തിരയടങ്ങാത്ത
തിരയോട് മല്ലിടാൻ
മാനസം പിന്നെയും
കച്ചയിട്ടു.....
ഏഴു കടലും
കടന്നലയുടെ മേലേ
മോഹ യാനങ്ങൾ
തുഴയെറിഞ്ഞു....
കരിവീട്ടി
കൊണ്ടവനൊരു
ചിന്ത തൻ
വഞ്ചിയുണ്ടാക്കി...
കാറ്റാടി മരം
കൊണ്ടവനൊരു
പായ്ത്തൂണിൽ
കാറ്റുമുണ്ടാക്കി ....
വിളക്കുമരത്തിന്റെ
കണ്ണു കൊണ്ടവനൊരു
കരയുടെ
ചിത്രവും തീർത്തു ....
അവിടൊരു
കിളിമര പൊത്തിൽ
കടലു നോക്കിയിരിക്കും
കിളിക്കണ്ണിലൊരു
കടലുമവൻ കണ്ടു .....
അമ്പേറ്റു ചോര വാർന്ന
അമ്മക്കിളിയുടെ
ചോരത്തുവലിന്നടിയിൽ
കിന്നരിത്തൂവലിളക്കി
ഓമൽച്ചുണ്ടൊന്നനക്കി
അച്ഛനാം കിളിയെ
കാത്തിരിക്കുന്നു ...
കുഞ്ഞിക്കിളി
അച്ഛനെ കാത്തിരിക്കുന്നു ....
ചിറകു പിടഞ്ഞപ്പോൾ
കടൽ ശംഖു പാടി
ഉപ്പു കടലവന്റെ
കരൾ നിറവിലായി ......