Image

വിമാനാപകടം; മരണം 19 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

Published on 07 August, 2020
വിമാനാപകടം;  മരണം 19 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്‌സ്. 344 ദുബായ്  കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്..കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകര്‍ന്ന് തെറിച്ചു.

ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60),സഹപൈലറ്റ് അഖിലേഷ് കുമാര്‍, യാത്രക്കാരായ രാജീവ് കോക്കല്ലൂര്‍, കോഴിക്കോട് സ്വദേശി ഷറഫുദ്ദീന്‍ പിലാശ്ശേരി(35) ,നാദാപുരം സ്വദേശിനി മനാല്‍ അഹമ്മദ്(25) ,തിരൂര്‍ സ്വദേശിനി സഹീര്‍ സയ്ദ് (38), ഐമ(4), ബാലുശേരി സ്വദേശി ജാനകി(55), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്(23), എടപ്പാള്‍ കുന്നത്ത് വീട്ടില്‍ കെ.വി. ലൈലാബി(51), കോഴിക്കോട് വെള്ളിമാട്കുന്നിലെ സഹീറ ബാനു(30), മകന്‍ അഫ്‌സല്‍ മുഹമ്മദ് (10 മാസം), കോഴിക്കോട് ബീച്ച് സ്വദേശിനി ഷിനോബിയ (40), തിരൂര്‍ സ്വദേശി ശാന്ത (55), സുധീര്‍ എന്നിവരുള്‍പ്പടെയുള്ളവരാണ് മരിച്ചത്.

പൈലറ്റ്, കോപൈലറ്റ്, നാല് ജീവനക്കാര്‍ എന്നിവരാണ് യാത്രക്കാര്‍ക്ക് പുറമേയുണ്ടായിരുന്നത്. വിമാനത്തിന് തീ പിടിക്കാത്തത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. കനത്ത മഴയും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നു.ഇതിനാല്‍ 7.40 നെത്തിയ വിമാനം മൂന്നുതവണ ചുറ്റിപ്പറന്ന ശേഷമാണ് ഇറങ്ങിയത്. സാധാരണ റണ്‍വേയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് ലാന്റ് ചെയ്യുന്നത്. ഈ വിമാനം പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്റ് ചെയ്തത്. റണ്‍വേയുടെ ടെച്ചിങ് ലൈന്‍ പകുതിയോളം കഴിഞ്ഞാണ് നിലത്തിറങ്ങിയതെന്ന് കരുതുന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് മാനുവല്‍ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിര്‍ത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് പൂര്‍ണമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക