Image

കുമാരനാശാന്റെ നായകന്‍മാര്‍- ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 14 June, 2014
കുമാരനാശാന്റെ നായകന്‍മാര്‍- ഡോ.എന്‍.പി.ഷീല
മഹാ കാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടി ഖ്യാതി നേടിയ കുമാരനാശാന്‍ ആശയഗംഭീരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായി, യശഃശരീരനായി സഹൃദയ മനസ്സുകളിലും കാവ്യനഭസ്സിലും വിരാജിക്കുന്നു.

ആശാന്‍ കൃതികളിലെ നായികമാരായ നളിനി, ലീല, എന്നിവരാകട്ടെ പ്രേമത്തില്‍ പുരുഷന്റെ ബലിവേദിയില്‍ ജീവാര്‍പ്പണം നടത്തി പരിശുദ്ധ പ്രേമത്തിന്റെ മാറ്റു തെളിയിച്ചവരാണ്. ഇവരുടെ പ്രേമദാര്‍ഢ്യത്തെക്കുറിച്ച് ആശാന്റെ പ്രഖ്യാപനം, പ്രേമവിഷയത്തില്‍ സ്ത്രീകള്‍ പൊതുവെ ദൃഢനമസ്‌കരാണെന്ന് സ്ഥാപിക്കാനും ഉപോല്‍ബലകമാണ്.
പഴകിയ തിരുവല്ല മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിവുമിവ, മനസ്വിമാര്‍ മനസ്സോ-
ഴിവതശക്യമൊരാളിലൂന്നിയാല്‍
നളിനിയും ലീലയും ഇക്കാര്യം വാസ്തവമാണെന്ന് രാഗങ്ങളുടെ ജീവിതം ഹോമിച്ചു തെളിയിക്കയും ചെയ്തു.
എനിക്കു പറയാനുള്ളത് ഇവരുടെ പ്രേമത്തിനു പാത്രമായ പേടിത്തൊണ്ടന്മാര്‍ മണ്ണുണ്ണികള്‍, വാഴപ്പിണ്ടികള്‍, നട്ടെല്ലില്ലാത്ത കൊജ്ഞാണന്മാര്‍ എന്നും മറ്റും വിശേഷിപ്പിക്കാവുന്ന ദിവാകര-മദന്മാരെക്കുറിച്ചാണ്.

പുരുഷന്‍ എന്ന പദത്തിനു നിഘണ്ടുഗതമായ അര്‍ത്ഥം സകല പ്രാണികളിലും വച്ചു ശ്രേഷ്ഠന്‍ എന്നാണ്. ധൈര്യം, സൈഥര്യം, വിപദി ധൈര്യം, ദയ, ദീനബന്ധുത്വം ഇത്യാദി ഗുണഗണങ്ങളാല്‍ ശോഭിതനായ ശാര്‍ദ്ദുലനോ പുരുഷ കേസരിയൊ ആയ പുരുഷോത്തമനെയാണ് പുരുഷന്‍ എന്ന പദം വ്യഞ്ജിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ നാം ആദ്യം വിശേഷിപ്പിച്ച രണ്ട് അണ്ണന്മാരെയാണ് ലീലയും നളിനിയും കയറി പ്രേമിച്ചത്. പുരുഷാംഗം കൈവശമുള്ളതു കൊണ്ട് കിംഫലം? നളിനിയുടെ ബാല്യകാലസഖന് ദിവാകരനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന നളിനി സ്ത്രീ സഹജമായ ലജ്ജപോലും വെടിഞ്ഞു തന്റെ അന്തര്‍ഗ്ഗതം വെളിവാക്കുന്നത് നോക്കജശ
എന്റെ യേക ധനമങ്ങു, ജീവനങ്ങെ
ന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെ യീശ! ദൃഢമിപ്പ ദാബുജ-
ത്തിന്റെ സീമ, യിതുപോ കല്ലില്ല ഞാന്‍!
പ്രിയന്റെ കാലില്‍ കെട്ടിവീണുള്ള ഈ യാചനയിലും പിരിദേവനത്തിലുമൊന്നും ആ ശാദ്ദുലന്റെ മനം അലിഞ്ഞില്ല. രണ്ടടി പിന്നോക്കം മാറിയ അദ്ദേഹം കാണുന്നത് വികാരവേഗത്തില്‍ മൂര്‍ച്ഛിച്ചു പോകുന്ന ആ മനസ്വിനിയെയാണ്. അയാളുടെ മാറില്‍ മയങ്ങി വീണ് അവള്‍ പ്രാണന്‍ വെടിയുന്നു! ദിവാകരന്‍ യോഗിയാണുപോലും. ധര്‍മ്മശാസ്‌ത്രോക്തമായ പുരുഷാര്‍ത്ഥങ്ങള്‍ ക്രമാനുഗതമായി നേടേണ്ടതാണ്. ആശ്രമ ചതുഷ്ടയങ്ങളിലെ മുഖ്യ ഇനമായ ഗാര്‍ഹസ്ഥ്യം മറികടന്ന് യോഗിയാകുന്നവരുടെ ഗതികേടിന്റെ വൈകല്യങ്ങളുടെ നാറുന്ന കഥകള്‍ക്ക് അനുദിനം നാം സാക്ഷികളാകുന്നു. താടിയും മുടിയും നീട്ടി കാവി ധരിച്ചാലോ, ബ്രഹ്മചര്യം ശരിവരെ പാലിക്കുന്ന വൈരാഗിയാണെന്നു പറഞ്ഞു നടന്ന് അഗമ്യഗമനം നടത്തിയിട്ട് പിടിക്കപ്പെടുമ്പോള്‍ വീണിടത്തു കിടന്ന് ഉരുണ്ടു പിരണ്ട് രക്ഷപ്പെടാനുള്ള ശ്രമം പാളിപ്പോകുമ്പോള്‍ നാണംകെട്ടു പോകുന്നത് സമൂഹമാകെയാണ്.

അതുപോകട്ടെ കാരുണ്യ ലേശമില്ലാത്ത ദിവകാ 'യോഗി' നളിനിയെ യമപുരിക്കയച്ചു. ഇത്തരത്തിലൊരു അരുകൊലക്ക് ഹേതുഭൂതനായ ദിവകാരന് 21 നരകങ്ങളില്‍ ഏതിലെങ്കിലും കയറിപ്പറ്റാന്‍ കഴിയുമോ?(ആഗ്നേയ പുരാണപ്രകാരം നരക സംഘ്യ 28 കോടിയാണ്) അങ്ങോട്ടേയ്ക്കുള്ള വൈതരണി(നദിയാണ്) ഒരു മൂച്ചിന് നീന്തിക്കടക്കാന്‍ കഴിഞ്ഞെന്നു വയ്ക്കുക, അക്കരെത്തിയാല്‍ നിര്യതി കക്ഷിക്ക് നരകകവാടം തുറന്നു കൊടുക്കുമോ? അയാള്‍ എങ്ങോട്ടെങ്കിലും നളിനിയുടെ ശാപവും പേറി പോയി തുലയട്ടെ.

നമുക്കിനി ലീലയുടെ നായകനെ അനുവാധനം ചെയ്യാം. പണ്ടത്തെ കാലമാണ്. നിനക്കായ് സര്‍വ്വതും ത്യജിച്ചൊരു രാജന്‍ വിളിക്കുന്നു എന്നു പറഞ്ഞതുകേട്ട് പ്രേമത്തിന് സ്വര്‍ഗ്ഗ മുന്തി നായകനൊപ്പം ഒളിച്ചോടാന്‍ പഴുതില്ലാത്ത അക്കാലം! വാണികപ്രവരനായ ലീലാമണിയുടെ ധനാഢ്യനായ അച്ഛന്-പ്രേമത്തിന്റെ മൃദുലഭാവങ്ങളെ പറ്റി പിടിപാടില്ലാത്ത ഒരു തനി വ്യാപാരി! വനവേടനുണ്ടോ കപോതമെന്നോ കാട്ടുപോത്തെന്നോ വല്ല ദാക്ഷിണ്യവും? മകളുടെ പ്രേമം മണത്തറിഞ്ഞയുടന്‍ ആ സൂത്രശാലി മകളെ തനിക്കനുയോജ്യനായ മറ്റൊരു സമ്പന്ന'ഗ്രഹത്തിലെ ഒരു സ്പൂണ്‍ ഫെഡിന്' നല്‍കിയ വിഷയം മംഗളമാക്കി. 'അഭിജന സങ്കടതര്യം' ഗതികെട്ട് അനുസരിക്കേണ്ടി വന്ന മകള്‍ വിദൂര ഭര്‍ത്തൃഗ്രഹത്തിലേക്ക് പോന്നത് ആരുമറിയാതെ മദനനെ ഹൃദയത്തില്‍ പേറിക്കൊണ്ടാണ്. പണ്ട് ധീരവനിത ഉണ്ണിയാര്‍ച്ച തന്റെ കാമുകനെ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത് തന്റെ സമൃദ്ധമായ കേശരാശിയില്‍ ഒളിപ്പിച്ചാണ്. അത്ര റിസ്‌ക് കൂടി വേണ്ടിവന്നില്ല. അവളുടെ സ്റ്റൈല്‍ “അന്തരരംഗഗോപന” മായിരുന്നു. ഒരു ചെവിയറിഞ്ഞില്ല. ഭര്‍ത്തൃ ഗ്രഹത്തിലെ മണിയറയിലെ ഹംസ ധൂളികാ ശയ്യയില്‍ ഭര്‍ത്താവെന്നു 'സാധു' കാമകലയുടെ പതിനെട്ടടവും പയറ്റി നോക്കിയെങ്കിലും ഈ കടുപ്പക്കാരി തടശിലപോലെ തരംഗ ലീലയില്‍ മരുവുകയായിരുന്നു. പെണ്‍ മനഃശാസ്ത്രം അങ്ങനെയാണ്. തനുവും മനവും ഒരുവന് തീറെഴുതിയാല്‍ പടച്ചവന്‍ പോലും തോറ്റതു തന്നെ. ലീലയുടെ മനസ്സിന്റെ അഗാധതയില്‍ മദനോന്മുഖമായ പ്രേമത്തിന്റെ ഒരിക്കലും നശിക്കാത്ത വേരുകളായിരുന്നു ചെഴിച്ചു നിന്നിരുന്നത്. താന്‍ പ്രേമിച്ച പെണ്ണിന്റെ കരം പിടിച്ച് ഉറച്ചകാല്‍ വെയ്‌പോടെ എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ ഒരു പക്ഷേ വേണ്ടത്ര തന്റേടം അയാള്‍ക്കുണ്ടായിരുന്നില്ല. അതല്ലെങ്കില്‍  വജ്ര ഹൃദയനായ വണിക്കിന്റെ ഗ്രധ്രദൃഷ്ടി രഹസ്യമായി അവന്റെ നീക്കങ്ങളെ അനുധാവനം ചെയ്തിരിക്കണം. അതിനാലാവാം ആ മണ്ണുണ്ണി കാടു കയറിയത്. പ്രേമിക്കാന്‍ ഒരുമ്പെടുന്നവന്‍ ജീവനെ തൃണവല്‍ഗണിക്കാന്‍ കൂടി ശക്തി ആര്‍ജ്ജിച്ചിരിക്കണം. ചങ്ങമ്പുഴയുടെ മദനന്‍ ഒരു മുഴം കയറില്‍ തന്റെ പ്രാണനൊടുക്കി ചന്ദ്രികയുടെ പ്രേമം പൂവുപോലുള്ളരോമന കൗതുകം മാത്രമായിരുന്നു. അതിനെ പ്രേമമെന്നു വിളിച്ച് അന്ധാളിപ്പിക്കുന്ന നമ്മുടെ മൗഢ്യമാണ് അപരാധി.

എന്തുവന്നാലും എനിക്ക് ആസ്വദിക്കണം മുന്തിരി ചാറുപോലുള്ളൊരു ജീവിതം-എന്നായിരുന്നു ആ പ്രായോഗിക ബുദ്ധിക്കാരിയുടെ അന്തര്‍ഗതം. പക്ഷേ ലീല കടുത്തകൈതന്നെ പ്രയോഗിച്ചു.
അവളുടെ സഹനീയശായി,
ഒരു നാളിലുണര്‍ന്നീടതെയായ്
അതു ഹേതു തരംഗലീലയില്‍ തടശിലപോലെ മരുവിയ തന്റെ
സഹധര്‍മ്മിണിയുടെ കൈക്രിയ ആണെന്ന് സഹൃദയരായ വായനക്കാരോട് ബുദ്ധിയുപദേശിക്കേണ്ട പോക്കണം കേട് കവിക്കില്ലല്ലോ.

അനന്തര സംഭവങ്ങള്‍ അതു ശരിവെയ്ക്കുകയും ചെയ്യുന്നു. യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ കാര്യം ശരി. പക്ഷേ അസ്വതന്ത്രമായ ശരീരത്തെ നാട്ടാചാരപ്രകാരം രക്ഷിതാക്കള്‍ തങ്ങള്‍ ഉദ്ദേശിക്കുന്നിടത്തു തളക്കുമെന്നുള്ള മറ്റൊരു വസ്തുത.

ഏതായാലും സ്വഗൃഹത്തിലെതുപോലുള്ള നിര്‍ബന്ധിത വീട്ടു തടങ്കലൊന്നും ഭര്‍ത്തൃ ഗ്രഹത്തില്‍ ഉണ്ടായിരുന്നില്ലെന്ന് അനുമാനിക്കാം. സ്വസഖിയോടൊപ്പം അവള്‍ തന്റെ കമിതാവിനെ തേടി ഇറങ്ങുന്നു. അയാളെ തേടിപിടിക്കാന്‍ സഖിയെ നിയോഗിക്കുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു ചങ്ങാതിയായിരുന്നു. ആ സഖി. ഒടുവില്‍ പ്രിയനെ സംബന്ധിച്ച വര്‍ത്തമാനവും കൊണ്ടാണ് അവള്‍ എത്തിയത്. ഉണ്ടൊരു ദിക്കില്‍ നിന്ന് പ്രിയന് എന്ന സദ് വാര്‍ത്ത കേട്ടപാടെ രണ്ടുപേരും കൂടി വനത്തിലെത്തി അയാളെ കണ്ടെത്തി. പക്ഷേ, നാട്ടിലേക്ക് തിരിച്ചു പോക്ക് അസാധ്യം. കാട്ടില്‍ കാട്ടു മൃഗങ്ങളെ പേടിച്ച് എത്ര നാള് ജീവിക്കും. പോരാത്തതിന് ലീലയുടെ തന്തപ്പടി വിവരമറിയുമ്പോള്‍ അടങ്ങിയിരിക്കില്ല. അയാള്‍ തനിക്കേറ്റ അപമാനത്തിനു തക്ക ശിക്ഷ നല്‍കുകയും ചെയ്യും. ആകയാല്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്ന ഒരു പലായന സിദ്ധാന്തം സ്വീകരിച്ച്, ലീലയെ കണ്ടതും രേവാ നദിയുടെ കുത്തൊഴുക്കിലേക്ക് ചാടി ജീവനൊടുക്കുകയും ചെയ്തു. ഇത്രയേറെ സാഹസം കഴിച്ച് തന്റെ പ്രാണ പ്രിയനെ തേടിയെത്തിയ കാമിനിയോട് ഇത്ര വലിയ കടുംകൈ കാണിക്കരുതായിരുന്നു. പട്ടിണി കിടന്ന് കംഗാള്‍ പ്രിയനായ തനിക്കിനി ഒന്നിനും ആവതില്ല എന്ന നിസ്സഹായതയും ഇങ്ങനൊരു അറ്റകൈ പ്രവര്‍ത്തിക്കാന്‍ ആ കാമുകനെ പ്രവര്‍ത്തിക്കാന്‍ ആ കാമുകനെ പ്രേരിപ്പിച്ചിരിക്കാം. ഏതായാലും 'തിരിയെ മദനനെന്തിനോടി'  എന്ന ചോദ്യം എന്റെ മനസ്സില്‍ ഇന്നും ഒരു ഉത്തരം കിട്ടാത്ത സമസ്യയായി നിലകൊള്ളുന്ന  'മാംസ നിബന്ധമല്ല രാഗം' എന്ന ആശാന്റെ പ്രഖ്യാപനത്തിന് ഒരു തിരിച്ചടിയല്ലേ ഇങ്ങനെയൊരു ശോക പര്യവസായിയായ അന്ത്യം.

'ആരും തോഴീ, ഉലകില്‍ മറയുന്നില്ല മാംസം വെടിഞ്ഞാല്‍' എന്നൊക്കെ കേള്‍ക്കാന്‍ സുഖമുള്ള ശീലില്‍ തട്ടി മൂളിച്ചാലും ശരീരമാദ്യം ഖലു ധര്‍മ്മസാധനം എന്ന ആര്‍ഷഭാരത സിദ്ധാന്തമനുസരിച്ച് ഈ ശരീരമെന്ന പിണ്ഡം അനിവാര്യ ഘടകമായിത്തന്നെ  എക്കാലവും ശേഷിക്കുന്നു. അനശ്വരമായ ആത്മാവിനു കുടികൊള്ളനുള്ള ഒരവശ്യ വസ്തുവല്ലെ ഈ നശ്വര ശരീരം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം ഒരു ചോദ്യം മനസ്സില്‍ പൊന്തിവരുന്നു. ഉത്തരമരുളാന്‍ പ്രാഗത്ഭ്യമുള്ളവര്‍ വായനക്കാരിലുണ്ടെന്നാണ് എന്റെ പ്രത്യാശ.


കുമാരനാശാന്റെ നായകന്‍മാര്‍- ഡോ.എന്‍.പി.ഷീല
Join WhatsApp News
വിദ്യാധരൻ 2014-06-16 07:59:44
കുമാരനാശാൻറെ നളിനിയും ലീലയും എടുത്തു അവരുടെ പ്രണയം അന്വശ്വരം ആണെന്ന് സ്മ്മര്ദ്ധിക്കുന്ന ലേഖനം വായനക്കാരുടെ ചിന്തയെ പലവഴിക്കും തിരിച്ചു വിടാൻ പരിയാപ്തമാണ്. പലരും ആ ലേഖനത്തോടു യോചിക്കുകയോ വിയോചിക്കുകയോ ചെയ്യെതെന്നിരിക്കും. കുമാരനാശാൻ ഒരു കാലഘട്ടത്തിൽ ഒരു ചിന്ന സ്വാമിയായി അറിയപെട്ടിരുന്നു. അതിനു മുൻപ് അദ്ദേഹം പ്രണയത്തിന്റെ ഉരാക്കുടിക്കിലും പെട്ടിരുന്നതായി കിംവദന്തികൾ ഉണ്ട്. വീണപൂവും അദ്ദേഹത്തിൻറെ പ്രണയ ഭംഗത്തിന്റെ കഥ പറയുന്നില്ലേ എന്നും ചിലർ സംശയിക്കുന്നു. എന്തായാലും പ്രണയത്തിനു ഇതു താപസികളെയും താപസന്മാരെയും ഇളക്കാൻ ഉള്ള കഴിവ് ഉണ്ടെന്നു സംമ്മര്ദ്ധിക്കാനാണ് ഞാൻ ശ്രമം നടത്തുന്നത്. ആദ്യം സ്ത്രീയിൽ തുടങ്ങാം നല്ല ഹൈമവതഭൂവിൽ ആദ്ധ്യാത്മസൃംഗത്തിൽ സ്വസ്ഥമായിരിക്കാനാണ് ദിവാകരൻ പോയത്. എന്നാൽ നളിനിയെ സംബന്ധിച്ചു അയ്യാളെ വിടാനുള്ള ഒരു പുറപ്പാടും കാണുന്നില്ല . അതിനു കാരണം സ്ത്രീകൾക്ക് അവരുടെ മനസ്സ് ഒരു പുരുഷനിൽ ഊന്നിയാൽ അത് മാറ്റാനുള്ള പ്രയാസം കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം സ്ത്രീക്ക് എന്നും പണത്തോടും അതികാരത്തോടും ഭ്രമവും, അതോടൊപ്പം അവളുടെ സുര്ക്ഷിതിത്വം ഉറപ്പു വരുത്തുന്നതിൽ അവൾ ദത്തശ്രദ്ധ ചെലുത്തിയിരുന്നു. സ്വന്തം പുരുഷന്റെ മാറിടത്തിൽ ചാരിക്കിടക്കുമ്പോൾ അവൾ അന്യപുരുഷനെ സ്വപ്നം കാണുന്നത്, അവളുടെ ഭര്ത്താവ് കൊഞ്ജാണ്ട്നോ മണ്ണൂണിയോ ആയതുകൊണ്ടല്ല, അത് സ്ത്രീയുടെ സ്വഭാവം അങ്ങനെ ആയതുകൊണ്ടാണ്. ഊരിയാവു യുദ്ധത്തിനു പോയപ്പോൾ ബതുസേയിത ദാവിദ് രാജാവിന്റെ കൂടെ കിടന്നത്, താൻ രാജാവിന്റെ കൂടെ കിടന്നില്ലയെങ്കിൽ ഊരിയാവിനെ രാജാവ് കൊന്നാലോ എന്ന് ഭയന്നിട്ടായിരിക്കുകയില്ല, നേരെ മരിച്ചു സുന്ദരനും കോമളനും അതിലുപരി ഇസ്രെയിലിന്റെ രാജാവായിരുന്ന ദാവിദു രാജകുമാരാൻ തന്റെ ഭർത്താവിനേക്കാൾ എന്തുകൊണ്ടും യോഗ്യനാനെണെന്നും, അദ്ദേഹത്തിൻറെ രാജ്ഞിയായി വാഴുന്നതിനെക്കുരിച്ചും അവൾ സ്വപ്നം കാണ്ടിരുന്നിരിക്കും. സ്ത്രീയെ സംബന്ധി ച്ഛടത്തോളം "കെട്ടും ഭുജാലതാതികൾ കൊണ്ടവൾ അങ്ങോരിക്കൽ കൂട്ടും കടാക്ഷ വടികൊണ്ട് മറ്റൊരിക്കൽ, പെട്ടെന്ന് വാഗ്വ്മൃദു വീചിയിൽ ഇട്ടു മുക്കും, നട്ടം തിരിച്ചിൽ ഇവിടെ പലതുണ്ട് പാർത്താൽ. സ്ത്രീയുടെ കാര്യം ഇങ്ങനെയാണെങ്കിൽ പുരുഷന്റെ കാര്യം ഇതിലും കഷ്ടമാണ്. സ്വന്തം സ്ത്രീയുമായി സന്തിക്കുംപോൾ അവന്റെ മനസ്സിൽ മറ്റൊരു സ്ത്രീയായിരിക്കും. പുരുഷന്റെ ആവശ്യങ്ങളുടെ പട്ടിക എടുത്താൽ അവനു ഏറ്റവും അധികം വേണ്ടത് ലൈംഗിക സംതൃപ്തിയാണ്. സ്ത്രീകളുടെ വളഞ്ഞു പുളജ്ഞ ശരീരത്തെക്കുറിച്ചും അംഗലാവണ്യത്തെക്കുറിച്ചും പുരുഷന്മാരായ കവികൾ എത്ര എത്ര കവിതകളാണ് രചിച്ചിട്ടുള്ളത്. അങ്ങനത്തെ കവിതയ്ക്ക് വേണ്ടി ഒരു താള് ഈ മലയാളി അനുവതിച്ചാൽ അമേരിക്കയിലെ ആദര്ശ ധീരരായ പല കവികളും പൂരപാട്ടുകൊണ്ട് ഇവിടം നിറയ്ക്കും എന്നുള്ളതിന് സംശയം ഇല്ല. ഒരു പക്ഷെ ശ്രീ ശങ്കരാചാര്യരെപ്പോലും ഈ കാമാസക്തി പിടികൂടിയിരിക്കാം "നാരി സ്തനഭര നാഭി ദേശം ദൃഷ്ട്ടാ മൊഹാ മോഹാവേശം" എന്നൊക്കെ എഴുതി വച്ചത്. ഭക്തിയിലും ആരാധനയിലും തപസിലും, സന്യാസത്തിലും പുരുഷനും സ്ത്രീയും സൗകര്യം കിട്ടിയാൽ അവർ ഒന്നിച്ചു അലിഞ്ഞു ചേരുകയും ഈ നശ്വരമായ ശരീരത്തിലെ ആതാമാവിന്റെ ഏറ്റവും വലിയ ലക്ഷ്യത്തിന്റെ നിവര്ത്തിക്ക്വേണ്ടി ഭാഗാഭക്കുകൾ ആയി തീരുകയും ചെയ്യും. അത് നിര്വഹിച്ചു കൊടുത്തില്ലാ എങ്കിൽ എത്ര വിശ്വാമിത്രനായാലും അവനെ ഇളക്കാൻ മേനകയും കൃഷ്ണന്റെ സഹോദരി ഇളക്കാൻ ഇന്ദ്രനെയും ഒക്കെ വന്നെന്നിരിക്കും. "ചൈതന്യവും ജടവുമായി കലരാം ഏതെങ്കിലും വടിവിൽ ഈശ്വര വൈഭവത്താൽ" എന്ന് കുമാരനാശാൻ പറഞ്ഞിട്ടുണ്ടുല്ലോ? മനുഷ്യ ചിന്തകളെ അവൻ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത മേഖലകളിലേക്ക് തള്ളിവിടുവാൻ അന്നും എന്നും കുമാരാൻ ആശാന്റെ കവിതക്ല്ക്ക് കഴുന്നു എന്നുള്ളത് ഇന്നത്തെ കഥയില്ല സാഹിത്യകാരന്മാര്ക്ക് ഒരു വെല്ലു വിളിയാണ് . "ശരീരമായ പുരത്തിൽ വസിക്കുന്ന പുരുഷനെ സുഖാസ്വാദനത്തിന്റെ വൈദ്യുതപ്ര്സരമേല്പ്പിച്ചു ആത്മീയമായ അനഭിന്ജതയിൽനിന്ന്" പുറത്തേക്ക് വന്നു സ്ത്രീ എന്ന പ്രകൃതിയുമായി ഇണചേർന്നു ആത്മാവിന്റെ ഈ ലീലാവിലാസം തുടരാൻ തക്കവണ്ണം സൃഷ്ടി നടത്തുമ്പോൾ മാത്രമേ മാത്രമേ അസ്വസ്ഥമായി ഈ മങ്കൂനയിൽ വിലസുന്ന ആത്മാവിനു തൃപ്തി വരുകയുള്ളു. അതുവരെ സ്ത്രീയും പുരുഷനും ഈ ഒളിച്ചു കളി തുടരും. "യ സ്ർവ്വത്രാ നഭിസ്നേഹസ്തത് പ്രാഭ്യ ശുഭാശുഭം. നാഭിനന്ദതി ന് ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ടിതാ" (ഭഗവത്ഗീത). ഒരു ആമ തന്റെ കാലുകളെ പിൻവലിച്ചും കർമ്മകൗതുകമുള്ള കൈകളെ നിശ്ചലമാക്കിയും ഭാഗിവസ്തുക്കളിൽ ഭ്രമം ഉണ്ടാക്കുന്ന കണ്ണുകളെ ഉള്ളടക്കിയും അബോധത്താൽ ഉളവാകുന്ന പ്രേരണയെ തളര്ത്തുംപോളും മാത്രമേ ഇതിനൊക്കെ പരിഹാരം ഉണ്ടാകുകയുള്ളൂ . അനുവാചകരെ കൊണ്ട് ഇത്രയുമൊക്കെ എഴുതിക്കാൻ കഴിഞ്ഞ ഷീല റ്റീചെർക്കു എന്റെ കൂപ്പുകൈ .
John Varghese 2014-06-16 11:00:51
ആണുങ്ങളെ കൊഞാണ്ടാന്മാരെന്നും മണ്ണൂനികൾ എന്നും, ഒക്കെ ഷീല ടീച്ചർ വിളിച്ചിട്ട്, വലിയ സാഹിത്യകാരെന്മാരെന്നു വീമ്പിളക്കി നടക്കുന്ന ഒരു കൊഞാണ്ടാന്മാർക്കും ഒന്നും പറയാനില്ലായിരുന്നു. അതിനും മറുപടി പറയാൻ ഒരു വിദ്യാധരൻ തന്നെ വേണ്ടി വന്നു. പൂച്ചയില്ലാത്തിടത്തു എലിയുടെ വിളയാട്ടം എന്ന് പറഞ്ഞതുപോലെയാണ് അമേരിക്കാൻ എഴ്ത്തുകാർ. പെണ്ണ് അടുത്തിലങ്കിൽ അവളെക്കുറിച്ച് കവിതയും ഗാനങ്ങളും എഴുത്തും. അവൾ അടുത്തു വന്നാൽ നിക്കറിൽ മൂത്രം ഒഴിക്കും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ! ഏതെങ്കിലും കാട്ടിൽ പോയി തപസിരിക്കുന്നതാ നല്ലത്. എന്തൊരു നാണക്കേടാ നിങ്ങൾ എല്ലാരുംകൂടി വരുത്തി വച്ചിരിക്കുന്നതു. പെണ്ണുങ്ങൾ പുരപ്പുറം തൂക്കുന്ന മട്ടുണ്ട് ഇക്കണക്കിനു പോയാൽ I salute you Mr. Vidyaadharan for standing up aganist this unreasonable attack on men
നാരദർ 2014-06-16 14:02:48
ഷീല ടീച്ചർ പുരുഷന്മാരുടെ പൗരഷത്തെ കുത്തി മുറി വേൽപ്പിക്കുംപോൾ വിദ്യാധരൻ 'കഥയില്ല സാഹിത്യകാരന്മാർ' എന്ന് വിളിച്ചു ഇവിടുത്തെ സാഹിത്യകേസരികളെ മുഴുവൻ വെല്ലുവിളിക്കുകയാണ്. മിക്ക സാഹിത്യകാരനമാരും അവരുടെ അള്ളയിലേക്ക് വലിഞ്ഞമട്ടാണ്. സാഹിത്യകാര്ന്മാർ മറുപടി പറഞ്ഞില്ലെങ്കിൽ പോകട്ടെ. ഇവരെ എല്ലാം അടക്കി ഭരിക്കുന്ന സംഘടനകളും (ഫോമ, ഫൊക്കാന, ലാന), എല്ലാ സാഹിത്യമണ്ടലത്തെക്കുറിച്ച് പരിജ്ഞാനവും അതിൽ പ്രവീണന്മാരുമായ അവാർഡു വിധി കർത്താക്കളും ഉണ്ടല്ലോ. അവർക്കെങ്കിലും എഴുനേറ്റു നിന്ന് ഒരു ചെറിയ ഏമ്പക്കം എങ്കിലും വിട്ടു കൂടെ? ഇത് ഇങ്ങനെ പോയാൽ, നിങ്ങൾ ഒരിക്കൽ പെണ്ണെഴുത്ത് എന്ന് പുച്ഛിച്ചവർ എവിടെ ഒക്കെ കേറി നെരെങ്ങും എന്ന് അനുഭവിച്ചു അറിയുകെയുള്ളൂ. ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
Panoor Parameswaran 2014-06-16 14:52:09
ഡോക്ടർ ഷീലയെപ്പോലെ പുരുഷന്റെ ശരിയായ  ധർമ്മവും, മർമ്മവും തിരിച്ചറിവുള്ള സ്ത്രീകൾ അവിടെ വളരെ, വളരെ ചുരുക്കം. ഒരുപാടു മച്ചുണ്ണന്മാരുടെ നാടായിപ്പോയി ഭാരതം!  കഴിഞ്ഞ അമ്പതു വർഷം മാത്രം ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ ഭാരതപുരുഷൻ വളരെ പിന്നോക്കമാണ് എന്നു കാണാൻ പ്രയാസമില്ല. ഷീല ടീച്ചർ പറയുമ്പോലെ - നിഘണ്ടു അർത്ഥം വെച്ചുള്ള  അവന്റെ ശ്രേഷ്ഠത പരിശോധിച്ചാൽ ശൂന്യതയാണ് ഒത്തിരി കാണുക!  ലോകനിലവാരത്തിൽ മറ്റു സമൂഹങ്ങളിലെ പുരുഷന്മാരുമായി താരതമ്യപ്പെടുത്തിയാൽ അവർ അമ്പേ, പിന്നോക്കം തന്നെ!

ഭൂമിയിലെ മൂന്നിലൊന്നോളം ജനങ്ങൾ ഉള്ള ഭാരതത്തിൽ ലോകം അറിയുന്ന ഒരു നല്ല ചിന്തകനുണ്ടോ
നമുക്ക്? ഒരു സ്പോർട്ട്സുമാൻ? സയന്റിസ്റ്റ്? ഗവേഷകൻ, എൻജിനീയർ, അറിയപ്പെടുന്ന എഴുത്തുകാരൻ? എന്തിനു, രാഷ്ട്രീയ നേതാവ്? അതാണ്‌ ഭാരതമൊട്ടുക്ക് കാണാൻ കഴിയുന്ന ദയനീയ സ്ഥിതി... ഫലമോ? മൂന്നു വയസ്സു മുതലുള്ള കുഞ്ഞുങ്ങളെയും, പെണ്‍ കുട്ടികളെയും ചെറുപ്പക്കാരികളെയും പട്ടാപ്പകൽ ട്രെയിനിൽ കുത്തി നിറച്ചു വിദേശികൾ ഉണ്ടാക്കിയിരിക്കുന്ന ദരിദ്ര-ഭവനുകളിൽക്കൂടി കണ്ണും കരളും, കിഡ്നിയും വില്ക്കുന്ന മാർക്കറ്റിലും വ്യഭിചാര മാർക്കറ്റിലും വിറ്റഴിക്കുന്നത് ഭാരത-പുരുഷന്റെ കണ്ണിൻ മുന്നിക്കൂടിത്തന്നെ. ഇതൊന്നും കാണാനോ അറിയാനൊ അവനു കഴിയുന്നില്ല. സ്വന്തം കുഞ്ഞിനും ഭാര്യക്കും കഷ്ട നഷ്ടം വന്നാൽ മാത്രം വിഷമം തോന്നുന്ന ഓച്ചന്മാർ മാത്രമേ നമുക്കുള്ളൂ.. ഇതൊന്നും ശ്രദ്ധിക്കപ്പെടുന്നപ്പെടുന്ന വാർത്ത പോലുമല്ല. അടുത്ത ദിവസം മുതൽ പത്രങ്ങളിൽ അതെപ്പറ്റി ഒരു വാർത്തയും തുടർനടപടികളും കാണാനില്ല.

അമേരിക്കയിൽ ഇതുപോലെ ഏതാനും കുട്ടികളെ ആരെങ്കിലും കടത്താൻ ശ്രമിച്ചു എന്നു സങ്കല്പ്പിക്കുക, അല്ലെങ്കിൽ ബ്രിട്ടനിൽ, യൂറോപ്പിൽ ആഫ്രിക്കയിൽ പോലും? അതൊരു അന്യായം എന്നു കണ്ടു ജനങ്ങൾ ബഹളം വെക്കും. പോലീസിടപെടും. നടപടി ഉടനുണ്ടാവും. അതിനു നടപടി ഉണ്ടായോ ഇല്ലയോ എന്നതിൽ ജനങ്ങൾ വ്യാകുലരാണ്. ഇതു നോക്കൂ, മുഖ്യ മന്ത്രി രണ്ടാഴ്ച കഴിഞ്ഞു പറഞ്ഞത്, "അന്വേഷണം ഉണ്ടാവും', "ഗവർമെന്ടു നടപടികൾ സ്വീകരിക്കും" എന്നുള്ള സാധാരണ സർക്കാർ  മറുപടികൾ മാത്രം! ഒന്നും ഉണ്ടായില്ല ഇതു വരെ... എന്തൊരു ശൂന്യത! ശൂന്യന്മാർ ഒത്തിരി! ശൂന്യന്മാർക്ക് വിചിന്തനം ഉണ്ടാകേണ്ടിയിരിക്കുന്നു....

ഒന്നാംതരം ഉദാഹരണങ്ങളിലൂടെ ഷീല ടീച്ചർ അതു വിവരിച്ചിരിക്കുന്നു. ഡോക്ടർ ഷീലയെ അനുമോദിക്കുന്നു.

Molly 2014-06-17 07:13:34
Educated people -men and women- should not think or act like this. From the beginning there was this clash between the gender. It only destroyed relationships; with each other and with God. Accept the fact that there is no future in the world only for men or only for women. It is a combined effort. The unity, respect and love for one another are to be nurtured with great effort. Do publish this kind of positive items.
വിദ്യാധരൻ 2014-06-17 09:40:49
കുമാരനാശാൻറെ പ്രണയത്തെക്കുറിച്ച് വായനക്കാരുടെ ഇടയിൽ എന്നും സംശയം ഉണ്ടായിരുന്നു. പ്രണയം ഒരു തെറ്റല്ല എങ്കിലും വിവാഹിതനായിരുന്ന കുമാരനാശന്റെ ഉന്നതമായ ചിന്തകളോട് സഹധർമ്മിണിക്ക് പൊരുത്തപെടാൻ കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കലാകാരന്മാരിലും, പാട്ട്കാരിലും, കവികളിലും ഒക്കെ അനുരക്തരായി തീരുന്ന അനേകം സ്ത്രീകളുണ്ട്. അതുപോലെ സ്വാമിമാരുടെ പർണ്ണശാലകളിൽ കടന്നു കൂടി തപ്സ്സിളക്കുന്ന എത്രയോ സിനിമാ നടികളെക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട്. അങ്ങനെ ചിന്ന സ്വാമിയായിരുന്ന കുമാരാസ്വാമിയുടെ ഹൃദയത്തിൽ "എന്നംഗമേകനിഹ തീറുകൊടുത്തുപോയ" ഒരു സുന്ദരിക്കുട്ടി കയറി കൂടിയിരിക്കാം. കൂടുതൽ വായിക്കുമ്പോൾ കമിതാക്കളുടെ സങ്കീര്ണ്ണമായ പ്രശ്നങ്ങളിലേക്ക് വായനാക്കാരൻ വലിച്ചിഴക്കപ്പെടുന്നു. ഇതിനെല്ലാം കാരണം ഡോക്ടർ ഷീല ശക്തിയുക്തം വാദിക്കുന്ന ഈ ദൃഡാനുരാഗികൾ ആയിരിക്കാം. "ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഡാനുരാഗ- മന്യോന്യമാർന്നു പമയത്തിനു കാത്തിരുന്നു വന്നീപായമഥ കണ്ടളി ഭാഗ്യഹീനൻ ക്രന്ദിക്കയാം; കഠിനതാൻ ഭവിതവ്യതേ! നീ ഇന്നല്ലെയെങ്കിലയി, നീ ഹൃദയം തുറന്നു നന്ദിച്ച വണ്ട് കുസുമാന്തര ലോലനായി "എന്നെ ചതിച്ചു ശഠൻ' എന്നത് കണ്ടു നീണ്ടു വന്നേറുമാതിയത് നിന്നെ ഹനിച്ചു പൂവേ" ഇവിടെ ആര് ആരെ ചതിച്ചു എന്ന് വ്യക്തമല്ല. ഇവിടെ കുമാരനാശാൻ കാമുകിയെ ചതിച്ചോ കാമുകി ആശാനെ ചതിച്ചോ എന്ന് ഒന്നും വ്യക്തമല്ല. ഒരു പക്ഷെ കുമാരാനാശാനുണ്ടായ കുറ്റബോധം ആയിരിക്കാം ഇത്തരം ഒരു കവിത എഴുതാൻ പ്രേരകമായത്. 'പാപം നിനക്ക് ഫലമായഴൽ പൂണ്ടു വണ്ടേ' എന്ന് കവി സ്വയം കുറ്റപ്പെടുത്തുകയാണ്. പല സന്യാസികളുടെയും സന്യാസിനികളുടെയും തപസികളുടെയും പിന്നാമ്പുറം ചികഞ്ഞു നോക്കിയാൽ ഇത്തരം കഥകൾ കാണാം. ചിലർ വൈരാഗ്യം ഒക്കെ ഒതുക്കി ഇരുന്നെന്നിരിക്കും ചിലർ വീണ്ടും പഴയ പരിപാടിയിലേക്ക് മടങ്ങും. ചിലർ ആത്മഹത്യ ചെയ്യെതെന്നിരിക്കും. ചിലർ സന്തോഷ്‌മാധവനെപ്പോലെ ഇരുമ്പഴി എണ്ണി കഴിയും.. എന്തായാലും കുമാരാനാശാൻ അവസാനം വായനക്കാരനെ എന്ത് ഗതികേടിൽ നിന്നും പിടിച്ചു കേറാൻ പറ്റുന്ന തത്ത്വചിന്തയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുകയും, ആർക്കും പിടികൊടുക്കാതെ രക്ഷപെടുകയും ചെയ്യുന്നു "ഖേദിക്കകൊണ്ട് ഫലമില്ല നമുക്കതല്ല മോദത്തിനും ഭുവി വിപത്തുവരാം ചിലപ്പോൾ" എന്നും "ഹാ! ശാന്തി യൗ പനിഷോക്തികൾതന്നെ നല്കും ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം" അതുകൊണ്ട് കമിതാക്കൾ സൂഖിക്കനം എന്ന് ഒരു താക്കീതും നല്കുന്നു "എണ്ണീകാർക്കുമിതുതാൻ ഗതി"
Mathew Varghese, Canada 2014-06-17 11:27:17
കവികളും കവയിത്രികളും വികാര ജീവികളാണ് അവർ മറ്റുള്ളവരെ കുഴപ്പത്തിൽ ആക്കിയിട്ടു ഇതുപോലെ നളിനി ദമയന്തി രമണൻ എന്നൊക്കെ കവിത എഴുതുകയും പരസ്പരം മണ്ണൂണി, കോന്തൻ, കോന്തി എന്നൊക്കെ ചീത്തവിളിക്കും.. ചിലർ ഇടപ്പള്ളിയെപോലെ കയറിൽ തൂങ്ങിയാടും. ചിലർ വിവാഹിതരാകും, ചിലർ അതുകഴിഞ്ഞ് അക്കിടിപട്ടിയതോർത്തു മിണ്ടാതിരിക്കും, ചിലർ ദിലീപിനെപ്പോലയും മഞ്ഞുവാരിയരെപ്പോലെ കുട്ടികളെ ജനിപ്പിച്ചു അവരുട വളർച്ചയെ കുട്ടി ചോറാക്കും (പൈസ ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം) അങ്ങനെ ഒക്കെ വച്ച്നോക്കുമ്പോൾ മണ്ണൂണിയും കോന്തനും കൊന്തിയും ആകാത്ത ആരും കാണുകയില്ല! അതുകൊണ്ട് ഡോക്ടർ. ഷീലയുടെ സ്ത്രീകളെല്ലാം അനുരാഗത്തിൽ ഉറച്ചു നിലക്കുന്നവരും ആണുങ്ങൾ കൊഞാണ്ടാന്മാരും ആണെന്നുള്ള വാദത്തോട് യോചിക്കാൻ കഴിയില്ല. അല്പ്പം ഫെമിനിസം കടന്നു കൂടിയിട്ടിലെ എന്ന് സംശയിക്കുന്നു. വിദ്യാധരൻ കലക്കുന്നു
സംശയം 2014-06-17 14:12:07
പരമേശ്വരൻ വിഷയത്തെ കൂട്ടി കുഴക്കുകയല്ലേ?
വിദ്യാധരൻ 2014-06-18 07:29:19
കുമാരനാശാന്റെ കഥാപാത്രങ്ങളെ നിരത്തി നമ്മളുടെ വാദങ്ങളെ ന്യായികരിക്കാൻ ശ്രമിച്ചാൽ പലപ്പോഴും അപകടത്തിലാകും, ലീലയിലെയും നളിനിയിലെയും പുരുഷന്മാർ കൊഞ്ഞാണ്ടാന്മാരായിരുന്നെങ്കിൽ, കൊഞാണ്ടാനല്ലാത്ത കുമാരനാശാന്റെ മറ്റൊരു കഥാപാത്രമാണ് കരുണയിലെ ഉപഗുപ്തൻ. "ഇടതൂർന്നിമകറുത്തുള്ളിൽ മദജലം പൊടിയും മോഹനനേതൃo പ്രകൃതിലോലം, നിതമ്പ ഗുരുത്തത്താൽ നിലം വിടാൻ കഴിയാതിരിക്കുന്ന ക്ഷോണിരംഭ, വാസവദത്തയെന്ന വാരസുന്ദരിക്കു, ധീർഘകായനും സുന്ദരനും കോമളനുമായ ബുദ്ധശിഷ്യനുമായ ഉപഗുപ്തനിൽ കലശലായ അല്ലെങ്കിൽ ഡോക്ടർ ഷീല പറയുന്ന ദൃഡാനുരാഗം ജനിച്ചു. 'പിച്ചള ചങ്ങല കൊണ്ട് കെട്ടിപൂട്ടാൻ കഴിയാത്ത മദയാനപോലുള്ള മനസിനെ' സ്ത്രീയുടെ തല നാരിഴകൊണ്ട് (ശ്രിബുദ്ധചരിതം) ബന്ധിക്കാൻ കഴിയുമെന്നു പറഞ്ഞ കവി, വസവദത്തയെന്ന മഞ്ജുളാംഗിയുടെ അനുരാഗ അഭ്യർത്ഥനയെ, അനുരാഗാത്തിന്റെ മൂലരൂപമായ സ്നേഹംകൊണ്ട് " സമയായില്ലെന്നു പറഞ്ഞു തിരികെ അയക്കുന്നു. ഇവിടെ പുരുഷത്തെകുറിച്ചുള്ള ഡോക്ടർ ഷീലയുടെ നിർവ്വചനം തികച്ചും അർത്ഥപൂർണ്ണമാകുന്നു കൂടാതെ മണ്ണൂണികളും കൊഞാണ്ടാന്മാരും എന്തിനെയും കടകണ്ണുകൊണ്ടും, പോർമുലകൾകൊണ്ടും നിതംബഗുരുത്തംകൊണ്ടും നേടാം എന്ന് വിശ്വാസിചിരുന്ന വാസവദാത്തമാരും ഓടിഒളിക്കുന്നു. നല്ല കവിതകൾ എഴുതാതെയും, ആർക്കും മനസിലാകാത്ത സമവാക്യങ്ങൾപോലെയുള്ള കവിത എഴുതിയും അവാർഡുകളിൽ മാത്രം ജീവിക്കുന്ന സാഹിത്യകാരന്മാരെ, ഡോക്ടർ ഷീല പറയുന്നതുപോലെ മഹാകവിപ്പട്ടം ഇല്ലാതെ സഹൃദയ മനസ്സിൽ ജീവിക്കുന്ന കുമാരനാശാൻ നശ്വരമായ ഈ ശരീരത്തിനകത്ത് കുടികൊള്ളുന്ന അനുശ്വരമായ ചൈതന്യത്തിന്റെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു ആശയ ഗാംബിര്യമാർന്ന കവിതകൾ എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക