Image

ഊഷരഭൂമി(കവിത: ആറ്റുമാലി)

ആറ്റുമാലി Published on 04 December, 2020
ഊഷരഭൂമി(കവിത: ആറ്റുമാലി)
ആ വലിയ ജലാശയത്തില്‍
കുഞ്ഞോളങ്ങളൊത്തു നീന്തിത്തുടിക്കാന്‍
പകല്‍ സൂര്യനും നിലാവുള്ള രാത്രികളില്‍
ചന്ദ്രനും നക്ഷത്രങ്ങളും വന്നുപോകുമായിരുന്നു.
കടലലെങ്കിലും കടല്‍ പോലെ
മറുകര കാണാത്ത വണ്ണം
അതിവിശാലമായ തണ്ണീര്‍ത്തടം!
നിറയെ മീനുകള്‍. വട്ടമിട്ടു പറക്കുന്ന
നിറപ്പകിട്ടുള്ള പക്ഷിക്കൂട്ടങ്ങള്‍.
ഓരത്തെ കൊടുംകാട്ടില്‍നിന്നു
കുടിവെള്ളം തേടിയെത്തുന്ന മൃഗങ്ങള്‍.
കാടിനെ പൂചൂടിക്കുന്ന കാട്ടുവള്ളികള്‍.
വര്‍ണ്ണശലഭങ്ങളുടെ പെരുമ.
കുണുങ്ങി കുണുങ്ങി ഒഴുകിയെത്തി
അമ്മയുടെ മടിയിലെന്നോണെ
തടാകത്തില്‍ സ്വയം മറന്ന്
ഇല്ലാതാകുന്ന കുഞ്ഞരുവികള്‍.
മഴയില്‍ കുളിച്ച്, വെയിലില്‍ തിളങ്ങി
സമൃദ്ധിയുടെ നിറവില്‍ രമിക്കുന്ന ഭൂമി!
ഇതൊരു പഴയ കഥ.
ആയിരമായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ കഥ.
മഴ പെയ്യാതെയായി, ജലാശയം ശൂന്യമായി.
കാട് എവിടെയോ മറഞ്ഞു. ഇന്നവിടെ
ഒരു പുല്‍ക്കൊടിയെങ്കിലും ശേഷിക്കാതെയായി.
മനുഷ്യനും മൃഗവും ഉപേക്ഷിച്ച ഊഷരഭൂമി!
സ്‌നേഹമഴ പെയ്യാതെയാകുമ്പോള്‍,
സ്‌നേഹത്തടങ്ങള്‍ വരണ്ടുപോകുമ്പോള്‍,
ഊഷരഭൂമികള്‍ മനുഷ്യനെ കടന്നാക്രമിക്കുമോ,
മനുഷ്യ മനസ്സിനെ തച്ചുടയ്കുമോ?

ഊഷരഭൂമി(കവിത: ആറ്റുമാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക