Image

അവര്‍ 'അവിടെ'യുണ്ട് (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 30 November, 2020
 അവര്‍ 'അവിടെ'യുണ്ട്  (രാജു മൈലപ്രാ)
ഓരോ ഗ്രാമത്തിലും തനതായ വ്യക്തിത്വമുള്ള ചില ഒറ്റയാന്‍മാരുണ്ട്- അവരുടെ സജീവ സാന്നിദ്ധ്യം കൂടിയുണ്ടെങ്കില്‍ മാത്രമേ ആ ദേശത്തിന്റെ കഥ പൂര്‍ണ്ണമാവുകയുള്ളൂ. ഇവരുടെയെല്ലാം സ്വഭാവത്തിന് മറ്റുള്ളവര്‍ ശ്രദ്ധിക്കത്തകതുപോലെ ചില സവിശേഷതകളുണ്ട്. അങ്ങിനെയുള്ള ഒരു പറ്റം ആളുകള്‍ ഞങ്ങളുടെ ഗ്രാമത്തിലുമുണ്ട്.
ചാരായമൊഴിച്ചു ചുവപ്പിച്ച ഉണ്ടക്കണ്ണുകളും, നരച്ച കൊമ്പന്‍ മീശയും, എളിയില്‍ തിരുകിവെച്ചിരിക്കുന്ന, ഇതുവരെയും ചോരമണമേല്‍ക്കാത്ത ഒരു കഠാരിയുമായി നടക്കുന്ന സ്വയംപ്രഖ്യാപിത ചട്ടമ്പി തൈപ്പൊടിയന്‍, പൊട്ടിയ ചില്ലലമാരിയില്‍, നൂലു പാകി പഴകിയ പരിപ്പുവടയും, പപ്പടബോളിയും, പഴംപൊരി ബാക്ക്ഗ്രൗണ്ടില്‍, കിടുകിടു ശബ്ദമുണ്ടാക്കിക്കൊണ്ടു, വെള്ളം തിളച്ചുമറിയുന്ന ബല്‍വാറിനു പിന്നില്‍, ഒട്ടിയ വയറുമായി ചായ അടിച്ചു കൊണ്ടു നില്‍ക്കുന്ന ചുക്കുണ്ണി നായര്‍- തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

അക്കൂട്ടത്തില്‍ അല്പം വിദേശ ബന്ധമുള്ള ഒരാളാണ്, ദാനിച്ചായന്‍ എന്നു ഞങ്ങള്‍ ബഹുമാനപുരസ്സരം സംബോധന ചെയ്യുന്ന ദാനി. പ്രത്യേകിച്ച് ഒരു പണിയും ചെയ്യുകയില്ല എന്ന ഉറച്ച തീരുമാനമാണ് ദാനിയേലിന്റെ പണി. 'ഒരു പണി കിട്ടിയിരുന്നെങ്കില്‍, രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരിക്കമായിരുന്നു'- എന്നു പറയുന്ന മോഹന്‍ലാല്‍ കഥാപാത്രത്തോടു പോലും അയാളെ ഉപമിക്കുവാന്‍ പറ്റുകയില്ല. കാരണം ജീവിതത്തില്‍ ഇന്നുവരെ ദാനി, മേലനങ്ങി ഒരു ജോലിയും ചെയ്തിട്ടില്ല. അതിനുള്ള ഒരാഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതായും കേട്ടിട്ടില്ല.

ഏതു പ്രവാസി നാട്ടിലെത്തിയാലും ദാനി അവിടെ പറന്നെത്തും-ഗള്‍ഫ് മലയാളിയെന്നോ, അമേരിക്കന്‍ മലയാളിയെന്നോ ഉള്ള വേര്‍തിരിവൊന്നും അയാള്‍ക്കില്ല- തനിക്കു കിട്ടുവാനുള്ള വിഹിതം കിട്ടിക്കഴിഞ്ഞാല്‍, പിന്നീട് അവിടെ നിന്നു കറങ്ങാതെ ഉടന്‍ സ്ഥലം കാലിയാക്കും.

കൈ പുറകില്‍ കെട്ടിയേ ദാനി നടക്കൂ. ഈ കൈക്കുള്ളില്‍, അതി വിദഗ്ദമായ ഒരു ചെറിയ ഭാണ്ഡക്കെട്ട് താങ്ങി നിര്‍ത്തിയിട്ടുണ്ട്- മൂന്നാലു ഷര്‍ട്ട് ഒരു മുണ്ടിനകത്തു പൊതിഞ്ഞ ഈ കെട്ടാണ്, സുഖനിദ്രക്കുള്ള തലയിണയായി ഉപയോഗിക്കുന്നത്.

ഇനി, ദാനിയുടെ ജീവിതം ഒരു ഫ്‌ളാഷ്ബാക്ക്/ തരക്കേടില്ലാത്ത ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണു ദാനിക്കുട്ടിയുടെ ജനനം. ഹൈസ്‌ക്കൂള്‍ വരെ ഒരു ക്ലാസിലും തടസ്സമില്ലാതെ മുന്നോട്ടു പോയ വിദ്യാഭ്യാസകാലം.

അക്കാലത്താണ് പത്തനംതിട്ടയില്‍ ആധുനീക സജ്ജീകരണങ്ങളോടു കൂടി- 'എവര്‍ഗ്രീന്‍' എന്ന ഹോട്ടല്‍ തുടങ്ങുന്നത്. പരിപ്പുവട, പക്കവട, സുഖിയന്‍, ഇഡഡ്‌ലി സാമ്പാര്‍, ദോശ വിത്ത് ചട്‌നി എന്നീ വിഭവങ്ങളുമായി സംതൃപ്തിയടഞ്ഞു പോന്നിരുന്ന, പത്തനംതിട്ടക്കാര്‍ക്ക് അതുവരെ അന്യമായിരുന്ന പൊറോട്ടാ, മട്ടണ്‍ ചാപ്‌സ്, അപ്പം, ലിവറുകറി, തുടങ്ങി ചിക്കന്‍, മട്ടണ്‍ ബിരിയാണി തുടങ്ങി വിശിഷ്ട ഭോജ്യങ്ങള്‍ വരെ ലഭിക്കുന്ന ഏക സ്ഥാപനം.

വരയന്‍ അണ്ടര്‍വെയര്‍ കാണത്തക്ക വിധം മടക്കിക്കുത്തിയ കൈലിയും, മുഷിഞ്ഞുനാറിയ തോര്‍ത്തു കൊണ്ടു തലയില്‍ക്കെട്ടും, ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ഓടിനടന്നിരുന്ന വിളമ്പുകാരുടെ സ്ഥാനത്ത്, വെള്ള പാന്റും, ഷര്‍ട്ടും ധരിച്ച സപ്ലയേഴ്‌സ് എത്തി കൈ കൊണ്ട് കഴിക്കുന്നത് പഴഞ്ചന്‍  രീതി ആയതിനാല്‍ പൊറോട്ട, ചാപ്‌സ്, ബിരിയാണി തുടങ്ങിയവ അകത്താക്കുവാന്‍  'മുള്ളും കത്തിയും' നല്‍കിയിരുന്നു.

'പൊറോട്ടാ ചാപ്‌സ് ' എന്നു പറഞ്ഞാല്‍, തമിഴ്‌നാട്ടില്‍ പട്ടിണി കിടന്നു, ചെങ്കോട്ട വഴി നടന്നു വരുന്ന ഒരു ഡി.എം.കെ. ആടിന്റെ രണ്ട് എല്ലിന്‍ കക്ഷ്ണവും, രണ്ടു പൊറോട്ടയും-ചായ ഉള്‍പ്പെടെ ഒരു രൂപ അഞ്ചു പൈസ.

'മുന്നില്‍ വരുന്ന കഷണ്ടി നാലണ, പിറകേ വരുന്ന പൊണ്ണന്‍ എട്ടണ'  എന്നിങ്ങനെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വിളിച്ചു പറയുന്ന പ്രാകൃത രീതിക്കു പകരം, കടലാസിലെഴുതിയ ബില്ല്, അല്പം പെരുംജീരകത്തിന്റേയും, ടൂത്തു പിക്കിന്റേയും അകമ്പടിയോടെ മേശപ്പുറത്ത് എത്തിക്കുന്ന രീതിയും ഞങ്ങളുടെ നാട്ടില്‍ നടപ്പാക്കിയത് 'എവര്‍ഗ്രീന്‍' കാരാണ്.

ദോഷം പറയരുതല്ലോ-അക്കാലത്തെ അവരുടെ പൊറോട്ടാ-ചാപ്‌സിനു അപാര രുചിയായിരുന്നു.

നമുക്കു ദാനിയിലേക്കു വീണ്ടും ഫോക്കസു ചെയ്യാം. ദാനിച്ചായന്റെ പിതാവ് വസ്തുവകകള്‍ തുല്യമായി വീതം വെച്ചുകൊടുത്തു. വീതം വിറ്റാല്‍ ഈസിയായി ഒരു ലക്ഷം പോക്കറ്റില്‍-രണ്ടു നേരം ബിരിയാണി കഴിച്ചു ജീവിച്ചാല്‍ പോലും, പത്തു നാല്‍പതു കൊല്ലം മെയ്യനങ്ങാതെ മൃഷ്ടാന്നഭോജനം കഴിക്കാം- അതില്‍ കൂടുതലൊന്നും ശിഷ്ടായുസു നീളുവാന്‍ പോകുന്നില്ല. കൂടുതലൊന്നും ചിന്തിച്ചു തലപുകയ്ക്കാതെ, ഇടംവലം നോക്കാതെ വസ്തുവിറ്റു. 'എവര്‍ഗ്രീന്‍' നിന്നും മൂന്നുനേരം മൂക്കുമുട്ടെ ശാപ്പാടടിച്ചു- തുടങ്ങി-വലിയ കാലതാമസമില്ലാതെ, കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. ചാപ്‌സിന്റേയും ബിരിയാണിയുടേയും വില, ഇപ്പോഴത്തെ ഇന്‍ഡ്യയിലെ പെട്രോള്‍ വില പോലെ ദിനംപ്രതി കുതിച്ചുയര്‍ന്നു. മൂന്നാം വര്‍ഷം നമ്മുടെ ഖജനാവു പോലെ, ദാനിയുടെ പോക്കറ്റ് കാലി.

അങ്ങിനെയാണു, ദാനിച്ചായന്‍ പ്രവാസികളില്‍ നിന്നും, കണ്‍സള്‍ട്ടന്‍സിയില്ലാതെ, ഇടനിലക്കാര്‍ക്കു കമ്മീഷന്‍ കൊടുക്കാതെ, ധനസഹായം നേരിട്ടു സ്വീകരിച്ചു തുടങ്ങിയത്- അതാണു ദാനിച്ചായന്റെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം.
******
ഈ കഴിഞ്ഞ ആഴ്ച ദാനിച്ചായന്‍ വടക്കന്‍ കേരളത്തിലെ ഏതോ വൃദ്ധസദനത്തില്‍ വെച്ചു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു നിര്യാതനായി. അ്‌ദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

പൊടിച്ചായനും, നായരു ചേട്ടനും നേരത്തെ പോയി- അവരുടെ സ്മരണക്കു മുന്നില്‍ ആദരാജ്ഞലികള്‍ അ്ര്‍പ്പിക്കുന്നു.

ഇനി നമുക്ക് 'അവിടെ' വെച്ചുകാണാം എന്ന പ്രത്യാശയോടെ!

 അവര്‍ 'അവിടെ'യുണ്ട്  (രാജു മൈലപ്രാ)
Join WhatsApp News
peter 2020-11-30 15:54:10
ഈ കൊറോണക്കാലത്തു, കൊറോണയെ തൊടാതെ, വായനാസുഖം പകരുന്ന ഒരു ആർട്ടിക്കിൾ എഴുതിയ രാജു മൈലപ്രാക്കു നന്ദി.
Biju cherian 2020-11-30 14:41:59
Very beautiful narration.... as Usual another best one from Mylapra 🙏...best thanksgiving feast 👍🦃 bring more special actors and actresses from our villages. Good luck 💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക