ന്യൂയോര്‍ക്: ഭൂപീന്ദര്‍ സിംഗ് (57) എന്ന ഇന്ത്യന്‍ വംശജനാണ് മകള്‍ ജസ്ലീന്‍ കൗറിനെയും (14) അയാളുടെ അമ്മായിയമ്മ മഞ്ജീത് കൗറിനെയും (55) ബുധനാഴ്ച തലസ്ഥാന നഗരിയായ അല്‍ബനിക്കടുത്ത് ഹഡ്സണിലെ വസതിയില്‍ വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ രഷ്പാല്‍ കൗറിനു (40) കയ്യില്‍ വെടി കൊണ്ടിരുന്നെങ്കിലും രക്ഷപ്പെടാന്‍ സാധിച്ചെന്ന് സി ബി എസ് 6 ടിവി റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ അസ്വാരസ്യങ്ങള്‍ പതിവാണെന്ന് അയല്‍വാസി ജിം ലന്‍ഡ്സ്ട്രോം മൊഴി നല്‍കി.
'കഴിക്കാന്‍ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാര്‍ ഓടിക്കാന്‍ അനുവദിക്കില്ല' എന്നീ പരാതികള്‍ രഷ്പാല്‍ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നെന്ന വിവരവും ലന്‍ഡ്സ്ട്രോം മാധ്യമങ്ങളോട് പറഞ്ഞു.
പാനീയങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന്‌കേസ് എടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടു.
'ഞങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത്ര ചെറുപ്പത്തിലേ ഇത്ര ദാരുണമായൊരു അന്ത്യം വിശ്വസിക്കാന്‍ കഴിയുന്നില്ല.' സ്‌കൂള്‍ സൂപ്രണ്ട് ജേസണ്‍ ഷെവ്രിറും പ്രദേശവാസികളും ജസ്ലീന്‍ കൗറിന്റെ മരണത്തെക്കുറിച്ച് പറഞ്ഞു.
സെപ്റ്റംബര്‍ 2020 ലും സംഭവസ്ഥലത്തിന് അടുത്തുള്ള മറ്റൊരു ഇന്ത്യന്‍ കുടുംബത്തിലും കൊലപാതകം നടന്നിരുന്നതായി ടൈംസ് യുണിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂപീന്ദര്‍ എസ് . സരന്‍ (58) ഭാര്യ സരബ്ജിത് കൗറിനെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്റ്റേറ്റ് ഗവണ്മെന്റിന്റെ പൊതുസേവന വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു സരബ്ജിത്. അവരെ വെടിവെക്കുക ആയിരുന്നില്ല. ആ വീട്ടില്‍ നിന്ന് ആറോളം ഗാര്‍ഹിക പരാതികള്‍ ലഭിച്ചിരുന്നെന്ന് അധികൃതര്‍ പറഞ്ഞതായും ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.