Image

കോവിഡ് നിരക്കിലെ ഇടിവ് നിലച്ചു; ആശങ്ക; ട്രംപും ഭാര്യയും നേരത്തെ വാക്സിൻ സ്വീകരിച്ചു

മീട്ടു Published on 02 March, 2021
കോവിഡ് നിരക്കിലെ  ഇടിവ് നിലച്ചു; ആശങ്ക; ട്രംപും ഭാര്യയും നേരത്തെ വാക്സിൻ സ്വീകരിച്ചു
യുഎസിൽ  കോവിഡ് -19 രോഗബാധയുടെയും മരണങ്ങളിലും നിരക്കിൽ തുടർച്ചയായി കൊണ്ടുവന്ന  ഇടിവ് നിലച്ചതിന്റെ കടുത്ത ആശങ്ക,  സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മേധാവി ഡോ.റോഷൽ വാലെൻസ്കി വൈറ്റ് ഹൗസ് വെർച്വൽ ബ്രീഫിംഗിനിടെ പങ്കുവച്ചു.

'ഏറ്റവും പുതിയ ഏഴ് ദിവസത്തെ കോവിഡ് കേസുകളുടെ ശരാശരി 67,200 ആണ് , തൊട്ടുമുമ്പത്തെ ഏഴു ദിവസങ്ങളെ അപേക്ഷിച്ച് രണ്ട് ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. ഏഴു ദിവസത്തെ ശരാശരി മരണനിരക്കിലും കഴിഞ്ഞ ആഴ്ചയിലേതിനെ  അപേക്ഷിച്ച് രണ്ട് ശതമാനത്തിലധികം വർദ്ധനവുണ്ട്  - പ്രതിദിനം 2,000 മരണങ്ങൾ. ഈ ഡാറ്റ സമീപകാലത്തെ ഇടിവ് നിലച്ചതിന്റെ തെളിവാണ്', അവർ പറഞ്ഞു.

കേസുകൾ കുറഞ്ഞെന്നു കരുതി ,ആരോഗ്യ-സുരക്ഷാ നടപടികളിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അവർ വീണ്ടും ചിന്തിക്കണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി.

'കോവിഡിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഞങ്ങൾ ശുപാർശ ചെയ്തിട്ടുള്ള കൃത്യമായ പൊതുജനാരോഗ്യ നടപടികളിൽ ഇളവു വരുത്താൻ കൂടുതൽ സംസ്ഥാനങ്ങൾ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് കാണുമ്പോൾ എനിക്ക് ശരിക്കും ആശങ്കയുണ്ട്,' സി‌ഡി‌സി മേധാവി പറഞ്ഞു.

ട്രംപും മെലാനിയയും കോവിഡ് വാക്സിൻ മുൻപേ സ്വീകരിച്ചിരുന്നെന്ന് റിപ്പോർട്ട് 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മുൻ പ്രഥമ വനിത മെലാനിയ ട്രംപിനും ജനുവരിയിൽ കോവിഡ് വാക്സിൻ ലഭിച്ചതായി ദി പോസ്റ്റിൽ പറയുന്നു.

പ്രസിഡന്റ് ബൈഡൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ്  വൈറ്റ് ഹൗസിൽ വച്ചാണ് ഡോസുകൾ ഇരുവരും സ്വകാര്യമായി സ്വീകരിച്ചത് .

74 കാരനായ ട്രംപ് , ഒക്ടോബറിൽ പരസ്യമായി കോവിഡ്  ബാധിച്ചു   വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ മൂന്ന് രാത്രി ചികിത്സയിൽ കഴിയുകയും  ചെയ്തിരുന്നു. മെലാനിയ (50) യുടെയും കോവിഡ് പരിശോധനാഫലം ഒക്ടോബറിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നില്ല.

ജനങ്ങളിൽ മരുന്നിനുമേലുള്ള ആത്മവിശ്വാസം വളർത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജോ ബൈഡനും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ പരസ്യമായി വാക്സിൻ സ്വീകരിച്ചിരുന്നു. 

പൊണ്ണത്തടിയുള്ളവരിൽ ഫൈസർ വാക്സിന്റെ ഫലപ്രാപ്തി കുറവാണെന്ന് പഠനം 

അമിതവണ്ണമുള്ളവരെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിന് ഫൈസർ വാക്സിന്റെ  ഫലപ്രാപ്തി കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച അമിതവണ്ണമുള്ള ആളുകളിൽ ആന്റിബോഡി പ്രതികരണം ദുർബലമാണെന്ന് റോമിലെ ഗവേഷകർ കണ്ടെത്തി.

അവലോകനം ചെയ്തിട്ടില്ലാത്ത ഈ പഠനത്തിൽ, 248 ആരോഗ്യ പരിപാലന പ്രവർത്തകർക്ക് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകി ഏഴു ദിവസങ്ങൾക്കുശേഷം വന്ന മാറ്റമാണ് നിരീക്ഷിച്ചതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

'ബോഡി മാസ് സൂചിക (ബി‌എം‌ഐ) 30- നു  മുകളിലുള്ളവരെ അമിതവണ്ണമുള്ളവർ എന്ന്  നിർവചിക്കാം. ആരോഗ്യകരമായ ശരീരഭാരമുള്ള ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആന്റിബോഡികളുടെ പകുതിയോളം മാത്രമാണ് ഇവരിൽ  ഉത്പാദിപ്പിക്കപ്പെടുന്നത് , നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ റെജിന  എലീന പഠനത്തിലെ കണ്ടെത്തൽ വിശദീകരിച്ചു.  

വൈറസിനെ നിർവീര്യമാക്കാൻ ആന്റിബോഡികളുടെ നില എപ്രകാരം ആയിരിക്കണമെന്ന് നിലവിൽ അറിയില്ല, പക്ഷേ ആന്റിബോഡി പ്രതികരണം കുറയുന്നത് കുത്തിവയ്പ്പിന്റെ ഫലപ്രാപ്തിക്ക് തടസം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു.

തന്നെ അപമാനിച്ചു കയ്യടി  നേടിയ സൗത്ത് ഡക്കോട്ട ഗവർണറോട് , സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ നോക്കൂ എന്ന് ഫൗച്ചി 

'നിങ്ങൾ എന്നോട് യോജിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഡോ. ഫൗച്ചിക്ക്  ഒരുപാട് തെറ്റുപറ്റിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് നിഷ്കർഷിക്കുന്നതുൾപ്പെടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളാണ് ഫൗച്ചി മുന്നോട്ടുവച്ചത്. സൗത്ത് ഡകോട്ട മാത്രമാണ് മാസ്ക് ധരിക്കാനോ പള്ളികൾ അടച്ചിടാനോ ബിസിനസുകൾ നിർത്തിവയ്ക്കാനോ ഉത്തരവിടാതിരുന്ന അമേരിക്കയിലെ ഒരേയൊരു സംസ്ഥാനം. ' മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത പിന്തുണക്കാരനായ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയെം ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ വച്ച് ജനക്കൂട്ടത്തോട് പറഞ്ഞു.
ഇതുകേട്ട സദസ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു.

യുഎസിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമായിരുന്നിട്ടും, ആളോഹരി മരണനിരക്ക് നോക്കുമ്പോൾ എട്ടാമത്തെ ഉയർന്ന കോവിഡ് മരണനിരക്കാണ് മാർച്ചിൽ പുറത്തുവന്ന ഡാറ്റ അനുസരിച്ച് സൗത്ത് ഡക്കോട്ടയിൽ കാണുന്നത്.

കോവിഡിനെതിരെ വിജയത്തിന്റെ അവകാശവാദങ്ങൾ ഉയർത്തിയ ഗവർണറോട്, സ്വന്തം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെയും മരണങ്ങളുടെയും എണ്ണം നോക്കൂ എന്നാണ് ഫൗച്ചി മറുപടിയായി പറഞ്ഞത്. കണക്കുകൾ കള്ളം പറയില്ലെന്ന് മുന വച്ചൊരു പ്രസ്താവനയും അദ്ദേഹം നടത്തി.

ന്യൂയോർക്കിൽ കോവിഡിന്റെ ഒന്നാം വാർഷികം;  ഗവർണർ  കോമോ പറയുന്നത്: 

ഇന്നേക്കൊരു വർഷം മുൻപാണ് , കോവിഡിന്റെ ആദ്യത്തെ കേസ് ന്യൂയോർക്കിൽ  സ്ഥിരീകരിക്കപ്പെട്ടത്. ഇക്കഴിഞ്ഞ 365 ദിവസങ്ങളിലും നമ്മൾ വളരെയധികം ക്ലേശങ്ങളും നഷ്ടങ്ങളും നേരിട്ടു. എന്നിരുന്നാലും, ഭാവിയിലേക്ക് നോക്കുമ്പോൾ പ്രത്യാശയ്ക്ക് വകയുണ്ട്.

ജാൻസെൻ ഫാർമസ്യൂട്ടിക്കൽസ് / ജോൺസൺ & ജോൺസൺ കോവിഡ് -19 വാക്സിൻ ഉപയോഗിക്കാൻ , ന്യൂയോർക്ക് സ്റ്റേറ്റ് ക്ലിനിക്കൽ അഡ്വൈസറി ടാസ്ക് ഫോഴ്സ് ഏകകണ്ഠമായി 
ശുപാർശ ചെയ്തു. ജോൺസൺ & ജോൺസന്റെ ആദ്യ സിംഗിൾ-ഡോസ്  കോവിഡ് വാക്‌സിൻ സംഭരിക്കാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തേക്ക് വേഗം എത്തുമെന്നും ന്യുയോർക്കുകാർക്ക് ഉടനടി സ്വീകരിക്കാൻ സാധിക്കുമെന്നും കരുതുന്നു. ഈ ആഴ്ച ജോൺസൺ & ജോൺസന്റെ ഏകദേശം 164,800 ഡോസ് 
 ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇനിയും ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടെങ്കിലും, മൂന്നാമതൊരു  കോവിഡ് വാക്സിനുകൂടി ഉപയോഗാനുമതി ലഭിച്ചതുകൊണ്ട്  ശുഭാപ്തിവിശ്വാസം തോന്നുന്നു.

*  ആശുപത്രികളിൽ പ്രവേശിതരായ രോഗികളുടെ എണ്ണം: 5,307 ആയി. 174,158 ആളുകളെ പരിശോധിച്ചതിൽ  6,235 പേരുടെ ഫലം  പോസിറ്റീവായി.  പോസിറ്റിവിറ്റി നിരക്ക്:  3.58 ശതമാനം. ഐസിയുവിൽ കഴിയുന്നത് : 1,065 രോഗികൾ, മരണസംഖ്യ:  80.
 
*  സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഡോസുകളിൽ 92 ശതമാനവും വിതരണം പൂർത്തിയാക്കി. 
 
*  ഹോട്ടൽ തൊഴിലാളികളും കോവിഡ്  വാക്സിൻ സ്വീകരിക്കാൻ അർഹത നേടി.  ഹോട്ടൽ തൊഴിലാളികൾക്ക് സംസ്ഥാനത്തിന്റെ 'ആം ഐ എലിജിബിൾ' ടൂൾ വഴിയോ  അല്ലെങ്കിൽ ന്യൂയോർക്ക് സ്റ്റേറ്റ് കോവിഡ് -19 വാക്സിനേഷൻ ഹോട്ട്‌ലൈൻ നമ്പറായ  1-833-NYS -4-VAX (1-833-697-4829) ൽ വിളിച്ചോ അപ്പോയിന്റ്മെന്റ് എടുക്കാം 
.
*  ബ്രൂക്ലിനിലെയും ക്വീൻസിലെയും മാസ് വാക്സിനേഷൻ സൈറ്റുകളിൽ അപ്പോയ്ന്റ്മെന്റുകൾ  ഇപ്പോഴും ലഭ്യമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക