Image

മുഖ്യമന്ത്രിയുടെ അവാര്‍ഡ് (കഥ: എം.എസ്. സുനില്‍)

Published on 29 July, 2014
മുഖ്യമന്ത്രിയുടെ അവാര്‍ഡ് (കഥ: എം.എസ്. സുനില്‍)
കുളക്കടവു ബസ്‌റ്റോപ്പിലെത്തിയപ്പോള്‍ തൃശൂരേയ്ക്കു നേരിട്ടുള്ള ബസ്സു വരാന്‍ ആറു മിനിറ്റു കൂടി ബാക്കിയുണ്ട്. പതിവായി കൃത്യസമയത്തു തന്നെയെത്തുന്ന ബസ്സാണത്. ഇത്രത്തോളം കൃത്യത പാലിയ്ക്കുന്ന ബസ്സുകള്‍ ചുരുക്കമാണ്. അതുകൊണ്ട് കുറച്ചു നേരത്തേ തന്നെ ഞാന്‍ ബസ്‌റ്റോപ്പിലെത്തും.

പത്രം വളരെ വൈകി വന്നതുകൊണ്ട് അതൊന്നു തുറന്നു നോക്കാന്‍ പോലും സാധിച്ചിരുന്നില്ല. സീറ്റു കിട്ടിയാല്‍ ബസ്സിലിരുന്നു വായിയ്ക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങുമ്പോള്‍ പത്രമെടുത്തു ബാഗില്‍ വച്ചിരുന്നു.

ബസ്സുവരാന്‍ ഏതാനും മിനിറ്റുകള്‍ കൂടി ബാക്കിയുള്ളതുകൊണ്ട് പത്രം ഒന്നോടിച്ചു വായിയ്ക്കാമെന്നു കരുതി ബാഗു തുറക്കുമ്പോള്‍, ആരോ ഒരാള്‍ പുറകില്‍ വന്നു മുട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍ തീരെ പരിചയമില്ലാത്തൊരാള്‍.

അയാള്‍ ചേര്‍ന്നു നില്‍ക്കുന്നു. മടക്കിക്കുത്തിയ മുണ്ട് എന്റെ ശരീരത്തില്‍ മുട്ടുന്നു.

തൊട്ടു മുന്നിലുള്ള റോഡ് എന്‍ എച്ചാണെങ്കിലും റോഡിനു വീതി കുറവാണ്. റോഡരികിലുള്ള കാണയുടെ മുകളില്‍ നിരത്തി വച്ചിരിയ്ക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഫുട്പാത്തായി ഉപയോഗിയ്ക്കുന്നത്. ഒരാള്‍ക്കു നില്‍ക്കാനുള്ള വീതി മാത്രമേ ഫുട്പാത്തിനുള്ളു. പക്ഷേ തെക്കോട്ടും വടക്കോട്ടുമായി ഫുട്പാത്ത് നെടുനീളത്തില്‍ കിടക്കുന്നുണ്ട്. അതിന്മേല്‍ എവിടെ വേണമെങ്കിലും ആളുകള്‍ക്കു ബസ്സു കാത്തു നില്‍ക്കാം. അങ്ങനെയിരിയ്‌ക്കെ, ഇയാള്‍ എന്റെ പിന്നില്‍ വന്നിങ്ങനെ ചേര്‍ന്നു നില്‍ക്കുന്നതെന്തിന്?

ഞാന്‍ അസ്വസ്ഥനായി. ഞാനൊരല്പം കൂടി മുന്നോട്ടു നീങ്ങി നില്‍ക്കാന്‍ ശ്രമിച്ചു. മുന്നിലൊട്ടും ഇടമില്ല. ഇനി മുന്നിലുള്ളതു കുഴിയാണ്. ടാറിട്ട റോഡിനും ഫുട്പാത്തിനുമിടയിലുള്ള, ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുഴി. പലപ്പോഴും ബസ്സ് ആ ചെളിവെള്ളത്തിലാണു വന്നു നില്‍ക്കാറ്. ഇനി മുന്നോട്ടു നീങ്ങിയാല്‍ ആ ചെളിക്കുഴിയിലേയ്ക്കിറങ്ങേണ്ടി വരും.

ഞാന്‍ മുന്നോട്ടൊതുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അയാളും മുന്നോട്ടു ചാഞ്ഞ്, പഴയതു പോലെ, എന്നോടു മുട്ടി നിന്നു. ആ മുട്ടലിലെന്തോ സദാചാരവിരുദ്ധതയുടെ ലക്ഷണമുള്ളതായി തോന്നി.

ഞാന്‍ തിരിഞ്ഞ് അയാളെ രൂക്ഷമായി നോക്കി. അയാള്‍ ബസ്സു വരുന്ന ദിക്കിലേയ്ക്കു നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് എന്റെ നോട്ടവും അതിലെ രൂക്ഷതയും അയാളുടെ കണ്ണില്‍ പെട്ടില്ല.

അയാളുടെ ശരീരം എന്റെ ശരീരത്തില്‍ മുട്ടിക്കൊണ്ടിരുന്നു.

ഒരു വനിതയുടെ ശരീരത്തില്‍ ഒരന്യപുരുഷന്‍ വന്നു മുട്ടി നില്‍ക്കുകയാണെങ്കില്‍ ആ വനിതയ്ക്ക് ഒട്ടും മടിയ്ക്കാതെ പുരുഷന്റെ കരണം പുകയ്ക്കാം. അതിനാരും കുറ്റപ്പെടുത്തുകയില്ല. എന്നാല്‍ ഒരു പുരുഷനെ മറ്റൊരു പുരുഷന്‍ വന്നു മുട്ടി നില്‍ക്കുന്നെങ്കിലോ?

'നിങ്ങടെ ദേഹത്തൊന്നു മുട്ടുമ്പഴയ്ക്കും ഉരുകിപ്പോകാനെന്താ, നിങ്ങളു പെണ്ണോ മറ്റോ ആണോ' എന്നായിരിയ്ക്കാം പ്രതിഷേധിച്ചാല്‍ ഉയര്‍ന്നേയ്ക്കാവുന്ന ചോദ്യം.

ഞാനൊരു പുരുഷനായതുകൊണ്ട് മറ്റൊരു പുരുഷന്‍ വന്നു മുട്ടിയാല്‍ ഞാനുരുകിപ്പോകുകയൊന്നുമില്ല. എങ്കിലും, ഇക്കണ്ട സ്ഥലം മുഴുവനും ചുറ്റുമുള്ള നിലയ്ക്ക് ഇയാളെന്തിനിങ്ങനെ എന്റെ പിന്നില്‍ത്തന്നെ വന്നു ചേര്‍ന്നു നില്‍ക്കണം?

ഇതുവരെ ഞാന്‍ ഒരാളുമായും അടിപിടി കൂടിയിട്ടില്ല. വഴക്കിടുക പോലും ചെയ്തിട്ടില്ല. അയാള്‍ക്കെന്നെ മുട്ടി നിന്നേ തീരൂവെങ്കില്‍ നിന്നോട്ടെ. പൊന്തിവന്ന ശുണ്ഠി ഒരു കണക്കിനു ഞാനൊതുക്കി.

അയാളെന്നോടു ചേര്‍ന്നു നില്‍ക്കുന്നതിലുള്ള അസ്വസ്ഥതകൊണ്ട് ഞാന്‍ പത്രവായന വേണ്ടെന്നു വച്ചു. പുറത്തെടുത്തിരുന്ന പത്രം തിരികെ ബാഗില്‍ത്തന്നെ നിക്ഷേപിച്ചു. ബാഗു ഭദ്രമായടച്ചു.

ഇയാളൊരു പോക്കറ്റടിക്കാരനായിരിയ്ക്കുമോ? എന്റെ പാന്റ്‌സിനു മുന്‍പിലും പുറകിലും പോക്കറ്റുകളുണ്ട്. അവയിലൊന്നില്‍ ഒരു കര്‍ച്ചീഫുണ്ട്. മറ്റേതില്‍ ഏതാനും നാണയങ്ങളും. അത്ര തന്നെ. പണം മുഴുവനും ബാഗിനുള്ളിലാണ്. അതധികമൊന്നുമില്ല. എങ്കിലും ഞാന്‍ ബാഗിന്റെ സിബ്ബു മെല്ലെത്തുറന്നു നോക്കി: അകം ഭദ്രം.

ബസ്സു വന്നു, ഞാനതില്‍ക്കയറിയപ്പോള്‍, എന്റെ പിന്നാലെ അയാളും കയറി. ഭാഗ്യത്തിന് അയാള്‍ പഴയ പോലെ എന്റെ പിന്നില്‍ വന്നു മുട്ടി നിന്നില്ല. ഞാനാശ്വസിച്ചു. എങ്കിലും നേരത്തേ അയാള്‍ എന്റെ പുറകില്‍ വന്നു മുട്ടി നിന്നിരുന്നത് എന്തിനായിരുന്നെന്ന് എനിയ്‌ക്കൊട്ടും മനസ്സിലായില്ല. ഇങ്ങനെയുമുണ്ടാകുമോ മനുഷ്യര്‍!

പതിവില്ലാത്തൊരു കാഴ്ചയായിരുന്നു, ബസ്സിനകത്ത്. വനിതകള്‍ എല്ലാ സീറ്റുകളും കയ്യടക്കിയിരിയ്ക്കുന്നു. െ്രെപവറ്റു ബസ്സായതുകൊണ്ട് മുന്‍ഭാഗത്തെ ഏതാനും സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്കായി നീക്കി വച്ചിട്ടുള്ളത്.

വനിതകള്‍ മുന്‍ഭാഗത്ത് കൂട്ടംകൂടി നില്‍ക്കുകയായിരുന്നു ഇന്നലെ വരെയുണ്ടായിരുന്ന പതിവ്. വനിതകള്‍ക്കായി മാറ്റിവച്ചിരിയ്ക്കുന്ന പല സീറ്റുകളിലും പുരുഷന്മാരും ഇരിയ്ക്കുന്നതു പതിവായിരുന്നു. അവരെ എഴുന്നേല്‍പ്പിയ്ക്കാന്‍ വനിതകളോ കണ്ടക്ടറോ ശ്രമിയ്ക്കാറുണ്ടായിരുന്നില്ല.

ഇന്നു പെട്ടെന്ന് പുരുഷന്മാരെല്ലാവരും നില്‍പ്പാണ്; വനിതകളൊക്കെ ഇരിയ്ക്കുകയും. ഒരൊറ്റപ്പുരുഷനു പോലും സീറ്റു കിട്ടിയിട്ടില്ല. മുന്‍പിലും പുറകിലുമെല്ലാമുള്ള സകല സീറ്റുകളിലും വനിതകള്‍ തന്നെ.

ഏതെങ്കിലുമൊരു സീറ്റിന്മേലൊന്നു ചാരി നില്‍ക്കുകയെങ്കിലും ചെയ്യാമെന്നു വച്ചാല്‍ അതും ബുദ്ധിമുട്ട്. ആ സീറ്റിലിരിയ്ക്കുന്ന വനിതയുടെ ദേഹത്തു മുട്ടിയെന്ന ആരോപണമുയര്‍ന്നാലോ. തിരക്കിനിടയില്‍ എവിടെയെങ്കിലുമൊന്നു ചാരുകയെങ്കിലും ചെയ്യാതെ ഒരു മണിക്കൂര്‍ നില്‍ക്കേണ്ടി വരുന്നതു അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇനിയങ്ങോട്ടുള്ള സ്‌റ്റോപ്പുകളില്‍ നിന്നെല്ലാം കൂടുതല്‍ പേര്‍ കയറും. തിരക്കു കൂടും. നില്‍പ്പ് അസഹ്യമാകും.

കൊടുങ്ങല്ലൂരെത്തുമ്പോള്‍ പലരും ഇറങ്ങാറുണ്ട്. അപ്പോള്‍ സീറ്റു കിട്ടാറുമുണ്ട്. പക്ഷേ വനിതകളിങ്ങനെ എല്ലാ സീറ്റുകളിലും കയറിയിരിയ്ക്കാന്‍ തുടങ്ങിയാല്‍ കൊടുങ്ങല്ലൂരെത്തിയാലും സീറ്റു കിട്ടുമെന്നു തോന്നുന്നില്ല. ആള്‍ത്തിരക്കു മൂലം ഡോറിനടുത്തുനിന്ന് ഒട്ടും മുന്നോട്ടു പോകാനൊക്കുന്നുമില്ല.

ഇതെന്താണിങ്ങനെ എല്ലാ സീറ്റുകളും വനിതകള്‍ കൈയ്യടക്കിയിരിയ്ക്കുന്നത്? ഞാനത്ഭുതപ്പെട്ടു.

'ഇതെന്താ, നമുക്കുള്ള സീറ്റുകളില്‍പ്പോലും വനിതകളിരിയ്ക്കുന്നത്?' തൊട്ടു മുന്നില്‍ നിന്നിരുന്ന മറ്റൊരു യാത്രക്കാരനോട് ഞാനാരാഞ്ഞു.

'എന്തു പറയാനാ സാറേ. മുഖ്യമന്ത്രീടെ ഉത്തരവാ. ബസ്സിലൊക്കെ പെണ്ണുങ്ങളിരുന്നിട്ടേ പുരുഷന്മാരിരിയ്ക്കാവൂന്ന് മന്ത്രിസഭ തീരുമാനിച്ചിരിയ്ക്കുന്നു.'

'അതെന്താണാവോ, പെട്ടെന്നിങ്ങനെയൊരു തീരുമാനം?'

'പെണ്ണുങ്ങളെ ആദരിയ്ക്കണംന്ന് ഏതോ ഒരുത്തന്‍ മുഖ്യമന്ത്രിയ്‌ക്കെഴുതീത്രെ. ഒരു പെണ്ണെങ്കിലും നില്‍ക്കണ് ണ്ടെങ്കില്‍, ഒറ്റപ്പുരുഷനും ഇരിയ്ക്കാമ്പാടില്ലാന്ന്.' അയാള്‍ ക്രുദ്ധനായി. അയാളുടെ കൈയ്യില്‍ ഭാരിച്ച സഞ്ചികള്‍ രണ്ടെണ്ണമുണ്ടായിരുന്നു. ഒരു കെട്ട് നിലത്തും വച്ചിരുന്നു. ബസ്സു ചായുകയും ചരിയുകയും ചെയ്യുമ്പോള്‍ അയാളും എന്നെപ്പോലെ വട്ടം കറങ്ങിക്കൊണ്ടിരുന്നു. 'എടുത്തിട്ടു ചവിട്ടണം, ആ എഴുത്തെഴുതിയ കോന്തനെ.'

'ഈ ബെസ്റ്റ് ഐഡിയ പറഞ്ഞു കൊടുത്തേന് മുഖ്യമന്ത്രി അയാള്‍ക്ക് അവാര്‍ഡും പ്രഖ്യാപിച്ചിട്ട് ണ്ട് !' മറ്റൊരു യാത്രക്കാരന്‍ പരിഹസിച്ചു.

'ഇതെപ്പൊ നടന്നു, ഈ അവാര്‍ഡു പ്രഖ്യാപനമൊക്കെ?' ടീവിയിലൊന്നും ഇത്തരം ഒരു വാര്‍ത്തയും കണ്ടിരുന്നില്ല.

'ഇന്നത്തെപ്പത്രത്തില് ണ്ട്.' കോപത്തോടെയുള്ള മറുപടി.

ഇന്നത്തെപ്പത്രം ഭദ്രമായി ബാഗിനുള്ളിലിരിയ്ക്കുന്നു. ഒരു സീറ്റു കിട്ടിയെങ്കില്‍ മാത്രമേ അതൊന്നു തുറന്നു നോക്കാനൊക്കൂ. ഒന്നു ചാരുക പോലും ചെയ്യാനാകാതെ, മുകളിലെ കമ്പിയില്‍ പിടിച്ച് വട്ടം ചുറ്റിക്കൊണ്ടിരിയ്ക്കുമ്പോള്‍ പത്രം വായിയ്ക്കാനാകില്ല. ഇന്നെന്തായാലും സീറ്റു കിട്ടാന്‍ വഴിയില്ലെന്നും തോന്നി.

'ഏയ് കേശുസാറേ, കോളടിച്ചല്ലോ!' ആളുകളുടെ ഇടയില്‍ക്കൂടി നോക്കിയപ്പോള്‍ അല്‍പ്പം മുന്നിലായി വേണുമാഷ്. ഇരിങ്ങാലക്കുടയിലെ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിയ്ക്കുകയാണു വേണുമാഷ്. ഇരിങ്ങാലക്കുട വരെ മാഷെന്റെ സഹയാത്രികനാകാറുണ്ട്. പലപ്പോഴും ഒരുമിച്ചൊരു സീറ്റില്‍ത്തന്നെ ഇരിയ്ക്കാനൊക്കാറുമുണ്ട്. വേണുമാഷ് സരസമായി സംസാരിയ്ക്കും.

'എന്താ മാഷേ, വിശേഷം?' ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.

സാറിന് അവാര്‍ഡു കിട്ടിയ കാര്യം സാറിതുവരെ അറിഞ്ഞിട്ടില്ലെന്നോ? 'അസ്സലായി! ഇന്നത്തെപ്പത്രം വായിച്ചില്ലേ?'

'ഇന്നു പത്രം വൈകിയാ വന്നത്. വായിയ്ക്കാന്‍ പറ്റിയില്ല.'

'കേശുസാറിന്ന് മുഖ്യമന്ത്രീടെ അവാര്‍ഡുണ്ട്.'

എനിയ്ക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡോ! വേണുമാഷു പറയുന്നതു വിശ്വസിയ്ക്കാനായില്ല.

എന്റെ മുഖത്ത് അവിശ്വാസ്യത പ്രകടമായതുകൊണ്ടാകാം, വേണുമാഷു തുടര്‍ന്നു. 'വനിതകളെല്ലാവരും ഇരുന്നിട്ടേ പുരുഷന്മാരിരിയ്ക്കാവൂന്നും പറഞ്ഞ് കേശുസാറ് മുഖ്യമന്ത്രിയ്‌ക്കെഴുതിയിരുന്നോ? പത്രത്തില് പറഞ്ഞിട്ടുണ്ട്, മൂത്തകുന്നം നിവാസിയായ എം കെ കേശവ് എന്നൊരു പൌരന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശം അതേപടി കാബിനറ്റ് അംഗീകരിച്ചെന്നും, മഹത്തായ...' മഹത്തായ എന്നു പറഞ്ഞപ്പോള്‍ വേണുമാഷിന്റെ ശബ്ദത്തില്‍ ഒരല്പം പരിഹാസം കലര്‍ന്നിരുന്നില്ലേ എന്നു ഞാന്‍ സംശയിച്ചു. മാഷു തുടര്‍ന്നു: 'മഹത്തായ ആ ആശയത്തിന് എം കെ കേശവിന് അവാര്‍ഡു നല്‍കാന്‍ തീരുമാനിച്ചെന്നുമൊക്കെ പത്രത്തിലുണ്ട്. സാറു മുഖ്യമന്ത്രിയ്‌ക്കെഴുതീരുന്നില്ലേ?'

പഠിപ്പിയ്ക്കുന്നതെല്ലാം ക്ലാസ്സിലെ എല്ലാ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ക്കും വ്യക്തമായി കേള്‍ക്കാന്‍ വേണ്ടി വേണുമാഷ് ഉറക്കെപ്പറഞ്ഞു ശീലിച്ചുപോയിട്ടുള്ളതാണ്. അതുകൊണ്ട് വേണുമാഷു പറഞ്ഞതെല്ലാം ബസ്സിലെ സകല യാത്രക്കാരും വ്യക്തമായി കേട്ടുമനസ്സിലാക്കിയിരിയ്ക്കണം. അവരെല്ലാവരും എന്നെ നോക്കി.

വേണുമാഷു നുണ പറയില്ല. അവാര്‍ഡ് എനിയ്ക്കു തന്നെയായിരിയ്ക്കണം. മുഖ്യമന്ത്രിയ്ക്ക് അത്തരത്തിലൊരു കത്ത് ഞാനെഴുതിയിരുന്നു. ആ കത്തിപ്പോള്‍ മന്ത്രിസഭ അംഗീകരിയ്ക്കുക മാത്രമല്ല അതിനു വേണ്ടി മുഖ്യമന്ത്രിയെനിയ്ക്ക് അവാര്‍ഡു പ്രഖ്യാപിയ്ക്കുക കൂടി ചെയ്തിരിയ്ക്കുന്നു!

ഞാനൊന്നു ഞെളിഞ്ഞു.

ഇന്നു മടങ്ങിച്ചെല്ലുമ്പോള്‍ ശാരിയും മക്കളും കൂടി വീരോചിതമായ സ്വീകരണമായിരിയ്ക്കും എനിയ്ക്കു തരാന്‍ പോകുന്നത്. അവാര്‍ഡു കിട്ടിയെന്നറിഞ്ഞയുടനെ ഞാനോര്‍ത്തത് അതാണ്. അവളീയ്യിടെയായി പരിഹാസത്തോടെയാണ് എന്നോടിടപെടാറ്. ഈ അവാര്‍ഡു പ്രഖ്യാപനത്തെപ്പറ്റി അറിയുമ്പോള്‍ അവളുടെ പരിഹാസമൊക്കെ പമ്പ കടക്കും. 'കേശുച്ചേട്ടന്‍ ആളു ചില്ലറക്കാരനല്ല, ട്ടോ' എന്ന് അയല്‍ക്കാരോടെല്ലാം അവള്‍ തന്നെ പറയേണ്ടിയും വരും.

മാത്രമല്ല, ഭര്‍ത്താവ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡു സ്വീകരിയ്ക്കുമ്പോള്‍ അവാര്‍ഡുജേതാവിന്റെ ഭാര്യയെന്ന നിലയില്‍ അവളും ഫോട്ടോയില്‍ കടന്നു കൂടാനുള്ളതാണല്ലോ. നാട്ടിലൊക്കെ അവള്‍ക്കു ഗമയുമാകും.

'ഉവ്വ്, ഞാന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.' വേണുമാഷിന്റെ ചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞു. 'ക്യൂ നിന്നു മാത്രമേ ബസ്സില്‍ കയറാവൂ എന്നും ഞാനെഴുതിയിരുന്നു.' സ്വതവേ പതിഞ്ഞ ശബ്ദക്കാരനാണു ഞാനെങ്കിലും, ഇത്തവണ ശബ്ദമല്‍പ്പം ഉയര്‍ത്തിയാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും കേട്ടോട്ടെ. 'മൂത്തകുന്നത്തു നിന്നുള്ള എം കെ കേശവിനാണ് അവാര്‍ഡെങ്കില്‍ അത് എനിയ്ക്കു തന്നെയാണ്.' അഭിമാനം മൂലം എന്റെ നെഞ്ച് ഒരിഞ്ചു മുന്നോട്ടു തള്ളി.

കുളക്കടവു സ്‌റ്റോപ്പില്‍ എന്റെ പുറകിലൊരു യാത്രക്കാരന്‍ വന്നു മുട്ടി നിന്നത് സദാചാരവിരുദ്ധത മൂലമല്ല, ബസ്സില്‍ എല്ലാവരും ക്യൂ നിന്നു വേണം കയറാന്‍ എന്ന എന്റെ തന്നെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നിരിയ്ക്കണം. അയാള്‍ പത്രവാര്‍ത്ത വായിച്ചിരുന്നു കാണണം. ആ പാവത്തെ വെറുതേ തെറ്റിദ്ധരിച്ചു.

പുരുഷന്മാരും സ്ത്രീകളുമടങ്ങിയ യാത്രക്കാര്‍ തീര്‍ച്ചയായും കരഘോഷം മുഴക്കി എന്നോടുള്ള അഭിനന്ദനം രേഖപ്പെടുത്തുമെന്നു ഞാന്‍ ന്യായമായും പ്രതീക്ഷിച്ചു. അവാര്‍ഡു ജേതാക്കളെ അങ്ങനെയൊക്കെയാണല്ലോ ഇപ്പോളെല്ലാവരും അഭിനന്ദിയ്ക്കാറ്.

കരഘോഷം മുഴങ്ങിയില്ല. പക്ഷേ, എല്ലാ യാത്രക്കാരുടേയും ദൃഷ്ടി എന്നിലേയ്ക്കായി. പുരുഷന്മാര്‍ മാത്രമല്ല, വനിതകളും എന്നെ നോക്കി. വനിതകളുടെ നോട്ടം കണ്ട് ഞാന്‍ അഭിമാനവിജൃംഭിതനായി. പുരുഷന്മാരുടെ നോട്ടത്തില്‍ ഒരല്പം സ്‌നേഹക്കുറവുണ്ടായിരുന്നോ എന്നൊരു സംശയം. ഞാനത് അവഗണിച്ചു. മുഖ്യമന്ത്രിയുടെ അവാര്‍ഡാണ് എനിയ്ക്കു കിട്ടിയിരിയ്ക്കുന്നത്. എന്നോടസൂയ ഇല്ലാത്തവരായി പുരുഷന്മാരില്‍ ആരുമുണ്ടാവില്ല.

'ങ്ഹാ, അപ്പോ, ആ വിദ്വാന്‍ താനാണല്ലേ.' പുറകില്‍ നിന്ന് ഒരാളെന്റെ കോളറില്‍ പിടിച്ചു ശക്തിയോടെ വലിച്ചു. പുറകില്‍ നിന്നുള്ള ആ വലി തീരെ പ്രതീക്ഷിയ്ക്കാത്തതായിരുന്നതുകൊണ്ട് കമ്പിയിന്മേലുണ്ടായിരുന്ന എന്റെ പിടി വിട്ടു പോയി. ഞാന്‍ പുറകോട്ടു ചാഞ്ഞു. ആള്‍ത്തിരക്കുണ്ടായതു ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ താഴെ മലര്‍ന്നടിച്ചു വീണേനേ. 'വണ്ടി നിര്‍ത്ത്. ഇയാളൊന്നിറങ്ങിക്കോട്ടെ.' കര്‍ക്കശസ്വരത്തിലുള്ള നിര്‍ദ്ദേശം കേട്ടു.

ബെല്ലടിച്ചു. വണ്ടി നിന്നു. ഡോര്‍ തുറന്നു.

ആരോ എന്നെ പുറത്തേയ്ക്കു തള്ളി. ഫുട്‌ബോര്‍ഡില്‍ നിന്നിരുന്നവരുടെ മുകളിലേയ്ക്കു ഞാന്‍ വീണു. 'ഞങ്ങളുടെയൊക്കെ സീറ്റു താനാ കളയിച്ചത്. ഒരാദര്‍ശവാനിറങ്ങിയിരിയ്ക്കുന്നു! താനിനി നടന്നു പോയാ മതി.'

'അയ്യോ! എനിയ്ക്ക് തൃശൂരെത്താനുള്ളതാ. എന്നെ ഉന്തല്ലേ. അയ്യോ!'

വീഴ്ചയ്ക്കിടയില്‍ ഒരു കൈകൊണ്ട് ബസ്സിലെവിടെയെങ്കിലും പിടുത്തമിടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ ശ്രമം വിജയിച്ചില്ല. ജനമൊന്നടങ്കം എന്നെ നിഷ്‌കരുണം തള്ളി.

'തന്നെ ഒരൊറ്റ ബസ്സിലും ഇനി കണ്ടേക്കരുത്! കണ്ടാല്‍ വിവരമറിയും.' വീണ്ടുമൊരലര്‍ച്ച. കൂടെ എന്റെ നടുവിന് ഒറ്റച്ചവിട്ട്! അതോടെ സകല പിടുത്തങ്ങളും വിട്ടു ഞാന്‍ റോഡരികിലേയ്ക്കു വീണു.

ഞാന്‍ മണ്ണില്‍ കിടക്കുമ്പോള്‍ ബസ്സില്‍ നിന്നു കൂവലുയര്‍ന്നുകേട്ടു. മണ്ണില്‍ കിടന്നുകൊണ്ടു ഞാന്‍ വിളിച്ചു പറഞ്ഞു, 'അയ്യോ, പോകല്ലേ, പോകല്ലേ...' എനിയ്ക്ക് എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

എന്റെ നിലവിളി വകവയ്ക്കാതെ ബസ്സു കടന്നു പോയി. ഞാന്‍ നിരാശനായി തളര്‍ന്ന് കണ്ണടച്ചു കിടന്നു.

തണുത്ത വെള്ളം മുഖത്തു വീണപ്പോള്‍ ഞാന്‍ കണ്ണു തുറന്നു.

എന്റെ മുഖത്തേയ്ക്കുറ്റു നോക്കിക്കൊണ്ട് ശാരിയും മക്കളും എന്റെ ചുറ്റും നില്‍ക്കുന്നു.

'ചേട്ടന്‍ ഉറക്കത്തില് എന്തൊക്കെയോ പറയ്ണ് ണ്ടായിരുന്നു.'

'പോല്ലേ, പോല്ലേന്നാ അച്ച പറഞ്ഞിരുന്നത്.' കൊച്ചുമകന്‍ പറഞ്ഞു.

'അച്ഛന്‍ ബസ്സില്‍ കേറാന്‍ പോകേയിരുന്നോ?' ചോദ്യം മകളുടേത്.

'അവാര്‍ഡു കിട്ടി.' ഞാന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു.

'അവാര്‍ഡോ? ചേട്ടനോ! സ്വപ്നത്തിലാരിയ്ക്കും.' ശാരിയുടെ ശബ്ദത്തില്‍ നേരിയൊരു പരിഹാസമുണ്ടായിരുന്നില്ലേ? 'ചേട്ടനല്ലേ അവാര്‍ഡ് കിട്ടണത്' എന്ന ധ്വനി.

നടുവിനൊരു ചവിട്ടിന്റെ രൂപത്തിലായിരുന്നു അവാര്‍ഡെന്നു ഞാന്‍ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ അവള്‍ പൊട്ടിച്ചിരിച്ചേനെ. ഞാനവളുടെ ഭര്‍ത്താവാണെങ്കിലും എന്നെ കളിയാക്കിച്ചിരിയ്ക്കാന്‍ അവള്‍ക്കൊരു പ്രത്യേക താത്പര്യമുണ്ട്. അവളുടെ ചിരിയില്‍ കുഞ്ഞുങ്ങളും ചേര്‍ന്നേനേ. എന്തിനു വെറുതേ ഇളിഭ്യനാകണം!

ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.

ബസ്സുകളില്‍ നിര്‍ബ്ബന്ധമായും ക്യൂ നിന്നു കയറണമെന്നും, ബസ്സുകളില്‍ എല്ലാ സ്ത്രീകള്‍ക്കും ഇരിപ്പിടങ്ങള്‍ നല്‍കിയ ശേഷം മാത്രമേ പുരുഷന്മാര്‍ ഇരിയ്ക്കാന്‍ പാടുള്ളുവെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കത്ത് മുഖ്യമന്ത്രിയ്ക്കയയ്ക്കാന്‍ വേണ്ടി തയ്യാറാക്കി വച്ച ശേഷം ഒന്നു മയങ്ങാന്‍ കിടന്നതായിരുന്നു, ഞാന്‍.

ആ മയക്കത്തിനിടയില്‍ കണ്ട സ്വപ്നത്തിലായിരുന്നു, ആ കത്തു മുഖ്യമന്ത്രി കൈപ്പറ്റിയതും അതേത്തുടര്‍ന്ന് അദ്ദേഹമെനിയ്ക്ക് അവാര്‍ഡു പ്രഖ്യാപിച്ചതും ജനം എനിയ്ക്ക് 'അവാര്‍ഡു' തന്നതും.

ബസ്സുയാത്രയ്ക്കിടയില്‍ ശാരി അനുഭവിയ്ക്കുന്ന കടുത്ത ബുദ്ധിമുട്ടുകളെപ്പറ്റി അവളീയ്യിടെ പറഞ്ഞപ്പോള്‍ അവളോടു തോന്നിയ സഹതാപം കൊണ്ട് എടുത്ത തീരുമാനമായിരുന്നു, മുഖ്യമന്ത്രിയുടെ മുന്നില്‍ ആ ആശയങ്ങള്‍ അവതരിപ്പിയ്ക്കണമെന്ന്.

ഞാന്‍ മെല്ലെ എഴുന്നേറ്റു മുഖം കഴുകിത്തുടച്ചു. മേശയ്ക്കരികില്‍ ചെന്നിരുന്നു. മുഖ്യമന്ത്രിയ്ക്കയയ്ക്കാന്‍ വേണ്ടി തയ്യാറാക്കി വച്ചിരുന്ന കത്തെടുത്തു. അതു നാളെ രാവിലെ പോസ്റ്റു ചെയ്യണമെന്നു തീരുമാനിച്ചുകൊണ്ടാണ് മയങ്ങാന്‍ കിടന്നിരുന്നത്.

വേണ്ട. അതിനി പോസ്റ്റു ചെയ്യണ്ട. വല്ല 'അവാര്‍ഡും' ഏറ്റുവാങ്ങേണ്ടി വന്നാലോ!

ഞാനതു ചെറു കഷ്ണങ്ങളാക്കി കീറി ചവറ്റു കുട്ടയിലിട്ടു.

(കഥ വായിച്ചതിനു നന്ദി. ഈ കഥ തികച്ചും സാങ്കല്‍പ്പികമാണ്.)
മുഖ്യമന്ത്രിയുടെ അവാര്‍ഡ് (കഥ: എം.എസ്. സുനില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക