പകലിനെക്കാളെനിക്കേറെയിഷ്ടം രാവെന്ന സുന്ദരിയെയായിരുന്നു. വെയിലില്ല തീക്കാറ്റുമില്ല രാവിൽ നേർത്ത നിലാവും കുളിരും മാത്രം. ഇരുൾ മൂടും മാനത്ത് താരങ്ങൾ കൺചിമ്മി വെളളി വെളിച്ചം പരന്നിടുന്നു നക്ഷത്രം നിറയുന്ന വിണ്ണിൻ്റെ ചാരുത രാത്രിയ്ക്ക് മാത്രം സ്വന്തമല്ലേ? മുല്ലപ്പൂമൊട്ടുകൾ മെല്ലെ വിരിയവേ രാവിലാ നറുമണമൊഴുകിടുന്നു എറെ നാൾ കൂടി നിശാഗന്ധി പൂത്തതും സുഗന്ധമുതിർത്തതും രാവിലല്ലേ? രാവേറെയായിട്ടും നിദ്ര കനിയാതെ ജാലകം മെല്ലെ തുറന്നിട്ടു ഞാൻ മുല്ലപ്പൂ ഗന്ധവും നേർത്ത കുളിർ കാറ്റും എന്നെ തഴുകി കടന്നു പോകേ പ്രണയാർദ്രമെൻമനമെന്തിനോ മറ്റൊരു പൊൻ വസന്തത്തെ കാത്തിരിപ്പൂ.
പ്രണയത്തിൻ്റെ ബാക്കിപത്രം
ഏതോ നിയോഗത്താലീ ജന്മയാത്രയിൽ എവിടെയോ വച്ചു നാം കണ്ടുമുട്ടി എന്തിനെന്നറിയാതെ എപ്പൊഴെന്നറിയാതെ എത്രയോ നമ്മളടുത്തു പോയീ
കൂരിരുൾ മൂടിയൊരെൻ്റെ മനസ്സിലെ ഈറൻ നിലാവായി നീ നിറയെ എത്രയോ രാവുകളിലെൻ്റെ സ്വപ്നങ്ങളിൽ അധരം മുകർന്നെന്നെ നീയുണർത്തി.
കാണുന്നതെല്ലാം വസന്തങ്ങളായന്ന് കേൾക്കുന്നതൊക്കെയും മധുര ഗീതം തഴുകുന്ന കാറ്റിലും നിൻ ഗന്ധമറിയവേ ഏതോ നിർവൃതിയിൽ ഞാനലിഞ്ഞു.
അരികത്തിരുന്നാ മാറിൽ തല ചായ്ക്കവേ സ്വർഗ്ഗമെൻ സ്വന്തമെന്നോർത്തു പോയ് ഞാൻ സ്വപ്നത്തിൽ പോലും നിരൂപിച്ചതില്ലന്ന് വേർപിരിയാനാണ് യോഗമെന്ന് .
ഒരു വാക്ക് മിണ്ടാതെ യാത്രാമൊഴിയില്ലാതെ എന്നിൽ നിന്നെന്തിനേ നീയകന്നു? ഇന്നുമറിയില്ലെനിക്ക് ഞാൻ നിന്നോട് എന്തപരാധം ചെയ്തുവെന്ന്.
ഇന്നെൻ്റെ മനസ്സിൽ പ്രണയമില്ല കിനാക്കളും പ്രതീക്ഷയും ബാക്കിയില്ല. ശിലയായി മാറിയ ഹൃദയവും പേറിയീ പാഴ് ജന്മമിന്നും ബാക്കിയായി.
Beautiful, poignant. Also chollable, wherein half its worth consists. Only, make sure to join some words: I don't have to tell you--I am convinced you know Malayalam very well. Congrats!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല