ഒ.എന്‍ വി. ഉള്‍പെടെ ഒട്ടേറെ മഹാരഥന്മാര് പഠിപ്പിച്ചിരുന്ന തലശ്ശേരി
ബ്രെന്നന് കോളേജിനു ഒന്നര നൂറ്റാണ്ടിനു മുകളില്‍ പ്രായമായി. കൃത്യമായി
പറഞ്ഞാല്‍ ബ്രിട്ടീഷ് മലബാറിലെ നേവല്‍ ഉദ്യോഗസ്ഥനായിരുന്ന എഡവേര്‍ഡ്
ബ്രെന്നന് 1862 ല്‍ സ്ഥാപിച്ച സ്കൂളില്‍ നിന്നാണ് തുടക്കം. പക്ഷേ
സ്കൂള്‍ കോളജ് ആയി ഉയര്‍ന്ന 1890 മുതല്‍ കണക്കാക്കിയാണ് കോളജിന്റെ
ശതോത്തര ജുബിലി (125) ഗവര്‍ണര്‍ സദാശിവവും ജൂബിലി സമാപനം പൂര്‍വ
വിദ്യാര്‍ഥി മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്തത്
.
'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം,
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം'
എന്നെഴുതിയത് ഒ.എന്‍.വി.ആയതിനാല്‍ ചില്ല് എന്ന ചിത്രത്തില്‍
എം.ബി.ശ്രീനിവാസന്റെ സംഗീതത്തില്‍ യേശുദാസും എസ്. ജാനകിയും മാറി മാറി പാടിയ
ഗൃഹാതൃത്വം ഉണര്‍ത്തുന്ന ആ ഗാനം കവിയുടെ കാടും പൂക്കളും നിറഞ്ഞ
ബ്രെന്നന് ദിനങ്ങളെക്കുറിച്ചാണെന്നു തലശ്ശേരിയില്‍ പലരും വിശ്വസിക്കുന്നു,
മോഹിക്കുന്നു.
തലശ്ശേരി റെയില്‍വേ സ്റെഷനില് നിന്ന് അഞ്ചു കി.മീ. അകലെ ധര്‍മടം
ദ്വീപില്‍ ധര്‍മടം കുന്നിലാണ് 1862ല്‍ ബ്രെന്നന് സ്കൂള്‍ സ്ഥപിച്ചത്. അത്
വളര്‍ന്നു ഇപ്പോള്‍ ഗവ. ബ്രെന്നന് ഹൈസ്കൂള്‍ ആയിട്ടുണ്ട്. തൊട്ടടുത്ത
ഇല്ലിക്കുന്നിലാണ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മന്‍ പണ്ഡിതന്
ഇരുപതു വര്‍ഷം വസിച്ചതും മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു ഉള്‍പ്പെടെ നിരവധി
മൌലിക ഗ്രന്ഥങ്ങള്‍ രചിച്ചതും..
പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യുണിവേഴ്സിറ്റി
കോളജ് എന്നിവയോടൊപ്പം കേരളത്തില്‍ ഏറ്റം മികച്ച ഗവ. കോളജ് എന്ന പദവി ലഭിച്ച
സ്ഥാപനമാണ് ബ്രെന്നന്. 2015 ല്‍ യു.ജി. സി. പൈതുക പദവി നല്കി ആദരിച്ച
ഇന്ത്യയിലെ 19 കോളജുകളി'ല്‍ രണ്ടെണ്ണം കേരളത്തില്‍ ആയിരുന്നു--കോട്ടയത്തെ
സി.എം.എസും തലശേരിയിലെ ബ്രെന്നനും.
മുപ്പതോളം ഏക്കര്‍, 2500 വിദ്യാര്‍ഥിക.ള്‍, 136 അധ്യാപകര്‍, പി.ജി.,
പി.എച്.ഡി. ഗവേഷണ സൌകര്യമുള്ള 21 പഠന വിഭാഗങ്ങള്‍--ഇതാണ് ഇന്ന് ബ്രെന്നന്.
ഇംഗ്ലീഷ് പ്രൊഫസറായ എ.ന്.എല്‍. ബീനയാണ് പ്രിന്‍സിപ്പല്‍. ഒട്ടേറെ
പ്രഗല്ഭര് പ്രിന്സിപല്മാരും അധ്യാപകരുമായി ഇവിടെ സേവനം ചെയ്തിട്ടുണ്ട്.
പി.പി.ഡി. റോസാരിയൊ ആയിരുന്നു 1890 ല്‍ ആദ്യ പ്രിന്‍സിപ്പല്‍. കാലിക്കറ്റ്
യുണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലര്‍ പ്രൊഫ. എം.എം ഗനി, 'കുന്ദലത'
നോവല്‍ രചിച്ച അപ്പു നെടുങ്ങാടിയുടെ മരുമകന് ടി.എം. കേളു നെടുങ്ങാടി,
പക്ഷി നിരീക്ഷകന് 'ഇന്ദുചൂഡന്' എന്ന കെ.കെ. നീലകണ്ഠന്, ചരിത്രകാരന്
പി.എസ്.വേലായുധന്, നിരൂപക എം. ലീലാവതി,
ചരിത്രകാരന് സി.സി.ഡേവിഡ്, ശാസ്ത്രകാരന് കെ. ഭാസ്കരന് നായര്‍,
തുടങ്ങിയവ.ര്‍ പ്രിന്‍സിപ്പല്‍മാരായി. ശതോത്തര ജൂബിലി നടന്നപ്പോള്‍
പ്രിന്‍സിപ്പല്‍ ആകാന്‍ ഭാഗ്യം സിദ്ധിച്ചത് നാട്ടുകാരന് കൂടിയായ
ചര്രിത്രാധ്യാപകന് ഡോ. വത്സലന്‍ അമ്പലത്തിലിനു. പഠിച്ചും പഠിപ്പിച്ചും
ബ്രെന്നനുമായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.
.
മലയാളം വകുപ്പ് മാത്രമെടുക്കുക. എന്‍. കൃഷ്ണപിള്ള, എസ്.ഗുപ്തന് നായര്‍,
എം.എന്‍.വിജയന്, ആറ്റൂര്‍ രവിവര്‍മ, കരിമ്പുഴ രാമകൃഷ്ണന്, തായാട്ടു
ശങ്കരന്, ഒ.എന്‍.വി. കുറുപ്പ്, എം.കെ. സാനു, പന്മന രാമചന്ദ്രന്, ജോര്‍ജ്
ഇരുമ്പയം, എം.തോമസ് മാത്യു, ബി. രാജീവന്, ഡി.വിനയ ചന്ദ്രന്, എന്‍.
മുകുന്ദന്, എന്‍. പ്രഭാകരന്, തോന്നക്കല്‍ വാസുദേവന്‍, രാഘവന് പയ്യനാട്,
എം.എ റഹ്മാന്, കല്പറ്റ നാരായണന്, ഏ.ടി.മോഹന്‍രാജ്, പി. സോമന്,
എസ്.ജോസഫ് തുടങ്ങിയവര്‍ അധ്യാപകര്‍ ആയിരുന്നു.
ഓ.ചന്ദുമേനോന്റെ 'ഇന്ദുലേഖ'യോടു കിടപിടിക്കുന്ന 'സരസ്വതിവിജയം' എന്ന നോവല്‍
രചിച്ച പോത്തേരി കുഞ്ഞമ്പുവിന്റെ പേരില്‍ ഒരു പഠന കേന്ദ്രം ആരംഭിച്ചതാണ്
മലയാളം വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ അഭിമാനം. പ്രശസ്ത ദളിത്
ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. 'സാമൂഹ്യ
പരിഷ്കരണത്തില്‍ അവര്‍ണര്‍ മാത്രം പരിഷ്ക രിക്കപ്പെട്ടാല് മതിയെന്ന
സിദ്ധാന്തത്തെയാണ് കുഞ്ഞമ്പു തകര്‍ത്തത്'--കപിക്കാട് പറഞ്ഞു. പുതിയ
പഠനകേന്ദ്രം തങ്ങള്‍ വിഭാവനം ചെയ്യുന്ന തലശ്ശേരി പഠന കേന്ദ്രത്തിന്റെ ഭാഗം
ആയിരിക്കുമെന്ന് മലയാളം വകുപ്പ് അധ്യക്ഷന്‍ ഡോ. സന്തോഷ് മാനിച്ചേരി
അറിയിച്ചു.
ബ്രെന്നന് അധ്യാപിക ഡോ. അനിത ചേമ്പന്‍ എഡിറ്റ് ചെയ്ത 'തെന്നിന്ത്യന്‍ കഥ:
സാംസ്കാരിക വായനകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. 'കഥകള്‍
പറഞ്ഞു തീര്‍ക്കാതെ വിടവാങ്ങിയ ഞങ്ങളുടെ സുധാകരന് മാഷിനു' സമര്‍പ്പിച്ച
പുസ്തകത്തി.ല്‍ ഈടുറ്റ 33 പഠനങ്ങളാണ് ഉള്ളത്. പ്രൊഫ. എന്‍ . പ്രഭാകരന്,
ഡോ. ജിസ ജോസിനു ആദ്യപ്രതി നല്കി പുസ്തകം പ്രകാശിപ്പിച്ചു. ഡോ. എം. ലിനിഷ്
പുസ്തകം പരിചയപ്പെടുത്തി.
സഞ്ജയന് എന്ന മലയാളത്തിലെ ഏറ്റം വലിയ ഹാസസാഹിത്യകാരന് എം.ആര്. നായര്‍
തലശേരിയില്‍ ജനിച്ചു ബ്രെന്നന് കോളേജി.ല്‍ പഠിച്ച ആളായിരുന്നു. സമീപകാലം
നോക്കിയാല്‍ ബ്രെന്നന്റെ പ്രശസ്ത സന്തതികളില്‍ പിണറായിയെ കൂടാതെ ഏ, കെ.,
ബാലന്, ഇ. അഹമ്മദ്, ഏ.കെ. പ്രേമജം, രാജന് ഗുരുക്കള്‍, എന്‍. പ്രഭാകര.ന്,
പുനത്തില്‍ കുഞ്ഞബ്ദുള്ള, അക്ബര്‍ കക്കട്ടില്‍, ശിഹാബുദ്ദിന്
പൊയ്ത്തുംകടവ് തുടങ്ങിയവരുടെ നീണ്ട നിരയുണ്ട്..
ക്രിക്കറ്റിന്റെയും കേക്കിന്റെയും സര്‍ക്കസിന്റെയും (മൂന്ന് 'c' കള്‍) നാടാ
ണല്ലോ തലശേരി. അതിന്റെ നടുനായകമായ ബ്രെന്നന് കോളജിന്റെ ഇതര നേട്ടങ്ങളും
മോശമല്ല. ഇക്കൊല്ലത്തെ ഏറ്റം മികച്ച കോളജിനുള്ള കേരള സ്പോര്‍ട്സ്
കൌണ്‍സിലിന്റെ ജി.വി.രാജ പുരസ്കാരം തങ്ങള്‍ക്കാണെന്ന് കായിക വിദ്യാഭ്യാസ
വകുപ്പ് മേധാവി ഡോ. കെ. പി. പ്രശോഭിത് അഭിമാന പൂര്‍വം അറിയിച്ചു.
പഠിക്കുന്ന കാലത്ത് സൌത്ത് സോണ്‍ വാഴ്സിറ്റി ഫുട്ബോള്‍ ടീമിന്റെ
ക്യാപ്റ്റന്‍ ആയിരുന്നു അദ്ദേഹം.
.
ഒളിമ്പ്യന്‍ മയൂഖ ജോണി, ഫെന്‍സിംഗ് താരങ്ങള്‍ ഭവാനി ദേവി, ജോസ്ന
ക്രിസ്റ്റി ജോസ്, ഇന്ത്യന്‍ സീനിയര്‍ വോളിബോള്‍ ക്യാപ്റ്റന്‍ എം.എസ്.
പൂര്‍ണിമ, ഏഷ്യന്‍ താരം വി. നീന, റണ്ണര്‍ വി.ഡി. ഷിജില എന്നിവര്‍
ബ്രെന്നന്റെ സൃഷ്ടികളാണ്. എസ്. സുര്യ, അഞ്ജലി ബാബു, ഏഞ്ചല്‍ ജോസഫ് എന്നീ
വോളി താരങ്ങള്‍ ബ്രിക്സ് മീറ്റില്‍ ഇന്ത്യയെ പ്രനിധീകരിച്ചു.
സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യ 42 കോടി മുടക്കി കോളേജിന്റെ ഏഴര
ഏക്കര്‍ സ്ഥലത്ത് സിന്തറ്റിക് ട്രാക് അടക്കം ഒരു വന്‍ സ്പോര്‍ട്സ്
കോംപ്ലക്സ് പണിയുന്നു എന്നതാണ് ഏറ്റം ഒടുവിലത്തെ വിശേഷം. ഇന്ത്യയില്‍
മറ്റൊരു കോളജിനും കിട്ടാത്ത സൗഭാഗ്യം. ശിലാസ്ഥാപനം ഞായറാഴ്ച മുഖ്യമന്ത്രി
നിര്വഹിച്ചപ്പോള് പ്രിന്‍സിപ്പല്‍ എന്‍. എല്‍. ബീനയുടെ മുഖത്തു
അഭിമാനത്തിന്റെ അരുണിമ പടര്‍ന്നു. പയ്യോളിയില്‍ പി.ടി. ഉഷയുടെ
അയല്‍ക്കാരിയാണ് ബീന.