സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കുള്ള വധശിക്ഷ സുപ്രീം കോടതി
റദ്ദാക്കിയതില്‍ മലയാളി സമൂഹത്തിനിടയില്‍ രോഷം പടരുകയാണ്. ജനരോഷം
കണക്കിലെടുത്തുകൊണ്ടു തന്നെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയും ഗോവിന്ദച്ചാമിയെ നൂറു തവണ തൂക്കി കൊല്ലണമെന്ന് കേരളം ആഗ്രഹിക്കുന്നതായി നിയമമന്ത്രി
എ.കെബാലന് തന്നെ പറയുകയും ചെയ്തു. സാംസ്കാരിക സാമൂഹിക മേഖലകളിലെ
ബഹുഭൂരിപക്ഷവും ഗോവിന്ദച്ചാമിക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് വേണമെന്ന്
ആവശ്യപ്പെടുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ കിട്ടുന്ന
തരത്തില്‍ നിയമം പുനര്‍നിര്‍മ്മിക്കണമെന്നാണ് ഒരു പ്രമുഖ നടി
ആവശ്യപ്പെട്ടത്. നിയമത്തിന്റെ ഇളവുകളിലൂടെ തൂക്കുകയറില്‍ നിന്ന്
ഗോവിന്ദച്ചാമിമാര്‍ രക്ഷപെടുന്നത് സഹിക്കാന്‍ കഴിയില്ല എന്നായിരുന്നു
അവരുടെ പ്രതികരണം. 99 ശതമാനം മലയാളിയും ഏതാണ്ട് ഇതേ തരത്തിലാണ്
പ്രതികരിക്കുന്നത് അല്ലെങ്കില്‍ മനസില്‍ ആഗ്രഹിക്കുന്നത്.
പൊതുവില്‍ വധശിക്ഷയെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ജനാധിപത്യ
സിവില്‍ സമൂഹത്തില്‍ വധശിക്ഷ എന്നത് സ്റ്റേറ്റ് നിയമപരമായി ചെയ്യുന്ന
കൊലപാതകം മാത്രമാണ് എന്നതാണ് സിപിഎമ്മിന്റെ നിലപാട്. ആ നിലപാടിനെപോലും
തള്ളിക്കൊണ്ട് എല്‍.ഡി.എഫ് ഗവണ്മെന്റ് വധശിക്ഷ നടപ്പാക്കണമെന്ന്
ആഗ്രഹിക്കുന്നു എന്ന് പറയുന്നത് ജനരോഷം ഭയന്നാണ്.
എന്നാല്‍
ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കാന്‍
എം.എ ബേബിക്കും വി.എസ് അച്യുതാനന്ദനും രണ്ടുപക്ഷം ആലോചിക്കേണ്ടി വന്നില്ല.
അവര്‍ എന്തുകൊണ്ട് ജനവികാരത്തിനും എതിരായി ഒരു നിലപാട് സ്വീകരിച്ചു.
ഇവിടെയാണ് ഇന്ത്യയെപ്പോലെയൊരു ജനാധിപത്യ രാജ്യത്തെ വധശിക്ഷയുടെ ന്യായ
അന്യായങ്ങള്‍ പ്രസക്തമാകുന്നത്. അതിലേക്ക് വരുന്നതിന് മുമ്പായി
സൗമ്യക്കേസ് പോലെ തന്നെ മലയാളിയെ കരയിച്ച മറ്റൊരു കേസ് കൂടി
പരിശോധിക്കേണ്ടതുണ്ട്.
2001ലാണ് പതിമൂന്ന് വയസുകാരി
കൃഷ്ണപ്രീയയെ മഞ്ചേരിയില്‍ മാനഭംഗം ചെയ്ത് കൊന്നത്. അന്ന്
പത്രങ്ങളിലെല്ലാം പൊട്ടിക്കരയുന്ന "ശങ്കരനാരായണന്' എന്നയാളുടെ
ചിത്രമുണ്ടായിരുന്നു. അയാളായിരുന്നു കൃഷ്ണപ്രീയയുടെ പിതാവ്. എഴാം
ക്ലാസില്‍ പഠിക്കുന്ന മകളെ ബലാല്ക്കാരം ചെയ്ത കൊന്നവനോട് ആ പിതാവിന് എന്ത്
വികാരമാണ് ഉണ്ടാവുക. ചിന്തകള്‍ക്കും അപ്പുറത്തായിരുന്നു
ശങ്കരനാരായണന്റെ മനസ്.
കൃഷ്ണപ്രീയ കേസിലും പ്രതിയെ പോലീസ്
പിടിച്ചു. അഹമ്മദ് കോയ എന്ന കുറ്റാരോപിതന് ജയിലിലായി. പതിവ് പോലെ കേസും
കോടതി നടപടികളും. ഏതാണ്ടൊരു പത്ത് മാസം അഹമ്മദ് കോയ തടവറയില്‍
കിടന്നിട്ടുണ്ടാവും. അതിനു ശേഷം തെളിവുകളുടെ അഭാവത്തില്‍ കോടതി അഹമ്മദ്
കോയയെ വെറുതെ വിട്ടു. പതിവ് പോലെ എല്ലാവരും നിയമത്തെ പഴിച്ചു.
പിന്നീട്
ഒരു ഏഴ് ദിവസം കഴിഞ്ഞ് ലോകം കാണുന്നത് അഹമ്മദ് കോയയുടെ അഴുകിയ ജഡമാണ്.
വെടിവെച്ച് കൊല്ലപ്പെട്ട അഹമ്മദ് കോയയുടെ ജഡം. പതിവ് പോലെ പോലീസ് പ്രതിയെ
അറസ്റ്റ് ചെയ്തു. പ്രതി കൃഷണപ്രീയയുടെ അച്ഛന് ശങ്കരനാരായണന്.
അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ കേസില്‍ അഹമ്മദ് കോയയെ
കൊലപ്പെടുത്താന്‍ സഹായിച്ചിരുന്നു. ശങ്കരനാരായണന് ജീവപര്യന്തം തടവും
അതിന് കൂട്ടുനിന്നവര്‍ക്ക് മൂന്നുവര്‍ഷം കഠിന തടവുമാണ് മഞ്ചേരി സെഷന്‍സ്
കോടതി വിധിച്ചത്. ശിക്ഷ ഏറ്റുവാങ്ങിയ ശങ്കരനാരായണന് ജനങ്ങളുടെ യഥാര്‍ഥ
ഹീറോയായി മാറുകയായിരുന്നു. പിന്നീട് 2006ല്‍ ശങ്കരനാരായണനെ ഹൈക്കോടതി
വെറുതെ വിട്ടു. കൂട്ടുപ്രതികളെയും വെറുതെ വിട്ടു.
അതിന് ഹൈക്കോടതി
പറഞ്ഞ ന്യായം എന്തായിരുന്നു എന്നറിയാമോ. അഹമ്മദ് കോയക്ക് ക്രിമിനല്‍
പശ്ചാത്തലം ഉണ്ടായിരുന്നു. സ്വാഭാവികമായും അയാള്‍ക്ക് നിരവധി
ശത്രുക്കളുണ്ടായിരുന്നു. അതുകൊണ്ട് ശങ്കരനാരായണനാണ് കൊന്നത് എന്ന
പ്രോസിക്യുഷന് ആരോപണത്തില്‍ കഴമ്പില്ല എന്നതായിരുന്നു കോടതിയുടെ
നിരീക്ഷണം. പ്രത്യേകിച്ച് പണമൊന്നും വാരിയെറിയാതെ തന്നെ അഹമ്മദ് കോയ
പുറത്തു വന്ന നിയമത്തിന്റെ വാതിലിലൂടെ തന്നെ ശങ്കരനാരായണനും പുറത്തു
വന്നു. അതായത് തെളിവുകളുടെ അഭാവത്തില്‍ ശങ്കരനാരായണനെ കോടതി വെറുതെ
വിട്ടു.
സൗമ്യാ വധക്കേസിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണപ്രീയ കേസിന്റെ
കാര്യം ഓര്‍മ്മിപ്പിച്ചതിന് കാരണം ജനാധിപത്യ കോടതിയില്‍ വികാരങ്ങളില്ല,
ഉണ്ടാവാനും പാടില്ല, മറിച്ച് തെളിവുകള്‍ മാത്രമേയുള്ളു എന്ന
വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്. അഹമ്മദ് കോയ ദുഷ്ടനും
ശങ്കരനാരായണന് ഹീറോയുമാകുന്നത് ജനത്തിന് മാത്രമാണ്. ജനാധിപത്യ
കോടതിക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാവാന്‍ പാടില്ല എന്നതാണ് വസ്തുത. അവര്‍ക്ക്
രണ്ടുപേരും കുറ്റാരോപിതര്‍ മാത്രമാണ്.
ബലാല്ക്കാരം, കൊലപാതകം
തുടങ്ങിയ കേസുകളില്‍ ഇരയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാവുന്ന കടുത്ത ദുഖം ഒരു
സത്യമാണ്. കുറ്റവാളിയുടെ ഇരകള്‍ എന്ന നിലയില്‍ അവര്‍ക്ക് ധാര്‍മ്മികവും
പ്രായോഗികവുമായ പിന്തുണയും സഹായവും സമൂഹം നല്‍കേണ്ടതുണ്ട്. അതാരുടെയും
കരുണയല്ല. മറിച്ച് ഇരയായ സാമൂഹിക ജീവിയുടെ അവകാശമാണ്. ഒപ്പം തന്നെ
കുറ്റവാളിയോട് അഥവാ കുറ്റം ആരോപിക്കപ്പെട്ടവനോട് ഇരയുടെ
വേണ്ടപ്പെട്ടവര്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രതികരണം
മനസിലാക്കാവുന്നതേയുള്ളു. അത് തീര്‍ത്തും വ്യക്തിപരമാണ്. പക്ഷെ
ജനാധിപത്യ സമൂഹത്തിലെ കോടതി ഈ വ്യക്തിപരമായ വികാരങ്ങളെ മാനിക്കണമെന്ന്
വാശിപിടിക്കുന്നത് അര്‍ഥശൂന്യമാണ്.
ജനാധിപത്യ രാജ്യത്ത് കുറ്റം
തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്കുള്ള ശിക്ഷ എന്നത് സ്റ്റേറ്റും അതിന്റെ
പൗരനായ കുറ്റോരോപിതനും തമ്മിലുള്ള വ്യവഹാരമാണ്. ഇവിടെ കുറ്റം
തെളിയിക്കപ്പെടുമ്പോള്‍ സ്റ്റേറ്റ് തന്റെ പൗരനായ പ്രസ്തുത കുറ്റവാളിക്ക്
ശിക്ഷ വിധിക്കുന്നു എന്ന പ്രോസസ് മാത്രമാണ് നടക്കുന്നത്. അവിടെ ഇരയുടെ
ബന്ധുക്കളുടെ വൈകാരികതയ്ക്ക് സ്ഥാനമില്ല എന്ന് ചുരുക്കം.
സ്ഥാനമുണ്ടാകണമെങ്കില്‍ നമ്മള് ജീവിക്കുന്നത് സ്വാഭാവികമായും ഒരു
മതരാജ്യത്തായിരിക്കണം. അവിടെ മതപുരോഹിതന് ഇരയുടെ വേണ്ടപ്പെട്ടവരുടെ
വികാരത്തെ മാനിച്ച് ശിക്ഷവിധിക്കാം. പക്ഷെ ജനാധിപത്യ രാജ്യത്ത് ശിക്ഷ
വിധിക്കുന്നത് മതപുരോഹിതനല്ല, രാജഭരണ കാലത്തെ രാജാവല്ല, മറിച്ച്
തെളിവുകളെയും നിയമത്തെയും ശബളം വാങ്ങി വ്യാഖ്യാനിക്കുന്ന ന്യായാധിപന് എന്ന
ഉദ്യോഗസ്ഥനാണ്. ന്യായാധിപന് എന്ന വാക്കിലെ "അധിപന്' എന്ന വാക്കിന് "രാജാവ്'
എന്ന അര്‍ഥം ജനാധിപത്യ സമൂഹത്തിലില്ല. തെളിവുകള്‍ ശരിയെന്ന്
സാങ്കേതികമായി തന്നെ ബോധ്യം വരുമ്പോള്‍ മാത്രമേ ശിക്ഷ വിധിക്കാന്‍ അയാളെ
ഭരണഘടന അധികാരപ്പെടുത്തിയിട്ടുള്ളു. അയാള്‍ അത്ര മാത്രമേ ചെയ്യാന്‍
പാടുള്ളു.
കാരണം ജനാധിപത്യ സമൂഹത്തിലെ നിയമത്തിന് കുറ്റമെന്നത്
ഒരു വസ്തുതയാകുമ്പോള്‍ തന്നെ കുറ്റവാളി എന്നത് ഒരു പോസിക്യുഷന്‍ ആരോപണം
മാത്രമാണ്. ഇയാള്‍ കുറ്റവാളിയാണ് എന്ന മാധ്യമങ്ങളുടെയോ ഇരയുടെ
ബന്ധുക്കളുടെയോ ഉറപ്പുകള്‍ പോരാ കോടതിക്ക് ശിക്ഷ വിധിക്കാന്‍. അതുകൊണ്ടാണ്
കൃഷ്ണ പ്രീയയെ കൊന്നുവെന്ന് ആരോപിക്കപ്പെട്ട അഹമ്മദ് കോയ പുറത്ത് വന്നത് പോലെ
തന്നെ അഹമ്മദ് കോയയെ കൊന്നുവെന്ന് ആരോപിക്കപ്പെട്ട ശങ്കരനാരായണനും
പുറത്തു വന്നത്.
അതായത് ഇരയ്ക്കു വേണ്ടി പ്രതികാരം ചെയ്യുന്ന
രാജഭരണകാലമല്ല ഇതെന്ന് ചുരുക്കം. ജനാധിപത്യ കോടതിയുടെ ശിക്ഷയ്ക്ക്
ഇരയുടെ വൈകാരികതയുമായി ഒരു ബന്ധവും ഇല്ല. മാത്രമല്ല ജനാധിപത്യ കോടതിയില്‍
ശിക്ഷ എന്നത് ഇരയ്ക്ക് നല്കുന്ന പ്രതികാര പരിഹാരമല്ല. മറിച്ച് തന്റെ പൗരന്
ചെയ്ത തെറ്റിന് സ്റ്റേറ്റ് നല്കുന്ന ശിക്ഷമാത്രമാണ്.
അപ്പോ സൗമ്യ
കേസില്‍ സംഭവിച്ചിരിക്കുന്നത് ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ നല്കാന്
കാരണമായ ആരോപണങ്ങള്‍ ഗോവിന്ദച്ചാമിയുടെ മേല്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല
എന്നതാണ്. അതുകൊണ്ട് അയാളില്‍ നിന്നും സുപ്രീം കോടതി വധശിക്ഷ എടുത്തുമാറ്റി.
അപ്പോള്‍ ഇരയോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ ചെയ്യേണ്ടത്
ഗോവിന്ദച്ചാമിയില്‍ നിന്ന് എടുത്തുമാറ്റപ്പെട്ട കൊലാപാതകകുറ്റം വീണ്ടും
തെളിയിച്ചെടുക്കാന്‍ കോടതിയെയും നിയമത്തെയും സമീപിക്കുക എന്നതാണ്.
സൗമ്യയെ ഗോവിന്ദിച്ചാമി കൊലപ്പെടുത്തിയത് തന്നെ എന്ന് വിശ്വസിക്കുന്ന ഓരോ
വ്യക്തിക്കും പുനപരിശോധന ഹര്‍ജിയോട് അനുഭാവം പ്രകടിപ്പിക്കാനുള്ള
ബാധ്യതയുമുണ്ട്. ഗോവിന്ദച്ചാമി തന്നെയാണ് കൊന്നത് എന്ന് സ്റ്റേറ്റ്
അംഗീകരിക്കുന്നത് വരെ നിയമപോരാട്ടം തുടരുകയും ചെയ്യാം. മറിച്ച് ശിക്ഷ
കുറഞ്ഞു പോയി ശിക്ഷിച്ചത് ശരിയായില്ല എന്നൊക്കെ ചാനലുകളില്‍ വന്നിരുന്ന്
അലറി വിളിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല.
ചുരുക്കി പറഞ്ഞാല്‍
ഇരയുടെ ബന്ധുക്കള്‍ക്കും സാമാന്യജനത്തിന്റെ പൊതുബോധത്തിനും
ശിക്ഷവിധിക്കുന്നതില് സ്റ്റേക്ക് ഹോള്‍ഡറാകാന്‍ ഇന്ത്യ എന്നത് ഇറാനോ സൗദി
അറേബ്യയോ അല്ല.
അപ്പോള്‍ ശങ്കരനാരായണന്മാര് ഉണ്ടാകുന്നതോ?. അത്
ചിലര്‍ക്ക് കാലവും പ്രകൃതിയും കരുതിവെക്കുന്ന കാവ്യനീതിയാണ്.