Image

അമ്മ മരിച്ചതറിയാതെ മുലപ്പാലിനായി കേഴുന്ന കുഞ്ഞ്‌ നൊമ്പരമായി

Published on 25 May, 2017
അമ്മ മരിച്ചതറിയാതെ  മുലപ്പാലിനായി കേഴുന്ന കുഞ്ഞ്‌ നൊമ്പരമായി


അമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുന്ന ഒന്നരവയസുകാരന്റെ ചിത്രംഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ വേദനയായി മാറി.

മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ്‌ റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ്‌ പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്‌. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഫോട്ടോഗ്രാഫറാണ്‌ ചിത്രം പകര്‍ത്തിയത്‌. സ്‌ത്രീ എങ്ങനെയാണ്‌ മരിച്ചതെന്നത്‌ വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട്‌ പോയെന്ന്‌ ആ പിഞ്ചുകുഞ്ഞ്‌ അറിഞ്ഞിട്ടില്ല.

മധ്യപ്രദേശ്‌ ദാമോ ജില്ലയില്‍നിന്നാണ്‌ ഈ കരളലിയിക്കുന്ന ദൃശ്യം. ഭോപ്പാലില്‍ നിന്ന്‌ ഏതാണ്ട്‌ 250 കിലോമീറ്റര്‍ അകലെ ഡമായില്‍ റെയില്‍വേ ട്രാക്കിന്‌ സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ബുധനാഴ്‌ച രാവിലെ പ്രദേശവാസികളാണ്‌ കണ്ടെത്തിയത്‌. 

റെയില്‍വേ ട്രാക്കിനരികെ യുവതി കിടക്കുന്നതുകണ്ട വഴിപോക്കരാണ്‌ പൊലീസില്‍ വിവരം അറിയിച്ചത്‌. പൊലീസെത്തി ഇവരുടെ മരണം സ്ഥിരീകരിച്ച്‌, മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി. പൊലീസെത്തുമ്പോഴും കുഞ്ഞ്‌ അമ്മയുടെ നെഞ്ചത്തുതന്നെയാണുണ്ടായിരുന്നത്‌.

കാഴ്‌ചക്കാരില്‍ ചിലര്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു. അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയില്‍വേ പൊലീസ്‌ ഓഫീസര്‍ അനില്‍ മറാവി പറഞ്ഞു.

സ്‌ത്രീ ട്രെയിനില്‍ നിന്ന്‌ വീണതോ, ട്രെയിന്‍തട്ടി മരിച്ചതോ ആകാം എന്നാണ്‌ കരുതുന്നത്‌. യുവതിയുടെ മൃതദേഹത്തില്‍ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തം വന്നിരുന്നു. തലയിടിച്ച്‌ വീണപ്പോഴുണ്ടായ രക്തസ്രാവമാണ്‌ മരണത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക്‌ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്‌. പരിക്കേറ്റെങ്കിലും അവര്‍ക്ക്‌ ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ്‌ നല്‍കുകയും ചെയ്‌തിട്ടുണ്ടായിരിക്കും.
പൊലീസ്‌ അധികൃതര്‍

അമ്മയില്‍ നിന്ന്‌ വേര്‍പെടുത്തിയതോടെ കുട്ടി ബഹളം വെച്ചു. പിന്നീട്‌ ആശുപത്രിയിലെ പരിശോധനയ്‌ക്ക്‌ ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ്‌ ഹോമിലേക്ക്‌ മറ്റി. മരിച്ച സ്‌ത്രീയെ തിരിച്ചറിയാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും പരിസരത്തുനിന്ന്‌ ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുടുംബത്തെ കണ്ടെത്തി കൈമാറുന്നതുവരെ ശിശിക്ഷേമ സമിതിക്കാവും കുട്ടിയുടെ സംരക്ഷണച്ചുമതല. 

ബന്ധുക്കളെക്കുറിച്ച്‌ വിവരമില്ലാത്തതിനാല്‍ നോട്ടീസ്‌ പ്രസിദ്ധീകരിക്കുമെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക