Image

ക്രിസ്‌തുമസ്‌ വരവായി...(പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 16 December, 2014
ക്രിസ്‌തുമസ്‌ വരവായി...(പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഒരിക്കലും മായാതെ നില്‌ക്കു ന്ന ഒരു കാലമുണ്ട്‌ ഞാനുള്‍പ്പെടുന്ന പഴയ തലമുറയുടെ മനസ്സില്‍! ഹിന്ദുവും മുസ്ലീമും ക്രിസ്‌ത്യാനിയും ഒരേപോലെ കൈകോര്‍ത്ത്‌്‌ പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാള്‍! പോതയും കൈതയും കമ്മൂണിസ്റ്റ്‌ പച്ചയും കാപ്പിയും പൂത്തുലഞ്ഞ്‌ നില്‌ക്കുന്ന കാലം. രാത്രി സുഖമുള്ള കുളിര്‌! പകല്‍ സുഖമുള്ള വെയില്‍!ഇളംകാറ്റ്‌!നീലാകാശം!

ക്രിസ്‌തുമസ്‌ കാലം!

ഡിസംബര്‍ ഒന്നുമുതല്‍ ഉണ്ണിയേശുവിന്റെൂ ജനനം വരെയുള്ള ഇരുപത്തിയഞ്ച്‌ ദിവസ്സങ്ങള്‍. ഇരുപത്തഞ്ചു നോമ്പ്‌ തുടങ്ങുന്നതിന്‌ തലേ ഞായര്‍ പേത്തറത്ത. ആ വാക്കിന്റെ ഉറവിടം നിശ്ചയമില്ല. അന്നാണ്‌ കശാപ്പുകാര്‍ക്ക്‌ ചാകര. ആടുമാടുകളുടെ കഷ്ട്‌ടകാലം!

ഞായറാഴ്‌ച രാവിലെ ആദ്യത്തെ കുര്‍ബ്ബാന കഴിഞ്ഞ്‌ അച്ചന്‍ സമാപനാശീര്‍വാദം കൊടുത്തു തീരുന്നതിന്‌ മുന്‌പേ്‌ ഒരോട്ടമാണ്‌ പ്ലാസ്റ്റിക്‌ സഞ്ചീം കക്ഷത്തില്‍ ഒതുക്കി ഇറച്ചിക്കടയിലേക്ക്‌. തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചി വീട്ടില്‍ എത്തിച്ചാല്‍ പിന്നെ ഒരു ആകെയൊരു ബഹളമാണ്‌...വാഴയില വെട്ടി നിലത്തിട്ട്‌ അതിന്മേല്‍ കൊരണ്ടിയിട്ട്‌ ചിരട്ടപ്പുറത്ത്‌ പിച്ചാത്തി ഉറപ്പിച്ച്‌ കുത്തിയിരുന്നുള്ള ഇറച്ചി ഞുറുക്ക്‌. തലേപ്രാവശ്യം പരവന്‍ വന്ന്‌ തേങ്ങ ഇട്ടപ്പോള്‍ പ്രത്യേകം പറഞ്ഞ്‌ പിരിയിച്ച ഇളവന്‍ തേങ്ങ പൂളി കൊത്തിയത്‌ ഒരു പാത്രത്തില്‍. നീളത്തില്‍ കീറിയ പച്ചമുളക്‌, ചെറിയ ഉള്ളി, വറ്റല്‍ മുളക്‌, വറുത്ത മല്ലി, മഞ്ഞള്‍, കറുവാ പട്ട, ഗ്രാമ്പൂ, ജാതിപത്രി തുടങ്ങിയ കൂട്ടിയുള്ള അരപ്പ്‌ അരകല്ലില്‍ അരച്ചെടുക്കുന്നു. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുകുപൊട്ടിച്ച്‌ ഉള്ളിയും മൂത്ത്‌ കഴിയുമ്പോള്‍ അതിലേക്ക്‌ അരപ്പ്‌ ചേര്‍ക്കുന്ന മണം...കറി തിളക്കുമ്പോള്‍ മുതല്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‌ക്കുകന്ന ഇറച്ചികറിയുടെ അനിര്‍വചനീയമായ സുഗന്ധം. ഒന്നും രണ്ടും പിഴിഞ്ഞ തേങ്ങാപ്പാല്‌ അതിലേക്ക്‌ ഒഴിക്കുമ്പോള്‍ അടങ്ങുന്ന തിള. ചാറില്‍ തെളിഞ്ഞ നെയ്യോടുകൂടി കുറുകിക്കിടക്കുന്ന ഇറച്ചിക്കറി കൂട്ടിയുള്ള ഉച്ചയൂണ്‌. കഴിക്കാവുന്നതില്‍ ഇരട്ടി കഴിച്ച്‌ മുയലിനെ വിഴുങ്ങിയ പാമ്പിനെ പോലുള്ള നടത്തം. ഊണ്‌ കഴിഞ്ഞ്‌ സുഖമായൊരു ഉറക്കം.

അടുത്ത ഇരുപത്തിയഞ്ച്‌ ദിവസ്സം കടുത്ത നോമ്പാണ്‌. പതിനാല്‌ വയസ്സിന്‌ മുകളിലോട്ടുള്ളവര്‍ നിശ്ചയമായും നോമ്പ്‌ അനുഷ്‌ഠിച്ചിരിക്കണം എന്നതാണ്‌ നാട്ടുനടപ്പ്‌. മാംസവും മത്സ്യവും ഭക്ഷിക്കാന്‍ പാടില്ല.നോമ്പിന്‌ പൂര്‍ണ്ണത നല്‌കാണന്‍ മുട്ടയും പാലും കൂടി വര്‍ജ്ജിക്കുന്നവരുണ്ട്‌. ക്രിസ്‌തുമസ്‌ അടുക്കാറാകുമ്പോഴാണ്‌ ഉത്സാഹം വര്‍ദ്ധിക്കുക. പുല്‌ക്കൂട്‌ കെട്ടണം, ദീപാലങ്കാരങ്ങള്‍ വലിച്ചുകെട്ടണം. വീടും പരിസ്സരവും തോരണം കെട്ടി അലങ്കരിക്കണം, നക്ഷത്രം ഉണ്ടാക്കണം, അത്‌ മുറ്റത്തെ മാവില്‍ ഉയരത്തില്‍ തൂക്കണം, പള്ളിയിലെ പുല്‌ക്കൂട്‌ നിര്‍മ്മാണത്തില്‍ പങ്കുചേരണം....അങ്ങനെ തിരക്കോട്‌ തിരക്ക്‌ തന്നെ. ആ കാലത്ത്‌ ഞങ്ങളുടെ ഗ്രാമത്തില്‍ കരണ്ട്‌ എത്തിയിരുന്നില്ല. അതിനാല്‍ നക്ഷത്രത്തില്‍ മെഴുകുതിരിയാണ്‌ കത്തിച്ചു വക്കുക. അത്‌ മിക്കപ്പോഴും മറിഞ്ഞ്‌ നക്ഷത്രം മുഴുവനോടെ കത്തിപ്പോകുന്നത്‌ പതിവ്‌ സംഭവമായിരുന്നു.

അടയ്‌ക്കാമരം (കവുങ്ങ്‌) വെട്ടിക്കീറിയാണ്‌ പുല്‌ക്കൂടിന്‌ തൂണുകള്‍ ഉണ്ടാക്കുക. ചുറ്റിനും അഴിയിടാന്‍ ഈറക്കമ്പുകള്‍. പുല്‌ക്കൂട്‌ മേയാന്‍ ഈന്തയുടെ ഇലകള്‍. തൂണുകള്‍ ഉറയ്‌ക്കാഞ്ഞതിനാല്‍ പാതിവഴി നിലംപതിച്ചിട്ടുണ്ട്‌ പുല്‌ക്കൂടുകള്‍ പലതവണ.

ഈറ്റ കീറി ഒരേ അളവില്‍ മുറിച്ചെടുത്താണ്‌ നക്ഷത്രം തല്ലിക്കൂട്ടുന്നത്‌. പലനിറത്തിലുള്ള വര്‍ണ്ണക്കടലാസ്‌ മേടിച്ച്‌ നക്ഷത്രത്തില്‍ ഒട്ടിക്കാനുള്ള രൂപത്തിലും ആകൃതിയിലും മുറിക്കും. ഒട്ടിക്കാന്‍ ചോറിന്റെ! പശയാണ്‌ ഉപയോഗിക്കുന്നത്‌. പുല്‌ക്കൂട്ടില്‍ ഒരു ബള്‍ബ്‌ ഉണ്ടാവും. അത്‌ ഓട്ടോമാറ്റിക്ക്‌ ആണെന്ന്‌ വരുത്തിത്തീര്‍ക്കാ ന്‍ വഴിയേ ആള്‍ക്കാര്‌ പോകുമ്പോള്‍ എന്റെ ചേട്ടന്‍ അകത്തിരുന്ന്‌ ബാറ്ററിയില്‍ വയറ്‌ മുട്ടിച്ചോണ്ടിരിക്കും. ആളുകള്‍ പോയിക്കഴിയുമ്പോള്‍ നിറുത്തും.

ക്രിസ്‌തുമസ്സിന്‌ തലേ ആഴ്‌ചയാവും കരോള്‍ പിരിവ്‌ തുടങ്ങുക. അടുത്തടുത്ത വീടുകള്‍ ആകയാല്‍ ഒരു രാത്രികൊണ്ട്‌ ജാതിമത ഭേദമന്യേ മുപ്പതോളം വീടുകള്‍ കയറിയിറങ്ങാം. പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ സാന്തക്ലോസിനെ മുന്‍പില്‍ നിര്‌ത്തി ഈണവും താളവും ശ്രുതിയുമില്ലാത്‌ ശാന്തരാത്രിയും ഗ്ലോറിയയും പുല്‌ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണിയുമൊക്കെ പാടി തമ്പേറും അടിച്ച്‌ വരുന്ന കരോള്‍ സംഘം അകലേന്ന്‌ വരുമ്പോഴേ കണ്ണും തിരുമ്മി എഴുനേല്‌ക്കും. ഉറക്കപ്പിച്ചോടെ വായ്‌ക്കോട്ടയും വിട്ട്‌ വള്ളിനിക്കറുമിട്ട്‌ വരാന്തയിലെ അരമതിലില്‍ കേറിയിരുന്ന്‌ അവരുടെ തമ്പേറടിച്ചുള്ള പാട്ടും നൃത്തം ചവിട്ടും ആസ്വദിച്ചിരിക്കും. പാട്ടും നൃത്തവും അവസ്സാനിക്കുമ്പോള്‍ അച്ചാച്ചന്‍ തിരുമ്മി തിരുമ്മി പത്ത്‌ രൂപ കൊടുക്കും. അവരുപോയാലും പിന്നെ കിടന്നാല്‍ ഉറക്കം വരില്ല. വര്‍ണ്ണശബളമായ ആ ഘോഷയാത്രയാവും മനസ്സ്‌ നിറയെ. സാന്തക്ലോസായി വന്നത്‌ ആരാവും എന്നോര്‌ത്ത്വ കിടന്നുറങ്ങിപ്പോകും

വിലകൂടിയ ഐറ്റം ഒന്നും ഇല്ലെങ്കിലും മറ്റൊരു ആകര്‍ഷണമാണ്‌ പടക്കങ്ങള്‍. കത്തിക്കുമ്പോഴും പൊട്ടിക്കുമ്പോഴും അപകട സാദ്ധ്യത ഏറെ ഉള്ളതിനാല്‍ അതൊന്നും ഞങ്ങടെ വീട്ടില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എങ്കിലും അയലോക്കത്തെ വീടുകളില്‍ പൊട്ടുന്നത്‌ കാണാമായിരുന്നു. പ്രധാനമായും ബീഡിപ്പടക്കം, എറിഞ്ഞു കൈയുടെ കുഴ തെറ്റിയാലും പൊട്ടാത്ത കുറെ ഏറുപടക്കം, പൂത്തിരി, കമ്പിത്തിരി, വാണം എന്നിവ. സ്വന്തം വീട്ടില്‍ പൊട്ടിക്കാന്‍ അധികം കിട്ടില്ലായെങ്കിലും അയലോക്കത്തും ദൂരസ്ഥലങ്ങളിലും പൊട്ടിക്കുന്നത്‌ വീട്ടില്‍ നിന്നാല്‍ കാണുകയും കേള്‌ക്കു കയും ചെയ്യാമായിരുന്നു.

ക്രിസ്‌തുമസ്‌ രാത്രി അമ്മച്ചി നേരത്തെ പിടിച്ചു കിടത്തി ഉറക്കും; പാതിരാ കുര്‍ബ്ബാനക്ക്‌ പോകേണ്ടതല്ലേ. പതിനൊന്ന്‌ മണിയാകുമ്പോ എഴുന്നേറ്റ്‌ പല്ലും തേച്ച്‌ പുത്തനുടുപ്പും ധരിച്ച്‌ അമ്മച്ചിയുടെ കൂടെ വല്യഗമയില്‍ അധികം ആര്‍ക്കും ഇല്ലാത്ത ടോര്‍ച്ചും തെളിച്ചുപിടിച്ചാണ്‌ പോക്ക്‌. ഞങ്ങടെ കൂടെ ടോര്‍ച്ചു വെളിച്ചത്തില്‍ വരാന്‍ അയലോക്കത്തെ മൂന്നാല്‌ പേരെങ്കിലും കാണും. അവരേം കൂടി കാണുമ്പോള്‍ എനിക്ക്‌ ഗമ കൂടും. ശാന്തിയുടെയും സമാധാനത്തിന്റെ യും സ്ഥിരം പല്ലവി അച്ചന്‍ പ്രസംഗത്തില്‍ പറയാന്‍ തുടങ്ങുമ്പോഴേ കണ്ണുകള്‍ താനേ അടയാന്‍ തുടങ്ങും. പിന്നെ പ്രസംഗം തീരുന്നത്‌ വരെ പള്ളിഭിത്തിയില്‍ ചാരിയിരുന്ന്‌ ഒരുറക്കം. അപ്പോള്‍ കാണുന്ന സ്വപ്‌നത്തില്‍ വി. കുര്‍ബ്ബാനക്ക്‌ ശേഷം വീട്ടില്‍ ഉണ്ടാക്കാന്‍ പോകുന്ന കള്ളപ്പവും ചാറുനീട്ടി ഉണ്ടാക്കിയ പോത്തിറച്ചിയും അത്‌ അപ്പത്തിന്‌ മേലേ ഒഴിക്കുമ്പോള്‍ പൊങ്ങിപ്പറക്കുന്ന ആവിയുമായിരിക്കും.

അങ്ങനെ എത്രയെത്ര ക്രിസ്‌തുമസ്‌ രാവുകള്‍! കരോള്‍ പിരിവുകള്‍! എത്രയെത്ര നക്ഷത്രങ്ങള്‍! പുല്‌ക്കൂ ടുകള്‍! ബീഡിപ്പടക്കങ്ങള്‍! ആഘോഷങ്ങള്‍...എല്ലാം ഓര്‍മ്മകള്‍. അച്ചാച്ചനും അമ്മച്ചിയും യാത്രയായി, മധുരിക്കുന്ന ആ ഓര്‍മ്മകളും പേറി.കൊടിയിറങ്ങിയ പെരുനാള്‍ പറമ്പ്‌ പോലെ മനസ്സ്‌. ശൂന്യം. വെറും ശൂന്യം!ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത ബാല്യത്തിന്റെ വര്‍ണ്ണാഭമായ ഏടുകള്‍ ബാക്കിവച്ച്‌...

പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌
paulchacko@gmail.com
ക്രിസ്‌തുമസ്‌ വരവായി...(പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക