Image

ചികിത്സ നിഷേധിച്ച്‌ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം.കെ മുനീര്‍

Published on 28 September, 2020
ചികിത്സ നിഷേധിച്ച്‌ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം.കെ മുനീര്‍

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച്‌ ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിനേയും ആരോഗ്യവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. 


പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്‍ററുകള്‍ ആക്കി മാറ്റിയതിനാല്‍ മറ്റു അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലുയുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും "കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ"ഉപദേശം ഇനിയും കേട്ടുകൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. 


ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ പറഞ്ഞു.


പ്രസവ വേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ ചികിത്സിക്കാനാകില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. 


തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്ബ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ഡിസ്ചാര്‍ജ് ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.



സ്വകാര്യ ആശുപത്രികളുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരില്‍ ആശുപത്രികള്‍ കയ്യൊഴിഞ്ഞു. ഒടുവില്‍ 14 മണിക്കൂറിന്‍റെ അലച്ചിലിനൊടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പക്ഷേ അപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. പ്രസവത്തോടെ ആരോഗ്യനില മോശമായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക