ന്യൂഡല്‍ഹി: കോടതീയലക്ഷ്യക്കേസില്‍ സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റിസ് സി.എസ്. കര്‍ണന്‍. തനിക്ക് തടവുശിക്ഷ വിധിച്ച് ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി ശ്രമമെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും ഇടപെടല്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമാണെന്ന് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത് നിയമ പോരാട്ടം തുടരാനാണ് കര്‍ണന്റെ തീരുമാനം.
കോടതിയലക്ഷ്യത്തിന് കര്‍ണന്‍ മാപ്പുപറയില്ല. കോടതികളെയോ വിധിയെയോ കര്‍ണന്‍ വിമര്‍ശിച്ചിട്ടില്ല. ചില ജ!ഡ്ജിമാരെ വ്യക്തപരമായാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇതിനെതിരെ ജഡ്ജിമാര്‍ക്ക് നിയമ നടപടിക്ക് പോകാം. എന്നാല്‍ ഈ സംഭവത്തില്‍ കോടതിയലക്ഷ്യം ചുമത്തി അദ്ദേഹത്തെ ജയിലടക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്.ഐ.ആറോ കുറ്റപത്രമോ ഇല്ലാതെ ഒരാളെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ വാദിക്കുന്നു. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവു ശിക്ഷയാണ് സുപ്രീം കോടതി കര്‍ണനു വിധിച്ചത്. എന്നാല്‍ ഒളിവില്‍ പോയ കര്‍ണനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. രാജ്യവ്യാപകമായി അദ്ദേഹത്തിന് വേണ്ടി പശ്ചിമബംഗാള്‍ പൊലീസ് തെരച്ചില്‍ നടത്തുണ്ട്.