ദമ്മാം: നിലനിൽപ്പിനായി വേതന വർധനവ് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യആശുപത്രിയിലെ നഴ്സുമാർനടത്തുന്ന സമരം, എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കാൻ ഇടതുപക്ഷസർക്കാർ നടപടി എടുക്കണമെന്ന്നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ആതുരശിശ്രൂഷരംഗത്ത് രാപകലില്ലാതെ കഠിനാദ്ധ്വാനം നടത്തുന്ന തങ്ങൾക്ക്, സുപ്രീം കോടതി ഉത്തരവിട്ട മിനിമംഅടിസ്ഥാനശമ്പളം നൽകണമെന്ന നഴ്സുമാരുടെ ആവശ്യം തികച്ചും ന്യായമാണ്. രോഗികളെ പിഴിഞ്ഞ് ലാഭംകൊയ്യുന്ന സ്വകാര്യആശുപത്രികൾ, നഴ്സുമാർക്ക് തുച്ഛമായ ശമ്പളം മാത്രം നൽകി അടിമകളെപ്പോലെ പണിചെയ്യിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതിനെതിരെ ഇടതുസർക്കാരുകൾ പല നിയമനിർമ്മാണങ്ങളുംനടത്തിയെങ്കിലും, ഇപ്പോഴും ആ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നിട്ടില്ല. ആതുരസേവനം ചെയ്യുന്ന മാലാഖമാരെസമരരംഗത്തേയ്ക്ക് തള്ളി വിട്ടത് ആ ദുരവസ്ഥയാണ്.
സമരത്തെ പൊളിയ്ക്കാനായി, സ്വകാര്യ ആശുപത്രികളെ സഹായിയ്ക്കാൻ നഴ്സിംഗ് വിദ്യാർത്ഥികളെഅയയ്ക്കാൻ ഉത്തരവിട്ട കണ്ണൂർ കളക്റ്ററുടെ നടപടി ഇടതുപക്ഷ സർക്കാരിന് തന്നെ അപമാനമാണ്. ഇതിൽനവയുഗം കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിയ്ക്കുന്നു. തൊഴിലാളികളുടെ കൂടെ എന്നും നിലയുറപ്പിച്ചഇടതുപക്ഷപ്രസ്ഥാനങ്ങൾ നയിയ്ക്കുന്ന ഒരു സർക്കാർ, സ്വകാര്യആശുപത്രി മുതലാളിമാരെ സഹായിയ്ക്കാനാണ്ശ്രമിയ്ക്കുന്നത് എന്ന വസ്തുത ഇടതുപക്ഷമനസ്സുകളെ വിഷമിപ്പിയ്ക്കും.
നഴ്സുമാർക്ക് അർഹമായ ശമ്പളവർദ്ധനവ് നൽകി ഈ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.