1
പ്രേമിച്ചു താലി ചാർത്തി
രക്തസമ്മർദ്ദം പ്രമേഹത്തെ!
ഫസ്റ്റ് നൈറ്റ് ഹണിമൂൺ എന്നീ
മാമൂലുകൾക്കു ശേഷം, എന്നാൽ
ഒന്നാം വിവാഹവാർഷികത്തിനു മുമ്പ്,
ആ വേളിയിലൊരു ഉണ്ണി പിറന്നു.
ഇരുപത്തെട്ടിന് മിൽമ കൊടുത്തു
പൊൻചരട് കെട്ടി
ഫസ്റ്റ് ക്ലാസ്സ് പേരിട്ടു :
കൊളസ്‌ട്രോൾ!
ഒറ്റപ്പുത്രന് ഒരു കളിക്കൂട്ട് വേണം
പപ്പയ്ക്കും മമ്മയ്ക്കും മാത്രമല്ല
പപ്പയുടെ പപ്പയ്ക്കും
മമ്മയുടെ മമ്മയ്ക്കും വലിയ നിർബന്ധം.
അങ്ങനെ രണ്ടാം വിവാഹവാർഷികത്തിനു അഞ്ചു നാൾ മുന്നേ ജനിച്ചു രണ്ടാം സന്തതി!
ഇരുപത്തെട്ടിന് മിൽമ കൊടുത്തു
പൊൻചരട് കെട്ടി
ഫസ്റ്റ് ക്ലാസ്സ് പേരിട്ടു :
കൊറോണറി ത്രോംബോസിസ്!
2
ഇമ്പത്തോടെ കൂടുമ്പോൾ കൂടുതൽ രോഗങ്ങൾ പിടി പെടാൻ
സാധ്യതയുള്ള ഒരു സ്ഥാപനമാണോ കുടുംബം? അത് കൊണ്ടാണോ
ബുദ്ധൻ അർദ്ധരാത്രിയിൽ അതുപേക്ഷിച്ചുംകൊണ്ടു
ഒരു കള്ളനെപ്പോലെ കടന്നു കളഞ്ഞത്?
3
പരിധിക്കപ്പുറം മരണം പതുങ്ങിയിരിപ്പുണ്ട്
ഏതു നിമിഷവും റേഞ്ചിൽ വന്നേക്കാം ആ കോമാളി
അതൊരു രോഗമായിരുന്നെങ്കിൽ മൾട്ടിനാഷണൽ മരുന്ന്
കമ്പനികൾ അതിനും ഒരു ക്യാപ്സൂൾ കണ്ടുപിടിച്ചേനെ.
നിയമത്തിനു അപവാദമായി ചില വിദ്വാന്മാർ മരണത്തിനും
ചികിത്സ കണ്ടെത്തിയിട്ടുണ്ട് :
ആത്മഹത്യ!
മേപ്പടി പ്രയോഗം തെറ്റാണെന്നു മറുകന്മാർ ശഠിക്കുന്നു
ആത്മാവും പ്രേതവും ഒന്നും ഇല്ലാത്ത സ്ഥിതിക്ക്
ശരിയായ മലയാളശൈലി ദേഹഹത്യ എന്നാക്കണം.
ആക്കിയില്ലെങ്കിൽ ഭാഷയുടെ നട്ടെല്ലൂരിയെടുത്ത് ബയോപ്സിക്കായി
കോവൂർക്കയക്കുമത്രേ!
ദേഹം തന്നെ ഇല്ലാത്ത സ്ഥിതിക്ക് ആര് ആരെ ഹനിക്കാൻ?
ന ഹന്യതേ ന ഹന്യമാനെ ശരീരേ എന്ന ശ്ലോകവുമായി
ആസ്തിക്യവാദികൾ മറുവശത്ത് ! അവർ വേറെയും ചില വൈരാഗ്യവാദം പറയാറുണ്ട്;
കിടക്കപ്പുണ്ണുമായി നരകിച്ചു പത്തു ദിവസം വൈകി ചാകുന്നതിനേക്കാൾ ഭേദം
പത്തു മാസം മുമ്പേ വെളിവോടെ ഇഹലോകം വെടിയുന്നതാണത്രേ!
4
ആദിയിൽ ആധിയാണ്
വ്യാധിയെ ഉണ്ടാക്കിയത്
അനന്തരം വ്യാധിമൂലം
എണ്ണിയാൽ തീരാത്ത ആധിയുമുണ്ടായി
ആധിക്കും വ്യാധിക്കും ഇടയിലെ ഈ
നരകവാരിധിയിലാണ് തൽക്കാലം നമ്മുടെ ആറ്റുവഞ്ചി!
ഈ ആറ്റുവഞ്ചിയിൽ അവസാനത്തെ
ഓട്ടയുണ്ടായിക്കാണാൻ കിണയുന്നതാരാണ്?
ഡൊണാൾഡ് ട്രംപോ
ഷി ചിൻ പിംങ്ങോ
അതൊ
മോന്തപ്പട്ട ബ്രാണ്ടാക്കിയ
അണുമൂർത്തിക്കൊറോണയോ?