Image

യുക്മയുടെ ശമ്പളവര്‍ധന കാന്പയിന് തുടക്കമായി

Published on 26 August, 2020
 യുക്മയുടെ ശമ്പളവര്‍ധന കാന്പയിന് തുടക്കമായി

ലണ്ടന്‍: നഴ്സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ പുതിയ കാന്പയിനു തുടക്കം കുറിച്ചു.

ആദ്യ ഘട്ടത്തില്‍ പ്രാദേശിക എം.പിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്ന കാന്പയിന്റെ ഭാഗമായി കേംബ്രിഡ്ജ്, ക്‌ളീതോര്‍പ്‌സ്, വോക്കിംഗ് എംപിമാര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു.

യുക്മ നഴ്‌സസ് ഫോറം ലീഗല്‍ അഡൈ്വസറും കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല കേംബ്രിഡ്ജ് എംപി ഡാനിയേല്‍ സെയ്ച്ചനര്‍ക്ക് നേരിട്ട് നിവേദനം സമര്‍പ്പിച്ചു. ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ് - 19 പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച് പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നഴ്സിംഗ് ജീവനക്കാരെ അവഗണിച്ചത് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

യുക്മ നഴ്‌സസ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ലീനുമോള്‍ ചാക്കോ സമര്‍പ്പിച്ച നിവേദനം ക്‌ളീതോര്‍പ്‌സ് എംപി മാര്‍ട്ടിന്‍ വിക്കേഴ്‌സിനുവേണ്ടി സെക്രട്ടറി സ്വീകരിച്ചു. സ്‌കന്തോര്‍പ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യനും ചടങ്ങില്‍ പങ്കെടുത്തു. ഇരുനൂറോളം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവവേദനങ്ങള്‍ നേരിട്ട് നല്‍കുവാനുള്ള ശ്രമങ്ങളാണ് യുക്മ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

വോക്കിംഗില്‍ യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണിന്റെ നേതൃത്വത്തില്‍ ജോനാഥന്‍ ലോര്‍ഡ് എംപിക് നിവേദനം നല്‍കി. സൗത്ത് ഈസ്റ്റ് റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ സംബന്ധിച്ച ചടങ്ങില്‍ ലൗലി വര്‍ഗീസ് നിവേദനം കൈമാറി.

ഈ നൂറ്റാണ്ടില്‍ യു കെ യിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലേറെപ്പേര്‍ നേഴ്സിംഗ് മേഖലയിലൂടെയാണ് ഇവിടെത്തിയത്. യു കെ പ്രവാസി മലയാളികളുടെ മൊത്തം കുടുംബ വരുമാനത്തെ ഗുരുതരമായവിധം ബാധിക്കുന്നു എന്നതാണ് യുക്മ ഈ വിഷയത്തില്‍ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുവാന്‍ പ്രധാന കാരണമെന്ന് യുക്മ ദേശീയ നേതാക്കളായ മനോജ്കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

ഈ വര്‍ഷം പ്രാബല്യത്തില്‍ വരത്തക്കവിധം നഴ്സിംഗ് മേഖലാ ജീവനക്കാര്‍ക്ക് 12.5 ശതമാനം ശമ്പള വര്‍ധനവ് അടിയന്തരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍എച്ച്എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നഴ്സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ്, പി ആര്‍ അല്ലെങ്കില്‍ സിറ്റിസണ്‍ഷിപ്പ് ആയി മാറ്റുക, തൊഴില്‍രംഗത്ത് വിവേചനങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക, ഇമിഗ്രന്റ് ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരിടേണ്ടുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മിറ്റി പ്രാദേശിക എംപി മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്.

വേതന വര്‍ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു കെ യില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വീസ നിയമങ്ങളില്‍ അടിയന്തരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മിറ്റി നടത്തുന്നുണ്ട്. കോവിഡ് പോരാട്ടത്തില്‍ വലിയ പങ്കുവഹിച്ച ഈ വിഭാഗത്തെ മാനുഷീക പരിഗണയോടെ മാനിക്കുംവിധം സര്‍ക്കാര്‍ നിലപാടെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് യുക്മ നഴ്‌സസ് ഫോറം നേതാക്കളായ സാജന്‍ സത്യന്‍, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവര്‍ പറഞ്ഞു.

നിരവധി എംപിമാര്‍ നേരിട്ട് നിവേദനം കൈപ്പറ്റുന്നതിനു പകരം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇ-മെയിലായി സ്വീകരിക്കുന്നുണ്ട്. അതത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരായ നഴ്‌സിംഗ്/ഹെല്‍ത്ത്/കെയര്‍/സോഷ്യല്‍ വര്‍ക്ക് ജീവനക്കാരായ മലയാളികള്‍ വഴി എംപിമാരിലേയ്ക്ക് നിവേദനം എത്തിക്കുന്നതിനാണ് യുക്മയുടെ ശ്രമം. ഇതിനോടകം തന്നെ ഇരുന്നൂറോളം എംപിമാരിലേയ്ക്ക് നിവേദനം നല്‍കുന്നതിനുള്ള വോളണ്ടിയര്‍മാര്‍ മുന്നോട്ട് വന്നു കഴിഞ്ഞു. യുകെയിലെ ആകെയുള്ള 650 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പകുതിയിലധികം എംപിമാരിലേയ്‌ക്കെങ്കിലും നിവേദനം എത്തിക്കുന്നതിനുവേണ്ടിയുള്ള ഊര്‍ജിതമായ ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് കാമ്പയിന്‍ ഓര്‍ഗനൈസിംഗ് ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ കാന്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും മനോജ്കുമാര്‍ പിള്ള 07960357679, അലക്‌സ് വര്‍ഗീസ് 07985641921 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക