ട്രഷറി സെക്രട്ടറിയാകുന്നതോടെ യൂ എസ് സാമ്പത്തിക രംഗത്തിന്റെ കടിഞ്ഞാണും ജാനറ്റ് യെലെനിൽ ഭദ്രമാകുമെന്നാണ് ബൈഡന്റെ വിശ്വാസം. മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്ത് പുത്തനുണർവ് എളുപ്പത്തിൽ സാധിക്കില്ലെങ്കിലും യെല്ലെന്റെ പ്രവൃത്തിപരിചയം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നുന്നത്. യെലെന്റെ പേര് ബൈഡന് നിർദ്ദേശിച്ചത് മോത്തിലാൽ ഒസ്വാൾ ആണെന്ന് റിപ്പോർട്ടുണ്ട്. ഈ നാമനിർദ്ദേശം, ഡെമോക്രാറ്റിക് പാർട്ടിയിലെ മിതവാദികളെയും പുരോഗമനവാദികളെയും സമതുലിതമായി കൊണ്ടുപോകണമെന്ന ഉദ്ദേശം കൊണ്ടു കൂടിയാകാം. ഫെഡറൽ പോളിസി നിർമ്മാതാക്കളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തുന്നയാൾ എന്ന വിശേഷണം യെലെൻ നേടിയെടുത്തിട്ടുണ്ട്.
231 വർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ട്രഷറി സെക്രട്ടറി സ്ഥാനത്ത് സ്ത്രീ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് കാണാം. നിയമിതയായാൽ യെലെന്റെ പേരിൽ പുതിയ ചരിത്രം എഴുതപ്പെടും. ഫെഡ് ചെയർ വുമൺ ആയിരുന്ന ജാനറ്റ് യെലെൻ, കോൺഗ്രസിൽ സാമ്പത്തിക ഉത്തേജനം പാസാക്കാൻ ആവശ്യപ്പെട്ടേക്കും. യെലെൻ ഫെഡിനെ നയിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തായിരുന്നു.
യു എസ് ഫെഡറൽ റിസേർവിൽ സമീപകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിച്ച് ഏകോപിപ്പിക്കുക ആയിരിക്കും ഇവർ ആദ്യം ചെയ്യാൻ സാധ്യത. റിപ്പബ്ലിക്കന്മാരുടെ പ്രതിഷേധം സൃഷ്ടിക്കാതിരിക്കുന്ന നീക്കങ്ങൾ കൈക്കൊള്ളുമെന്നും നിരീക്ഷകർ പറയുന്നു. സെനറ്റ് സ്ഥിരീകരണം ലഭിച്ചാൽ ഉടൻ തന്നെ ബൈഡൻ, ട്രെഷറിയിലെ പണം യെലെനുമായി ചേർന്നാലോചിച്ച് കോൺഗ്രസ് അംഗീകാരമുള്ള കെയർസ് ആക്ട് വഴി അടിയന്തര വായ്‌പകൾ നൽകും.
ചെലവഴിക്കാത്ത പണം പൊതു അക്കൗണ്ടിലേക്ക് മാറ്റുമെന്ന് ട്രഷറി അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അനുമതിയോടെ മാത്രം പണം എടുക്കാവുന്ന അക്കൗണ്ട് ആയിരിക്കും അത്.