കുണ്ടറ: പത്ത് വയസ്സുകാരി നിരന്തര പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ അന്വേഷണം
കുട്ടിയുടെ മുത്തച്ഛനിലേക്കും. അന്വേഷണവുമായി സഹകരിയ്‌ക്കാത്ത നിലപാടാണ്
ബന്ധുക്കള്‍ ഇപ്പോള്‍ സ്വീകരിയ്‌ക്കുന്നത്. അതിനാല്‍ മനശാസ്‌ത്രഞ്‌ജന്റെ
സാന്നിധ്യത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴി എടുക്കുന്നതിനെ കുറിച്ച്
ആലോചിയ്‌ക്കുകയാണ് പോലീസ്.
വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 10
വയസ്സുകാരി നിരന്തര പീഡനത്തിന് ഇരയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍
വ്യക്തമായിരുന്നു. മരണത്തിന് 3 ദിവസം മുമ്പ് വരെ കുട്ടിയെ പ്രകൃതി വിരുദ്ധ
പീഡനത്തിന് വിധേയയാക്കിയിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും
വ്യക്തമായിരുന്നു.
നാന്തിരിക്കല്‍ സ്വദേശിയായ 10 വയസ്സുകാരിയെ ജനുവരി പത്താം
തിയ്യതിയാണ് വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിലത്ത് കാല് കുത്തി നില്‍ക്കുന്ന നിലയില്‍ ആയിരുന്ന മൃതദേഹം കിടന്നിരുന്നത്.
കുട്ടിയുടെ അച്ഛനമ്മമാര്‍ പിരിഞ്ഞാണ് താമസിയ്‌ക്കുന്നത്. മൂത്ത
പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിയ്‌ക്കുന്നെന്ന് അമ്മ പരാതി നല്‍കിയതിനെ
തുടര്‍ന്ന്, ഇയാളോട് വീട്ടില്‍ പ്രവേശിയ്‌ക്കരുതെന്ന് കോടതി വിലക്കുകയായിരുന്നു.
അച്ഛനെ അകറ്റി നിര്‍ത്താന്‍ വേണ്ടി അമ്മയുെ മുത്തച്ഛനും കൂടി
കെട്ടിച്ചമച്ചതാണ് ഈ കേസ് എന്നാണ് അന്വേഷ സംഘത്തിന്റെ സംശയം. കോടതിയുടെ വിലക്ക്
ഉള്ളത് കൊണ്ട് കുട്ടികളെ സന്ദര്‍ശിയ്‌ക്കാന്‍ അച്ഛന്‍ വരാറില്ലായിരുന്നു.
ചെറിയ കുട്ടികളെ പീഡിപ്പിയ്‌ക്കുന്നതെന്ന് കുട്ടിയുടെ
മുത്തച്ഛന് എതിരെ നേരത്ത പരാതി ഉയര്‍ന്നിരുന്നു. ഒരു ക്രിമിനല്‍ വക്കീലിന്റെ
ഗുമസ്‌തനായാണ് ഇയാള്‍ ജോലി ചെയ്യുന്നത്. കുട്ടികളെ വീട്ടില്‍ തനിച്ച്
കിട്ടുന്നതിനായി മകളെ കൊണ്ട് ഇയാള്‍ വ്യാജപരാതി കൊടുപ്പിച്ചതാണോ എന്നാണ്
പോലീസിന്റെ സംശയം.
വീട്ടിലേക്ക് മുത്തച്ഛനല്ലാതെ മറ്റ് പുരുഷന്മാര്‍ ആരും
വരാറില്ല. അയല്‍വാസികളുമായി ഇവര്‍ അടുപ്പം സൂക്ഷിയ്‌ക്കാറില്ലായിരുന്നു. സ്‌കൂളില്‍
നിന്ന് കുട്ടികളെ മുത്തച്ഛന്‍ ഇടയ്‌ക്കിടേ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു
വരാറുണ്ടായിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ
ചെയ്യുകയാണെന്നാണ് 10 വയസ്സുകാരി കത്തില്‍ എഴുതി വെച്ചിരുന്നത്. ഇങ്ങനെ
ചിന്തിയ്‌ക്കാനുള്ള മാനസിക വളര്‍ച്ച കുട്ടിയ്‌ക്ക് ആയിട്ടുണ്ടാവില്ലെന്നാണ്
മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ അഭിപ്രായം. കൂടാതെ കത്തിലുള്ള കയ്യക്ഷരം കുട്ടിയുടേത്
അല്ല.
പഴയ ലിപിയിലാണ് ആത്മഹത്യാ കുറിപ്പ് ഉള്ളത്. ഇത്
കുട്ടിയ്‌ക്ക് പരിചയം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തതാണ്. പേരും തിയ്യതിയും
എഴുതി ഒപ്പിട്ടിട്ടും ഉണ്ടായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍്‌ട്ടില്‍ കുട്ടി നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായെന്ന്
വ്യക്ത്‌മായിട്ടുണ്ട്. കുട്ടിയുടെ അമ്മയ്‌ക്കും ഇക്കാര്യം അറിയാമെന്നാണ് അന്വേഷണ
സംഘത്തിന്റെ നിഗമനം. ഫോറന്‍സിക് പരിശോധനാഫലം കിട്ടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍
വ്യക്തത വരൂ.