറ് പുലർത്തിക്കൊണ്ട് അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനും അഭ്യുന്നതിക്കും വേണ്ടിയാണ് പ്രവർത്തിച്ചു വന്നത്. സംഘടനയുടെ നേതൃത്വത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുകയും അത് മലയാളി സമൂഹത്തിന് ഒട്ടാകെ തന്നെ ഗുണകരമാക്കാൻ ജൻമഭൂമിയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോൾ കൊറോണ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനും പ്രതിരോധിക്കുവാനുമായി ഫൊക്കാനയുടെ ഭാരവാഹികളും അംഗങ്ങളും ഒട്ടേറെ സന്നദ്ധ സഹായ സേവനങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്.
അധിവസിക്കുന്ന നാട്ടിലെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക അകലപാലനം പോലുള്ള നിയന്ത്രണങ്ങൾക്കും അനുരോധ്യമായ സേവന പ്രവർത്തനങ്ങളാണ് ഫൊക്കാന ഔദ്യോഗിക നേതൃത്വം ആ വിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതിനിടയിൽ സംഘടനയിൽ ഉടനെ തെരഞ്ഞെടുപ്പ് വേണമെന്നും കൺവൻഷൻ നടത്തണമെന്നും വാദിക്കുന്നവരുടെ മാനസിക നില സംശയമുണർത്തുന്നതാണ്. മഹാമാരിയിലൂടെ പ്രകൃതി, പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിലനില്പിന്റെ വഴികൾ തേടുകയാണ് മാനവകുലം. ഇതിനിടയിൽ നമ്മൾ മലയാളികളിൽ ഉൾപ്പെടുന്ന ചിലർ മത്സരത്തിനും ആഘോഷങ്ങൾക്കും വേണ്ടി യാതൊരു മനസാക്ഷി കുത്തുമില്ലാതെ മുറവിളി കൂട്ടുന്നത് മലയാളി സമൂഹത്തിന് തന്നെ അപമാനകരമാണ്.
ദീർഘദർശനത്തോടെ മലയാളി പ്രവാസി സമൂഹത്തിലെ സഹജീവി സ്നേഹികളായ ഒരു തലമുറ കെട്ടിപ്പടുത്ത ഫൊക്കാന ആ ധർമ്മം അനുഷ്ഠിച്ചു വരുമ്പോൾ ആ സൽപേരിനെയാണ് ചിലർ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത്. ലോകം ഇന്ന് ജീവിക്കാൻ വേണ്ടി പൊരുതുമ്പോൾ ഒരു പ്രവാസ ഭൂമിയിൽ നിന്ന് സദുദേശ്യത്തിനായി സ്ഥാപിതമായ ഒരു സംഘടനയെ സ്ഥാനമാനങ്ങൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്നവർ പൂർവികരുടെ ത്യാഗം കാണാൻ കഴിയാത്തവരാണ്.
ഫൊക്കാനയുടെ രൂപീകരണം മുതൽ അതിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഈ വാർധക്യ കാലത്ത് ഇത്രയും മനുഷ്യത്വരഹിതമായ മനോഗതി വച്ചുപുലർത്തുന്നവരുടെ പ്രതിലോമകരമായ നീക്കങ്ങൾ ഫൊക്കാനയെ തകർക്കാനായി ഉന്നം വയ്ക്കുന്നതിന് സാക്ഷിയാകേണ്ടിവരുമ്പോൾ സ്വയം പരിതപിക്കാനേ കഴിയുന്നുള്ളൂ. കുത്സിത നീക്കങ്ങളെ ഫൊക്കാനയുടെ പ്രബുദ്ധരായ ഭൂരിപക്ഷ അംഗങ്ങൾ തിരിച്ചറിയുമെന്നു തന്നെയാണ് വിശ്വാസം". ടി. എസ്. ചാക്കോ സന്ദേശത്തിൽ പറയുന്നു.