Image

ഇടുക്കിയില്‍ കണ്ട യഹൂദനും ഇസ്രയേലില്‍ കണ്ട യഹൂദനും (ഇസ്രയേല്‍ യാത്ര 4: ടോം ജോസ്‌ തടിയംമ്പാട്‌)

ടോം ജോസ്‌ തടിയംമ്പാട്‌ Published on 12 October, 2012
ഇടുക്കിയില്‍ കണ്ട യഹൂദനും ഇസ്രയേലില്‍ കണ്ട യഹൂദനും (ഇസ്രയേല്‍ യാത്ര 4: ടോം ജോസ്‌ തടിയംമ്പാട്‌)
ഏകദേശം ഒരു പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇടുക്കിയിലെ ചെറുതോണിയില്‍ ഉള്ള സ്റ്റോണ്‍ഏജ്‌ ഹോട്ടലിന്റെ മുന്‍പില്‍ ഞാനും എന്റെ സുഹൃത്ത്‌ രാജു സേവ്യറും കൂടി നില്‍ക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന ഒരു യഹൂദനെ പരിചയപ്പെടാന്‍ ഇടയായി. അന്ന്‌ ഇസ്രയേലും പാലസ്റ്റയിനും തമ്മില്‍ തുറന്ന യുദ്ധം നടക്കുന്ന സമയം ആയിരുന്നു. ഞാന്‍ അവനോട്‌ ഇസ്രയേലിലെ എല്ലാ യഹൂദന്‍മാര്‍ക്കും മിലിറ്ററി ട്രെയ്‌നിംഗ്‌ നിര്‍ബന്ധമാണല്ലോ. അപ്പോള്‍ നീയും പട്ടാളക്കാരന്‍ ആയിരിക്കുമല്ലോ, അതുകൊണ്ട്‌ നീ ഇവിടെ നില്‍ക്കാത ഇസ്രയേലില്‍ പോയി നിന്റെ രാജ്യത്തിന്‌ വേണ്ടി യുദ്ധം ചെയ്യാന്‍ എന്ന്‌ വെറുതെ തമാശ രൂപേണ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു. എന്റെ നാട്‌ എന്തിനെയും നേരിടാന്‍ കരുത്തുള്ള നാടാണ്‌. അവര്‍ അത്‌ കൈകാര്യം ചെയ്‌ത്‌ കൊള്ളും. അതോടൊപ്പം അവന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു രാജ്യം ഇല്ലാതെ ലോകം മുഴുവന്‍ അലഞ്ഞതിന്‌ ശേഷം ഞങ്ങള്‍ക്ക്‌ ഒരു രാജ്യം ഉണ്ടാക്കാന്‍ നിങ്ങള്‍ സഹായിച്ചില്ല. എന്തിന്‌ ഞങ്ങളുടെ ഒരു എംമ്പസി തുറക്കാന്‍ കഴിഞ്ഞത്‌ പോലും നരംസിംഹറാവുവിന്റെ കാലത്താണ്‌ എന്ന്‌ അവന്‍ പറഞ്ഞത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഈ യാത്രയില്‍ പഴയ ജെറുശലേമിന്റെ ഇടനാഴികളില്‍ ഉന്തു വണ്ടിയില്‍ ഉണങ്ങിയ പഴങ്ങള്‍ വില്‍ക്കുന്ന ഒരു യഹൂദനെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. നിങ്ങള്‍ കൊച്ചിയില്‍ നിന്നും ആണോ?. അതെ എന്നു പറഞ്ഞപ്പോള്‍ അവന്‌ വളരെ സന്തോഷം അവനോട്‌ ഞാന്‍ ചോദിച്ചു. ഇറാന്റെ പ്രസിഡന്റ്‌ അഹമ്മദ്‌ നിജാദ്‌ പറഞ്ഞിട്ടുണ്ടല്ലോ. ഇസ്രയേല്‍ എന്ന രാജ്യം ലോക ഭൂപടത്തിലെ കളങ്കപ്പെട്ട ചിഹ്ന്‌നമാണ്‌. അത്‌ ഭൂപടത്തില്‍ നിന്നും മായിച്ച്‌ കളയുമെന്ന്‌. അത്‌ മാത്രമല്ല ഇറാന്‍ ഇന്ന്‌ ആണവ ശക്തി ആയി മാറി കൊണ്ടിരിക്കുന്നു. നിങ്ങള്‍ ഇറാനെ ആക്രമിക്കുമെന്നും കേള്‍ക്കുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു. ഞങ്ങള്‍ അവനെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. വളരെ നിശ്ചയ ദാര്‍ഡ്യം നിറഞ്ഞ ശബ്‌ദം ആണ്‌ അവനില്‍ നിന്നും പുറത്ത്‌ വന്നത്‌. ഇസ്രയേല്‍ എന്നത്‌ ഓരോ യഹൂദന്റെയും ജീവന്റെയും, രക്തത്തിന്റെയും ഭാഗമാണ്‌ എന്നാണ്‌ ഈ രണ്ടു വ്യക്തികളുടെയും വാക്കുകളില്‍ നിന്നും മനസ്സിലായത്‌. അതിന്‌ കാരണം അവന്‍ അനുഭവിച്ച ക്രൂരതകളുടെ നീണ്ട ചരിത്രമാണ്‌.

ഞങ്ങള്‍ ഗലീലിയായിലെ ബീയാറ്റിട്ട്യൂഡ്‌ ഹോട്ടലിനോട്‌ ഇന്ന്‌ വിടപറയുകയാണ്‌. രാവിലെ 6 മണിക്ക്‌ തന്നെ സാധനങ്ങള്‍ എല്ലാം പാക്ക്‌ ചെയ്‌തു. ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച്‌ അവിട നിന്നും പുറപ്പെട്ടു. നല്ല ഭക്ഷണവും താമസ സൗകര്യവും തന്നതിനും അവരോട്‌ എല്ലാം നന്ദി പറഞ്ഞ്‌ ഹോട്ടലിന്റെ മുറ്റത്ത്‌ നിന്ന്‌ ഒരിക്കല്‍ കൂടി ഗലീലിയ കടലും ബീയാറ്റിട്ട്യൂഡ്‌ പള്ളിയും കണ്ടതിന്‌ ശേഷം ആണ്‌ ബസ്സ്‌ പുറപ്പെട്ടത്‌.

യേശു പത്രോസ്സിന്റെയും യോഹന്നാന്റെയും യാക്കോബിന്റെയും മുന്‍പില്‍ രൂപാന്തരപ്പെടുകയും അവിടെ ഏലിയാവും മോശയും അവനോട്‌ സംസാരിക്കുകയും ചെയ്‌തു എന്നു ബൈബിള്‍ പറയുന്ന ടബോര്‍ മലയിലേയ്‌ക്കാണ്‌ ഞങ്ങള്‍ പോയത്‌. സമുദ്ര നിരപ്പില്‍ നിന്നും 1900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മല ഗലീലിയായിലെ ഏറ്റവും ചിത്രോപമ സുന്ദരമായ മല എന്നാണ്‌ അറിയപ്പെടുന്നത്‌. അതിന്‌ ഉപരി ഇവിടെ വളരെ യുദ്ധ തന്ത്ര പ്രധാന മേഖല കൂടിയാണ്‌. കാരണം ഇവിടെ നിന്നു നോക്കിയാല്‍ വളരെ അകലെയുള്ള ശത്രുവിന്റെ ചലനങ്ങള്‍പോലും അറിയാന്‍ കഴിയും. അത്ര ഉയരത്തിലാണ്‌ ഈ മല നില്‍ക്കുന്നത്‌.

ബസ്സ്‌ ഈ മല കയറാന്‍ തുടങ്ങിയപ്പോള്‍ അടിമാലിയില്‍ നിന്നും മൂന്നാറിലേയ്‌ക്ക്‌ പോകുന്നത്‌ പോലെയാണ്‌ തോന്നിയത്‌. മലയുടെ പകുതി ഭാഗം ചെന്നപ്പം ബസ്സ്‌ അവിടെ പാര്‍ക്ക്‌ ചെയ്‌തു. അതിന്‌ ശേഷം ചെറിയ വാഹനങ്ങളില്‍ ആണ്‌ ഞങ്ങളെ മല മുകളില്‍ എത്തിച്ചത്‌. കാരണം ബസ്സ്‌ അത്രയും വലിയ കുത്തനെയുളള മല കയറാന്‍ പര്യാപ്‌തമായിരുന്നില്ല.

മല മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയുടെ ആള്‍ത്താരയിലാണ്‌ ക്രിസ്‌തു രൂപാന്തരപ്പെട്ടു എന്നു വിശ്വസിക്കുന്ന പാറ കണ്ടത്‌. പ്രധാന പള്ളിയുടെ രണ്ട വശത്തായി രണ്ട്‌ ചെറിയ പള്ളികള്‍ കൂടി ഉണ്ട്‌. അതില്‍ ഒന്ന്‌ മോശയുടെയും രണ്ടാമത്തേത്‌ ഏലിയായുടെയും ആണ്‌. ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി ഈ പള്ളിയില്‍ വച്ചായിരുന്നു. ഫാ. എബ്രഹാം വിശുദ്ധ ബലി അര്‍പ്പിച്ചു. പള്ളിയുടെ ചുറ്റും വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം കണ്ണിന്‌ കുളിര്‍മ്മ പകരുന്നതായിരുന്നു.

ഈ പള്ളിയും കുരിശ്‌ യുദ്ധക്കാരുടെ കാലത്ത്‌ പണിതിരുന്നതായിരുന്നു എന്നാല്‍ മുസ്ലീം കാലഘട്ടത്തില്‍ നശിക്കപ്പെട്ടു. പിന്നീട്‌ പഴയ പള്ളിയുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. 1924-ല്‍ പുതിയ പള്ളി പണിയുകയാണ്‌ ചെയ്‌തത്‌.

ടാബോര്‍ മലയില്‍ നിന്നും ഞങ്ങള്‍ പോയത്‌ ജെറിക്കോയിലേയ്‌ക്കായിരുന്നു. ലോകത്ത്‌ ഇന്നുവരെ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പഴക്കം ചെന്ന പട്ടണം എന്നാണ്‌ ജെറിക്കോ അറിയപ്പെടുന്നത്‌. 10000 ബി. സി. മുതല്‍ ഈ പട്ടണം ഉണ്ടായിരുന്നു എന്നാണ്‌ ചരിത്രം പറയുന്നത്‌. ബി. സി. 13#ാ#ം നൂറ്റാണ്ടിലാണ്‌ ഇസ്രയേലിയര്‍ ജെറിക്കോ മതില്‍ തകര്‍ത്ത്‌ ജോഷ്വായുടെ നേതൃത്വത്തില്‍ കാനാന്‍കാരെ കീഴ്‌പ്പെടുത്തി വാഗ്‌ദത്ത ഭൂമിയിലേയ്‌ക്ക്‌ പ്രവേശിച്ചത്‌. അതുപോലെ ജെറിക്കോയില്‍ വച്ചാണ്‌ ക്രിസ്‌തു അന്ധന്‌ കാഴ്‌ച നല്‍കിയത്‌. ഇവിടെയാണ്‌ സക്കേവൂസ്‌ കര്‍ത്താവ്‌ പോകുന്ന വഴിയില്‍ കര്‍ത്താവിനെ കാണുന്നതിന്‌ വേണ്ടി സൈക്കാമോര്‍ എന്ന മരത്തില്‍ കയറി ഇരുന്നത്‌. അത്തരം മരങ്ങള്‍ അവിടെ ഇപ്പോഴും കാണാം. ജെറിക്കോ പച്ചക്കറിയുടെയും പഴങ്ങളുടെയും നാട്‌ എന്നു കൂടി അറിയപ്പെടുന്നുണ്ട്‌. ഇവിടുത്തെ ഈന്തപ്പഴം ലോകത്തിലെ ഏറ്റവും രുചികരമായ ഈന്തപ്പഴം എന്നാണ്‌ പറയുന്നത്‌. ജൂഡിയാ മരുഭൂമിയിലെ പച്ചപ്പ്‌ കൂടിയാണ്‌ ജെറിക്കോ.

പോയ വഴിയില്‍ വളരെ മനോഹരമായ ഈന്തപ്പനത്തോട്ടങ്ങള്‍ കാണാമായിരുന്നു. ജൂഡിയാ മരുഭൂമിയെ പച്ച ആക്കുന്നതിന്റെ ഭാഗമായി ഈന്തപ്പന തോട്ടങ്ങള്‍ വച്ച്‌ പിടിപ്പിച്ച്‌ മരുഭൂമി മനുഷ്യന്‌ താമസ യോഗ്യമാക്കി കൊണ്ടിരിക്കുകയാണ്‌. ജെറിക്കോ പലസ്റ്റീന്റെ ഭാഗമാണ്‌. പലസ്റ്റീന്‍ അതോറിറ്റിയാണ്‌ ഇവിട ഭരിക്കുന്നത്‌. ഇവിടുത്തെ റോഡുകളും ട്രാഫിക്കും ഇസ്രയേലിനെ അപേക്ഷിച്ച്‌ വളരെ മോശമാണ്‌.

ജെറിക്കോയില്‍ നിന്നും ഞങ്ങള്‍ ക്രിസ്‌തു ചെകുത്താനാല്‍ പരീക്ഷിക്കപ്പെട്ട ജൂഡിയാ മരുഭൂമിയിലേ ജൂഡിയന്‍ ഹില്ലിലേക്കാണ്‌ പോയത്‌. ക്രിസ്‌തു പരീക്ഷിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മലയിലേയ്‌ക്ക്‌ പോകാന്‍ ഉള്ള ഏക മാര്‍ഗ്ഗം റോപ്പ്‌ വേയാണ്‌ അതിന്‌ ഒത്തിരി സമയം എടുക്കും എന്നുള്ളത്‌ കൊണ്ട്‌ അവിടെ പോകാന്‍ കഴിഞ്ഞില്ല. അകലെ നിന്ന്‌ കാണാന്‍ മാത്രമേ കഴിയുകയുള്ളൂ. ക്രിസ്‌തു തപസ്സിരുന്ന ഗുഹ ഇന്ന്‌്‌ ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വക ആശ്രമമാണ്‌. 45% ഡിഗ്രി ചൂട്‌ അനുഭവപ്പെട്ടിരുന്നതുകൊണ്ട്‌ എത്രയും പെട്ടെന്ന്‌്‌ ബസ്സില്‍ തിരിച്ച്‌ കയറാന്‍ ആണ്‌ ആഗ്രഹിച്ചത്‌. ഇവിടുത്തെ കടയില്‍ നിന്നും എല്ലാവരും ഈന്തപ്പഴവും ഇതര പഴ വര്‍ഗ്ഗങ്ങളും വാങ്ങി.

ഇവിടെ നിന്നും ഞങ്ങള്‍ നേരെ പോയത്‌ ഡെഡ്‌ സീയിലേയ്‌ക്കാണ്‌. ഈ കടലില്‍ ഒരു ജീവജാലങ്ങളും ജീവിക്കാത്തത്‌ കൊണ്ടാണ്‌ ഇതിനെ ഡെഡ്‌ സീ എന്നറിയപ്പെടാന്‍ കാരണം. ധാതുലവണങ്ങള്‍ കൊണ്ട്‌്‌ അനുഗ്രഹീതമായ ഈ കടലില്‍ നിന്നും എടുക്കുന്ന ധാതു ലവണങ്ങള്‍ കൊണ്ട്‌ ഒട്ടേറെ സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ ഇസ്രയേല്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. സാധാരണ കടല്‍ ജലത്തില്‍ 4. 6% ഘനമാണെങ്കില്‍ ഡെഡ്‌ സീയിലെ ജലത്തിന്‌ 26% ഘനമാണ്‌ ഉള്ളത്‌. അതുപോലെ ഉപ്പിന്റെ അളവും സാധാരണ ജലത്തേക്കാളും 6 ഇരട്ടിയാണ്‌. 360 സ്‌ക്വയര്‍ മൈല്‍ ചുറ്റളവില്‍ കിടക്കുന്ന ഈ കടലില്‍ മുങ്ങി മരിക്കും എന്നു പേടിക്കേണ്ട. മുകളില്‍ ഫ്‌ളോട്ട്‌ ചെയ്‌തു കിടക്കുകയുള്ളൂ. ധാതുലവണങ്ങള്‍ കൊണ്ട്‌ ഗ്രാവിറ്റി കൂടിയ ജലം ആയത്‌ കൊണ്ടും ഈ വെള്ളത്തില്‍ ഇറങ്ങി കിടന്നാല്‍ തൊലിപ്പുറത്തുള്ള രോഗങ്ങള്‍ മാറി കിട്ടാറുമുണ്ട്‌്‌. പക്ഷെ അല്‍പ്പം വെള്ളം കണ്ണില്‍ പോയാല്‍ അസ്സഹീനമായ നീറ്റല്‍ അനുഭവപ്പെടും പിന്നീട്‌ ശുദ്ധജലം ഉപയോഗിച്ച്‌ കഴുകിയാല്‍ മാത്രമേ കണ്ണ്‌ തുറക്കാന്‍ കഴിയുകയുള്ളൂ. ശുദ്ധ ജല പൈപ്പുകള്‍ കടല്‍ കരയില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്‌. കടല്‍ വെള്ളത്തില്‍ ഇറങ്ങിക്കിടക്കുന്നവര്‍ അടിയില്‍ നിന്നും ചെളി വാരി ശരീരത്ത്‌ പൊതിയുന്നത്‌ കാണാമായിരുന്നു. അതുപോലെ ചെളി കുപ്പിയില്‍ ശേഖരിക്കുന്നതും കാണാമായിരുന്നു. ഞങ്ങള്‍ കടലില്‍ കുളി കഴിഞ്ഞ്‌ ഉപയോഗിച്ച വസ്‌ത്രങ്ങള്‍ അവിടെ ഉപേക്ഷിച്ചു.

ഡെഡ്‌ സീയില്‍ നിന്നും ഞങ്ങള്‍ ഖുമാറന്‍ കാണുന്നതിന്‌ വേണ്ടി യാത്ര തിരിച്ചു. ഖുമാറന്‍ എന്നു പറയുന്നത്‌ ഡെഡ്‌ സീയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു. ജെറുശലേമിലെ കലുഷിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വേറിട്ട്‌ പ്രാര്‍ത്ഥനയും ആത്മീയതയും ആയി ഒരു തരം സന്യാസ ജീവിതം നയിച്ച ഒരു സംഘം ആളുകള്‍ ബി. സി. 31 -ല്‍ ഇവിടെ താമസം ആരംഭിച്ചു. അവരുടെ ആശ്രമം ഭൂമി കുലുക്കത്തില്‍ നശിച്ചു പോയി. എ. ഡി. 30-ല്‍ വീണ്ടും പുനര്‍ നിര്‍മ്മിച്ച്‌ അവര്‍ അവിടെ സാത്വിക ജീവിതം നയിച്ചു. അവരുടെ ചിന്തകളും ദര്‍ശനങ്ങളും പ്രത്യേക തരം ലതറില്‍ എഴുതി കുടത്തില്‍ ഇട്ട്‌ സൂക്ഷിച്ചിരുന്നു. യഹൂദ കലാപം അടിച്ചമര്‍ത്താന്‍ ടൈറെസിന്റെ നേതൃത്വത്തില്‍ വന്ന റോമന്‍ ആര്‍മി ഈ ശ്രമവും ഇവിടുത്തെ മനുഷ്യരെയും വകവരുത്തി. അവര്‍ കണ്ടെത്തിയ ആത്മീയ ദര്‍ശനങ്ങള്‍ ആണ്‌ എഴുതി മണ്‍കുടത്തില്‍ ആക്കി ഗുഹയില്‍ സൂക്ഷിച്ചിരിക്കുന്നത്‌.

1947-ല്‍ തന്റെ നഷ്‌ടപ്പെട്ട ആടിനെ അന്വേഷിച്ച്‌ ഈ ഗുഹയുടെ അടുത്ത്‌ ചെന്ന ആട്ടിടയന്‍ മുഹമ്മദ്‌ സെലീബ്‌ ഈ ഗുഹയിലേയ്‌ക്ക്‌ കണ്ടു വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ ശബ്‌ദം ചെകുത്താന്റേതാണ്‌ എന്നു വിചാരിച്ച്‌ ഭയപ്പെട്ടു പോയി. എങ്കിലും പിറ്റെ ദിവസം അങ്കിളിനെയും കൂട്ടി മുഹമ്മദ്‌ ഈ ഗുഹകള്‍ പരിശോധിച്ചപ്പോള്‍ അവിടെ നിന്നും നാല്‌ മണ്‍കുടങ്ങള്‍ കിട്ടി അതില്‍ നിന്നും ഹീബ്രുവില്‍ എഴുതി സൂക്ഷിച്ചിരുന്ന ചുരുളുകള്‍ ആണ്‌ കിട്ടിയത്‌. സ്വര്‍ണ്ണമാണ്‌ എന്നു വിചാരിച്ച്‌ കുടങ്ങള്‍ തുറന്ന അവര്‍ നിരാശരായി. അവര്‍ക്ക്‌ കിട്ടിയ ചാവുകടല്‍ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഈ മഹത്തായ ശേഖരണത്തിന്റെ വില അറിയില്ലാതെ അവര്‍ ഇത്‌ ഒരു സിറിയന്‍ ക്രിസ്‌ത്യാനിക്ക്‌ ചെറിയ വിലയ്‌ക്ക്‌ വിറ്റു. അദ്ദേഹം അത്‌ അന്ന്‌ ജെറുശലേമില്‍ താമസിച്ചിരുന്ന സിറിയന്‍ സഭയുടെ മെത്രാപ്പോലീത്തനെ കാണിക്കുകയും മെത്രാപ്പോലിത്ത അത്‌ വാങ്ങി അമേരിക്കയില്‍ കൊണ്ടുപോയി. ഇത്‌ 250000 ഡോളറിന്‌ യഹൂദനായ പ്രൊഫസര്‍ യിഗല്‍ യേദിന്‍ വാങ്ങി. ഇന്ന്‌ ഇസ്രയേലിലെ പഴയകാല ബൈബിള്‍ ഉള്‍പെടെയുള്ള കൈയ്യെഴുത്തുകള്‍ സൂക്ഷിച്ചിട്ടുള്ള ഇസ്രയേല്‍ മ്യൂസിയത്തില്‍ ഇത്‌ സൂക്ഷിച്ചിട്ടുണ്ട്‌. പിന്നീട്‌ ഖുമറാനില്‍ നടത്തിയ ആര്‍ക്കിയോളജിക്കല്‍ പഠനത്തില്‍ 900 ചുരുളുകളും പഴയ ഗ്രാമത്തിന്റെ അവശിഷ്‌ടങ്ങളും കണ്ടെത്തുകയും ചെയ്‌തു.

ഖുമറാനില്‍ നിന്നും ഞങ്ങള്‍ ജെറുശലേമില്‍ കൂടി ബേത്‌ലഹേമിലേയ്‌ക്ക്‌ പോയി. ജെറുശലേമിന്റെ കവാടത്തില്‍ പട്ടാള ചെക്ക്‌ പോസ്റ്റ്‌ ഉണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവര്‍ ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്‌ യാത്രക്കാര്‍ എന്നു പറഞ്ഞപ്പോള്‍ തന്നെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ജെറുശലേമില്‍ നിന്നും പാലസ്റ്റയിന്റെ കീഴിലുള്ള ബേത്‌ലഹേമിലെയ്‌ക്കു പോകണമെങ്കില്‍ പാലസ്റ്റയിനും ഇസ്രയേലും ആയി വേര്‍തിരിച്ചിരിക്കുന്ന മതില്‍ കടന്നു വേണം പോകാന്‍. അവിടെയും പട്ടാള ചെക്ക്‌ പോസ്റ്റുകള്‍ കടന്ന്‌ വേണം പോകാന്‍. ചെക്ക്‌ പോസ്റ്റുകളില്‍ എത്തുന്നതിന്‌ മുന്‍പ്‌ ഗൈഡ്‌ പറഞ്ഞിരുന്നു നിശബ്‌ദമായി ഇരിക്കണമെന്നും ഫോട്ടോ എടുക്കരുതെന്നും. ഇവിടുത്തെ ചെക്ക്‌ പോസ്റ്റില്‍ ഒന്ന്‌ രണ്ട്‌ പേരുടെ പാസ്‌പോര്‍ട്ട്‌ പരിശോധിച്ച പട്ടാളക്കാരന്‍ ചോദിച്ചു. നിങ്ങള്‍ ഇംഗ്ലണ്ടില്‍ എവിടെ നിന്നാണ്‌ വരുന്നതെന്ന്‌. ഞങ്ങള്‍ പറഞ്ഞു ലിവര്‍പൂളില്‍ നിന്നും എന്ന്‌. ഞാന്‍ നിങ്ങളുടെ ഫാന്‍ അല്ല മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റേതാണ്‌ എന്നു പറഞ്ഞ്‌ ചിരിച്ചു കൊണ്ട്‌ ആ പട്ടാളക്കാരന്‍ മടങ്ങി പോയി.

ഇവിടുത്തെ മതിലില്‍ ഒട്ടേറെ സാഹിത്യകാരന്‍മാര്‍ പലസ്‌തീന്‍ ജനതയുടെ സമരത്തെ പിന്തുണച്ച്‌ അവരുടെ അഭിപ്രായങ്ങള്‍ എഴുതി വച്ചിട്ടുണ്ട്‌ ഞങ്ങള്‍ ബേത്‌ലഹേമിലെ ഹോട്ടലില്‍ എത്തി ഭക്ഷണവും കഴിച്ച്‌ കിടന്നുറങ്ങി. ഇവിടുത്തെ ഹോട്ടലും ഭക്ഷണവും വളരെ നന്നായിരുന്നു.

തുടരും..
3:
നസ്രത്തും മാതാവിന്റെ കിണറും
2: പൂക്കളുടെ നഗരം അഥവാ സീസേറിയ-

1:
കരിങ്കുന്നത്ത്‌ നിന്നും ജറുസലേമിലേക്കുള്ള ദൂരം-1 (ടോം ജോസ്‌ തടിയമ്പാട്‌)
ഇടുക്കിയില്‍ കണ്ട യഹൂദനും ഇസ്രയേലില്‍ കണ്ട യഹൂദനും (ഇസ്രയേല്‍ യാത്ര 4: ടോം ജോസ്‌ തടിയംമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക