ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കർശന നിർദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. മതത്തിന്റെയും ജാതിയുടേയും പേരിൽ വോട്ട് തേടരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിർദേശം. മതത്തിന്റെയും ജാതിയുടേയും പേരിൽ വോട്ട് ചോദിച്ചാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകുമെന്ന് കമ്മീഷൻ അറിയിച്ചു.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനും കർശന നിർദേശമാണ് കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുകയോ നടക്കുന്ന പദ്ധതികൾ വേഗം പൂർത്തീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാക്കുകയോ ചെയ്യരുതെന്നാണ്് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിൽ പദ്ധതികൾ പ്രഖ്യാപിച്ചു വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിന് പഞ്ചാബിലും ഗോവയിലുമാണ് ഒറ്റഘട്ടത്തിലായി ആദ്യ പോളിംഗ് നടക്കുക. ഇതിനു മൂന്നു ദിവസം മുൻപ്് ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണു ഫെബ്രുവരി നാലിനും മാർച്ച് എട്ടിനും ഇടയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്.