കൊളറാഡൊ : തലച്ചോറില്ലാതെ മൂന്നുവര്‍ഷം ജീവിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്
അത്ഭുതമായി മാറിയ കൊളറാഡൊയില്‍ നിന്നുള്ള നിക്കളസ് എന്ന മൂന്ന്
വയസ്സുക്കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
ഒക്‌ടോബര്‍ 31 ബുധാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടര്‍മാര്‍
സി.പി.ആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍
ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
നിക്കളസ് ജനിക്കുമ്പോള്‍ തന്നെ തലച്ചോറില്ലാതെ ബ്രെയ്ന്‍ സ്റ്റെം മാത്രമാണ്
ഉണ്ടായിരുന്നത്. ഇത്തരം കുട്ടികള്‍ ജനിച്ചു മണിക്കൂറുകള്‍ക്കകം
മരിക്കുകയാണ് പതിവ്.
കൃത്രിമ യന്ത്രങ്ങളുടെയോ, ട്യൂബുകളുടെയോ, സഹായമില്ലാതെ ചില ചെറിയ വേദന സംഹാരികള്‍ മാത്രമാണ് നിക്കളസ് ഉപയോഗിച്ചിരുന്നത്.
മരിക്കുന്നതുവരെ നല്ല പ്രസരിപ്പോടെ കഴിഞ്ഞിരുന്ന കുട്ടി കുടുംബത്തിന് ഒരു
ഐശ്വര്യമായിരുന്നുവെന്ന അമ്മൂമ ഷെറി പറഞ്ഞു. പലപ്പോഴും കുട്ടിയെ
പുറത്തുകൊണ്ടുപോയി മൃഗശാലകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍
സന്ദര്‍ശിച്ചിരുന്നതായി അമ്മൂമ്മ വെളിപ്പെടുത്തി.
പതിനായിരത്തില്‍ ഒരു കുട്ടിക്കു വരുന്ന ഒരപൂര്‍വ്വ അസുഖമാണ്
നിക്കളസ്സിനുണ്ടായിരുന്നത്. എനന്സെഫാലി(Anencephaly) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.
തലച്ചോറില്ലാത്തതിനാല്‍ കുട്ടിക്കു സംസാരിക്കുന്നതിനോ, ഭക്ഷണം
കഴിക്കുന്നതിനോ, നടക്കുന്നതിനോ സാധിച്ചിരുന്നില്ല മകന്റെ വേര്‍പാടില്‍
വേദനയുണ്ടെങ്കിലും, 3 വര്‍ഷം മകനെ ശുശ്രൂഷിക്കുവാന്‍ ഭാഗ്യം ലഭിച്ചതില്‍
സംതൃപ്തരാണ് മാതാപിതാക്കള്‍.