വലിയൊരു ഭാഗ്യവാനാണ് താനെന്നാണ് അരവിന്ദാക്ഷന്‍ വിചാരിച്ചത്. കേണ്‍ട്രാക്ട്ടര്‍ ലക്ഷ്മണന്‍ പിള്ളയുടെ മകളാണ് വധുവെന്നറിഞ്ഞപ്പോള്‍ കൂട്ടുകാരും സഹപ്രവര്‍ത്തകരും അങ്ങനെ പറയുകയും ചെയ്തു, ഭാഗ്യവാന്‍. ഒരുകോടിയുടെ ബംമ്പര്‍ലോട്ടറി അടിച്ചാല്‍പോലും ഇത്രത്തോളം സന്തോഷിക്കയില്ലായിരുന്നു. എല്ലാവരും തന്നെ അസൂയയോടെയാണ് നോക്കുന്നതെന്ന് അവനുതോന്നി. ആ നോട്ടം അവന് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ഭാഗ്യം കൈവരാന്‍ താന്‍ എത്രത്തോളും കഷ്ടപ്പെട്ടുവെന്ന് അവര്‍ക്ക് അറിയില്ലല്ലോ. വലിയ ബുദ്ധിമാനൊന്നും അല്ലെങ്കിലും നല്ലവണ്ണം പഠിച്ച് എം എസ്സി പാസ്സായി ലക്ച്ചറര്‍ ഉദ്യോഗം കൈവരിച്ചതിന്റെപിന്നില്‍ വളരെയധികം അധ്വാനം ഉണ്ടായിരുന്നു. ഇതെല്ലാം ഒരൊറ്റ ഉദ്ദേശത്തോടുകൂടിയായിരുന്നു. ചെറുപ്പകാലം മുതല്‍ താന്‍ ആരാധിച്ചുപോന്ന നാട്ടിലെ സുന്ദരിയും കോണ്‍ട്രാക്ട്ടര്‍ ലക്ഷ്മണന്‍ പിള്ളയുടെ മകളുമായ സ്‌നേഹലതയെ സ്വന്തമാക്കുക,ജീവിതസഹിയാക്കുക. ആ ഉദ്ദേശം നേടിയെടുത്തതുകൊണ്ടാണ് താന്‍ ഭാഗ്യവാനാണന്ന് അദ്ദേഹം വിചാരിക്കുന്നത്.
എട്ടാംക്‌ളാസ്സില്‍ പഠിക്കുമ്പോളാണ് ഏഴാംക്‌ളാസ്സുകാരിയായ സ്‌നേഹലതിയോട് പ്രണയം തോന്നിയത്. അവളന്ന് വിടര്‍ന്നുവരുന്ന ഒരു താമരമൊട്ടായിരുന്നു. അരവിന്ദാക്ഷന്‍ മാത്രമല്ല അവളെ കാംക്ഷിച്ചത്, രാജശേഖരനും തോമസ് വറുഗീസും അബ്ദുള്‍ അസീസും വില്ലന്മാരായിട്ട് കൂടെയുണ്ടായിരുന്നു. തോമസിനും അസീസിനും അവളെ കിട്ടാന്‍പോകുന്നില്ലെന്ന് അരവിന്ദന് ഉറപ്പുണ്ടായിരുന്നു. നല്ല നായര്‍കുടുംബത്തില്‍ പിറന്ന പെണ്‍കിടാവിനെനോക്കി വെള്ളമിറക്കാനല്ലാതെ അവന്മാര്‍ക്ക് വേറെ വഴിയൊന്നുമില്ല. പിന്നൊരു എതിരാളിയുള്ളത് എഞ്ചിനീയറുടെ മകനായ രാജശേഖരനാണ്. എഞ്ചിനീയറും കോണ്‍ട്രാക്ട്ടറും തമ്മില്‍ അടുപ്പത്തിലായതുകൊണ്ട് അവന് സ്‌നേഹലതയെ കിട്ടാന്‍ സാധ്യതയുണ്ട്. അതവന്‍ പരസ്യമായി പറയുകയും ചെയ്തു.
എന്റഛനും അവടഛനനും കൂട്ടുകാരാ. കഴിഞ്ഞദിവസം അവഛന്‍ ഞങ്ങടെ വീട്ടില്‍വന്ന് ഊണുംകഴിച്ചിട്ടാ പോയത്. മോനെത്രാംക്‌ളാസ്സിലാ പഠിക്കുന്നതെന്ന് എന്നോട് ചോദിക്കയും ചെയ്തു.
നിന്റെ വീട്ടിവന്ന് ചോറുണ്ടെന്നുവച്ച് നിനക്ക് അയാടെമോളെ കെട്ടിച്ചുതരുമെന്ന് എന്താ ഉറപ്പ്? അസീസിന്റെ ന്യായമായ സംശയം രാജനെ അസ്വസ്തനാക്കി.
ആ ചോദ്യത്തിന് മറുപടിപറയാന്‍ അവന് അല്‍പം ബുദ്ധിമുട്ടേണ്ടിവന്നു. അവസാനം ഉത്തരം കണ്ടുപിടിച്ചപ്പോള്‍ പറഞ്ഞു, ഞങ്ങള് നായന്മാരാ. നായന്മാരുടെ മക്കളെ നായന്മാരെക്കൊണ്ടേ കെട്ടിക്കൂ.
അങ്ങനെ നിര്‍ബന്ധമൊന്നുമില്ലെന്ന് തോമസ് വറുഗീസ്സ്. ഞങ്ങടെ വീടിനടുത്തുള്ള പീറ്ററുചേട്ടന്‍ കെട്ടിയിരിക്കുന്നത് ഒരു ഹിന്ദുപെണ്ണിനെയാ.
അത് നായരുപെണ്ണായിരിക്കത്തില്ലന്ന് രാജന്‍..
നായന്മാര്‍ക്കെന്താടാ കൊമ്പുണ്ടോടാ രാജാ. ഞങ്ങള് മേത്തന്മാര് വിചാരിച്ചാല്‍ നായരല്ല നമ്പൂരിമാരുടെ പെണ്ണിനെവരെ അടിച്ചുമാറ്റും
എന്നാ അതൊന്നുകാണണമല്ലോ. രാജന്‍ അസീസിനെ പിടിച്ചുതള്ളി. അതോടുകൂടി രണ്ടുപേരുംതമ്മില്‍ പൊരിഞ്ഞ അടിയായി. അരവിന്ദക്ഷനും തോമസ്സ് വറുഗീസും കാഴ്ചക്കാരായി നിന്നതേയുള്ളു. ചാക്കോസ്സാര്‍ ആവഴിവന്നതുകൊണ്ട് തല്‍കാലം അടിനിറുത്തി.
എന്താടാ അവിടെയെന്ന് അദ്ദേഹം ചോദിച്ചു.
ഒന്നുമില്ല സാറെ. അടിയന്മാര്‍ രണ്ടുപേരും ഒന്നിച്ചുപറഞ്ഞു.
അതിനുശേഷമാണ് അരവിന്ദാക്ഷന്‍ ജീവിതത്തില്‍ ആദ്യമായി പ്രേമലേഖനം എഴുതുന്നത്. "പ്രണയലേഖനം എങ്ങെയെഴുതണം’ എന്ന് നിശ്ചയമില്ലാത്ത അവന്‍ ഇങ്ങനെ കടലാസില്‍ പകര്‍ത്തി.
എന്റെ പ്രേമഭാജനമായ സ്‌നേഹലതക്ക്,
നീ സ്കൂളില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും നിന്റെ പിന്നാലെ നടക്കുന്ന എന്നെ കണ്ടിട്ടുണ്ടാകുമല്ലോ. എന്റെപേര് അരവിന്ദാക്ഷന്‍ എന്നാണ്. അഛന്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് എന്റെ പേരിനോടുകൂടി നായരെന്ന് ചേര്‍ക്കാഞ്ഞത്. നമ്മള്‍ രണ്ടുപേരും നായന്മാരായതുകൊണ്ട് കല്യാണംകഴിക്കാന്‍ തടസ്സമൊന്നുമില്ല. നിന്നെ ഞാന്‍ പ്രേമിക്കുണ്ടെന്ന് ഇപ്പോള്‍ മനസിലായല്ലോ. എന്നുംരാത്രി നിന്നെ സ്വപ്നം കാണാറുണ്ട്. എന്നെയും നീ സ്വപ്നം കാണണം.
എന്ന് അരവിന്ദാക്ഷന്‍
V111-B.
കത്ത് കുറെനാള്‍ ബുക്കി്‌ന്റെ താളുകള്‍ക്കിടയില്‍ വെച്ചകൊണ്ട് നടന്നതല്ലാതെ കൊടുക്കാനുള്ള ധൈര്യം ഇല്ലാതെപോയി. ഒരുദിവസം നോക്കുമ്പോള്‍ കത്ത് കാണാനില്ല, എവിടെപ്പോയി, എങ്ങനെപോയി, ആരെടുത്തു? ഇനി സ്‌നേഹലതയെങ്ങാനും എട്ടു ബീയില്‍വന്ന് എടുത്തായിരിക്കുമോ? ശ്ശെ! അതാകാന്‍ വഴിയില്ല. അവളെങ്ങനെ അറിയാനാണ് അരവിന്ദന്‍ കത്തെഴുതിയ വിവരം,. അവന്‍ പ്രേമിക്കുന്ന വിവരം.
അസീസും തോമസ്സും രാജനുംകൂടി എന്തോ ആഘോഷിക്കുന്നത് കണ്ടതുകണ്ട് ചെന്നുനോക്കി. അതൊരു കടലാസായിരുന്നു. ഒരു കടലാസുകഷണംകൊണ്ട് എന്താഘോഷമാണ് അവന്മാര്‍ നടത്തുന്നത്? ആഘോഷം കഴിഞ്ഞപ്പോള്‍ അവന്മാര്‍ ഹെഡ്ഡ്മാസ്റ്ററുടെ മുറിയിലേക്കുപോയി.
എട്ടുബീയിലെ പി. അരവിന്ദാക്ഷനെ ഹെഡ്ഡ്മാസ്റ്റര്‍ കാണാന്‍ ഉദ്ദേശിക്കുന്നു എന്നവാര്‍ത്തയുമായി പീയൂണ്‍ വന്നപ്പോള്‍ ക്‌ളാസ്സ് എടുത്തുകൊണ്ടിരുന്ന ശാന്തമ്മടീച്ചര്‍ പറഞ്ഞു.
ചെല്ലടാ, നിനക്കായി സാര്‍ എന്തോകരുതിവച്ചിട്ടുണ്ട്.
ഓഫീസില്‍ ചെന്നപ്പോള്‍ ഹെഡ്ഡ്മാസ്റ്റര്‍ ഗൗരവത്തില്‍ ചോദിച്ചു. നീയാണോടാ അരവിന്ദാക്ഷന്‍?
അതേ സാര്‍.
കല്യാണംകഴിക്കാന്‍ പ്രായമായോടാ നിനക്ക്?
മറുപടിയില്ല.
അന്നേരമാണ് സാറിന്റെ കയ്യിലിരിക്കുന്ന കടലാസ് കണ്ടത്.
ഇത് നീ എഴുതിയതാണോ?
മൗനമാണ് വിദ്വാന് ഭൂഷണം എന്ന മഹത്‌വചനത്തില്‍ വിശ്വസിക്കുന്നവന്‍ ആയതിനാല്‍ മറുപടി പറഞ്ഞില്ല.
നാളെവരുമ്പോള്‍ നിന്റെ അഛനെക്കൂടി കൂട്ടിക്കൊണ്ടുവരണം. എന്നിട്ട് ക്‌ളാസ്സില്‍ കയറിയാല്‍മതി. ഇപ്പം പൊക്കൊ.
അങ്ങനെ സ്‌നേഹലതക്ക് എഴുതിയ കത്ത് ഹെഡ്ഡ്മാസ്റ്ററുടെ കസ്റ്റടിയിലായി. അഛന്‍ വരില്ലെന്ന് തീര്‍ത്തുപറഞ്ഞു.
ഒന്നുചെല്ലന്നേ. അമ്മ പ്രേരിപ്പിച്ചു. നമ്മുടെമോന്റെ കല്യാണക്കാര്യമല്ലേ. ആ പെണ്‍കൊച്ചിനേം ഒന്നുകാണാമല്ലോ.
അഛന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അമ്മയാണ് ഹെഡ്ഡ്മാസ്റ്ററെ കാണാന്‍വന്നത്.
കത്ത് പെണ്‍കുട്ടിക്ക് കൊടുത്തില്ലല്ലോ, സാറെ. അതുകൊണ്ട് സാറ് ക്ഷമിച്ചേക്ക്. ഇനി ഇങ്ങനെയൊന്നും ഉണ്ടാകത്തില്ല.
മൊട്ടേന്ന് വിരിഞ്ഞില്ലല്ലോടാ, അതിനുമുന്‍പ് പ്രമം. നല്ലതുപോലെ പഠിച്ച് മിടുക്കനാകാന്‍നോക്ക്. നല്ല ഉദ്യോഗം കൈവരിച്ചാല്‍ അന്തസ്സായിച്ചെന്ന് പെണ്ണുചോദിക്കാം. അല്ലാതെ പ്രേമലേഖനോം എഴുതി നടന്നാല്‍ നീ എവിടെയും എത്തില്ല. പൊക്കോ, പോയി ക്‌ളാസ്സില്‍ പോയിരിക്ക്.
ഹെഡ്ഡ്മാസ്റ്ററുടെ കയ്യില്‍ അകപ്പെട്ട പ്രേമലേഖനത്തിന് എന്തുപറ്റിയെന്ന് അന്വേഷിച്ചിട്ടില്ല, ഇതേവരെ. ഒന്നുകില്‍ അദ്ദേഹം അതിനെപറ്റി ഗവേഷണം നടത്തുകയായിരിക്കും. അല്ലെങ്കില്‍ വീട്ടില്‍ ഫ്രെയിംചെയ്ത് സൂക്ഷിച്ചിട്ടുണ്ടകുമോ. അറിയില്ല.
ഹെഡ്ഡ്മാസ്റ്ററുടെ ഉപദേശം സ്വീകരിച്ച് അന്നുമുതല്‍ തുടങ്ങിയതാണ് അരവിന്ദന്റെ ഭഗീരഥപ്രയത്‌നം. വലിയ ബുദ്ധിമാനൊന്നും അല്ലെങ്കിലും കഠിനാധ്വാനംചെയ്ത് പഠിച്ച് എം എസ്സി പാസ്സായി, കോളജില്‍ അധ്യാപകനായി. ഹൈസ്കൂളിലെ ഹെഡ്ഡ്മാസ്റ്റര്‍ പറഞ്ഞതുപോലെ കല്യാണ ആലോചനയുമായി സ്‌നേഹലതയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷം, മകള്‍ക്ക് കോളജുലക്ച്ചററെ കിട്ടിയതില്‍. അരവിന്ദാക്ഷനും വീട്ടുകാര്‍ക്കും പരമസന്തോഷം. ദേഹംമൊത്തം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് പിന്നാലെ ഒരു മാരുതിസുസുക്കിയുമായിവന്നുകയറിയ ലതയെ അമ്മായിയമ്മ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു.
ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ സമീപംകിടക്കുമ്പോള്‍ അവള്‍ വിളിച്ചു. ചേട്ടാ.
എന്താടി മോളെ.
ചേട്ടന്‍ അന്നെഴുതിയ പ്രേമലേഖനം എന്തിയെ
ചോദ്യംകേട്ട് അരവിന്ദന്‍ ചിരിച്ചു.
അതന്ന് ഹെഡ്ഡ്മാസ്റ്റര്‍ പിടിച്ചെടുത്ത് ഫയലില്‍ സൂക്ഷിച്ചില്ലേ.
അതില്‍ എന്താ എഴുതിയിരുന്നത്.
ഓര്‍ക്കുന്നില്ല. നിനക്കത് തരാനുള്ള ധൈര്യമില്ലായിരുന്നു.
പേടിത്തൊണ്ടന്‍. ചേട്ടന്റെ കൂട്ടുകാരക്കെ എനിക്ക് പ്രേമലേഖനങ്ങള്‍ തന്നല്ലോ.
ആരൊക്കെ
രാജശേഖരനും അസീസും തോമസ് വറുഗീസും എനിക്ക് പ്രേമലേഖനങ്ങള്‍ തന്നല്ലൊ, ഞാനതെല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇടക്കൊക്കെ അതെടുത്ത് വായിക്കും.നല്ല രസമാ വായിക്കാന്‍.
എന്നിട്ട് നീ അവര്‍ക്ക് മറുപടി എഴുതിയോ.
പിന്നല്ലാതെ. മറുപടി അയച്ചതുകൊണ്ടല്ലേ അവര്‍ വീണ്ടുംവീണ്ടും എഴുതിയത്. ഒരുകെട്ട് എന്റെകയ്യില്‍ ഇരുപ്പുണ്ട്. ചേട്ടനുവേണമെങ്കില്‍ വായിക്കാന്‍തരാം.
എന്ത് മറുപടിപറയണമെന്ന് അറിയാതെ ഇരുട്ടിലേക്ക് നോക്കിക്കിടന്ന അരവിന്ദന് താന്‍ കഷ്ടപ്പെട്ടുപഠിച്ച് ലക്ച്ചറര്‍ ജോലിസമ്പാദിച്ചത് വെറുതെ ആയോയെന്ന് തോന്നിപ്പോയി.
സാം നിലമ്പള്ളില്‍
samnilampallil@gmail.com.