Image

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published on 12 July, 2012
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഏഴുവര്‍ഷം മുമ്പു നികത്തിയ എല്ലാ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭാ നിര്‍ദേശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുന്നതിനിടെ പ്രതിപക്ഷാംഗങ്ങളെ ഭരണപക്ഷാംഗങ്ങള്‍ കൂവി വിളിച്ച് ആക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്. ഇതിനെത്തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂവിവിളിച്ചവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. സഭാനടപടികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് ബഹളം തുടര്‍ന്നതിനെത്തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭാ നിര്‍ദേശം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് മുല്ലക്കര രത്നാകരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മന്ത്രി അടൂര്‍ പ്രകാശും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നല്‍കിയ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക