വടക്കേ അമേരിക്കന്‍ മലയാളികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. അവരുടെ കൂട്ടായ്മയായ ഫൊക്കാനയുടെ ബാനറില്‍ നിര്‍ധനര്‍ക്കായി കേരളമൊട്ടാകെ പണിതു കൊടുക്കുന്ന വീടുകളില്‍ ആദ്യത്തേതിന്റെ താക്കോല്‍ ദാനം വ്യാഴാഴ്ച നടന്നു.
എറണാകുളം ജില്ലയില്പിറവത്തിനടുത്ത് ഇടക്കാട്ടുവയല്‍ പഞ്ചായത്തില്‍ കട്ടിമുട്ടത്തു സെബിയ മുസ്തഫയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താക്കോല്‍ കൈമാറുമ്പോള്‍, 1983ല്‍ സംഘടന രൂപമെടുക്കും മുതലുള്ള സ്വപ്നമാണ് സാക്ഷാല്കരിക്കപെടുന്നതെന്ന് ഫോക്കാന എക്സികുടിവ് വൈസ് പ്രസിഡന്റും ചാരിറ്റി കമ്മിറ്റി അധ്യക്ഷനുമായ ജോയ് ഇട്ടന്‍ അറിയിച്ചു.
എല്ലാ ജില്ലയിലും വീടുവച്ചു കൊടുക്കുന്നതിന്റെ പ്രാരംഭമായി ആദ്യത്തെ ആറു വീടുകള്‍ ഇക്കൊല്ലം തന്നെ കൈമാറും. തിരുവനനതപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ വീടുകള്‍ ക്രിസ്മസ് സമ്മാനമായി നല്‍കുമെന്ന് ജോയ് പറഞ്ഞു.
ആറ് ലക്ഷം രൂപ മുടക്കുള്ള ആദ്യത്തെ വീട് സ്പോണ്സര് ചെയ്തത് ജോയ് തന്നെയാണ്. തൊണ്ണൂറ്റേഴു വയസുള്ള പിതാവ് ഇട്ടന്‍ പിള്ളയുടെ നാമത്തിലാണ് ഈ സല്‍കര്‍മം. ജോയിയും പത്നി ജെസ്സിയും കൂടി ന്യൂ യോര്‍ക്കിലെ വൈറ്റ് പ്ലെയിൻസില്‍ എത്തിയിട്ട് രണ്ടു പതിറ്റാണ്ടിലെറെയായി. അവര്‍ വച്ചുകൊടുക്കുന്ന മൂന്നാമത്തെ വീടാണിത്.
വീട് കിട്ടിയ സെബിയ ലക്ഷം വീട്ടില്‍ താമസിച്ചിരുന്ന വിധവയാണ്. മകള്‍ അസ്സിനയും മകന് അനിസുദ്ദിനും വിദ്യാര്തികള്. പുതിയ വീടിന്റെ പാലുകാച്ചലിന് സെബിയുടെ എണ്‍പത് കഴിഞ്ഞ ഉമ്മ പാത്തുക്കുട്ടിയും അയല്‍ക്കാരും ഒത്തുകൂടി. പിറവം മുനിസിപ്പല്‍ ചെയര്മാന് സാബു ജേക്കബ് ആയിരുന്നു മറ്റൊരു വിഷിടാതിഥി. വീട് മനോഹരമായി പൂര്‍ത്തിയാക്കിയ കോണ്ട്രാക്ടര് ജോയ് തുമ്പയിലിനെ ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു.
ഫൊക്കാനയുടെ വാര്‍ഷിക കേരള കണ്വെന്ഷന് ശനിയാഴ്ച ആലപ്പുഴ ലേക്ക്പാലസ് ബാക് വാട്ടര്‍ റിസോര്‍ട്ടിലാണ് അരങ്ങേറുക. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാഹിത്യ സമ്മേളനത്തിലും മീഡിയ സമ്മേളനത്തിലും ബിസിനസ് സമ്മേളനത്തിലും ടൂറിസം സമ്മേളനത്തിലും പ്രഗല്ഭമതികള് പങ്കെടുക്കും.
ഫോക്കാന വാര്‍ഷികമേളയുടെ ഏറ്റം ആകര്‍ഷകമായ പരിപാടികളിലൊന്നു സാഹിത്യസമ്മേളനം ആയിരിക്കുമെന്ന് സംഘാടകനും ഫൊക്കാനയുടെമുന്നിര പ്രവര്‍ത്തകനുമായ അബ്ദുള്‍ പുന്നയുര്‍ക്കുളം അറിയിച്ചു.
മലയാളി മനസിനെ മഥിച്ചു കൊണ്ടിരിക്കുന്ന സമകാലീന പ്രശനങ്ങളെ അപഗ്രധിക്കുന്നതിനു മൂന്ന് പ്രതിഭാശാലികളെയാണ് അണിനിരത്തുന്നത്. മതേതരത്വത്തിന്റെ പതാകാവാഹകനായ എം. എന്‍. കാരശ്ശേരി, കാവ്യ, സംഗീത പ്രതിഭയായ ആലംകോട് ലീലാകൃഷ്ണന്, കവിയും ഗാനരചയിതാവുമായ റഫിക് അഹമ്മദ് എന്നിവരാണവര്‍.
പൗരാവകാശ പ്രവര്‍ത്തകനും പ്രഭാഷകനുമെന്ന നിലയില്‍ നാല് പതിറ്റാണ്ടായി മലയാളത്തില്‍ നിറഞ്ഞാടുന്ന ആളാണ് എം. എന്‍. കാരശ്ശേരി. സ്മകാലീന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് മതേതരകാഴ്ച്ചപ്പാടില് നിന്നു കൊണ്ടു നിരംതരം സംവദിക്കുന്നു. യഥാര്‍ത്ഥ പേര് മുഹയുദ്ദിന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി.
കോഴിക്കോട് മാതൃഭൂമിയില്‍ സഹപത്രാധിപ.ര്‍ ആയി തുടക്കം. മലയാളത്തില്‍ പി.എച്.ഡി. പിന്നീടു കോളേജ് അധ്യാപകനായി. റിട്ടയര്‍ ചെയ്തിട്ടും അദേഹത്തിന്റെ പടയോട്ടം അനുസ്യുതം തുടരുന്നു. പഠനങ്ങളും ലേഖനങ്ങളും വിവര്‍ത്തനങ്ങളുമായി 60ലേറെ പുസ്തകങ്ങള്‍
കാരശ്ശേരിയുടെ പ്രധാന പുസ്തകങ്ങളില്‍ ചിലത്: മക്കയിലേക്കുള്ള പാത, തിരുവരുള്‍, മാരാരുടെകുരുക്ഷേത്രം, കുഞ്ഞുണ്ണി--ലോകവും കോലവും, ബഷീറിന്റെ പൂങ്കാവനം, തെളിമലയാളം, ചേകന്നുരിന്റെ രക്തം, വര്‍ഗീയതക്കെതിരെ ഒരു പുസ്തകം, നവതാളം, ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപെടുന്നു, ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കടഹര്‍ജി, പിടക്കോഴി കൂവരുത്.
കലയെയും സാഹിത്യത്തെയും സംഗീത സാന്ദ്രമാക്കാന്‍ കഴിവുള്ള വാഗ്ധോരണിയുടെ ഉടമയാണ് ആലംകോട് ലീലാകൃഷ്ണന്. പൊന്നാനിയില്‍ ജനിച്ചു, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥന്.
നിളയുടെ തീരങ്ങളിലൂടെ, പിയുടെ പ്രണയ പാപങ്ങള്‍, മനുഷ്യനെ തൊടുന്നവാക്ക്, വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍ (പഠനങ്ങള്‍), നിള സാധകം, സൈബര്‍ നിലാവ്(കവിതകള്‍) ഏകാന്തം (തിരക്കഥ), കേരളീയ നാടോടിക്കഥകള്‍, താത്രികുട്ടിയുടെ സ്മാര്‍ത്തവിചാരം, എംടി.ദേശം, വിശ്വാസം, പുരാവൃത്തങ്ങള്‍ എന്നിവയാണ് പ്രധാന കൃതിക.ള്‍.
തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥയും, ഏകാന്തം, കാവ്യം എന്നീ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിട്ടിട്ടുണ്ട്. ഒറിസ, സലാല മൊബൈല്‍ തുടങ്ങിയ ചലചിത്രങ്ങളുടെ ഗാനരചനയും നിര്‍വഹിച്ചു. ദേശീയ കവി സമ്മേളനങ്ങളില്‍ മലയാളത്തെ പ്രനിധീകരിച്ചു. നിരവധി പുരസ്കാരങ്ങളും നേടി.
കവിയും ഗാനരചയിതാവുമെന്ന നിലയില്‍ ഏറെ പ്രശസ്തനായ റഫിക് അഹമ്മദ് തൃശൂര്‍ ജില്ലയിലെ അക്കിക്കാവ് സ്വദേശി. ഏഴു കാവ്യ സമാഹാരങ്ങളും രണ്ടു ബാലസാഹിത്യ കൃതികളും ഒരു നോവലും (അഴുക്കില്ലം) പ്രസിദ്ധീകരിച്ചു.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഗവര്‍മെന്റിന്റെ അവാര്‍ഡ് നാല് തവണ നേടി.