ഉത്തര്‍പ്രദേശിലെ കാതരിയങ്കാട് വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന്
തനിച്ചു ഒരുപെണ്‍കുട്ടി യെ കണ്ടെത്തിയതിന് പിന്നാലെ,കുരങ്ങന്മാര്‍ വളര്‍ത്തിയ പെണ്‍കുട്ടി നടക്കുന്നത്
നാലുകാലിലാണെന്നും കുരങ്ങന്മാരെപ്പോലെ ശബ്ദിക്കുകയും ചേഷ്‌ഠകള്‍ കാണിക്കുകയും
അടുത്തേക്കു ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നു നിരവധി കഥകളും വാര്‍ത്തകളില്‍ നിറഞ്ഞു.
കാട്ടില്‍ നിന്നും നഗ്‌നയായ നിലയിലാണ് അവളെ കണ്ടെത്തിയതെന്നാണ് ആദ്യം വന്ന
വാര്‍ത്ത. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ ഇതൊന്നുമല്ലെന്നാണ് ഇപ്പോള്‍ പുറത്തു
വന്നിരിക്കുന്നത്.
രണ്ടുമാസം മുന്‍പ് കടര്‍ന്യാഘട്ട് വന്യജീവിസങ്കേതത്തില്‍
നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍വജീത്
യാദവ് ആണ് ഈ വന്ന വാര്‍ത്തകളെല്ലാം വാസ്‌തവവിരുദ്ധമാണെന്ന് പറയുന്നത്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണിതെന്ന്
അദ്ദേഹം പറഞ്ഞു. തങ്ങള്‍ അവളെ കണ്ടെത്തുന്ന സമയത്ത് അവള്‍ ഒരു ഉടുപ്പും
അടിവസ്‌ത്രങ്ങളും ധരിച്ചിരുന്നു. വളരെ ക്ഷീണിതയായി കാണപ്പട്ടെ അവള്‍ ഞങ്ങളെ
കണ്ടതോടെ മാറിപ്പോകുന്നുണ്ടായിരുന്നു. അവള്‍ നഗ്‌നയായിരുന്നില്ല, അവിടെയെങ്ങും
കുരങ്ങന്മാരും ഉണ്ടായിരുന്നില്ല.
അവള്‍ കൈകള്‍ കൂടി ഉപയോഗിച്ചാണ് നടന്നിരുന്നതെന്ന
വാര്‍ത്ത എങ്ങനെയാണ് പരന്നതെന്ന് തനിക്കറിയില്ലെന്നും
അദ്ദേഹം പറഞ്ഞു.
അവള്‍ തന്റെ മാതാപിതാക്കളാല്‍ തന്നെ അവിടെ
ഉപേക്ഷിക്കപ്പെടിരിക്കാമെന്നാണ് കരുതുന്നത്. മാനസികമായി വളര്‍ച്ചയെത്താത്ത
പെണ്‍കുട്ടി ഭാരമായതോടെ അവര്‍ ഉപേക്ഷിച്ചു പോയതാകാം. അതീവ ക്ഷീണിതായതിനാല്‍
നടക്കാന്‍ പാടുപെട്ടതിനാല്‍ കൈകുത്തി പോയതാകാം, അതാണ് പിന്നീട് നാലുകാലില്‍
നടക്കുന്നുവെന്ന് പ്രചരിക്കാന്‍ കാരണമായത്.
പെണ്‍കുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്നും മുപ്പതു മീറ്റര്‍
ഇപ്പുറത്തായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔട്ട്‌പോസ്റ്റ് ഉള്ളതാണ്.
തങ്ങളും ഇതുവരെയും ഇങ്ങനെയൊരു കുട്ടിയെ കണ്ടിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍
പറയുന്നു. പെണ്‍കുട്ടി വനത്തില്‍ വളര്‍ന്നതാണെന്നതിന് ഒരുശതമാനം പോലും
സാധ്യതയില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ജിഹി സിങ് പറയുന്നു.
മോട്ടിപൂര്‍
റേഞ്ചിലെ എല്ലാ ഉദ്യോഗസ്ഥരുമായും താന്‍ വിഷയം സംസാരിച്ചിരുന്നു, അവള്‍ വനത്തിലാണ്
കഴിഞ്ഞതെങ്കില്‍ ഇതിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥരുടെ
കണ്ണില്‍പെടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മൃഗങ്ങളുടെ സുരക്ഷിതത്വം
പരിഗണിച്ച് നൂറോളം ക്യാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഒരു
ക്യാമറയിലെങ്കിലും അവളുടെ ദൃശ്യങ്ങള്‍ പതിഞ്ഞേനെയെന്നും അദ്ദേഹം
പറഞ്ഞു.
പെട്രോളിങ്ങിനിറങ്ങിയ വനം വകുപ്പ് ജീവനക്കാരാണ് കുട്ടിയെ ആദ്യം
കണ്ടത്. മാനസിക വൈകല്യം നേരിടുന്ന പെണ്‍കുട്ടികളും സമാനരീതിയില്‍
പ്രതികരിക്കുമെന്നും ബാഹ്‌റായ്‌ച് ആശുപത്രിയിലെ ഡോക്ടര്‍ ഡികെ സിങ് പറയുന്നു.
ബഹ്‌റായ്‌ച് ജില്ലാ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്‌ച മാനസിക വൈകല്യം നേരിടുന്നവര്‍ക്കുള്ള
ലക്‌നൗവിലെ നിര്‍വാണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.