തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതാണെന്ന് യുവതി.
സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന
അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന്
അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു.
സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ
ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍
സ്വീകരിച്ചു.
കാമുകന് സ്വാമിയോടുണ്ടായിരുന്ന
മുന്‍വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കാമുകനും മറ്റുരണ്ടുപേരും ചേര്‍ന്ന്
സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബാക്കി കാര്യങ്ങള്‍ പൊലീസ്
കൂട്ടിച്ചേര്‍ത്തതാണെന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു.
ഉറങ്ങിക്കിടക്കുമ്പോഴാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നും കാമുകന്റെ
സഹായം പെണ്‍കുട്ടിക്ക് ലഭിച്ചെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു.
സംഭവമുണ്ടായി ഏതാനും ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാവ് തന്നെ
മകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും
മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും
കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഗംഗേശാനന്ദ
നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം
മുറിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കത്തിന്റെ ഭാഗങ്ങൾ: ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16ാം വയസ്സ് മുതല്‍
പീഡിപ്പിച്ചെന്ന ആരോപണം പോലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്. അയ്യപ്പദാസ്
എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്.
ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസാണ്
തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, അയ്യപ്പദാസും മനു എന്ന
മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേര്‍ന്നുള്ള പദ്ധതിയാണെന്ന്
പിന്നീടാണ് മനസിലായത്.
ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും
കാര്യങ്ങള്‍ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. എന്നാല്‍, സന്ധ്യയ്ക്ക്
തന്റെ കുടുംബത്തോടും ഗംഗേശാനന്ദയോടും ശത്രുതയുള്ളതിനാല്‍ അവരുമായി
ബന്ധപ്പെട്ടില്ല. സംഭവദിവസം കത്തി നല്കിയതും ജനനേന്ദ്രിയം
മുറിക്കാന്തന്നോട് നിര്‍ദ്ദേശിച്ചത് അയ്യപ്പദാസ്ആണ്. എന്നാല്‍, രാത്രി
ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പിന്നീട് ഗംഗേശാന്ദയുടെ നിലവിളി കേട്ട് താന്‍ വീടിന്
പുറത്തക്കോടുകയായിരുന്നു. അയ്യപ്പദാസ് നിര്‍ദ്ദേശിച്ചപ്രകാരം ബി.സന്ധ്യയുടെ
വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തിയെങ്കിലും തുറക്കാത്തതിനാല്‍
100ലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍
എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറയുകയായിരുന്നു. മൊഴി പലതവണ പോലീസ്
തിരുത്തിയെഴുതി. വായിക്കാന്‍ കഴിയാത്തതു മൂലം എന്താണ് എഴുതിവെച്ചതെന്ന്
പരിശോധിക്കാനും സാധിച്ചില്ല.