ഭിക്ഷാടനസംഘം കൊണ്ടുവന്ന 5 കുട്ടികളെ ശിശുഭവനും പോലീസ്സും ചേര്‍ന്ന്
തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളിപ്പരിസരത്തു വച്ച്
രക്ഷപ്പെടുത്തിയെന്ന് വാര്‍ത്ത. ഭിക്ഷാടന സംഘം അമ്പതോളം കുട്ടികളെയാണ്
കൊണ്ടു വന്നത്. ഈ കുട്ടികളില്‍ 8 മാസ്സം മാത്രം പ്രായമായ കുഞ്ഞുങ്ങളും
ഉണ്ടായിരുന്നു. പൊള്ളലേല്പ്പിക്കപ്പെട്ട കുരുന്നുകള്‍, കാലൊടിക്കപ്പെട്ട
കുഞ്ഞുങ്ങള്‍... ചിത്രവധം ചെയ്യപ്പെട്ട മനുഷ്യക്കുരുന്നുകള്‍.
പീഢാസഹനത്തിന്റെ തീരാക്കണ്ണികള്‍.
ജനസേവശിശുഭവന്‍ എന്ന സേവന സംഘടനയിലെ പ്രവര്‍ത്തകര്‍ ഭിക്ഷാടന സംഘത്തില്‍
നിന്നുംഈ കുഞ്ഞുങ്ങളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ജനസേവ പ്രവര്‍ത്തകരെ
ഭിക്ഷാടകസംഘം ആക്രമിച്ചു. മലയാറ്റൂര്‍ പള്ളി വികാരി ഫാ. സേവ്യര്‍
തലേക്കാട്ട് പോലീസ്സിനെ വിവരം അറിയിച്ചു. 5 കുട്ടികളെ രക്ഷിക്കാന്‍
കഴിഞ്ഞു. ഈ കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി വളരെ അപകടനിലയിലാണെന്ന് അവരെ
പരിശോധിച്ച ആശുപത്രി അധികൃതര്‍.
നോമ്പും ധ്യാനങ്ങളും ആറാറു മാസ്സം ഇടവിട്ടിട വിട്ട് മലയാളത്തിലെ എല്ലാ
മതസ്ഥരും വിവിധ മാസ്സങ്ങളില്‍ പുലര്‍ത്തുന്നു. മലയാളിയുടെ ആര്‍ദ്ര
മനസ്സുകളെ ചൂഷണം ചെയ്യാന്‍ ഈ അവസരം നോക്കി '' ഭിക്ഷാടക സംഘങ്ങളുടെ
ഒഴുക്ക്'' നിര്‍ബാധം. പക്ഷേ; ക്രിസ്തുവിനെതിരെ '' അവനെ ക്രൂശിക്ക, അവനെ
ക്രൂശിക്ക'' എന്ന് ആക്രോശിച്ചാര്‍ത്ത പീഡക സംഘത്തെപ്പോലെയാണ്
ഈ ഭിക്ഷാടക സംഘങ്ങളുടെ മനസ്സ്. യേശുവിനെ നിഷ്ഠൂരമായി മുള്‍മുടി ധരിപ്പിച്ച ,
ചാട്ടവാറടിച്ച, കനത്ത കുരിശു ചുമപ്പിച്ച, ശ്വസിക്കാനാവാവാത്ത വിധം
കൈകാലുകള്‍ കിരിശില്‍ തറച്ച , ദാഹിച്ചപ്പോള്‍ അല്പജലം പോലും
കൊടുക്കാതിരുന്ന കിരാതരെപ്പോലെയാണ് ഭിക്ഷാടക മുതലാളിമാരുടെ മനസ്സ്. ''സ്ലം
ഡോഗ് മില്ല്യണയറി''ലെയും ''സലാം ബോംബെയിലെയും'' ഭിക്ഷാട കഗാങ്ങിനെ
സ്മരണയില്‍ കൊണ്ടുവരിക.
ഭക്താനുഷ്ഠാനങ്ങളെയും മനുഷ്യമനസ്സിന്റെ മൃദുലാവസ്ഥകളെയും ചൂഷണം ചെയ്ത്
മുതലാളിമാരാകുന്ന അധോലോകത്തെ തിരിച്ചറിയാന്‍ മലയാളിക്കു കഴിയുന്നുണ്ടോ?
ഭക്തിയെ ഉന്മാദമാക്കി, പൊതുശല്യമാക്കി മാറ്റാതിരിക്കാന്‍ കഴിയുന്നുണ്ടോ?
ഭക്തിയുടെ നൈര്‍മ്മല്യം ബഹളത്തിലല്ല നിര്‍ല്ലീനമായിരിക്കുന്നത്
എന്നറിഞ്ഞിരുന്നെങ്കില്‍ ഗതാഗതം മുടക്കിയുള്ള ഭക്ത
പ്രകടനങ്ങളും കാതടപ്പിക്കുന്ന പ്രാര്‍ത്ഥനാ ബഹളങ്ങളും വേണ്ടെന്നു
വയ്ക്കാനാകുമായിരുന്നു.
മന:ശാന്തി ശാന്തതയിലാണ്, ആത്മീയാനുഭവം ഏകാഗ്രതയിലാണ് കൈവരിക്കാനാവുക
എന്നറിയാത്തവരല്ലല്ലോ വേദത്തിന്റെ നാട്ടിലെ നാനാ ജാതി മതസ്ഥര്‍! ...
അമേരിക്കയിലെ മലയാളികളുടെ കാര്യം ഇതിലുമേറെ വിഷമവൃത്തത്തിലാണ്. അമേരിക്കന്‍
മലയാളികള്‍ക്ക് വര്‍ഷം തോറും ചുരുങ്ങിയത് രണ്ടു ധ്യാനപരിപാടി, അതു മൂന്നും
നാലും വരെ ആകാം. നന്മയുടെ മേഖലയില്‍ യാതൊരു നവീന മേന്മയും
കൈവരിച്ചിട്ടില്ലാത്ത കേരളത്തില്‍ നിന്നുള്ളവരാണ് ധ്യാനിപ്പിക്കാന്‍
വരുന്നത്..
ഈ ധ്യാനങ്ങള്‍ എല്ലാം കേരളത്തില്‍ ഇടതടവില്ലാതെ നടന്നിട്ടും,
മെച്ചപ്പെട്ട പെരുമാറ്റ മേന്മകള്‍ പുതുതായൊന്നും കേരളത്തില്‍ പ്രകടമല്ല.
നന്മയുടെ മേഖലയില്‍ യാതൊരു നവീന മേന്മയും കൈവരിച്ചിട്ടില്ലാത്ത
കേരളനാട്ടില്‍ നിന്നും വരുന്ന ധ്യാന ഗുരുക്കള്‍ തന്നെയാണ്; എല്ലുമുറിയെ
പണിയെടുക്കുന്ന അമേരിക്കന്‍ മലയാളിയുടെ ഡോളറുകള്‍; ധ്യാന വാരാന്തം,
കേരളസ്ഥാപങ്ങളുടെ കീശയിലാക്കി മടങ്ങുന്നത്.
ധ്യാനം കഴിഞ്ഞാല്‍ അമേരിക്കന്‍ മലയാളിക്കുവേണ്ടി തുടങ്ങുകയായി കേരളത്തിലെ
സിനിമ- മിമിക്രി-ടെലവിഷന്‍ ജോക്കര്‍മാരുടെ ''ഗുഹ്യഭാഗ
പദസമ്പന്നമായ തമാശകളുടെ'' കേളീ രവം. അമേരിക്കയിലെ ചില സാമൂഹിക സംഘടനകളെ
ഹൈജാക്കു ചെയ്ത് ടിക്കറ്റ് വില്പ്പനാ സാമര്‍ത്ഥ്യം നേടിയവരാണ് അത്തരം മെഗാ
ഷോകള്‍ കെട്ടിയെഴുന്നെള്ളിക്കുന്നവര്‍. കാഴ്ച്ചക്കാരുടെ മുന്‍നിരയില്‍
വൈദികരെയും അണിനിരത്താന്‍ അവര്‍ക്കു കഴിയുന്നു. അതോടെ നോമ്പുകാല
ധ്യാനത്തിന്റെ ചൈതന്യം സ്റ്റേജിലെ ഫോഗ് മഷീന്‍ നല്കുന്ന പുക പോലെ!.
കേരളത്തില്‍ യാചകവൃത്തിയും ബക്കറ്റുപിരിവും നിരോധിക്കേണ്ടതു പോലെ,
അമേരിക്കന്‍ മലയാളിക്കു വേണ്ടി അമേരിക്കയില്‍; അമേരിക്കന്‍
മലയാളികളല്ലാത്തവരുടെ പണപ്പിരിവു ഷോകളും, ധ്യാനഗുരു വരവും;
നിവൃത്തിയുള്ളിടത്തോളം നിരോധിക്കാന്‍; പള്ളികളും അമ്പലങ്ങളും സാമൂഹിക
സംഘടനകളും തയ്യാറായാല്‍; അമേരിക്കന്‍ മലയാളികളിലെ യുവ കലാകാരന്മാര്‍ക്ക്
കലാ പരിപാടികള്‍ പരിശീലിച്ച് അവതരിപ്പിക്കാന്‍ പ്രോത്സാഹനമാകും;
അമേരിക്കന്‍ സമൂഹത്തിലെ മലയാളി ധ്യാന ഗുരുക്കള്‍ക്ക് അവരുടെ ജ്ഞാന വിജ്ഞാന
ആത്മീയതകള്‍ സ്ഫുടം ചെയ്ത് ധ്യാന പ്രസംഗങ്ങള്‍ ചെയ്യാന്‍ ചുമതലയാകും.
കൂട്ടിച്ചേര്‍ക്കല്‍:
കെ എം മാണിയോട് കേരളാ വിജിലന്‍സിന് ഒരു വിജിലന്‍സ് നീതി, മറ്റു മന്ത്രിമാരോട് മറ്റൊരു വിജിലന്‍സ് നീതി.
കെ എം മാണിയോട് ബിജു രമേശിന് കനത്ത വിരോധം, അതേ കാര്യത്തില്‍ ബിജു രമേശിന്, മറ്റു മന്ത്രിമാരോട് മാളോരെ ബോധിപ്പിക്കാനുള്ള വിരോധം.
ബാര്‍ മുതലാളിമാരെ സഹായിക്കാന്‍ ഏ ജി കോടതിയില്‍ വേണ്ടത്ര രേഖകള്‍ ഹാജരാക്കാതെ ഒരുമ്പെട്ടു എന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ ഏ.
എല്ലാം ഓരോരോ പീഢകള്‍.. പീഡനങ്ങള്‍.
വലിയ വിശുദ്ധ വാരം പ്രമാണിച്ച് കെ എം മാണി ചാലക്കുടിയിലും പി ജെ ജോസഫ്
വാഗമണ്ണിലും ധ്യാന നോമ്പിലാണ്. ഇരട്ടത്താപ്പും കുതികാല്‍ വെട്ടും
അവസരവാദവും സംഘര്‍ഷവും നിറഞ്ഞ കേരള രാഷ്ട്രീയ യുദ്ധക്കളത്തില്‍നിന്ന്
അവര്‍ക്ക് അത്രത്തോളം ഇടവേള..
ഇ മലയാളിയിൽ വേറൊരിടത്ത് ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചര്ച്ച നടന്നിരുന്നു. പാപം ചെയ്ത് ജീവിച്ച് മരിച്ച് ചെല്ലുമ്പോൾ അവരെ സ്വീകരിക്കാൻ തിളച്ച എണ്ണയും, വിഷപാമ്പുകളും, പുഴുക്കളുമൊക്കെ ഒരുക്കി നരകം എന്ന ഒരു ഭീകരനെ ഉണ്ടാക്കിയിരിക്കുന്നവനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, ആ വലിയവന്
ഈ ഭുമിയിൽ അക്രമങ്ങല്ക്കെതിരെ ഒരു വിരലനക്കാൻ വയ്യെങ്കിൽ അയാളെ ചിലര് വിശ്വസിക്കുന്നില്ലെങ്കിൽ അതിൽ എന്ത് അതിശയം. മൃഷ്ടാന്ന ഭോജനം നടത്തി സുഖമായി കഴിയുന്ന ഭാഗ്യവാന്മാർ ഉണ്ടാക്കിയതാവാം സ്വര്ഗ്ഗവും നരകവും. ഒപ്പം ദൈവം എന്ന ഒരു അത്ഭുതവും, -