യുദ്ധകാണ്ഡം നൂറ്റിപ്പതിനൊന്നു മുതൽ നൂറ്റി ഇരുപത്തിയെട്ട് സർഗം വരെ
രാവണൻ കൊല്ലപ്പെട്ടിരിക്കുന്നു. ഇനി അദ്ദേഹത്തിനു ഉചിതമായ സംസ്ക്കാരം നൽകേണ്ടതുണ്ട് എന്ന് രാമൻ വിഭീഷണ നോട് ആവശ്യപ്പെട്ടു. അതു ശിരസ്സാ വഹിച്ചു വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി, ഉത്തമമായ ചിത ചമച്ചു. അന്തഃപുര സ്ത്രീകൾ കണ്ണീർ വാർത്തുകൊണ്ടു മലർ തൂകി. പിന്നെ, വിഭീഷണൻ യഥാവിധിചിതക്കു തീ കൊളുത്തി.
രാവണശേഷക്രിയകൾക്കു ശേഷം രാമൻ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു. അതിനു ശേഷം ഹനുമാനെ അടുത്തു വിളിച്ചു സീതയോട് രാവണവധത്തെക്കുറിച്ചും യുദ്ധവിജയത്തെക്കുറിച്ചും പറയുവാൻ ഏർപ്പാടു ചെയ്തു.
ഹനുമാൻ ഉടനെ അശോകവനികയിൽ എത്തുകയും ഒറ്റ വസ്ത്രവുമായി, മലിനയായി ദുഃഖിതയായിരിക്കുന്ന സീതയോടു രാമ വിജയത്തെക്കുറിച്ചു വിവരിക്കുകയും ചെയ്തു. അതു കേട്ടു ഒരു നിമിഷം ആനന്ദം കൊണ്ടു സീത നിശ്ശബ്ദയായി. പിന്നെ പ്രിയ വാർത്ത കേട്ടു കണ്ണു നിറഞ്ഞ് ഹനുമാന് എന്തു സമ്മാനം നൽകുമെന്നു ചിന്തിച്ചു നിന്നു. ഈ സമയം ഹനുമാൻ ഇത്ര കാലം സീതയെ ക്രൂരമായി ഉപദ്രവിച്ച രാക്ഷസികളെ മുടിച്ചു കളയട്ടെ എന്നു ചോദിച്ചു. എന്നാൽ, ശ്രേഷ്ഠ പുരുഷൻ പാപകർമ്മികളായ മറ്റാളുകളുടെ പാപകർമ്മത്തിനു പ്രതികാരം ചെയ്യാറില്ല എന്നു മറുപടി പറഞ്ഞു ഹനുമാനെ സീത തടഞ്ഞു. വൈകാതെ സീതയെ കാര്യങ്ങൾ ധരിപ്പിച്ചതായി ഹനുമാൻ മടങ്ങിച്ചെന്നു രാമനെ അറിയിച്ചു. ഈ സമയമായപ്പോഴേക്ക് കുളിച്ച് പട്ടുവസ്ത്രങ്ങളണിഞ്ഞ് രാമ സവിധത്തിലെത്തണമെന്നു രാമൻ ആവശ്യപ്പെട്ടതായി വിഭീഷണനും അന്തഃപുര സ്ത്രീകൾ മുഖേന സീതയെ ധരിപ്പിച്ചു. രാമാജ്ഞ അനുസരിച്ചു സീത പട്ടുവസ്ത്രങ്ങളും മാല്യങ്ങളും ആഭരണങ്ങളും ധരിച്ചു പല്ലക്കിൽ രാമനടുത്തേക്കു ചെന്നു. സീത വരുന്ന വഴിയിൽ വാനരന്മാരും അരക്കന്മാരും സീതയെ കാണുവാൻ തിക്കിതിരക്കി. എന്നാൽ വിഭീഷണൻ്റെ സൈനിർ അവരെ നിയന്ത്രിച്ചു എന്നാൽ പെട്ടന്നു രാമൻ അതു തടഞ്ഞു.എന്നിട്ടു പറഞ്ഞു, " പല്ലെക്കിൽ നിന്നിറങ്ങി സീത നടന്നു വരട്ടെ. വ്യസന കാലത്തോ, ആപത്കാലത്തോ, സ്വയംവര വേളയിലോ, യാഗത്തിലോ, സ്ത്രീയെ മറ്റുള്ളവർ കാണുന്നതിൽ തെറ്റില്ല. മാത്രവുമല്ല ഇപ്പോൾ ഞാനിവിടെ ഉണ്ടുതാനും."
ആർക്കും രാമൻ്റെ മുഖത്തേക്കു നോക്കുവാൻ പോലുമായില്ല. തുടർന്നു
രാമൻ സീതയോടു പറഞ്ഞു, അന്യൻ്റെ അന്തഃപുരത്തിൽ പാർത്തവളെ സ്വീകരിക്കുവാൻ എനിക്കാകില്ല. ഇനി ആർക്കൊപ്പം വേണമെങ്കിലും, എങ്ങോട്ടു വേണമെങ്കലും സീതയ്ക്കു പോകാം. നീ സ്വതന്ത്രയാണ്.
രാമൻ്റെ ക്രൂരമായ വാക്കുകൾ കേട്ടു സീത, പിന്നെന്തിനാണു ഹനുമാനെ അയച്ചതെന്നും ഇത്ര അധികം ജീവഹാനി വാനരന്മാർക്കു സംഭവിക്കും വിധം യുദ്ധം വേണ്ടിയിരുന്നില്ലല്ലോ എന്നും ചോദിച്ചു.
അതിനു മറുപടിയായി, ഭാര്യ അപഹരിക്കപ്പെട്ടു എന്ന അപമാനം കുലത്തിനു സംഭവിക്കാതിരിക്കുവാനാണ് അതു ചെയ്തവനെ കൊന്നത് എന്നു രാമൻ പറഞ്ഞുവച്ചു.
അതോടെ ഇനി ഭൂമിയിൽ വാഴുന്നതിൽ അർത്ഥമില്ലെന്നു കണ്ട്, സീത ലക്ഷ്മണനോടു ചിത ചമയ്ക്കുവാൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ അതനുസരിച്ചു. ഒരു നിമിഷമെങ്കിലും താൻ രാമനെ മനസാ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ സ്വീകരിക്കുക എന്ന് അഗ്നിദേവനോടു പ്രാർത്ഥിച്ചു കൊണ്ടു സീത അഗ്നിയിൽ പ്രവേശിച്ചു.
ഈ സമയം എല്ലാ ദേവകളും ഭൂമിയിൽ രാമനു മുന്നിലെത്തി.അവർ രാമനോട് അങ്ങു വെറും മർത്യനല്ല എന്നും മറിച്ച്, സാക്ഷാൽ ദേവനാരായണൻ തന്നെയാണെന്നു അറിയിച്ചു. ഈ സമയം അഗ്നി, ഒരു പോറൽ പോലുമില്ലാതെ സീതയെ കൈകളിലേന്തി രാമനു മുന്നിലെത്തി. എന്നിട്ട്, കളങ്കമേതുമില്ലാത്ത സീതയെ സ്വീകരിക്കുക എന്നാജ്ഞാപിച്ചു.
ഇതു കേട്ടു സീതയിൽ തനിക്കേതു വിധ സംശയവുമില്ലെന്നും, പക്ഷേ ലോകർ നാളെ പഴിക്കുമെന്നു ഭയന്നാണ് അപ്രകാരം പെരുമാറേണ്ടി വന്നതെന്നും അറിയിച്ചു. ഈ സമയം ദശരഥനും മൂവർക്കു മുന്നിലും പ്രത്യക്ഷനായി മൂവരേയും അനുഗ്രഹിച്ചു.എല്ലാ ദേവകളും മടങ്ങി.
അതോടെ അയോധ്യയിലേക്കു മടക്കയാത്രക്കുള്ള ഒരുക്കമായി. പുഷ്പകവിമാനത്തിൽ വിഭീഷണനും, സുഗ്രീവനും അടക്കമുള്ള വാനര പ്രമുഖന്മാരുമായി അയോധ്യയിലേക്കു മടങ്ങി. രാമനിർദ്ദേശപ്രകാരം ഹനുമാൻ രാമൻ്റ വരവ് ഭരതനെ അറിയിച്ചു.അതിൻ പ്രകാരം രാമനെ സ്വീകരിക്കുവാൻ അയോധ്യ ഒരുങ്ങി.
ഏവരും എത്തിച്ചേർന്നതോടെ താമസംവിനാ അയോധ്യാപതിയായി ശ്രീരാമ പട്ടാഭിഷേകവും നടന്നു.
ഇരുപത്തേഴാം ദിനം സമാപ്തം