Image

നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം

Published on 13 January, 2018
നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവും റോബോട്ടിക്സും ഗണിതശാസ്ത്ര ചരിത്രവും ജീവജാലങ്ങളുടെ സംരക്ഷണവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വേദിയായിരുന്നു സംസ്ഥാന യുവജനകമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപണ്‍ ഫോറം.

ഇന്ത്യയ്ക്കകത്തും പുറത്തും ശാസ്ത്ര ഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നീ പ്രഗത്ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുളളഅവസരമൊരുക്കി ഓപണ്‍ ഫോറം.

റോബോട്ടിക്സിന്റെ അനന്ത സാധ്യതകളെക്കുറിച്ചും നവീനാശയങ്ങളിലൂന്നിയുള്ള സംരംഭങ്ങളെക്കുറിച്ചും റോബോട്ടിക്‌സ് , ഹ്യുമനോയിഡ്‌സ്, ബയോമോര്‍ഫിക് റോബോട്ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്‌ളാദ് വടക്കേപ്പാട്ട് സംസാരിച്ചു. 

ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്റെ (ഫിറ) സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമാണ്. ഗുരുകുല സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ഗുണംചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടിക്സ് മേഖല ഒരേ സമയം ഗുണപ്രദവും വിവാദങ്ങളുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. 

ഈ മേഖല വികസിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വലുതാണ്. എന്നാല്‍ ജോലി ചെയ്യാനാണോ മനുഷ്യന്‍ എന്നത് ഒരു മറുചോദ്യമാണ്. ഭിന്നശേഷിക്കാരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഉപയോഗത്തിനുതകുന്ന അനേകം മാറ്റങ്ങള്‍ റോബോട്ടിക്സ് എന്ന മേഖലയിലെ ഗവേഷണഫലമായി വന്നിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യകുലത്തിന് ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്നും പ്രഹ്ളാദ് വടക്കേപ്പാട്ട് പറഞ്ഞു.

50 മുതല്‍ 60 ശതമാനം വരെയുള്ള ജീവജാലങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുന്നുമെന്ന് ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയായ പ്രൊഫ സത്യഭാമ ദാസ് ബിജു പറഞ്ഞു. 1.7 ദശലക്ഷം വര്‍ഗം ജീവികളെയാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തിലുള്ള ജീവിവര്‍ഗങ്ങളുടെ എണ്ണം ഇതിലെത്രയോ മടങ്ങാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി പ്രദേശങ്ങള്‍ തിരിച്ച് മാപ് തയ്യാറാക്കുമെന്നും ഇത് ഗൂഗിളുമായി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മത്സ്യം, ഉഭയജീവികള്‍ തുടങ്ങിയവയുടെ ഡാറ്റാബേസ് തയ്യാറാക്കി പൊതുജനത്തിന് നല്കുവാനും പദ്ധതിയുണ്ട്. വംശനാശം സംഭവിച്ച ജീവികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രകൃത്യാലുള്ള കാരണങ്ങളാല്‍ വംശനാശം സംഭവിച്ചവയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു യൂണിവേഴ്സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ 200 വര്‍ഷം കൊണ്ട് എട്ട് ദശലക്ഷം രാസവസ്തുക്കളാണ് മനുഷ്യന്‍ നിര്‍മിച്ചത്. എന്നാല്‍ അടുത്ത 10 വര്‍ഷം കൊണ്ട് ഇതിലധികം രാസവസ്തുക്കളുണ്ടാക്കും. അത്രയും വ്യാപകമായാണ് രസതന്ത്രമേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്നതെന്ന് മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്‌കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്‌നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ പറഞ്ഞു. മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനായ അ്ദ്ദേഹം താന്‍ വികസിപ്പിച്ചെടുത്ത വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക രീതിയെക്കുറിച്ച് സംസാരിച്ചു. എട്ട് ദശലക്ഷം ആളുകള്‍ക്കാണ് ഈ മാര്‍ഗം ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. ലോകമെമ്പാടുമുളള രസതന്ത്രലാബുകളില്‍ വിപ്ളവകരമായ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. ലാബുകളിലാണ് അടുത്ത വ്യവസായ വിപ്ളവം നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസത്രത്തില്‍ ഉന്നതവിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം നല്കണമെന്ന് സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ എം മത്തായി പറഞ്ഞു. സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ കുതുകികള്‍ക്കും നല്കിയിരുന്ന പരിശീലനം ഫണ്ടിന്റെ ലഭ്യതക്കുറവുമൂലം ഇപ്പോള്‍ തുടരാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് കോഴ്സുകള്‍ സൗജന്യമായി പഠിക്കാനുള്ള സാഹചര്യം വേണം. ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും സംസ്ഥാന സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ ചെയര്‍മാനുമായ എം എ മത്തായി കാനഡ മക്ഗില്‍ സര്‍വകലാശാല അധ്യാപകനാണ്.

ഗണിതശാസ്ത്രത്തോടുള്ള ഭയം ലോകമെമ്പാടുമുള്ളവരിലുണ്ടെന്ന് ഗണിത ചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു. മനുഷ്യമുഖങ്ങളില്ലാത്ത ഗണിത പുസ്തകങ്ങളും ഈ വിഷയത്തെ ആളുകളില്‍ നിന്നകറ്റുന്നു. ഗണിതശാസ്ത്രം കൂടുതല്‍ മാനവിക സ്പര്‍ശമുള്ളതാക്കണം. 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളില്‍ കേരളത്തിലുണ്ടായ ഗണിതശാസ്ത്ര വികസനം തുടരാന്‍ നമുക്കായില്ല. മാധവന്‍, പരമേശ്വരന്‍, ദാമോദരന്‍, നീലകണ്ഠന്‍, ശങ്കരവാര്യര്‍ തുടങ്ങി ഗണിത ശാസ്ത്ര വിദഗ്ദ്ധര്‍ അക്കാലത്തുണ്ടായിരുന്നു. കേരളത്തിന്റെ ഈ സംഭാവനകള്‍ ഇപ്പോള്‍ അന്താരാ്ഷ്ട്ര സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, കേരളത്തിന്റെ ഗണിത ശാസ്ത്ര സംഭാവനകളെക്കുറിച്ച് പാസേജ് ടു ഇന്‍ഫിനിറ്റി എന്ന പുസ്തകമെഴുതിയ ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു.

ഗണിത ചരിത്രത്തില്‍ കപടവാദങ്ങള്‍ കടന്നു വരുന്നത് തടയാന്‍ ശാസ്ത്ര- യുക്തി ചിന്ത വളര്‍ത്തണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എതു തത്വത്തിന്റെയും അറിവിന്റെയും വസ്തുതാന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ് ഗീവര്‍ഗീസ് ജോസഫ്. 

യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ നവീകരണത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്  വിദ്യാഭ്യാസ ഉപസമ്മേള്ളനം

വിദ്യാഭ്യാസമേഖലയുടെ നവീകരണത്തില്‍ ആവശ്യമായ പിന്തുണയും സഹായങ്ങളും പ്രവാസസമൂഹം വാഗ്ദാനം ചെയ്തു. {പായോഗികതയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിയണമെന്ന് ലോക കേരള സഭയുടെ വിദ്യാഭ്യാസ ഉപസമ്മേളനം. 

 പാഠ്യപദ്ധതിക്കുള്ളില്‍ തളയ്ക്കപ്പെടാതെ പ്രായോഗികജ്ഞാനവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കാനുതകും വിധമായിരിക്കണം വിദ്യാഭ്യാസം. നൈപുണ്യം ആവശ്യമുള്ള തൊഴില്‍മേഖലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നൈപുണ്യവികസനത്തിലും പ്രത്യേക പരിഗണന നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായഐക്യമുണ്ടായി. വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമ്മേളനത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ ആവശ്യങ്ങളും ഗൗരവമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നത്.

വിവര വിസ്ഫോടനത്തിന്റെ കാലഘട്ടത്തില്‍ പുതിയ തൊഴിലുകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ വിദേശങ്ങളില്‍ നേടാന്‍ പ്രയാസമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉള്ളടക്കത്തിലും സമഗ്ര പരിഷ്‌കാരങ്ങളാണ് നടത്തിവരുന്നത്.

പുതുകാലത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക് പ്രവാസികള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകും. സാമ്പത്തികമായ മുതല്‍മുടക്ക് മാത്രമല്ല, വൈജ്ഞാനികതലത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് ഒട്ടേറെ സഹായങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ശേഷിയുണ്ട്. വരുംതലമുറയുടെ വൈജ്ഞാനിക വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണിത്.

{പവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ചെയ്യാനാവുന്നത് ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജനകീയവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗൗരവമുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വിപണിയുടെയും തൊഴില്‍ സാധ്യതയുടേയും പരിഗണനകള്‍ക്കനുസരിച്ചുള്ള സിലബസ് മാറ്റങ്ങള്‍ വരണം. കായിക പരിശീലനവും, നീന്തല്‍ ഉള്‍പ്പെടെയുള്ളവയും പാഠ്യപദ്ധതിയില്‍ വരണം. വ്യക്തി- സാമൂഹ്യ- ആരോഗ്യ വിദ്യാഭ്യാസങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍നിന്നേ തുടങ്ങുന്നത് നന്നായിരിക്കും. അറിവ് നേടുന്നതിനൊപ്പം ഉത്തരവാദിത്തവും ആത്മവിശ്വാസവും വളര്‍ത്താനുതകുന്ന പരിശീലനമാണ് വേണ്ടത്. കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇതിലൂടെ വളരും. തൊഴില്‍പരിശീലനവും നൈപുണ്യവും വികസിപ്പിക്കാന്‍ കഴിയുന്ന പാഠ്യക്രമം സ്‌കൂളുകളില്‍ വരണം.

മുമ്പ് നടപ്പാക്കിവന്ന ഡി.പി.ഇ.പി പോലുള്ള പദ്ധതികള്‍ ഇത്തരത്തില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്നതായിരുന്നുവെന്ന് വിദേശങ്ങളിലെ വിവിധതരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

പാഠ്യപദ്ധതിക്കപ്പുറം ഗവേഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും അനുഭവങ്ങള്‍ ആര്‍ജിക്കുന്ന പഠനസമ്പ്രദായം മിക്ക വിദേശരാജ്യങ്ങളിലുണ്ട്. അത്തരം പഠനശൈലിയില്‍ നിന്ന് തിരികെ നാട്ടിലെത്തുമ്പോള്‍ സിലബസില്‍ ഒതുങ്ങിയുള്ള പഠനം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രവാസികള്‍ പറഞ്ഞു.

വികസിത രാജ്യങ്ങളിലേതുപോലെ സാമ്പ്രദായിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന 'ഗിഫ്റ്റഡ് എഡ്യൂക്കേഷന്‍' കൂടി നടപ്പാക്കിയാല്‍ നന്നാകുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ അഡ്വാന്‍സ്ഡ് റീഡിംഗ് സൗകര്യങ്ങള്‍ ഒരുക്കണം. അഞ്ചുവയസുവരെ സൗജന്യമായി പുസ്തകങ്ങളും കഥാപുസ്തകളും നല്‍കിയാല്‍ വായനാശീലം വളരും.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈബ്രറി സമ്പ്രദായം വിപുലീകരിക്കുകയും ഇ-റീഡര്‍ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ശക്തമാക്കുകയും ചെയ്യണം. ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സൗകര്യം ശക്തമാക്കണം. പഠനവൈകല്യങ്ങളുള്ളവരെ പരിഗണിച്ച് അനുസൃതമായ സംവിധാനം ഒരുക്കണം. അധ്യാപകര്‍ക്കും പരിശീലകര്‍ക്കും നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം.
തദ്ദേശീയരായ ഗോത്രവിഭാഗക്കാരുള്‍പ്പെടെയുള്ളവരെ പൊതുവായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വലിച്ചിഴയ്ക്കുന്നതു അത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അവരുടെ ചുറ്റുപാടില്‍തന്നെ ചുരുങ്ങിയത് പ്രൈമറിതലം വരെയെങ്കിലും പഠിക്കാന്‍ അവസരമൊരുക്കണം.

കേരളത്തില്‍നിന്ന് പഠിച്ചുകഴിഞ്ഞ പല കോഴ്സുകളും വിദേശത്ത് അംഗീകാരം ലഭിക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകണം. വിദേശയൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍ തുടങ്ങാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം.

ഡിസൈന്‍ ആന്റ് ടെക്നോളജിയില്‍ നിലവാരമുയര്‍ത്താന്‍ യൂണിവേഴ്സിറ്റികള്‍ വരണം. പ്രവാസികളുടെ മക്കള്‍ക്ക് ഗുണമാകുന്ന രീതിയില്‍ നോളജ് സിറ്റികള്‍ ആരംഭിക്കണം. വിമാനത്താവളങ്ങളോട് സാമീപ്യമുള്ള സ്ഥലങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ വരുന്നത് സൗകര്യമാകും.

ഷാര്‍ജയില്‍ സുല്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് നല്‍കിയ വാഗ്ദാനം വേഗത്തില്‍ നടപ്പാക്കാന്‍ തുടര്‍നടപടികള്‍ക്ക് മുന്‍കൈയെടുക്കണം. കേരളത്തിലെ സിലബസില്‍ പഠിക്കാനുള്ള സൗകര്യം സലാല പോലെയുള്ള സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം.

ഡി.പി.ഇ.പി പോലുള്ള കുട്ടികളുടെ പ്രായോഗിക പരിജ്ഞാനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ പിന്നീട് കേന്ദ്രം തന്നെ അംഗീകരിച്ചതാണെന്ന് ചര്‍ച്ചയ്ക്കൊടുവില്‍ സി.പി. നാരായണന്‍ എം.പി പറഞ്ഞു. നൈപുണ്യപരിശീലനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.പി.ഇ.പി മികച്ച പാഠ്യപദ്ധതിയായിരുന്നെന്ന് പി.സി. ജോര്‍ജ് എം.എല്‍.എയും പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ വിവിധ പ്രശ്നങ്ങള്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് പി.കെ. ബിജു എം.പി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങളുമായി കേരളത്തിലെത്തുമ്പോള്‍ യൂണിവേഴ്സിറ്റികളില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇപ്പോഴുയര്‍ന്ന നിര്‍ദേശങ്ങള്‍ക്ക് കൃത്യമായ തുടര്‍നടപടികള്‍ വേണമെന്ന് എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, കെ. രാജന്‍ എന്നിവര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ, 'കൈറ്റ്' എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം
നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം
നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക