അങ്ങനെ, രാഷ്ട്രീയ,സാമൂഹിക, സാമ്പത്തിക, മാധ്യമ മേഖലകളിൽ കഴിഞ്ഞ നാലുവർഷങ്ങളിൽ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച ട്രംപ് ഭരണം അവസാനിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ പുതിയ പ്രസിഡൻറ്റ് അധികാരം ഏറ്റെടുക്കുന്നു.
ട്രംപിൻറ്റെ നിർഗമനം വരെ ചരിത്രം.. വാഷിംഗ്‌ടൺ ഡി.സി യിലെ ഏറ്റവും പ്രധാന പാതയായ പെൻസിൽവേനിയ അവിന്യൂവിൽ വൈറ്റ് ഹൌസ് സ്ഥിതിചെയ്യുന്നു. നോക്കിയാൽ കാണാവുന്ന ദൂരെ രഷ്ട്രത്തിൻറ്റെ നിയമ നിർമ്മാണസഭ കാപിടോൾ തികഞ്ഞ സുരക്ഷിതത്വത്തിൽ. സാധാരണ ജനതക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. പ്രസിഡൻറ്റ് ആചാരങ്ങൾ മറന്ന് വൈറ്റ് ഹൌസ് വിടുന്നു. മറുവശത്തു പുതിയ പ്രസിഡൻറ്റ് കിരീടധാരിയാകുന്നു.
കൂടാതെ ഡെമോക്രാറ്റ് പാർട്ടി നിയന്ത്രിക്കുന്ന നിയമനിർമ്മാണ സഭ എങ്ങിനെ കസേര ഒഴിയുന്ന പ്രസിഡൻറ്റിനെ വീണ്ടും അവഹേളിച്ചു വിടണം എന്നാലോചിക്കുന്നു.
വാശിയേറിയ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ കാലങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ ഇതുപോലെ വൈരാഗ്യവും പരസ്പര വെറുപ്പും സാക്ഷി നിറുത്തി അധികാര കൈമാറ്റം നടക്കുന്നത് ആദ്യമായിരിക്കും. അവസാന അവഹേളന നാടകമെന്ന നിലയിൽ ഡെമോക്രാറ്റ് പാർട്ടി ട്രംപിനെ വീണ്ടും ഇമ്പീച്ചു ചെയ്തു എന്നാൽ അതൊരു പ്രഹസന നാടകം മാത്രമെന്ന് ഏവർക്കും അറിയാം. ഒരന്വേഷണവും നടന്നിട്ടില്ലാത്ത തെളിയിക്കുവാൻ പറ്റാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അധികാരമാറ്റം കഴിഞ്ഞുള്ള ദിനങ്ങളിൽ ഡെമോക്രാറ്റ് പാർട്ടി ആഘോഷങ്ങളുമായി മുന്നോട്ടുപോകും. ഇവിടെ ശ്രദ്ധയാകര്ഷിക്കുന്ന വിഷയം റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവി എന്ത്? കൂടാതെ ട്രംപ് ഏതുരീതികളിൽ തൻറ്റെ സ്വകാര്യ ജീവിതം നയിക്കും?
ശീഘ്ര ഗതിയിൽ ഹൗസിൽ ഇമ്പീച്ചു ചെയ്തത് പൂർത്തീകരിക്കപ്പെടുന്നതിനു സെനറ്റിൽ അവതരിക്കപ്പെടുമോ എന്നത് ഇപ്പോഴും ഒരു രഹസ്യം. അവതരിക്കപ്പെട്ടാൽ ത്തന്നെയും അത് ട്രംപിൻറ്റെ അധികാര മാറ്റത്തിനു ശേഷം.
ഇത് നടപ്പാക്കുമോ എന്നത് ഇപ്പോൾ ഒരു ചോദ്യം മാത്രം. ജനുവരി 21 മുതൽ ട്രംപ് ഒരു സ്വകാര്യ പൗരൻ. അങ്ങനുള്ള ഒരാളെ എന്തു അധികാരത്തിൽ ഇമ്പീച്ചു ചെയ്യാം? കൂടാതെ ഭരണഘടന ഇതിൽ ഒന്നും പറയുന്നില്ല. അവതരിക്കപ്പെട്ടാൽത്തന്നെയും സെനറ്റ് വിചാരണ നടക്കണമെന്നില്ല. അതിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഒരുങ്ങണം. അദ്ദേഹത്തിനു വേണമെങ്കിൽ പറയാം ഇത് ഭരണഘടന അനുശാസിക്കുന്ന നടപടിക്രമമല്ല അതിനാൽ താൻ ഇതിൽ അധ്യക്ഷo വഹിക്കില്ല. കൂടാതെ സെനറ്റിൽ മൂന്നിൽ രണ്ടു പിന്തുണയും അസാധ്യം.
റിപ്പബ്ലിക്കൻ പാർട്ടി ആയിരിക്കും ആരു നയിക്കും, എന്ന ആശയക്കുഴപ്പത്തിൽ എത്തുന്നത്. ട്രംപ് അസാധാരണമായ മാറ്റങ്ങളാണ് പാർട്ടിയിൽ വരുത്തിയിരിക്കുന്നത്. ട്രംപിനെ അനുകൂലിച്ചവരും ഇപ്പോഴും അനുകൂലിക്കുന്നവരും സാധാരണ പാർട്ടി അംഗങ്ങളല്ല, ഇവർ "ട്രംപിസ്റ്റുകൾ" എന്ന പേരിൽ അറിയപ്പെടുന്നു ഇവരുടെ തുണയില്ലാതെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു ശക്തമായ എതിർ കക്ഷി എന്നനിലയിൽ മുന്നോട്ടു പോകുവാൻ പറ്റില്ല.
ഡെമോക്രാറ്റ് പാർട്ടി ആസ്വദിക്കുന്നതുപോലെ ഒട്ടുമുക്കാൽ പൊതു മാധ്യമ തുണയോ പാർട്ടി ആധിപത്യമോ റിപ്പബ്ലിക്കൻ പാർട്ടിക്കില്ല. പലർക്കും അവരുടെ വഴികൾ. ആ സാഹചര്യത്തിൽ ഇവർക്ക് ഒരു നല്ല ഭാവി കാണുന്നില്ല. ട്രംപ് പക്ഷക്കാർ ദൃഢീകരിച്ചിരിക്കുന്നു തങ്ങളുടെ നേതാവിനെ കള്ള മാർഗ്ഗങ്ങളിൽക്കൂടി പുറത്താക്കി, അതിനാൽ തിരഞ്ഞെടുപ്പുകളിൽ വിശ്വാസമില്ല ഇവർ അവരുടെ സ്വകാര്യ മാളങ്ങളിലേയ്ക്ക് തിരികെ പോകും.
ട്രംപിന് പാർട്ടിയിലുള്ള സ്വാധീനവും പ്രാധാന്യതയും കാത്തുസൂക്ഷിക്കണമെങ്കിൽ താമസിയാതെ വെളിപ്പെടുത്തുക, 2024 തിരഞ്ഞെടുപ്പിൽ താനൊരു സ്ഥാനാർഥി ആയിരിക്കില്ല. എന്നാൽ അതേസമയം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകൾ കളങ്കപ്പെടാതെ നടക്കുന്നതിനായി താൻ നിരന്തരമായി പ്രവർത്തിക്കും.