Image

മാണിയുടെ മരുമകന് അനധികൃത നിയമനം

Published on 28 July, 2012
മാണിയുടെ മരുമകന് അനധികൃത നിയമനം
തിരു: മന്ത്രി കെ എം മാണിയുടെ മകളുടെ ഭര്‍ത്താവിന്് സംസ്ഥാനത്ത് ഉന്നത പദവിയില്‍ അനധികൃത നിയമനം. സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം പി ജോസഫിനെയാണ് സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ നിയമിച്ചത്. ഐഎഎസ് ചട്ടം ലംഘിച്ച് വിദേശത്ത് ജോലി ചെയ്തതിന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ട ജോസഫിനെ വന്‍കിട പദ്ധതികള്‍ക്ക് പണം വിനിയോഗിക്കുന്നതു സംബന്ധിച്ച കണ്‍സള്‍ട്ടന്റായാണ് നിയമിച്ചത്. തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം, വാഹനം, താമസം, പേഴ്സണല്‍ സ്റ്റാഫ് എന്നിവയും അനുവദിച്ച് പൊതുഭരണവകുപ്പ് 19ന് ഉത്തരവിറക്കി.

മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് പ്രോജക്ട്് ഫിനാന്‍സ് കണ്‍സള്‍ട്ടന്റ് എന്നാണ് തസ്തികയുടെ പേര്. അനധികൃതമായി വിദേശത്ത് ജോലി ചെയ്തതിന്് 2004 മാര്‍ച്ച് 23നാണ് ഇദ്ദേഹത്തെ ഐഎഎസില്‍നിന്ന് നീക്കിയത്. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ചട്ടം ലംഘിച്ച് വിദേശത്ത് കഴിഞ്ഞതിന്റെ പേരില്‍ പിരിച്ചുവിട്ടയാളെ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ നിയമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ഇത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. 1978 ബാച്ചിലെ ഉദ്യോഗസ്ഥനാണ് എം പി ജോസഫ്.

1992 ഏപ്രില്‍ നാലിനാണ് ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ജോലിയില്‍ ചേര്‍ന്നത്. ഇതിന് മൂന്നുവര്‍ഷത്തേക്ക് സര്‍ക്കാര്‍ അവധി അനുവദിച്ചു. പിന്നീട് മൂന്നുവര്‍ഷംകൂടി അവധി നീട്ടിക്കൊടുത്തു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം തിരികെ ഐഎഎസ് സര്‍വീസില്‍ പ്രവേശിച്ചില്ല. 1998 ആഗസ്ത്് 30നുശേഷമുള്ള അവധി നിയമപരമല്ലെന്ന് കാണിച്ച് സര്‍ക്കാര്‍ കത്ത് നല്‍കി. രണ്ടാഴ്ചയ്ക്കകം സര്‍വീസില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, 1999ല്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് വീണ്ടും അവധി അനുവദിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. ഇതു തള്ളിയ സര്‍ക്കാര്‍ ഉടന്‍ ജോലിയില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. അനധികൃത അവധിയെടുത്ത് വിദേശത്ത് കഴിഞ്ഞതിന് 1999 ഒക്ടോബറില്‍ ഇദ്ദേഹത്തിനെതിരെ അച്ചടക്കനടപടി ആരംഭിച്ചു. ഇതിനെ ചോദ്യംചെയ്താണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചത്.

ഹൈക്കോടതി നിര്‍ദേശമനുസരിച്ച് 2000 ഏപ്രിലില്‍ സര്‍ക്കാര്‍ പി കെ ശിവാനന്ദനെ കമീഷനായി നിയോഗിച്ചു. വിദേശത്ത് ജോലി അവസാനിച്ചശേഷവും സര്‍ക്കാരിന്റെ നിരന്തര അഭ്യര്‍ഥന മാനിക്കാതെ തിരികെ സര്‍വീസില്‍ പ്രവേശിക്കാതിരുന്നത് കുറ്റകരമാണെന്ന് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ്് ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കിയത്. രാജ്യാന്തര തൊഴില്‍സംഘടനയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള എം പി ജോസഫ് തൊഴില്‍സംബന്ധ വിഷയത്തിലാണ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക