കൂടെ പഠിച്ചവർ
കൂടപ്പിറപ്പുപോലൊന്നായി രസിച്ചവർ,
കൂടിയ കാലത്തു കൂക്കിവിളിച്ചവർ,
മേഘങ്ങളോളം പറന്നു ചെന്നെത്തിയോർ
മാവിൻചുവട്ടിലായ് നീറായി നിന്നവർ,
ബഞ്ചിനിരുവശം കാലിട്ടു പിൻതിരിഞ്ഞു -
ന്തിക്കളിച്ചു ചിരിച്ചു കുഴഞ്ഞവർ
മുനയിട്ട റൂളിയാൽ കുത്തി നോവിച്ചവർ
കരിവളക്കൂട്ടമുടച്ചടി വാങ്ങിയോർ
ചൂത്തയായ് ബഞ്ചിൽകരേറി -
നിൽക്കുമ്പൊഴും
ടീച്ചറെൻ തോളിന്റെ താഴെയെന്നോർത്തവർ .
ചേമ്പില ചൂടിയ വർഷകാലങ്ങളിൽ
തേമ്പിയ വെള്ളത്തിലൊന്നായ് ചെളിച്ചവർ
കാരത്തിൽ മുക്കിക്കറമാറ്റിപ്പിന്നെയും
കാറണിമേഘത്തെ കാത്തു കഴിഞ്ഞവർ .
ഉപ്പുമാവില്ലെങ്കിലെന്തു പള്ളിക്കുടം
അത്രമേൽ നാവു സുഖിച്ച നട്ടുച്ചകൾ .
മന്മദലീല മനസ്സിൽ കളിയ്ക്കാത്ത
പൊന്മണിക്കാലമേ നിന്നെ നമിക്കുന്നു.