തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിട ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിക്കിടെ ജമീല പ്രകാശം തന്നെ കടിച്ചതായി കോൺഗ്രസ് എം.എൽ.എ കെ.ശിവദാസൻ നായർ പറഞ്ഞു. സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ച തന്റെ വലതു തോളിൽ കടിക്കുകയും ആയിരുന്നെന്ന് ശിവദാസൻ നായർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തോളിലെ കടിയേറ്റ പാട് നായർ മാദ്ധ്യമങ്ങളെ കാണിക്കുകയും ചെയ്തു.
നിയമസഭയിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രശ്നമുണ്ടാക്കിയത് ആരാണെന്നറിയാം. കരുതിക്കൂട്ടി കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇന്നത്തേത്. ജനാധിപത്യ കേരളത്തിന് അപമാനകരമായ സംഭവമാണിത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം. ഇങ്ങനെയായാൽ ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജമീല പ്രകാശത്തെ പിടിച്ചു ശിവദാസൻ നായർ പിടിച്ചു തള്ളിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
""പുറകിലെ ബെഞ്ചില്‍നിന്ന് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ തള്ളിമാറ്റി കുതിച്ചെത്തിയ ശിവദാസന്‍നായര്‍ എന്റെ ഇടതുകൈ പുറകിലേക്ക് പിടിച്ചുതിരിച്ചു. വേദനയില്‍ പുളഞ്ഞപ്പോള്‍ വലത്തെ കാലിന്റെ മുട്ടുകൊണ്ടിടിച്ചു. അതോടെ എന്നെ വിടൂ ശിവദാസാ എന്ന് അപേക്ഷിച്ചു. എന്നാല്‍, അതൊന്നും വകവയ്ക്കാതെ അയാള്‍ മറ്റൊരു കൈകൊണ്ട് എന്റെ പുറകില്‍ വയറില്‍ അമര്‍ത്തിപ്പിടിച്ചു. അതോടെ ഏറെ വിഷമിച്ച ഞാന്‍ തലതിരിഞ്ഞുനിന്ന് വിട്ടില്ലെങ്കില്‍ കടിക്കുമെന്നു പറഞ്ഞു. എങ്കില്‍ കടിക്കെടീയെന്ന ആക്രോശം. അതോടെയായിരുന്നു ശിവദാസന്‍നായരുടെ കൈക്ക് കടിച്ചത്. കടി കിട്ടിയപ്പോഴാണ് എന്റെ പുറകില്‍നിന്ന് അയാള്‍ കൈയെടുത്തത'്'. വെള്ളിയാഴ്ച നിയമസഭയിലുണ്ടായ അനുഭവം വിവരിക്കുമ്പോള്‍ ജമീല പ്രകാശം എംഎല്‍എയുടെ മുഖത്ത് രോഷം നുരഞ്ഞുപൊങ്ങി.
""ആ സമയം എന്റെ കൈയില്‍ ഒന്നുമില്ലാത്തത് നന്നായി. അല്ലെങ്കില്‍ കടിയാകില്ല കിട്ടുക. സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നു ശിവദാസന്‍നായരും വാഹീദും ഡൊമിനിക് പ്രസന്റേഷനും ഷിബു ബേബബിജോണുമെല്ലാം. അത്തരം സന്ദര്‍ഭങ്ങളില്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ പ്രതികരിക്കാതെ എല്ലാം സഹിക്കണമെന്നു പറഞ്ഞാല്‍ അതിന് തങ്ങളെ കിട്ടില്ല''- ഉറച്ച സ്വരത്തില്‍ അവര്‍ പറഞ്ഞു.""മാണിയുടെ സീറ്റിനരികെയായിരുന്നു ഞാനും മറ്റു വനിതാ എംഎല്‍എമാരും നിന്നത്. അവിടെ മുദ്രാവാക്യം വിളിച്ചുനിന്ന ഞങ്ങള്‍ ഒരു അക്രമവും നടത്തിയില്ല. ഞങ്ങളുടെ പുറകില്‍ മൂന്ന് പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡുമാരുമുണ്ടായിരുന്നു. അവരുടെയും പുറകിലായിരുന്നു ആദ്യം ശിവദാസന്‍നായര്‍. അദ്ദേഹം എപ്പോഴാണ് പുറകിലെത്തിയതെന്നറിയില്ല.
എന്റെ ഒരു കൈ പിടിച്ച് പുറകിലേക്ക് വലിച്ചപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. എന്റെ പുറകില്‍ അരയുടെ ഭാഗത്താണ് അയാള്‍ പിടിച്ചത്. ഞാന്‍ വല്ലാതായിപ്പോയി. ഒരു സ്ത്രീക്കേ അതിന്റെ വിഷമമറിയൂ. അതിലും വലിയ അപമാനിക്കലുണ്ടോ? ഏതെങ്കിലും സംഘര്‍ഷത്തിനിടെ അശ്രദ്ധയില്‍ സംഭവിച്ചതായിരുന്നില്ല ശിവദാസന്‍നായരുടെ വിക്രിയകള്‍. എന്നാല്‍, മിക്ക മാധ്യമങ്ങളും ഞാന്‍ ശിവദാസന്‍നായരെ കടിക്കുന്ന പടംമാത്രം കൊടുത്ത് എന്നെ കുറ്റക്കാരിയാക്കാനാണ് നോക്കുന്നത്. ഞാന്‍ കടിച്ചെന്നു പരിതപിക്കുന്ന ശിവദാസന്‍നായര്‍ അദ്ദേഹത്തിന്റെ കൈ എന്റെ പിറകില്‍ എങ്ങനെവന്നുവെന്നത് പറയട്ടെ.......ഡൊമിനിക് പ്രസന്റേഷന്‍ ഒന്നിലേറെ തവണയാണ് ഭര്‍ത്താവിന്റെ ജാതിപറഞ്ഞ് എന്നെ അപമാനിച്ചത്. കൊലക്കയര്‍ കാത്തുനില്‍ക്കുമ്പോഴും സ്ത്രീകളുടെ പെരുമാറ്റത്തിന് നിര്‍വചനം ചമയ്ക്കുന്ന ഡല്‍ഹി ബലാത്സംഗകേസിലെ പ്രതിയുടെ മനോഭാവമാണ്, വനിതാ അംഗങ്ങള്‍ സഭയില്‍ നിയന്ത്രണം കാട്ടണമെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവനയ്ക്കു പിന്നിലെന്ന് ജമീല പ്രകാശം പ്രതികരിച്ചു.