മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ....
എന്തൊരു സുന്ദരമായ
അവസ്ഥ..? അറബിക്കടലിന്റെ തീരത്തെ ആ ചുവന്ന മണ്ണില്‍ അങ്ങിനെയൊരവസ്ഥ
നിലനിന്നിരുന്നുവത്രെ. കാല പ്രവാഹത്തിന്റെ കടും തുടികളില്‍ ബുദ്ധനും ക്രിസ്‌തുവും
നബിയും കാറല്‍ മാര്‍ക്‌സും മുതല്‍ ഗാന്ധിയും, മാര്‍ട്ടിന്‍ ലൂഥറും
വരെ കൊട്ടിപ്പാടിയത് ഈയൊരവസ്ഥക്ക് വേണ്ടിയായിരുന്നു! എന്നിട്ടൊന്നും
നടപ്പാവാതിരുന്ന ആയൊരവസ്ഥ, ദക്ഷിണ ഇന്‍ഡ്യയിലെ ഒരു വിസ്‌ത്രുത പ്രദേശത്ത്
എങ്ങിനെയോ ഒരിക്കല്‍ നില നിന്നിരുന്നുവത്രേ. നമുക്ക് അഭിമാനിക്കാം.
മനോഹരമായ ഈ അവസ്ഥയുടെ ഉപജ്ഞാതാവും
ഉപകര്‍ത്താവുമായ ഒരാളെ ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരായ ദേവന്മാരുടെ ഒരു പ്രതിനിധി
അഹങ്കാരിയായ അസുരന്‍ എന്ന അപഖ്യാതി തലയില്‍ ചാര്‍ത്തി മണ്ണിന്നടിയിലേക്ക്
ചവിട്ടി ത്താഴ്‌ത്തിക്കളഞ്ഞുവത്രേ. എത്ര നിര്‍ഭാഗ്യകരം..?
ദേവന്‍ അസുരന്‍
എന്ന പദങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍, ഇവിടെ
വാമനന്‍ അസുരനും, മഹാബലി ദേവനുമായി തീരുന്നു. എന്തുകൊണ്ടെന്നാല്‍ ദേവന്‍ എന്നും
നന്മയുടെ സംരക്ഷകനായിരുന്നുവെന്ന് ദേവന്മാരുടെ കഥകള്‍ തന്നെ പറയുന്നു. `ധര്‍മ്മ
സംസ്ഥാപനാര്‍ത്ഥായ്' ആണ് `സംഭവാമി യുഗേയുഗേ' സംജാതമാകുന്നത്. ഇതിനുവേണ്ടി
നടത്തിയ അരും കൊലകളുടെ പരമ്പരയാണ് അവതാരകഥകള്‍ . `ഹയഗ്രീവാസുരന്‍, ഹിരണ്യാക്ഷന്‍,
ഹിരണ്യഖശിപു, കാര്‍ത്തവീര്യന്‍, രാവണന്‍, പ്രലംബാസുരന്‍, കംസന്‍' തുടങ്ങി
എത്രപേരാണ് കാലപുരി പൂകിയത് ..? മഹാബലി കൊല്ലപ്പെട്ടില്ലെങ്കിലും ക്രൂരമായി
പീഠിപ്പിക്കപ്പെട്ടു.
മാവേലി
നാട്ടിന് എന്തായിരുന്നു ധര്‍മ്മച്യുതി..? കള്ളപ്പണവും ചെറുനാഴിയും കള്ളത്തരവും
ഒന്നുമില്ലാതെ എല്ലാ മനുഷ്യരും തുല്യാവകാശത്തോടെ കഴിഞ്ഞിരുന്ന അന്ന് എന്തു ധര്‍മ്മ
വിധ്വംസനം.? ധര്‍മ്മം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിലനിന്നിരുന്നു.
`മാനുഷരെല്ലാരുമൊന്നുപോലെ' യെന്ന
ഒറ്റകൊടിപ്പടത്തിന് കീഴില്‍ അടിമകളുടെ കാലുകള്‍ മോചിപ്പിച്ച മാര്‍ക്‌സിയന്‍
സോഷ്യലിസവും, അപരന്‍ (അയല്‍ക്കാരന്‍) നിന്നെപ്പോലെ എന്ന ക്രൈസ്‌തവതത്വദര്‍ശനവും
സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ച് നടപ്പിലാക്കിയെ മനുഷ്യസ്‌നേഹിയായ മഹാബലിയെ,
കേവലമൊരു വഞ്ചനക്കഥയില്‍ കുടുക്കി അധികാരഭൃഷ്‌ടനാക്കി അധോലോകത്തിലേക്ക്
ആട്ടിപ്പായിച്ചു എന്നു പറഞ്ഞാല്‍, ശരിയായില്ല എന്ന്
തുറന്ന് പറയാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. ഉമ്മറപ്പിടിയില്‍ വെറ്റില
ചവച്ചിരിക്കുന്ന ഒരു നാടന്‍ കര്‍ഷകത്തൊഴിലാളിസ്‌ത്രീക്ക് പോലും
സാധിക്കാവുന്നതേയുള്ളു.
എന്നിട്ടും ഓണപ്പാട്ടുകളും ഓണ ക്കഥകളുമെഴുതി
നമ്മുടെ എഴുത്തുകാര്‍ മഹാകവികളും മഹാ കാഥികരും ആവുന്നു. അകത്ത് `വെള്ള'വുമായി
അസ്സോസിയേഷന്‍കാര്‍ വരണ്ട സ്റ്റേജില്‍ തലയില്‍ കെട്ടി വള്ളം തുഴയുന്നു .
ഓണച്ചന്തകളും, ഓണക്കളികളുമായി നമ്മുടെ മന്ത്രിമാര്‍ ഓടി നടന്നുദ്‌ഘാടിക്കുന്നു. മഹാബലിക്കാലത്തിന്റെ മഹത്തായ നന്മകള്‍ സ്വന്തം നിയോജക മണ്ഡലത്തില്‍ ഒരു സമയബന്ധിത
പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. അതിനുള്ള
ഫണ്ടുകളുടെ റിസോഴ്‌സുകള്‍ കണ്ടെത്തുന്നതിനായി ഗള്‍ഫ്, അമേരിക്കന്‍ നാടുകളില്‍
ഉടന്‍ പര്യടനം നടത്തുന്നതാണെന്ന് വാഗ്‌ദാനം കൊടുക്കുന്നു. എന്നിട്ട് എല്ലുന്തി,
പല്ലുകൊഴിഞ്ഞ് , ചുക്കിചുളിഞ്ഞ ഗ്രാമീണ ദരിദ്ര വര്‍ഗത്തിലെ തന്റെ പ്രിയപ്പെട്ട
വോട്ടര്‍ പാവകള്‍ക്ക്, തക്കാളിപ്പഴംപോലെ തുടുതിടുത്ത തന്റെ സ്വന്തം മുഖത്തുനിന്ന്
കലാപരമായി ആവിഷ്‌കരിച്ച ഒരു ടെക്‌സ്റ്റൈല്‍ പുഞ്ചിരി സമ്മാനിച്ച് കൊടിവെച്ച
കാറില്‍ കയറി, മീശക്കാരന്‍ സാറന്മാരുടെ അകമ്പടിയോടെ അകലങ്ങളിലേക്ക്
അപ്രത്യക്ഷരാകുന്നു. മാവേലി നാടിന്റെ മധുര സ്‌മരണകളും പേറി ചോരുന്ന കൂരകളില്‍
പാവങ്ങള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു .
ഇങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍
എവിടെയോ ഒരു നന്ദികേട്. ഒരു വല്ലായ്‌മ. ഈ വല്ലായ്‌മകളുടെ
കല്‍പ്പടവുകളിലൂടെ നമുക്കല്‍പ്പം പിറകേട്ട് നടക്കാം. കാലാന്തരങ്ങളുടെ പടിവാതിലുകള്‍
കടന്ന് കടന്ന്, കല്‌പനയും യാഥാര്‍ത്ഥ്യവും കെട്ടു പിണഞ്ഞ് കിടക്കുന്ന
മാവേലിക്കാലത്തിന്റെ മനോഹോര തീരത്തിലേക്ക് .
വിഷ്‌ണു പുരാണത്തിലെ മഹാബലി എന്ന
അസുരനാണ് മാവേലി എന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ അഞ്ചാമത്തെ
അവതാരമായ വാമനനാണ് മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയെതെന്ന് പറയുമ്പോള്‍ ഈ കാലഗണന
യുക്തിക്ക് നിരക്കുന്നതാവുന്നില്ല. എന്തുകൊണ്ടെന്നാല്‍ വാമനന് ശേഷമുള്ള അവതാരമായ
പരശുരാമനാണ് തന്റെ മഴുവെറിഞ്ഞ് കേരളം വീണ്ടെടുത്തത്. (ഓരോ അവതാരങ്ങള്‍ക്കിടയും
യുഗങ്ങളുടെ കാല ദൈര്‍ഘ്യമുണ്ടെന്ന് ഓര്‍ക്കണം.) ഈ കേരളത്തിലാണ് മഹാബലി
ഭരിച്ചിരുന്നതായി പറയുന്നത്.
വമനാവതാരകാലത്ത് കേരളമേയില്ല. അതു ഭരിച്ചിരുന്ന മഹാബലിയും ഇല്ല. വാമനാവതാരകാലത്ത് ഒരിടത്തും ധര്‍മ്മച്യുതി സംഭവിച്ചതായി പറയുന്നില്ല.
മാത്രമല്ല, ആ കാലത്ത് പരശുരാമന്‍പോലും വന്നിട്ടില്ല. വീണ്ടും എത്രയോ
കാലത്തിനു ശേഷമാണ് പരശുരാമന്‍ അവതരിച്ചതും, ചോര
പുരണ്ട മഴുവുമായി വടക്കോട്ട് വന്നതും അതെറിഞ്ഞ് കേരളം വീണ്ടെടുത്തതും.
ഭൂമി ബ്രാഹ്മണര്‍ക്ക്
ദാനം ചെയ്‌ത രാമന്‍ പരശുവില്ലാതെ തപസ്സിന് പോവുകയാണ്. ഈ ബ്രാഹ്മണ മേധാവിത്വത്തില്‍
നിന്നും ഒരസുര ചക്രവര്‍ത്തി ഉയിര്‍ത്തെഴുന്നേറ്റ് വരാന്‍ വീണ്ടും എത്രോയോ കാലം
കഴിഞ്ഞിരിക്കണം? ആകെ കുഴഞ്ഞു മിറഞ്ഞ് കിടക്കുന്നു. ഒന്നും
യാഥാര്‍ത്ഥ്യമാവാനിടയില്ല. എല്ലാം കെട്ടുകഥകള്‍ മാത്രമായി.
എന്നാല്‍ ഈ കെട്ടുകഥകള്‍ നിര്‍മ്മിച്ചവര്‍ക്കും ചിട്ടയോടെ അത് പറഞ്ഞു വെയ്‌ക്കാനും
സാധിച്ചില്ല.
ദേവന്റെയു അസുരന്റെയും കഥയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും, മണ്ണിന്റെയും
മനുഷ്യന്റെയും കഥയുടെ യാഥാര്‍ത്ഥ്യത്തിലേക്ക് നമുക്കിറങ്ങിവരാം
ഇവിടെ
മാവേലി ഒരു യാഥാര്‍ത്ഥ്യമായി നമുക്കിടയിലേക്ക് വരുന്നു. നമ്മുടെ മണ്ണില്‍ നീതിമാനായ ഒരു ഭരണാധികാരി.
ത്രുക്കാക്കര കേന്ദ്രമാക്കി
നീതിപൂര്‍വ്വം ഭരണം നടത്തിയിരുന്ന ഒരു നാടുവാഴി ആയിരുന്നിരിക്കണം മഹാബലി. സവര്‍ണ്ണ
മഹിമയും ബ്രാഹ്മണ്യത്തിന്റെ പൊലിമയും അവകാശപ്പെടാനില്ലായിരുന്ന ഈ മനുഷ്യ സ്‌നേഹി
മാനുഷരെല്ലാരുമൊന്നുപോലെയെന്ന മഹനീയ തത്വം മാര്‍ക്‌സിനും മുമ്പേ പ്രഖ്യാപിച്ചു
നടപ്പിലാക്കിയ നീതുമാനായിരുന്നു.
ജനങ്ങള്‍ ക്ഷേമത്തിലും ഐശ്വര്യത്തിലും കഴിഞ്ഞു. കള്ളവും ചതിയും പൊയ്‌പ്പോയപ്പോള്‍
മാനുഷ്യരെല്ലാരുമൊന്നു പോലെയായി. സ്വര്‍ഗ്ഗം ഭൂമിയിലേക്ക് താണിറങ്ങിവന്നു.
കേരളത്തിലെ മറ്റു നാട്ടു രാജ്യങ്ങളിലെ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് ഇതു
രസിച്ചില്ല. തങ്ങളേക്കാള്‍ നന്നായി ഊരിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുകയോ. അതു
പാടില്ല. അവനെ തട്ടുകതന്നെ. അസൂയയുടെ തിമിരം ബാധിച്ച് അന്നവര്‍ വിളിച്ച
ഗോഗ്വാവിളികള്‍ നമ്മുടെ സമൂഹത്തിന്റെ തലങ്ങുംവിലങ്ങും ഇന്ന്
അലയടിച്ചുയരുന്നതെന്ന് ശ്രദ്ധിച്ചാല്‍ കേള്‍ക്കാം .
അങ്ങനെയാണ് അവര്‍
എറണാകുളത്തിനു സമീപമുള്ള ഒരു സ്ഥലത്ത് സമ്മേളിച്ച് ഗൂഡാലോചന നടത്തുന്നതും
മാവേലിയെ സ്ഥാനഭ്രഷ്‌ടനാക്കുമെന്ന് ശപഥം ചെയ്‌തതും ഈ `തിരുമേനി'മാര്‍ നടത്തിയ
`തിരു'ശപഥസ്ഥാനമാണ് പില്‍ക്കാലത്ത് ലോപിച്ച് തൃപ്പൂണിത്തുറയായി തീര്‍ന്നത്.
എന്ന് `സ്ഥലമാന ചരിത്രങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ ബഹുമാന്യനായ വി.വി.കെ. വാലത്ത്
സ്ഥാപിക്കുന്നു .
നാടുവാഴി സംഘം തങ്ങളുടെ സൈനിക ശക്തി ബലങ്ങളോടെ
ത്രുക്ക്‌ക്കരയിലേക്ക് നീങ്ങി . ഇതൊരു അത്തം നാളിലായിരുന്നു. ത്രുപ്പൂണിത്തുറയിലെ
അത്തച്ചമയാഘോഷങ്ങളുടെ അടിവേരുകള്‍ ഇവിടെയാണ്. കാക്കുവാന്‍ വേണ്ടി സൈന്യത്തെ
വിന്യസിച്ച നാട് കാക്കനാട്, എറണാകുളം സിവില്‍ സ്റ്റേഷന്‍ (കളക്‌ടറേറ്റ്)
ഇപ്പോള്‍ ഇവിടെസ്ഥിതിചെയ്യുന്നു. ഇവിടെ ഉയര്‍ന്ന സ്ഥലത്തു നിന്നാണ്
തൃക്കാക്കരയടക്കമുള്ള ഒരു വിസ്‌ത്രുത പ്രദേശം നഗ്ന നേത്രങ്ങള്‍കൊണ്ട്
കാണാവുന്നതാണ് .
അത്തം നാളില്‍ ത്രുപ്പൂണിത്തുറയില്‍ നിന്ന് ആരംഭിച്ച ഈ ഗൂഡ തന്ത്രം പത്താം നാളില്‍ തിരുവോണ ദിവസം ഫലം കണ്ടു. തന്റെ പ്രജകളില്‍
ഒരാളുടെയെങ്കിലും ചോര വീഴുന്നതില്‍ മനം നൊന്ത മഹാബലി ഒരേറ്റു മുട്ടലിനും
തയ്യാറായില്ല. ദാനശീലത്തില്‍ അദ്വിതീയനായിരുന്ന തൃക്കാക്കരയിലെ ജനകീയ ഭരണാധികാരിയെ,
ആ ദാനശീലത്തിന്റെ ചൂണ്ടയില്‍ തന്നെ കുടുക്കി അവര്‍ സ്ഥാനഭ്രഷ്‌ടനാക്കി. തന്റെ
പ്രജകളുടെ ദുരിതവും രക്തച്ചൊരിച്ചിലും ഒഴിവാക്കാന്‍ കൂടിയാവണം അദ്ദേഹം ചെങ്കോലും
കിരീടവും വച്ചൊഴിഞ്ഞു. മണ്ണിനോളം താഴ്‌ന്ന ആ കീഴടങ്ങലാണ് മണ്ണിലേക്ക്
ചവിട്ടിത്താഴ്‌ത്തപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടത് .
തൃക്കാക്കാരക്ക്
നാലഞ്ച് മൈല്‍ തെക്ക് പടിഞ്ഞാറുള്ള `പാതാളം' എന്ന അപരിഷ്‌കൃത പ്രദേശത്തേയ്‌ക്ക്
മാവേലിയെ ഇവര്‍ മാറ്റിപാര്‍പ്പിച്ചു. വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ വന്നു
പോകുന്നതിനുള്ള അനുവാദവും കൊടുത്തു.
ഇന്നും വലിയ വികസനം ഒന്നും എത്തിച്ചേരാത്ത
സ്ഥലമാണ് പാതാളം. ഇതിലേകൂടിയാണ് എറണാകുളം വടക്കന്‍ പറവൂര്‍ റോഡ് കടന്നു
പോകുന്നത്.
ജനങ്ങളില്‍ ഒരു ന്യൂനപക്ഷമെങ്കിലും
പ്രതികരിക്കുമെന്ന് ഭയന്നിട്ടാവണം മഹാബലി സമയത്തെ നെറികേടുകള്‍ ദൈവവുമായി
കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ക്ഷേത്രത്തില്‍ വാമന മൂര്‍ത്തി പ്രതിഷ്‌ഠ നടത്തി.
തൃക്കാക്കരക്ക് സമീപമുള്ള `മൂങ്ങനാട്' എന്ന സ്ഥലം അവതാരങ്ങളിലെ മുമ്പനായ വാമനന്റെ
(മുണ്ടന്‍ നാട്) പേരുമായി കൂട്ടിയിണക്കി `തേവക്കല്‍' എന്ന സ്ഥലം തേവന്റെ (ദേവന്റെ
) കാല്‍വെച്ചിടം എന്നും പറഞ്ഞു പരത്തി.
കാഴ്‌ചക്കുലയുംകാണിക്കയുമായി തങ്ങളുടെ
മുന്നില്‍ ഓഛാനിച്ചു നില്‍ക്കാനുള്ള അടിമകളെ സൃഷ്‌ടിച്ചെടുത്ത പൗരാണിക തന്ത്രം, ഇന്ന് അടിപൊളി ആചാര്യന്മാരുടെ അട്ടഹാസങ്ങളില്‍ നടുങ്ങി, ധര്‍മ്മ
ബോധത്തിന്റെ സിംഹാസനങ്ങളില്‍ നിന്ന് ക്രൂരമായി ചവിട്ടിത്താഴ്‌ത്തപ്പെടുന്ന മനുഷ്യ
സ്‌നേഹികളുടെ തലയില്‍ കാല്‍ വച്ച് നില്‍ക്കുന്ന മത രാഷ്‌ട്രീയ വാമനന്മാര്‍ക്ക്
ദൈവാവതാരത്തിന്റെ പരിവേഷം നല്‍കി കീ ജയ് വിളിക്കാന്‍ വിധിക്കപ്പെട്ട കരയുന്ന
കഴുതകളുടെ ഒരു വലിയ കൂട്ടമായി മാറുകയാണ്,
ദൈവത്തിന്റെ സ്വന്തം നാട് എന്ന ലേബലില്‍ അറിയപ്പെടുന്ന കേരളത്തില്‍ നിന്നുള്ള
നമ്മള്‍ മലയാളികള്‍!!
ചരിത്രാന്വേഷകനായ പ്രൊഫ. പി.മീരാക്കുട്ടിയോട്
കടപ്പാട്