ഫൊക്കാനയുടേയും ഫോമയുടേയും സമ്മേളനത്തിലെത്തുന്ന പ്രവാസി വകുപ്പ് മന്ത്രി കെ.സി.ജോസഫിനോട് തന്റേടമുള്ള ആരെങ്കിലും ചോദിക്കേണ്ട ഒരു ചോദ്യം അഡ്വാന്‍സായി ഇതാ….
“ഇറാക്കില്‍ എത്ര മലയാളികള്‍ ഉണ്ട്?”
അദ്ദേഹത്തിന്റെ ഉത്തരം ഇതായിരിക്കും ഇറാക്കിലുള്ള മലയാളികളല്ല, ഇന്ത്യാക്കാരെക്കുറിച്ചുപോലും കേരളസര്‍ക്കാരിനോ, കേന്ദ്രസര്‍ക്കാരിനോ, എംബസികള്‍ക്കോ കൃത്യമായി അറിവില്ല.”
ടൈയും, കോട്ടുമിട്ട് ഫോട്ടോ എടുക്കാന്‍ ഓടി നടക്കുന്നവരുടെ നഴ്‌സുമാരായ ഭാര്യമാര്‍ ചോദിച്ചാലും മതി ഇത്തരമൊരു ചോദ്യം.
പ്രവാസി ഇന്ത്യാക്കാരുടെ വിയര്‍പ്പിന്റെ വിലയാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക നട്ടെല്ല്. എന്നിട്ടും അവരുടെ സുരക്ഷാകാര്യത്തിലുള്ള നമ്മുടെ മന്ത്രിമാരുടേയും നേതാക്കന്മാരുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും ശുഷ്‌ക്കാന്തി എത്ര?.
ഫോമയുടെ സമ്മേളനത്തിനു വന്നു ഫൊക്കാനയെക്കുറിച്ചും ഫൊക്കാനയുടെ സമ്മേളനത്തില്‍ വന്ന് ഫോമയെക്കുറിച്ചും സംസാരിക്കുന്ന വയലാര്‍ രവി ഒരിക്കല്‍പോലും അറിയാത്ത ഒരു കാര്യമുണ്ട്. വിമാന കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാവുന്ന അടിക്കടിയുള്ള യാത്രനിരക്ക് വര്‍ദ്ധന. വിമാനയാത്ര കുറയ്ക്കാന്‍ അദ്ദേഹം എന്തെങ്കിലും മന്ത്രിയായിരുന്നപ്പോഴോ, ഇപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നില്ല.
മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ് പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ക്കുകള്‍ കരുതുന്നുള്ളൂ എന്നതിനുള്ള എണ്ണമറ്റ ഭൂതകാല അനുഭവങ്ങള്‍ സാക്ഷിയാണ്.
മലയാളികളടക്കം വിദേശത്തുള്ള ഇന്ത്യാക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആശങ്കയുടേയും ആപത്തിന്റേയും കാലത്ത് സുരക്ഷയുടെയും, സാന്ത്വനത്തിന്റേയും ഇടപെടലും, സാന്നിദ്ധ്യവും ആകാനാണ് കേന്ദ്രത്തില്‍ പ്രവാസിവകുപ്പും, കേരളത്തില്‍ നോര്‍ക്കയും രൂപീകരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയലാര്‍ രവി പ്രവാസികള്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് ഒരു പ്രവാസിയോട് ചോദിച്ചാല്‍ പുളിച്ച തെറിയായിരിക്കും പറയുക. ഏതെല്ലാം രാജ്യത്ത് എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു എന്നതിന്റെ കൃത്യമായ കണക്ക് പ്രവാസിവകുപ്പിന്റെയോ, മലയാളികളുടെ കണക്ക് നോര്‍ക്കയുടെ കയ്യിലോ ഇല്ല. മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌കൊന്ന ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ ഇറ്റലി നടത്തുന്ന ശ്രമം ഒന്ന് ഓര്‍ത്തുനോക്കൂ.
ഇപ്പോള്‍ കഴിഞ്ഞദിവസം പത്രപ്രവര്‍ത്തകന്‍ ഇപ്പോള്‍ ഇറാഖില്‍ കാണാതായ മലയാളികളെക്കുറിച്ച് ചോദിച്ചപ്പോള്‍ കെ.സി. ജോസഫ് കൈമലര്‍ത്തി.
അവരോട് ഒരു വാക്ക്. മുട്ടിപ്പായി പ്രാര്‍ത്ഥനയില്‍ മുഴുകുക. ഈശ്വരന്‍ അവരുടെ പ്രാര്‍ത്ഥന കേള്‍ക്കട്ടെ.
സാമൂഹ്യപാഠം
പ്രവാസി-നോര്‍ക്കാ മന്ത്രാലയങ്ങള്‍ ഇടിച്ചു നിരത്തി ഒരു ആല്‍മരം നടാം.
അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ വില്പന നടത്തി വിദേശത്തേക്കും കടത്തിയതായി പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. സിങ്കപ്പൂര്‍, ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒട്ടേറെ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ വില്പന നടത്തിയതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഒരു മാസം കഴിഞ്ഞു, ഏതാനും കൂലിക്കാരായ കടത്തു സഹായികൾ ഒഴിച്ചാൽ വൻ തോക്കുകൾ എല്ലാവരും കർട്ടനു പിന്നിൽത്തന്നെ! അവരവരുടെ കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ മാത്രം പരതുന്ന മനുഷ്യ സമൂഹം! അവർക്കു കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം പോലീസും രാഷ്ട്രീയ പാർട്ടികളും പത്രക്കാരും ഉൾപ്പെടുന്ന അകമികളുടെ സമൂഹങ്ങൾ അവരെ നിയന്ത്രിക്കുന്നു. ജനങ്ങൾ നിസ്സാഹായകരാണ്. അപ്പോൾ പ്രവാസികൾ എന്നാൽ എന്തു ചുക്ക്? പ്രവാസികളുടെ പേരിലാണ് വിദേശത്തെ പല ബിസിനസ്സുകളും നടക്കുന്നത്. അതുകൊണ്ട് പ്രവാസിയുടെ പേരിൽ ഒരുപാടു ശബ്ദങ്ങൾ സഭയിൽ ഉണ്ടാവും എന്നേയുള്ളൂ. ജനങ്ങൾ നിസ്സാഹായകരാണ്.