Image

തനിക്കെതിരായ മാഫിയ വ്യക്തമായെന്ന് ഗണേശ്

Published on 11 July, 2012
തനിക്കെതിരായ മാഫിയ വ്യക്തമായെന്ന് ഗണേശ്
തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മാഫിയ ആരെന്ന് വ്യക്തമായതായി മന്ത്രി ഗണേശ്കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് എന്തെന്ന് പി സി ജോര്‍ജ് പഠിപ്പിക്കേണ്ട. സിനിമാ നടനെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും മന്ത്രി പറഞ്ഞു. നടനായിരിക്കുമ്പോഴും താന്‍ യുഡിഎഫില്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ് എല്‍ഡിഎഫിലല്‍ കറങ്ങി നടക്കുമ്പോഴും താന്‍ യുഡിഎഫിലുണ്ടെന്നും ഗണേശ് പറഞ്ഞു. ജോര്‍ജിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലായി. ജോര്‍ജ് കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ജോര്‍ജിനെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയിലും ഗണേശ്കുമാര്‍ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്.

വനംകൊള്ളക്കാര്‍ക്കുവേണ്ടിയുള്ള പോര്

വനംമന്ത്രിയും ചീഫ് വിപ്പും തമ്മിലുള്ള പോരിലൂടെ മറനീക്കിയത് വനംഭൂമി കൊള്ളയടിക്കുന്ന വന്‍കിട തോട്ടം ഉടമകള്‍ക്കുവേണ്ടി യുഡിഎഫിനകത്ത് നടക്കുന്ന തമ്മിലടി. യുഡിഎഫ് ഘടകകക്ഷികളും കക്ഷികള്‍ക്കകത്തുള്ള നേതാക്കളും അവരവരുടെ വേണ്ടപ്പെട്ടവരായ ഉടമകള്‍ക്കുവേണ്ടി ചേരിതിരിഞ്ഞ് വാദിച്ചതോടെയാണ് യുഡിഎഫ് ഇതുസംബന്ധിച്ച് "പഠിക്കാന്‍" ഉപസമിതിയെ നിയോഗിച്ചത്. ഇതിനിടെ, വനഭൂമി പൂര്‍ണമായും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായി.

വനംവകുപ്പ് വനഭൂമി ഏറ്റെടുക്കുന്ന നടപടിക്കെതിരെ തോട്ടം ഉടമകള്‍ക്കുവേണ്ടി നേരത്തെ രംഗത്തുവന്നവരില്‍ പ്രമുഖനാണ് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട യുഡിഎഫ് ഉപസമിതിയുടെ ചെയര്‍മാന്‍കൂടിയായിരുന്നു ജോര്‍ജ്. ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുകയും വാര്‍ത്താസമ്മേളനം നടത്തി തോട്ടം ഉടമകള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തു. ഇതിനിടയിലാണ് നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍നടപടി കോടതി സ്റ്റേചെയ്യുകയും ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ഇടപെട്ട് സസ്പെന്‍ഡ് ചെയ്തു. ഗവ. പ്ലീഡര്‍ രാജിവച്ചു. സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശം നല്‍കാത്തതിനാലാണ് കേസ് വാദിക്കാന്‍ കഴിയാതിരുന്നതെന്ന് പ്ലീഡര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പിന്റെ നിലപാടിനെ നിയമവകുപ്പും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസും അംഗീകരിക്കാത്തതാണ് പ്രശ്നമെന്ന വിമര്‍ശവും ഉയര്‍ന്നു. എജിതന്നെ നേരത്തെ തോട്ടം ഉടമകളുടെ അഭിഭാഷകനുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക