കടലോളം സ്നേഹമുണ്ടെന്നു
പലവുരു പറഞ്ഞു നീ
പിന്നാലെ വന്ന് വന്നു
എന്നെ തേടുമ്പോഴും
കരളിലും കനവിലും നീ
തന്നെയെന്നു
പറയാനാകാതെ വിളറി ഞാനും..
ചെംചോര പൂക്കളാൽ അന്നു
എന്റെ ഹ്യദയത്തിൽ
നിൻ മിഴി
കോറിയിട്ടോരൊ കവിതയും
കണ്ണടച്ച് കളയാൻ മടിച്ച്
എത്ര രാവുകൾ
ഉറങ്ങാതെയിരുന്നു
ഞാനെന്നറിയുമോ..!
എന്റെ പ്രണയചില്ലകളിൽ
ചേക്കേറിയ കിന്നാരക്കിളികൾ
കലപില വന്നെന്നെ തഴുകുമ്പോഴും
അധരത്തിൽ മൊട്ടിട്ട ഉമ്മച്ചായങ്ങളെ
ചുണ്ടാൽ നീ മായ്ച്ചുകളയുമ്പോഴും
കാതോരം നീ മൃദുവായി മൂളിയ മന്ത്രണങ്ങളാൽ
കുളിരിൻ മഞ്ഞെന്നെ പൊതിയുമ്പോഴും
പ്രണയമേ ! അറിയില്ല പറയുവാൻ
ഞാൻ അനുഭവിച്ചോരാ അനുഭൂതികൾ ..!
പിരിയുന്നതെത്ര അപ്രിയമെന്ന
പിടച്ചിലിൽ
നാം ഇരു പുഴയായ് ഒടുവിൽ
ഒഴുകിയതും
കടലിൽ മറയുന്ന സൂര്യന്റെ മറവിൽ
ആ പുഴ വറ്റുവോളം കരഞ്ഞതും
പ്രിയനേ! നീ വിടചൊല്ലി
പോകവേ തന്നൊരാ
മിഴിയിലെ കണ്ണീർത്തിളക്കമിന്നും
എൻ ഹ്യദയത്തിൽ
കെടാവിളക്കായ് എരിയുന്നു..
ആ വെട്ടത്തിലെൻ പ്രണയം
അഴകായ് തുടിക്കാൻ
പ്രണയാർദ്ദമാമെൻ മനമിതാ
തേടുന്നു നിന്നെ..
അണയൂ എൻ ചാരെ, അരികത്തായിരിക്കൂ
ഹ്യദയമേ! നിഴലായ്,കാവലായ്
നിൽക്കൂ
ഇനി വരും സന്ധ്യകളിൽ
എരിഞ്ഞിടാം പ്രണയത്തിൻ കനലിൽ
അത്രമേലിന്നും നിന്നെ എനിക്കിഷ്ടം..!