Image

തിരുക്കുറല്‍ - നന്ദി-ഡോ.ഷീല

ഡോ.ഷീല Published on 20 June, 2013
തിരുക്കുറല്‍ - നന്ദി-ഡോ.ഷീല
നന്ദി, സ്‌നേഹം, ദയ എന്നിങ്ങനെയുള്ള ചെറിയ പദങ്ങളില്‍ കടുകുമണി വളര്‍ന്നു വൃക്ഷമാകുംപോലെ വലിയ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

ഇത്തരം തിരുവള്ളൂവര്‍ ഉപകാരസ്മരണയെക്കുറിച്ച് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതര മതഗ്രന്ഥങ്ങളിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. ആദ്യം തിരുവള്ളൂവരുടെ വചനം ശ്രവിക്കാം.
ഒരാള്‍ അന്യരില്‍ നിന്ന് ആളും അര്‍ത്ഥവും കൊണ്ട് വിവിധ തരത്തിലുള്ള ഉപകാരങ്ങള്‍ അനുഭവിച്ചുട്ടുണ്ടാകാം. അതിനെല്ലാം നന്ദിയുള്ളവനായിരിക്കേണ്ടതാണ്. ഉപകാരം ഒരു പക്ഷേ ചെയ്തില്ലെങ്കില്‍ കൂടി ഒരിക്കലും നന്ദിക്കേടു കാണിക്കരുത്. വ്യഭിചാരം, മോഷണം, കൊല എന്നിങ്ങനെയുള്ള ഗുരുതരമായ തിന്മകളേക്കാള്‍ കടുത്ത അപരാധമാണ് നന്ദിക്കേട്, എന്നാണ് ആചാര്യന്‍ പറയുന്നത്.

എത്ര നിസ്സാരമായ ഉപകാരമായാല്‍ പോലും, തക്ക സമയത്ത് ഫലേച്ഛേകൂടാതെ ചെയ്ത ഉപകാരത്തിന് ഭൂസ്വര്‍ഗ്ഗങ്ങള്‍ പകരം നല്‍കിയാലും മതിയാകുന്നതല്ലാ എന്ന പറയുംപോല്‍ ഇതിന്റെ മഹത്വം ഊഹിക്കാവുന്നതാണ്. അതുപോലെ സജ്ജനങ്ങളുടെ സ്‌നേഹവും അമൂല്യമാണ്. വിപത്ഘട്ടങ്ങളില്‍ തങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ടറിഞ്ഞഅ നമ്മെ ആശ്വസിപ്പിക്കയും സഹായിക്കുകയും ചെയ്തവരോട് ആജീവനാന്തം നാം കടപ്പെട്ടിരിക്കുന്നു, എന്ന വസ്തുത മറക്കരുത്. തിരുവള്ളൂവര്‍ പറയുന്നു, ഏഴു ജന്മങ്ങളിലും ആ ഉപകാരികളെ മറക്കാന്‍ പാടില്ലെന്നാണ്.

'നന്ദി മറപ്പത് നന്റന്റ്, നന്റല്ലത് അന്റേ മറപ്പതു നന്റ്.'

അതായത്, മറ്റുള്ളവര്‍ ചെയ്ത നന്മകളെ ഒരിക്കലും മറന്നുകൂടാ. അവര്‍ എന്തെങ്കിലും തിന്മ ചെയ്‌തെന്നു തോന്നിയാല്‍ അപ്പോള്‍ത്തന്നെ മറക്കയും വേണം മാത്രവുമല്ല, ആദ്യഘട്ടത്തില്‍ അവര്‍ നമുക്കു ചെയ്ത സഹായം ഓര്‍ത്താല്‍, അവര്‍ എപ്പോഴെങ്കിലും ചെയ്ത അപകാരം മറന്നുകളയുകയാണ് കരണീയം.

ആചാര്യന്‍ നന്ദിക്കേടിനെ ഒരിക്കലും മാപ്പു ലഭിക്കാത്ത പാപമായി ഗണിക്കുന്നു. അതു കൊണ്ടാണ് നാം ചെയ്തിട്ടുള്ള സകലവിധ പാപങ്ങള്‍ക്കും മാപ്പു ലഭിച്ചാലും നാം ചെയ്തിട്ടുള്ള സകലവിധ പാപങ്ങള്‍ക്കും മാപ്പു ലഭിച്ചാലും നന്ദിക്കേടിനു മാത്രം ഇഹത്തിലും പരത്തിലും മാപ്പില്ല എന്ന് ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുന്നു.

ബൈബിളിലും ഉപകാരസ്മരണയെക്കുറിച്ച് സൂചനയുണ്ട്. കര്‍ത്താവു സുഖപ്പെടുത്തിയ പത്തു കുഷ്ഠരോഗികളില്‍ ഒരാള്‍ മാത്രം അവനു നന്ദി പറയുമ്പോള്‍ മറ്റുള്ളവര്‍ എവിടെ എന്നു കര്‍ത്താവ് ചോദിക്കുന്നുണ്ട്. നന്മ സ്വീകരിക്കുന്നവന്‍ പ്രതി നന്ദി പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥനാണ്. പക്ഷേ, പലരും അത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നതാണ് കണ്ടുവരുന്നത്.

നന്ദി ഒരു വിശിഷ്ട ഗുണമാണെന്ന് വിശുദ്ധ ഖുറാനില്‍ പറയുന്നുണ്ട്.

അല്ലാഹുവിന്റെ അനുഗ്രഹത്തെ വാഴ്ത്തുന്നതു നന്ദിയും അതു ചെയ്യാതിരിക്കുന്നത് നന്ദിക്കേടുമാണ്. നിസ്സാര ഉപകാരങ്ങള്‍ സ്വീകരിച്ചിട്ട് സ്മരിക്കാത്തവന്‍ വലിയ കാര്യങ്ങള്‍ ലഭിച്ചാലും നന്ദി പറയുകയില്ല. ജനങ്ങളോട് നന്ദിയില്ലാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല. നന്ദി ചൊല്ലല്‍ ഇസ്ലാമികവും കൃതജ്ഞത അനിസ്ലാമികകളുമാണ്.

ചിലരാകട്ടെ, ചെയ്ത ഉപകാരത്തിനു നന്ദി പറയാതിരിക്കുക മാത്രമല്ല, ഉപകാരിയെ അപമാനിക്കാനും തരം കിട്ടിയാല്‍ അവന്റെ മുതല്‍ കൊള്ളയടിക്കയും അവര്‍ക്കെതിരായി തിരിഞ്ഞ് കെണിവെയ്ക്കുകയും ചെയ്യുന്നു. അത്തരം നരാധമന്മാരില്‍ നിന്ന് ഓടിയകലേണ്ടതാണ്. ഇത്തരം അധമന്മാര്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ ഹേയരാണ്.

അതുപോലെ ഉപകാരികളും ശ്രദ്ധിക്കേണ്ടുന്ന ചില സംഗതികളുണ്ട്. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയും പ്രശംസ ലഭിക്കാന്‍ വേണ്ടിയും ഉപകാരി ചമയുന്ന ശുംഭന്മാരുണ്ട്. ഇത്തരം പുങ്കഗന്മാരോട് ക്രിസ്തു പറഞ്ഞത് ഇപ്രകാരമാണ്.

'നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. അങ്ങനെയുള്ളവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞ് നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തു കൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നല്‍കും.'

ഇക്കാലത്തെ ദാനധര്‍മ്മങ്ങള്‍ ഫോട്ടോഗ്രാഫിന്റെ അകമ്പടിയോടെ മാത്രം ചെയ്യുന്ന ഒരു വീരകൃത്യമായി കരുതിപ്പോരുന്നു. ചെയ്യുന്നത് നാലുപേരെ അറിയിച്ചില്ലെങ്കില്‍ എന്തു മനോഗുണ പ്രവര്‍ത്തി!

'കര്‍മ്മണ്യ വാധികരസ്‌തേമ മ
ഫലേഷു കദാചന' ഭഗവത് ഗീത-2,47
തിരുക്കുറല്‍ - നന്ദി-ഡോ.ഷീല
Join WhatsApp News
G. S. Mohan 2021-09-26 00:45:16
തിരുക്കുറളിൽ എഴുതിയതുപോലെ രാജ്യം ഭരിക്കുന്നവൻ ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരിയാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക