Image

നിഗൂഢതയുടെ നിശബ്ദസുന്ദരി (കാരൂര്‍ സോമന്‍, ചാരുംമൂട്)

Published on 25 December, 2016
നിഗൂഢതയുടെ നിശബ്ദസുന്ദരി (കാരൂര്‍ സോമന്‍, ചാരുംമൂട്)
നിഗൂഢതയുടെ നിഴലാണ് ഈ സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. മണ്ണില്‍ ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാള്‍ സര്‍വ്വസൗന്ദര്യങ്ങളും സമാഹരിച്ച് ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ ചിത്രം തുടരുന്നു. ഇതിന് "മോണാലിസ' എന്നു പേര്. ഫ്രഞ്ച് നഗരതലസ്ഥാനത്തെ പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലിരുന്ന് ഈ ജീവനില്ലാത്ത ലോകസുന്ദരി കഴിഞ്ഞ 500 വര്‍ഷങ്ങളായി ലോകത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തുന്നു. ഡാവിഞ്ചി എന്ന ലോകപ്രശസ്ത ചിത്രകാരന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ്. അതിനെ നോക്കിനില്‍ക്കുമ്പോള്‍ നിഗൂഢമായ സൗന്ദര്യത്തില്‍ നിന്നും നിറഞ്ഞുതുളുമ്പുന്ന അഗാധമായ വൈകാരിക ക്ഷോഭങ്ങള്‍ ഹൃദയത്തിലേക്ക് അലയടിച്ചുയരുന്നതു പോലെ തോന്നി.

ഇറ്റാലിയന്‍ നഗരരാഷ്ട്രങ്ങളായിരുന്ന പിസ, ഫ്‌ളോറന്‍സ് എന്നിവയുടെ മധ്യത്തിലുള്ള വിന്‍ചി ഗ്രാമത്തിലാണ് 1452 ഏപ്രില്‍ 15ന് ലിയനാര്‍ഡോ ഡാവിഞ്ചി ജനിച്ചത്. ധനിക അഭിഭാഷകനായിരുന്ന പിയറോ ഡാവിഞ്ചി പിതാവ്. മാതാവ് കത്രീന. ഗ്രാമീണയുവതിയായിരുന്ന കത്രീനയെ പിയറോ വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ഭര്‍ത്താവിന്റെ വസതിയില്‍ അവകാശങ്ങളൊന്നുമില്ലാതെ ഒരു സാദാ വീട്ടുജോലിക്കാരിയായി ജീവിച്ചു. ഒരേ സമയം ചിത്രകാരനും ശില്‍പിയും, ശാസ്ത്രജ്ഞനും ഗണിതവിദ്വാനുമൊക്കെയായിരുന്നു ഡാവിഞ്ചി. ശരിപ്പേരായ "ലിയനാര്‍ഡോ ഡാ'യ്‌ക്കൊപ്പം ജന്മദേശമായ "വിഞ്ചി' കൂടി ചേര്‍ന്നപ്പോഴാണ് ഡാവിഞ്ചിയായതെന്നതും ശ്രദ്ധേയം.

1482-ല്‍ ഡാവിഞ്ചി മിലാനിലെത്തി. ഇവിടെവച്ചാണ് തന്റെ വിശിഷ്ട രചനയായ ദ ലാസ്റ്റ് സപ്പര്‍ (അവസാനത്തെ അത്താഴം) രചിച്ചത്. 1499ല്‍ ഫ്രഞ്ചുകാര്‍ മിലാന്‍ കീഴടക്കിയപ്പോള്‍ അദ്ദേഹം ഫ്‌ളോറന്‍സിലേക്കുപോയി. ഇക്കാലത്താണ് ഡാവിഞ്ചി തന്റെ ഏറ്റവും പ്രസിദ്ധമായ മോണാലിസ എന്ന ഈ ചിത്രം വരച്ചത്. 77-53 സെ.മീ. വലിപ്പമുള്ള എണ്ണഛായാചിത്രം അറിയപ്പെടുന്നത് "ലാഗിയോ കോണ്‍ഡാ' എന്നാണ്. മാര്‍ക്വിഡെല്‍ഗിയോ കോണ്‍ഡാ എന്ന ഫ്‌ളോറന്‍സുകാരനായ പ്രഭുവിന്റെ പത്‌നിയാണ് മോണലിസയ്ക്കു മാതൃകയായതെന്നു കരുതുന്നു. മോണാലിസയുടെ പുഞ്ചിരിയുടെ അര്‍ഥമെന്തെന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒപ്പം വിശ്വപ്രശസ്തിയുമുണ്ട്, വശ്യമായ ആ പുഞ്ചിരിക്ക്. അതിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന മാസ്റ്റര്‍പീസിന്റെ അടുത്തുനില്‍ക്കാന്‍ കഴിഞ്ഞതിന്റെ അടങ്ങാത്തയാവേശത്തിലായിരുന്നു ഞാനും.

പുഞ്ചിരി (നിഗൂഢമായ മന്ദഹാസം) അടിസ്ഥാനമാക്കിയാണ് മോണോലിസ ഡാവിഞ്ചി വരച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ചിത്രം വരയ്ക്കുന്ന സമയത്ത് ചിത്രത്തിന് ആധാരമെന്നു കൂടുതല്‍ പേരും കരുതുന്ന യുവതിക്ക് 24 വയസുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതൊന്നും വസ്തുതകളല്ല-ചരിത്രകാരന്മാര്‍ കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ്. ഡാവിഞ്ചി ആരെ മോഡലാക്കിയാണ് ചിത്രം വരച്ചതെന്നതിനും സാങ്കേതികമായ തെളിവുകളൊന്നും തന്നെയില്ല. ഡാവിഞ്ചിയുടെ സഹായിയായ പുരുഷനാണ് മോഡലായതെന്നും മറിച്ച് അതൊരു സ്ത്രീയായിരുന്നില്ലെന്നുമുള്ള വാദഗതികളും ഇപ്പോള്‍ നിലവിലുണ്ട്.

നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ ചിത്രം ഡാവിഞ്ചിയുടെ തന്നെ പോര്‍ട്ട്രേയ്റ്റ് ആണെന്ന് ചില പഠനങ്ങളും നിലവിലുണ്ട്. കാലമിത്രയും കടന്നു പോയെങ്കിലും നാളിതുവരെയും ഈ ചിത്രത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയിട്ടില്ല, ഇത് അമൂല്യമാണെന്ന് കരുതപ്പെടുന്നു. എല്ലാ കാലാവസ്ഥകളേയും അതിജീവിച്ച് പോരാന്‍ തക്ക രീതിയിലുള്ള പ്രത്യേക മുറിയില്‍ (ഏകദേശം 7 മില്യന്‍ ഡോളര്‍ ചെലവില്‍) ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പെയിന്റിംഗിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്. 1911ല്‍ ഇത് മോഷണം പോവുകയും, രണ്ടുവര്‍ഷത്തിനുശേഷം കണ്ടെടുക്കുകയും ചെയ്തു. 1956ല്‍ പെയിന്റിങ്ങിന്റെ നേര്‍ക്ക് കല്ല് വലിച്ചെറിയുകയും ഇടതുകൈമുട്ടിനടുത്ത് പെയിന്റിംഗിനു പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍, ഡാവിഞ്ചിയുടെ ആരാധകന്‍കൂടിയായ ഫ്രഞ്ച് രാജാവായിരുന്ന ഫ്രാങ്കോയിസ് ഒന്നാമന്‍ മോണാലിസ സ്വന്തമാക്കി. പിന്നീട് നെപ്പോളിയന്റെ കിടപ്പുമുറിയിലും, അതിനുശേഷം ലൂവറിലേയ്ക്ക് മാറ്റപ്പെടുകയുമായിരുന്നുവത്രേ. ഫ്രഞ്ച് മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇറ്റാലിയന്‍ പെയിന്റിംഗ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മോണലിസയ്ക്ക് പുരികം ഇല്ലാത്തതും ശ്രദ്ധേയമായ കാര്യമാണ്. അന്നത്തെ രീതിയും, ഫാഷനും അനുസരിച്ച് പുരികം അങ്ങനെയാവാനും, അതല്ല എങ്കില്‍ ചിത്രത്തിന്റെ റിസ്‌റ്റൊറേഷന്‍ സമയത്ത് എന്തെങ്കിലും സംഭവിച്ചതാകാമെന്നും പറയപ്പെടുന്നു. എന്നാല്‍ ഡാവിഞ്ചി തന്റെ പെയിന്റിംഗ് പൂര്‍ത്തിയാക്കാന്‍ ഇഷ്ടപ്പെട്ടില്ല എന്നും ശക്തമായ വാദം നിലനില്‍ക്കുന്നു (അദ്ദേഹം തന്റെ പെയിന്റിംഗുകളൊന്നും തന്നെ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് പറയപ്പെടുന്നു).

ചിത്രകാരന്‍, ശാസ്ത്രഗവേഷകന്‍, ചിന്തകന്‍, അനാട്ടമിസ്റ്റ്, എഞ്ചിനീയര്‍, ജ്യോതിശാസ്ത്രജ്ഞന്‍, ഉപജ്ഞാതാവ്, നിയമോപദേഷ്ടാവ്, നവോദ്ധാനചിത്രകലാപരിഷ്കര്‍ത്തവ് എന്നിങ്ങനെ പല രീതിയിലും ശ്രദ്ദേയനായ ലിയനാര്‍ഡോ ഡാവിഞ്ചി രചന എന്നതാണ് ഒന്നാമത്തെ ഈ സൃഷ്ടിയുടെ ഒന്നാമത്തെ സവിശേഷത. ഈ പെയിന്റിംഗിനുപയോഗിച്ചിരിക്കുന്ന ചിത്രകലാരീതികള്‍ തന്നെ വൈജാത്യമാണെന്നു പറയേണ്ടതുണ്ട്. സ്ഫൂമാത്തോ കളറുകള്‍ മറ്റൊന്നിലേയ്ക്ക് വ്യക്തമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കാതെ കൂടിച്ചേരല്‍, ഔട്ട്‌ലൈനുകള്‍ എന്നിവയൊന്നും ഇതിനുണ്ടായില്ല.) അക്കാലഘട്ടത്തുതന്നെ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ റാഫേല്‍ ഈ ചിത്രരചനാരീതിയും അനാട്ടമിയും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ നവോദ്ധാനചിന്തകനായ ഡാവിഞ്ചി കാലഘട്ടത്തില്‍ നിലനിന്നുപോന്നിരുന്ന മേല്‍ക്കോയ്മയെ ഒരുതരത്തില്‍ വെല്ലുവിളിച്ചാണ്,

ഒരു ധനാഢ്യനായ മെര്‍ച്ചന്റിന്റെ ഭാര്യയെ തന്നെ വരച്ചത്, അതും ഒട്ടുംതന്നെ ആഭരണങ്ങളോ, കൃത്രിമമായ ഭംഗികൂട്ടിയ അതിഭാവുകത്വമോ കൂടാതെ; ഇതും ഈ ചിത്രത്തിന്റെ പ്രത്യേകതയായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതകള്‍ക്കും, കൃതികള്‍ക്കും മോണാലിസ ആധാരമായിട്ടുണ്ട്.

ഏകബിന്ദുപരിപ്രേക്ഷ്യാനുപാതം ആദ്യമായി ചിത്രരചനയില്‍ കൊണ്ടുവന്നത് ഡാവിഞ്ചിയാണെന്നും പറയപ്പെടുന്നു. മൊണാലിസയുടെ പശ്ചാത്തലത്തില്‍ പര്‍വ്വതങ്ങളും, പുഴകളും, വഴികളും ഇങ്ങനെ കൂടിച്ചേരുന്നത് ശ്രദ്ധിക്കുക. പിന്നില്‍ കാണുന്ന പാലം ബുരിയാനോ ബ്രിഡ്ജ് ആണെന്ന് പറയപ്പെടുന്നു. ഏതുനിമിഷവും മാറാവുന്ന അന്തരീക്ഷമാണു ചിത്രം നല്‍കുന്നതെന്ന് പറയപ്പെടുന്നു.

മൊണാലിസ പ്രപഞ്ചസത്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സ്ത്രീപുരുഷ ബന്ധം. (മൊണാലിസയില്‍ പൗരുഷഭാവങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു) ഇരുളും വെളിച്ചവും പ്രാധ്യാനത്തോടെ കാണിച്ചിരിക്കുന്നു എന്നും പഠനങ്ങള്‍ പറയുന്നു.

ഇങ്ങനയൊക്കെയാണെങ്കിലും ലോകസഞ്ചാരികളുടെ മുന്നില്‍ വര്‍ണ്ണചാരുതകളുടെ പൂക്കളം വിടര്‍ത്തി നില്‍ക്കുന്ന ഈ ചിത്രം ലോകത്തിന് പുതിയൊരു ചിത്രകലാശൈലിയാണ് നല്കുന്നത്. ഈ കര്‍മ്മ കൗശലം നിറഞ്ഞ ആവിഷ്കരണത്തിന് പലവിധ രൂപഭാവ അര്‍ത്ഥങ്ങളാണുള്ളത്. ആ കണ്ണുകളില്‍നിന്ന് പൊഴിഞ്ഞു വീഴുന്നത് മിഴിനീരല്ല പകരം മന്ദഹാസ പ്രഭ ചൊരിയുന്ന പുഞ്ചിരിയാണ്. അവളുടെ അരുണിമയാര്‍ന്ന കവിള്‍ത്തടങ്ങള്‍, ചുണ്ടുകള്‍, പുരികങ്ങള്‍ ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. സുഗന്ധം പേറി നില്‍ക്കുന്ന പൂക്കള്‍ക്ക് ചുറ്റും പാറിപറക്കുന്ന വണ്ടുകളില്‍ ഒരാളായി അനുരാഗത്തേക്കാള്‍ ആരാധനയോടെ നോക്കി നിന്നു.

സൗന്ദര്യത്തിന്റെ അഴക് വിരിച്ചു നില്ക്കുന്ന, യൂറോപ്പിലെ എല്ലാ പ്രമുഖ മ്യൂസിയങ്ങളിലും ചരിത്രമുറങ്ങുന്ന കൊട്ടരങ്ങളിലും ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെയെല്ലാം പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡാവിഞ്ചിയുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. അതില്‍നിന്നെല്ലാം എന്നെ വ്യത്യസ്ഥനാക്കി വിസ്മയത്തോടെ ചിന്തിപ്പിച്ചത് ഈ ലോകസുന്ദരി മൊണാലിസ തന്നെയാണ്. സൗന്ദര്യത്തിന്റെ മഴവില്ലുകള്‍ വിടര്‍ത്തി ഈ സുന്ദരി നില്ക്കുന്നത് നാം ഏത് ദിശയില്‍നിന്ന് നോക്കിയാലും അവള്‍ നമ്മെ പുഞ്ചിരിയോടെ, പ്രണയത്തോടെ, സ്‌നേഹത്തോടെ നോക്കുന്ന വിധത്തിലാണ്. ഒരു വസന്തകാല സംഗീതം പോലെ അവള്‍ നമ്മിലേക്ക് ഒഴുകി വരുന്നതിന്റെ രഹസ്യം ഇന്നുമാര്‍ക്കുമറിയില്ല. അവളുടെ മന്ദഹാസപ്രഭ ചൊരിയുന്ന നോട്ടത്തിന്റെ രഹസ്യം അതിന്റെ സൃഷ്ടികര്‍ത്താവിന് മാത്രമാണറിക. യുവതിയുവാക്കളെ വശീകരിക്കാന്‍ നടീനടന്മാര്‍ മുഖത്ത് ധാരാളം ചായം പൂശിയും മിനുക്ക് പണികള്‍ ചെയ്തും രംഗപ്രവേശം ചെയ്യാറുണ്ട്. അവരുടെ മുഖം കഴുകുമ്പോള്‍ അതൊക്കെ ഒലിച്ചുപോകുകയാണ്. ഇവിടെ ജീവനില്ലാത്ത മൊണൊലിസയുടെ സൗന്ദര്യത്തുടിപ്പുകള്‍ അങ്ങനെ ഒലിച്ചു പോകുന്നില്ല. സത്യത്തില്‍ ഇവള്‍ ആരെ വശീകരിക്കാനാണ് ഇത്രമാത്രം സൗന്ദര്യം നടിക്കുന്നത്?

മൊണൊലിസയെപ്പറ്റി ധാരാളം നിഗൂഢതകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും ഫ്‌ളോറന്‍സ് സന്ദര്‍ശിച്ച എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മൊണാലിസ ഫ്രാന്‍സ്‌സക്കോ റുല്‍ജിയോക്കോണ്‍ഡോ എന്ന ഫ്‌ളോറന്‍സുകാരന്റെ സുന്ദരിയായ ഭാര്യയെന്നാണ്. അതാണ് ചരിത്രത്തിലും അടയാളപ്പെടുത്തിയിട്ടുള്ളത്. വിമാനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പു തന്നെ ഡാവിഞ്ചി ഹെലികോപ്ടര്‍, യുദ്ധത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ ടാങ്ക്, കാല്‍കുലേറ്റര്‍ മുതലായവയുടെ മാതൃകകളുണ്ടാക്കി ലോകത്തെ കാണിച്ചിരുന്നു. ഫ്‌ളോറന്‍സും പിസയും തമ്മിലുള്ള യുദ്ധത്തില്‍ പിസയെ തോല്‍പ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തില്‍ നദിയില്‍ അണക്കെട്ടു നിര്‍മ്മിച്ചു. മൊണൊലിസയുടെ പേരില്‍ ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ എഴുതുക മാത്രമല്ല ഫ്രഞ്ച് ഭാഷയില്‍ ധാരാളം സിനിമകളും സംഗീത-നൃത്ത-നാടകങ്ങളുണ്ടായിട്ടുണ്ട്.

ലോകത്തൊരിടത്തും ഇതുപോലെ ജനപ്രീതി നേടിയിട്ടുള്ള ജീവനില്ലാത്ത ഒരു സുന്ദരി പിറവിയെടുത്തിട്ടില്ല. മൊണാലിസ ഇന്നും ലോകം കീഴടക്കികൊണ്ടിരിക്ക മാത്രമല്ല ഒരു ദേവീവിഗ്രഹം പോലെ പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലുള്ളവര്‍ കലാസാഹിത്യസൃഷ്ടികളെ അമൂല്യനിധികളായി കാണുന്നവരാണ്. അവര്‍ക്ക് ഡാവിഞ്ചി ജീവിതം കൊണ്ടു സമ്മാനിച്ച ഉദാത്തമായ കലാസൃഷ്ടിയാണ് മോണോലിസ എന്നു കൂടി പറയേണ്ടി വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക