ഇന്ത്യാന :- ഭാര്യാ ഭർത്താക്കന്മാരായ രണ്ട് യൂത്ത് മിനിസ്റ്റേഴ്സിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തുകയും ശരീരം കാറിനകത്തിട്ട് തീ കൊളുത്തുകയും ചെയ്ത കേസ്സിൽ ടെക്സ്സസിൽ നിന്നുള്ള ക്രിസ്റ്റഫർ ആൻഡ്രെ വയൽവറുടെ (40) വധശിക്ഷ വ്യാഴാഴ്ച വൈകിട്ട് ഇന്ത്യാ ഫെഡറൽ പ്രിസണിൽ നടപ്പാക്കി.
യുവ ദമ്പതിമാരായ ടോഡും (26) സ്റ്റേയ്സി ബാഗ്ലേയും (26) ഒരുമിച്ചു കില്ലിൻ ഗ്രേയ്സ് ക്രിസ്റ്റ്യൻ സെന്ററിൽ നടക്കുന്ന റിവൈവൽ മീറ്റിംഗിൽ പങ്കെടുക്കുവാൻ പുറപ്പെട്ടതായിരുന്നു. ഇവരുടെ കാറിൽ റൈഡ് ആവശ്യപ്പെട്ട ക്രിസ്റ്റഫർ , ബ്രാൻഡൻ ഉൾപ്പെടെ ചില ചെറുപ്പക്കാർക്ക് ദമ്പതികൾ റൈഡ് നൽകുന്നതിന് തയാറായി.
ഫോർട്ട് ഹുഡിലെ വിജനമായ സ്ഥലത്ത് എത്തിയതോടെ തോക്ക് ചൂണ്ടി ഇരുവരോടും കാറിന്റെ ട്രങ്കിൽ കയറാൻ ആവശ്യപ്പെട്ടു. ഇവരുടെ എ.ടി.എം കാർഡുയോഗിച്ചു പണം തട്ടാനായിരുന്നു പദ്ധതി. ഇതിനിടയിൽ സ്റ്റേയ്സിയുടെ വിവാഹ മോതിരം പ്രതികൾ കൈക്കലാക്കിയിരുന്നു. പിന്നീട് ടോഡിന്റെ തലയ്ക്കും സ്റ്റേയ്സിയുടെ മുഖത്തും ക്രിസ്റ്റഫർ നിറയൊഴിച്ചു. തുടർന്നു കാറിന്റെ ഗ്യാസൊലിൻ ഒഴിച്ചു തീ കൊളുത്തി. 1999 ജൂൺ 21 - നായിരുന്നു സംഭവം. അന്ന് തന്നെ പോലീസ് പ്രതികളെ പിടികൂടിയിരുന്നു.
ക്രിസ്റ്റഫർ , ബ്രണ്ടൻ തുടങ്ങി മറ്റു രണ്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തു. ക്രിസ്റ്റഫറിനും ബ്രണ്ടനും വധശിക്ഷ വിധിച്ചു. മറ്റ് പ്രതികൾക്ക് ജയിൽ ശിക്ഷയും. ബ്രണ്ടന്റെ വധശിക്ഷക്കുള്ള തീയതി നിശ്ചയിച്ചിട്ടില്ല.
കുറ്റകൃത്യം നടക്കുമ്പോൾ ക്രിസ്റ്റഫറിന് 19 വയസ്സായിരുന്നുവെന്നും ശരിയായ ബുദ്ധിവികാസം ഇല്ലായിരുന്നുവെന്നും പ്രതിഭാഗം അറ്റോർണികൾ വാദിച്ചു. ഇവരുടെ വാദഗതി കോടതി നിരാകരിച്ചു.
ഫെഡറൽ ഗവൺമെന്റ് വധശിക്ഷ പുനരാരംഭിച്ചതിനു ശേഷം ആദ്യ വധശിക്ഷ ലഭിക്കുന്ന കറുത്ത വർഗ്ഗക്കാരനാണ് ക്രിസ്റ്റഫർ. രണ്ടു ദിവസം മുമ്പാണ് മറ്റൊരു ഫെഡറൽ പ്രതിയുടെ വധശിക നടത്തിയത്.
വധശിക്ഷ നടപ്പാക്കുന്ന ജയിലിന്റെ മുൻപിൽ ക്രിസ്റ്റഫറിന്റെ മാതാവ് മാധ്യമ പ്രവർത്തകരോടു സംസാരിച്ചിരുന്നു. ശിക്ഷ ഒഴിവാക്കുന്നതിന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.