നീലക്കടമ്പിൻ ചോട്ടിൽ
കദംബ മരങ്ങൾക്കിടയിൽ
ദേവദാരു മരങ്ങൾക്കിടയിൽ
മുല്ലപ്പൂക്കളാൽ സൗരഭ്യം
പൊഴിക്കുന്ന വള്ളികുടിലിൽ
എല്ലായിടവും പ്രണയത്താൽ
വലഞ്ഞു ഞാൻ
നിന്നെ തേടിയലഞ്ഞു
കദംബ മരങ്ങൾക്കിടയിൽ
നിന്നെ തേടുമ്പോൾ
ഒരു നിമിഷം ഞാൻ എന്നെ മറന്നു
ഇവിടെ വച്ചാണല്ലോ
ഞാൻ നിനെക്കെന്റെ ആദ്യ ചുംബനമേകിയത്
കാൽവിരലുകൾ തറയിലൂന്നി
എന്റെ ചുണ്ടുകൾ
നിന്റെ തിരുനെറ്റിയിൽ
പതിപ്പിച്ച നേരം
ഞാൻ നുകർന്ന
അനുഭൂതിയെന്നെയിപ്പോഴും
ചൂഴുന്നു.
നീയെന്നെ വിട്ട്
എങ്ങോട്ടാണ് മറഞ്ഞത്.
നിന്റെ കരവലയത്തിൽ
വിശ്രമിക്കുമ്പോൾ
ലോകം മുഴുവൻ
തന്റെ അധീനതയിലെന്നു
ധരിച്ചയീ രാധയെ
എന്തിനാണ് നീയുപേക്ഷിച്ചത്?
അസ്തമയമടുത്തിട്ടും
മടങ്ങിപോകാനാവാതെ
യമുനാതീരത്തൊരു
ശിലമേൽ മറ്റൊരു ശിലയായ്
ഇവൾ…. നിന്റേതു മാത്രമെന്ന് വിശ്വസിക്കുന്നവൾ
നിന്റെ മാത്രം….. രാധ !