Image

നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 19 January, 2018
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഇന്ത്യന്‍ കമ്മ്യുണിസ്റ്റുചരിത്രത്തിലെ ജനകോടികളുടെ ഹൃദയം കവര്‍ന്ന മഹാനായ ഒരു ഐതിഹാസിക നായകനായിരുന്നു, ശ്രീ എ.കെ. ഗോപാലന്‍. സ്‌നേഹപൂര്‍വ്വം ജനങ്ങള്‍ അദ്ദേഹത്തെ മൂന്നക്ഷരം മാത്രമുള്ള ഏ.കെ.ജി യെന്നു വിളിച്ചിരുന്നു. ഓരോ കമ്യുണിസ്റ്റുകാരന്റെയും ഹൃദയത്തില്‍ ഈ നാമം അഗാധമായി പതിഞ്ഞിരിക്കുകയും ചെയ്യുന്നു. ആയില്യത്ത് കുട്ട്യേരി ഗോപാലനെന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. അദ്വിതീയമായ ആത്മസമര്‍പ്പണം ചെയ്ത ഒരു സേവനത്തിന്റെ ചരിത്രം എ.കെ.ജി.യ്ക്കുണ്ട്. വ്യത്യസ്തങ്ങളായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കു മീതെ എല്ലാ ജനവിഭാഗങ്ങളും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസ് എന്ന റസ്റ്റോറന്റ് ശൃംഖലകള്‍ക്ക് തുടക്കമിടാന്‍ കാരണമായത് എ.കെ.ജി യായിരുന്നു. 1940-ല്‍ കോഫീ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യന്‍ കോഫീ ഹൌസ് രാജ്യമെമ്പാടും ആരംഭിച്ചു.

1904-ഒക്ടോബര്‍ ഒന്നാം തിയതി കണ്ണൂരില്‍ പെരിളിശേരിക്കടുത്തു മക്രേരി ഗ്രാമത്തില്‍ ആയില്യത്ത് കുറ്റിയരി എന്ന ജന്മി വീട്ടില്‍ അദ്ദേഹം ജനിച്ചു. പിതാവ് വെള്ളുവ കണ്ണോത്ത് റൈരു നമ്പ്യാരും മാതാവ് ആയില്ലിയത് കുട്ടിയേരി മാധവി അമ്മയുമായിരുന്നു. തലശേരിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അധികം താമസിയാതെ ഒരു സ്‌കൂള്‍ അധ്യാപകനായി ജോലി ആരംഭിച്ചു. എ.കെ.ജിയുടെ മകള്‍ ലൈലയുടെ ഭര്‍ത്താവ് ശ്രീ. പി. കരുണാകരന്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗമാണ്.

1930-ല്‍ അദ്ദേഹം ജോലി രാജി വെച്ചുകൊണ്ട് മുഴുവന്‍ സമയവും പൊതു സേവനത്തിനായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായും രംഗത്തിറങ്ങി. കോണ്‍ഗ്രസ്സിന്റെ മുന്നണിയിലും നേതൃസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസിന്റെ സെക്രട്ടറിയായും കുറേക്കാലം പ്രസിഡന്റായും സേവനം ചെയ്തു. നീണ്ട കാലം ഏ.ഐ.സി.സി അംഗവുമായിരുന്നു. പ്രക്ഷോപണങ്ങള്‍ ജീവ വായുവായി കണ്ടു ജനലക്ഷങ്ങളെ നയിച്ചിരുന്ന ഒരു മഹാവിപ്ലവകാരിയായിരുന്നു. ദരിദ്രരുടെയും ദളിതരുടെയും സാധാരണക്കാരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചും ജനങ്ങള്‍ക്കൊപ്പം ജീവിച്ചും രാഷ്ട്രീയ ജീവിതം തുടര്‍ന്നു. ഇന്ത്യയുടെ സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് യുഗങ്ങളടങ്ങിയ അദ്ധ്യായങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തില്‍ താണ വര്‍ഗക്കാരുമായി ഒത്തു ചേര്‍ന്നു പട പൊരുതിയതുകൊണ്ടാണ് അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്നത്.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അദ്ദേഹവും ഒരു പടയാളിയായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അതിനുശേഷം മരിക്കുംവരെ സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ശ്രീ ഏ.കെ.ജി. നയിച്ചുകൊണ്ടിരുന്നത്. ജീവിതത്തില്‍ വിശ്രമമെന്തെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലായിരുന്നു. സമൂലമായ രാഷ്ട്ര പരിവര്‍ത്തനത്തിനായുള്ള വിപ്ലവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളുമായി ഒത്തുചേര്‍ന്നു ജീവിച്ച് അവരുടെ ദുഖങ്ങളില്‍ പങ്കുചേര്‍ന്ന് പ്രശ്‌നങ്ങളുമായി മല്ലിട്ടുകൊണ്ടായിരുന്നു ആ വിപ്ലവകാരി തന്റെ ജൈത്ര യാത്ര തുടര്‍ന്നിരുന്നത്. എക്കാലത്തെയും കമ്മ്യുണിസ്റ്റുകാര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു ആവേശമായിരുന്നു. വിവാദപുരുഷനായ അദ്ദേഹത്തിന്റെ സ്മാരക മണ്ഡപങ്ങളില്‍ തലകുനിക്കാത്ത കമ്മ്യുണിസ്റ്റുകാര്‍ വിരളമായേ കാണുകയുള്ളൂ.

1930-ല്‍ ഏ.കെ.ജിയ്ക്ക് 26 വയസുള്ളപ്പോള്‍ അദ്ദേഹത്തിന് ജയിലില്‍ പോവേണ്ടി വന്നു. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കു കൊണ്ടതിനാലാണ് അറസ്റ്റ് ചെയ്തത്. ഖിലാഫത്ത് മുന്നേറ്റത്തിലും ഗോപാലന്‍ പങ്കു ചേര്‍ന്നിരുന്നു. 1927-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഖാദി പ്രസ്ഥാനത്തിലും സഹകരിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1937-ല്‍ മലബാറില്‍ നിന്ന് ചെന്നൈ വരെ ഒരു നിരാഹാര ജാഥാ സംഘടിപ്പിക്കുകയും അദ്ദേഹം അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. 750 മൈല്‍ കാല്‍നടയായി സഞ്ചരിച്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നയിച്ച ഒരു നീക്കമായിരുന്നു അത്. എ.കെ.ജി ബ്രിട്ടീഷുകാരില്‍നിന്നും മാത്രമല്ല, സാമൂഹിക, സാമ്പത്തിക തലങ്ങളിലുള്ള ദുരിതമനുഭവിക്കുന്നവര്‍ക്കായും മോചനമാഗ്രഹിച്ചിരുന്നു.

കോണ്‍ഗ്രസിലെ വലതുപക്ഷ ഗ്രുപ്പില്‍പ്പെട്ട ചിലരുടെ ഫാസിസ്റ്റ് ചിന്താഗതികളുമായി അദ്ദേഹത്തിന് യോജിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസില്‍ നിന്നും വിട്ടു കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റിക്ക് പാര്‍ട്ടിയില്‍ ചേരുകയും 1939-ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെന്ന് അറിയപ്പെടുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ട നാളുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1942-ല്‍ ജയില്‍ ചാടുകയും 1945-ല്‍ അദ്ദേഹത്തെ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.

സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതിയില്‍ ജീവിതമാരംഭിച്ച ആദ്ദേഹം ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പ്രശ്‌നങ്ങളെ സ്വന്തം ജീവിതത്തില്‍ക്കൂടി കണ്ടറിയുകയും ചെയ്തു. സമസ്തമേഖലകളിലും കര്‍മ്മോന്മുഖനായി പ്രവര്‍ത്തിച്ച ഒരു വ്യക്തിയേക്കാളുപരി ഒരു പ്രസ്ഥാനമായി അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. കമ്മ്യുണിസ്റ്റ് വിരോധികളായിരുന്നവര്‍ക്കു പോലും അദ്ദേഹം ബഹുമാനിതനായിരുന്നു. 1977-ല്‍ മരിക്കും വരെ അദ്ദേഹത്തെ അഞ്ചു പ്രാവിശ്യം ഇന്ത്യയുടെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തിരുന്നു.

എവിടെയെല്ലാം ഏ.കെ.ജി. സമരങ്ങള്‍ നയിച്ചിട്ടുണ്ടോ അവിടെയെല്ലാം വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് വിതച്ചിട്ടായിരുന്നു അദ്ദേഹം മടങ്ങി പോയിരുന്നത്. വര്‍ഗ മേധാവിത്വത്തിനെതിരായി ആരംഭിച്ച കമ്യുണിസ്റ്റ് പ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോള്‍ രാജ്യമെങ്ങും തഴച്ചു വളര്‍ന്നിരുന്നു. നവോദ്ധാന ചിന്തകള്‍ പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും സാമൂഹിക പുനരുദ്ധാരണത്തിനായും നടത്തിയ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ ഏ.കെ.ജി. യും പങ്കു ചേര്‍ന്നിരുന്നു. തൊട്ടുകൂടാ ജാതികള്‍ക്ക് വഴി നടക്കാനുള്ള കൊച്ചിയില്‍ നടത്തിയ പാലിയം സമരവും പ്രസിദ്ധമാണ്. പി. കൃഷ്ണപിള്ളയുമൊത്ത് കോഴിക്കോട് തൊഴിലാളി യൂണിയനുകളും ഉണ്ടാക്കി. കേരളത്തിലെ വടക്കന്‍ പ്രദേശങ്ങളില്‍ കൃഷിക്കാരുടെ സായുധ വിപ്ലവത്തിനും നേതൃത്വം കൊടുത്തിരുന്നു. അത് കേരള ചരിത്രത്തിലെ ഐതിഹാസിക സമരമായി അറിയപ്പെടുന്നു.

എവിടെ അനീതി കണ്ടാലും അവിടെയെല്ലാം ഓടിയെത്തുകയെന്നത് അദ്ദേഹത്തിന്റെ രക്തത്തിലലിഞ്ഞ സ്വഭാവമായിരുന്നു. ജയിലില്‍ അടച്ചാല്‍ എ.കെ.ജി യുടെ സമര പോരാട്ടങ്ങള്‍ക്ക് അറുതി വരുത്താമെന്നായിരുന്നു അന്ന് അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ ജയിലില്‍ ഉള്ളവരെയും സംഘടിപ്പിച്ചു സമരത്തിന്റെ വ്യാപ്തി അദ്ദേഹം വിപുലപ്പെടുത്തുകയാണുണ്ടായത്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഏ.കെ.ജി. ജയില്‍ അഴിക്കുള്ളിലായിരുന്നു. ജനങ്ങള്‍ സമര കോലാഹലങ്ങളുമായി വന്ന ശേഷമാണ് ആ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ ജയില്‍ വിമുക്തനാക്കിയത്. ഹരി ജനങ്ങള്‍ക്ക് വഴി നടക്കാനായി സംഘടിപ്പിച്ച 'കണ്ടോത്ത്' സമരം പ്രസിദ്ധമാണ്. കോടതികളും അദ്ദേഹം വളരെ നിസ്സാരമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കോടതികളെയും തന്റെ പ്രത്യേയ ശാസ്ത്രത്തിന്റെ പ്രതീകമായും സമരവേദികളായും കണ്ടിരുന്നു. 'മുടവന്‍ മുകള്‍' കേസുമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചപ്പോള്‍ കോടതിയില്‍ സ്വയം വാദിച്ചുകൊണ്ട് ജയില്‍ മോചിതനായ ചരിത്രവും പ്രസിദ്ധമാണ്.

ഭരണഘടനയുടെ ഇരുപത്തിരണ്ടാം വകുപ്പിന്റെ പശ്ചാത്തലത്തില്‍ ചില നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കരുതല്‍ തടവുകാരെ കൂടുതല്‍ കാലം ജയിലില്‍ അടയ്ക്കാമെന്ന ഒരു നിയമം ഉണ്ടാക്കിയിരുന്നു. എ.കെ.ജി ആ നിയമത്തെ ശക്തിയുക്തം എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഭരണഘടന അനുസരിച്ച് ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് കാണിച്ചുകൊണ്ട് എ.കെ.ജി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും വിജയിക്കുകയും ചെയ്തു. ഇന്ത്യന്‍ കോടതികളുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ കേസിനെ എ.കെ. ഗോപാലന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നു. നിയമ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വളരെ താല്പര്യമുള്ള ഒരു കേസ്സായിരുന്നു അത്.

എ.കെ.ജിയുടെ വിപ്ലവ നീക്കങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1951-ലെ കല്‍ക്കട്ടാ കോണ്‍ഫറന്‍സ് തീരുമാനമനുസരിച്ച് അദ്ദേഹം അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്ത് എവിടെ കര്‍ഷകരുടെ സമരമുണ്ടായാലും ഏ.കെ.ജി. എന്നും അവരോടൊപ്പവും മുമ്പിലുമുണ്ടായിരുന്നു. ഈ സമര കോലാഹലങ്ങളില്‍ പങ്കെടുത്തതതുകൊണ്ടു ഇന്ത്യയുടെ ഏതു ഗ്രാമ പ്രദേശങ്ങളിലും ഏ.കെ.ജി. യുടെ പേര് അറിയപ്പെട്ടിരുന്നു. ഗുജറാത്തില്‍ നടന്ന ഒരു കാര്‍ഷിക വിപ്ലവത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബില്‍ വെള്ളത്തിനു കരം ചുമത്തിയ പ്രതിക്ഷേധത്തില്‍ അദ്ദേഹത്തെ പഞ്ചാബില്‍ നിന്നും നാടുകടത്തി.

സര്‍ സി.പി.യുടെ കാലത്ത് തിരുവിതാംകൂറില്‍ സ്വയം ഭരണത്തിനായും അദ്ദേഹം മലബാറില്‍ ഒരു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 1960-ല്‍ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ പ്രകടന ജാഥ നടത്തിയതും ചരിത്രപരമായിരുന്നു. ഇടുക്കിയില്‍ അമരാവതിയില്‍ പാവപ്പെട്ട കര്‍ഷകരെ കുടിയിറക്കിയപ്പോള്‍ അതിനെതിരായി വിപ്ലവ കൊടുങ്കാറ്റ് അഴിച്ചുവിട്ടതും എ.കെ.ജി.യായിരുന്നു. ചുരളിയിലും, കീരിത്തോടും കോട്ടിയൂരും വ്യാപകമായ കുടിയിറക്കുവന്നപ്പോള്‍ പ്രതികരിക്കാനും അവരുടെ അവകാശങ്ങള്‍ വീണ്ടെടുക്കാനും അദ്ദേഹം നേതൃനിരയിലുണ്ടായിരുന്നു.

1952 മുതല്‍ അദ്ദേഹം പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് കമ്മ്യുണിസ്റ്റ് എംപി മാരെ നയിച്ചുകൊണ്ടിരുന്നു. ഇന്ത്യ ചൈന യുദ്ധ കാലങ്ങളില്‍ ചൈനയുടെ ഏജന്റ് എന്ന് പറഞ്ഞു 1962ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1964-ല്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ തിരുത്തല്‍ വാദികള്‍ക്കെതിരെ ഏ.കെ.ജി ശക്തമായി പ്രതികരിച്ചിരുന്നു. സി.പി.എം ന്റെ പോളിറ്റ് ബ്യുറോ അംഗമാവുകയും ചെയ്തു. ആരോഗ്യം മോശമായെങ്കിലും1975-ലെ അടിയന്തിരാവസ്ഥക്കെതിരെ സ്വന്തം ആരോഗ്യസ്ഥിതി വകവെക്കാതെപോലും അദ്ദേഹം പ്രതികരിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥയെ ജനങ്ങള്‍ എതിര്‍ത്തിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിനു മരണം സംഭവിച്ചു.

നിയമസഭ സാമാജികനായ ശ്രീ വി.ടി. ബലറാമന്, സഖാവ് എകെ ഗോപാലന്റെ ത്യാഗപൂര്‍വ്വമായ ജീവിതത്തെപ്പറ്റി അധികമൊന്നും അറിയില്ലെന്നും ചരിത്രബോധമില്ലെന്നും വിചാരിക്കണം. കാരണം അദ്ദേഹം പുതിയ തലമുറയുടെ വക്താവാണ്. ബാലിശമായ ഇത്തരം പ്രസ്താവനകള്‍ അറിവിന്റെ കുറവുകൊണ്ടുമാണ് സംഭവിക്കുന്നതും. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള സ്വീകാര്യമല്ലാത്ത ഒരു പ്രസ്താവന ഏ.കെ.ജി യ്‌ക്കെതിരെ യുവാവായ ബല്‍റാം പുറപ്പെടുവിച്ചതിന്റെ കാരണം എന്തെന്നും മനസിലാകുന്നില്ല. ബല്‍റാം അവഹേളിച്ച വ്യക്തി ഒരു കാലത്തു കോണ്‍ഗ്രസിന്റെ തന്നെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. എ.കെ.ജി. യുടെ ജീവിതവുമായി ബന്ധപ്പെട്ടു നൂറായിരം നല്ല കാര്യങ്ങള്‍ ചികയാനുള്ളപ്പോള്‍ അതില്‍ ലൈംഗികത മാത്രം മനസ്സില്‍ വന്ന ശ്രീ ബലറാമന് കാര്യമായ എന്തോ മാനസിക വൈകല്യമുണ്ടെന്നും മനസിലാക്കണം.

എ.കെ. ഗോപാലനെതിരായുള്ള ബല്‍റാമിന്റെ പ്രസ്താവനയില്‍ നാടിന്റെ നാനാഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായി. എതിര്‍ത്തവരെ ഒന്നടങ്കം ബല്‍റാം 'ഗോപാല്‍ സേനാ' എന്ന് വിളിച്ചു പരിഹസിച്ചു. പ്രകാശ് കാരാട്ടു പറഞ്ഞു; 'ബല്‍റാമിന്റെ പ്രസ്താവന തികച്ചും പാകതയില്ലാത്ത വ്യക്തിയെപ്പേലെയായിരുന്നു. ഒരു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാവിനെ രാഷ്ട്രീയ പരമായി ഏതു വിധത്തിലും വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസ്സ് നേതാക്കന്മാരെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി പാര്‍ട്ടിയിലെ ഒരു നേതാക്കന്മാരും വിമര്‍ശിച്ചിട്ടില്ല. ഇത്തരം ബാലിശമായ കുറ്റാരോപണങ്ങള്‍ തീര്‍ച്ചയായും ഒരു സാമാജികന് യോജിച്ചതല്ല.' ഇന്ന് അതിന്റെ പ്രതികരണം ലഭിച്ചിരിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മാത്രമല്ല, കേരളത്തിലെ നാനാതുറകളിലുള്ള സാധാരണ ജനങ്ങളെയും ഇതുമൂലം അസമാധാനമുണ്ടാക്കുകയും കുപിതരുമാക്കിയിരിക്കുന്നു.

'ബാലപീഢനം നടത്തിയ നേതാവ് എ.കെ.ജി മുതല്‍ ഒളിവു കാലത്തു അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ക്ക് തെളിവുകളായി 2001-ല്‍ ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്തയും എ.കെ.ജി. യുടെ ആത്മകഥയുമായിരുന്നുവെന്നു' ബലറാം പറഞ്ഞു. പോരാട്ട കാലങ്ങളിലെ പ്രണയമെന്ന തലക്കെട്ടോടു കൂടിയ ഹിന്ദുപത്രം ബലറാം തെളിവായി നിരത്തുന്നു. വിവാഹം കഴിച്ചപ്പോള്‍ സുശീലയ്ക്ക് 22 വയസ്സ്. ആ നിലയ്ക്ക് പത്തുവര്‍ഷത്തോളമുള്ള ഈ മധ്യ വയസ്‌ക്കന്റെ പ്രേമം ബല്‍റാം ബാലപീഢനമായി കാണുന്നു.

എ.കെ.ജി കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീകമെന്നു കോണ്‍ഗ്രസ് ഉള്‍പ്പടെ എല്ലാ പാര്‍ട്ടികളിലെയും ജനവിഭാഗങ്ങള്‍ക്കറിയാം. അങ്ങനെ ആരാധ്യനായ ഒരു നേതാവിനെ ഇടിച്ചുതാഴ്ത്തിയാല്‍ വോട്ടു ബാങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാമെന്ന വ്യാമോഹവും ചില കേന്ദ്രങ്ങളില്‍ ഉണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ബലറാമിന്റെ ഈ പ്രസ്താവനയ്ക്ക് മൗനാനുവാദം നല്‍കുന്നതെന്നും കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങള്‍ കരുതുന്നു.

കൗമാര പ്രായത്തില്‍ ഒരു പെണ്‍ക്കുട്ടിയോട് വൈകാരികമായ വികാരവും പ്രേമവും തോന്നിയാല്‍ അതെങ്ങനെ ബാലപീഢനം ആകുന്നുവെന്നും വ്യക്തമായ ഒരു ഉത്തരമില്ല. എ.കെ.ജി യെ അറിയാവുന്ന പഴയ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, ജീവിതത്തിലെ നാനാതുറകളിലുമുള്ളവര്‍ എ.കെ.ജിയെ കണ്ടിരുന്നത് ആദര്‍ശവാനായ, ജനങ്ങളുടെ പ്രിയങ്കരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടായിരുന്നു. കറതീര്‍ന്ന അഴിമതിയില്ലാത്ത എ.കെ.ജിയെപ്പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ ചുരുക്കമായേ കാണൂ.

ബല്‍റാം പറയുന്ന പോലെ അദ്ദേഹം രൂപീകരിച്ചത് ഗുണ്ടാ സേനയോ ഗോപാല്‍ സേനയോ അല്ലായിരുന്നു. അത് പട്ടിണി സേനയായിരുന്നു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയാണ് അദ്ദേഹം അന്ന് പട്ടിണി ജാഥ സംഘടിപ്പിച്ചത്. എ.കെ.ജി സ്മാരകം പോലും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയായിരുന്നു സംഭാവന ചെയ്തത്.

ആദ്യത്തെ ഭാര്യയുമായി വിവാഹമോചനം നേടാതെ ജീവിച്ചിരിക്കെ തന്നെ ഗോപാലന്‍ സുശീലയെ വിവാഹം ചെയ്തുവെന്ന ബല്‍റാമിന്റെ പ്രസ്താവന തികച്ചും അസംബന്ധമാണ്. ഗോപാലന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന സമയം അവര്‍ മറ്റൊരാളിന്റെ ഭാര്യയായിരുന്നു. ഏ.കെ.ജി ഒരിക്കലും തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ചില്ല. അവരോട് അനീതി കാണിച്ചിട്ടില്ല. അപവാദം പറഞ്ഞു നടക്കുന്ന ബല്‍റാം ആദ്യം ആരാണ്, ബന്ധം ഉപേക്ഷിച്ചതെന്ന വസ്തുതയും വെളിപ്പെടുത്തണമായിരുന്നു. ഭാര്യ വീട്ടുകാരുടെ സമ്മര്‍ദ്ദമായിരുന്നു ആ ബന്ധം വേര്‍പെടുത്തുന്നതിനു കാരണമായത്. ഭാര്യയെ ഹരിജന്‍ കോളനിയില്‍ കൊണ്ടുപോയി എന്ന് ആരോപിച്ചുകൊണ്ടു അവരെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

ജാതിവ്യവസ്ഥ അങ്ങേയറ്റം നിലവിലുണ്ടായിരുന്ന ഒരു കാലത്ത് അന്നത്തെ മാമൂലുകള്‍ അനുസരിച്ച് നമ്പ്യാര്‍ പാരമ്പര്യമുള്ള ഭാര്യ വീട്ടുകാര്‍ക്ക് അത് ക്ഷമിക്കാന്‍ സാധിക്കുമായിരുന്നില്ല. ആദ്യഭാര്യക്ക് ഏ.കെ.ജി യെ ഉപേക്ഷിക്കാന്‍ മനസ്സില്ലായിരുന്നു. പക്ഷെ അവര്‍ ബന്ധുജനങ്ങളുടെ മുമ്പില്‍ നിസ്സഹായയായിരുന്നു. സ്വന്തം വീട്ടുകാരുടെ ഇഷ്ടത്തിന് വിരോധമായി ഭാര്യ എ.കെ.ജിയോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ജയിലിലായിരുന്നപ്പോഴാണ് അവരെ ഭാര്യ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയും വിവാഹ മോചനം നടത്തിയതും.

എ.കെ.ജി അതിനെപ്പറ്റി എഴുതി, 'അവളും എന്നെ ഉപേക്ഷിച്ചു. ജീവിതത്തില്‍ സുഖദുഃഖങ്ങള്‍ പങ്കിടാന്‍ ഉണ്ടായിരുന്ന എന്റെ പങ്കാളി. എന്തിന്! അല്‍പ്പം ചിന്തിച്ചാല്‍ മറുപടി കിട്ടും. ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ജീവിതത്തിലെ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും വരിച്ച ഒരു പ്രവര്‍ത്തകന്‍.' ബല്‍റാം ഈ വാചകം വായിച്ചിരുന്നെങ്കില്‍ എ.കെ.ജിയുടെ ധാര്‍മ്മികതയെപ്പറ്റി അറിഞ്ഞിരുന്നുവെങ്കില്‍ സ്വന്തം മനഃസാക്ഷിക്കെതിരെ ആ മഹാനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ലായിരുന്നു.

ജീവിതം തന്നെ ഭീക്ഷണിയും വെല്ലുവിളിയുമായി കഴിഞ്ഞിരുന്ന എ.കെ.ജിയ്ക്ക് വിവാഹമോ പ്രേമമോ ചിന്തിക്കാന്‍പോലും സാധിക്കില്ലായിരുന്നു. ഒളിവില്‍ ജീവിതമെന്നു പറയുന്നത് സാഹസികതയുടെയും ആത്മ ത്യാഗത്തിന്റെതുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ഭയത്തോടെ ചുറ്റുപാടുകളും നോക്കണമായിരുന്നു. അനശ്ചിതത്തിന്റെ നാളുകളില്‍ എപ്പോഴാണ് ആയുധധാരികളായ പോലീസുകാര്‍ എത്തുന്നതെന്നും അറിവുണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തില്‍ ജീവിച്ച എ.കെ.ജിയുടെ മേലുള്ള ബല്‍റാമിന്റെ ആരോപണം നീതികരിക്കാവുന്നതല്ല. ആ ഒളിവു ജീവിതത്തിനെ ലൈംഗികാസ്വാദനമായി തിരുത്തുന്നതും ചരിത്രത്തോട് ചെയ്യുന്ന ഒരു അനീതി കൂടിയാണ്. ഒളിവു ജീവിത കാലത്ത് മനുഷ്യ ബന്ധങ്ങളുണ്ടാവാം. വൈകാരികമായി മനസിലടിഞ്ഞു കൂടുന്ന ആ സ്‌നേഹബന്ധങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നതും ശരിയല്ല. 1947-ല്‍ എ.കെ.ജി ജയില്‍ മോചിതനായെങ്കിലും അദ്ദേഹം വിവാഹം കഴിക്കാന്‍ തയ്യാറല്ലായിരുന്നു. അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

1952-ല്‍ നാല്പത്തിയെട്ടാം വയസില്‍ ഏ.കെ.ജി സുശീലയെ വിവാഹം ചെയ്തു. സുശീലയ്ക്ക് അന്ന് 22 വയസ്സ് പ്രായം. പ്രായ വ്യത്യാസത്തില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല. ആ ചെറിയ കുട്ടിയോടുള്ള സ്‌നേഹ വാത്സല്യത്തെപ്പറ്റി ഏ.കെ.ജി തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയോട് ആകര്‍ഷണം ഉണ്ടായെങ്കില്‍ അത് ബാലപീഢനമല്ല. അവര്‍ തമ്മില്‍ പരസ്പ്പരം സ്‌നേഹമുണ്ടായിരുന്നു. ഒരു കൊച്ചുകുട്ടിയോടുള്ള സ്‌നേഹം പീഢനമാവുന്നതെങ്ങനെ? അവള്‍ മുതിര്‍ന്നപ്പോള്‍ ആ സ്‌നേഹം പ്രേമമായി പരിണമിച്ചേക്കാം! അദ്ദേഹം, സുശീലയെ ബാല്യത്തില്‍ വിവാഹം കഴിക്കുകയോ സദാചാര വിരുദ്ധമായി പെരുമാറിയതായോ ചരിത്രമില്ല. വിവാഹം വരെ സുശീല മാതാപിതാക്കളുടെ സുരക്ഷിതത്വത്തിലും സംരക്ഷണയിലുമായിരുന്നു.

എ.കെ.ഗോപാലന്‍ തന്റെ രാഷ്ട്രീയ യാത്രയില്‍ പ്രധാനമന്ത്രി നെഹ്റുവിനെപോലും വെല്ലുവിളിച്ചിട്ടുണ്ട്. നെഹ്റു കാസര്‍കോട് എത്തി എ.കെ.ഗോപാലനെതിരായി പാര്‍ലമെന്റില്‍ എം.പി യായി ജയിക്കാനായിരുന്നു ആ വെല്ലുവിളി! നെഹ്റു മത്സരിക്കാന്‍ തയ്യാറായില്ലെങ്കിലും എ.കെ.ജി യെ തോല്‍പ്പിക്കാന്‍ കാസര്‍കോട് എത്തിയിരുന്നു. എന്നാല്‍ എ.കെ. ഗോപാലന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചാവേളയില്‍, ഏ.കെ.ജി സംസാരിക്കുന്ന സമയം അദ്ദേഹത്തിന്റെ ഇംഗ്ലീഷിനെ മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ പരിഹസിച്ചപ്പോള്‍ നെഹൃ ഇടപെട്ടുകൊണ്ട് പറഞ്ഞു, 'ശ്രീ ഗോപാലന്‍ ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്നില്ലായിരിക്കാം. മുറിച്ചു മുറിച്ചുള്ള ഭാഷയെന്നു നിങ്ങള്‍ പരിഹസിക്കുന്നുണ്ടെങ്കിലും അദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്നും മനസിലാക്കണം'. നെഹ്രുവിന്റെ അഭിപ്രായങ്ങള്‍ ശ്രവിച്ചയുടന്‍ മറ്റുള്ള പാര്‍ലമെന്റിലെ അംഗങ്ങള്‍ നിശബ്ദരാകുകയും ചെയ്തു. ലോകസഭാ രേഖകളില്‍ നെഹ്രുവിന്റെ ഈ പ്രസ്താവന രേഖപ്പെടുത്തിയിട്ടുണ്ട്.

എ.കെ.ജിയോട് ഏറ്റവും കൂടുതല്‍ സ്‌നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ളത് ജവര്‍ലാല്‍ നെഹ്രുവായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഒരു പ്രധാനിയെന്ന നിലയില്‍ എ.കെ.ജിക്ക് നെഹ്റു പ്രത്യേകമായ പരിഗണനകള്‍ നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തോട് ആലോചിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ അനൗദ്യോഗികമായ നേതാവെന്ന നിലയില്‍ എ.കെ.ജിയുടെ അഭിപ്രായങ്ങള്‍ക്ക് ഗൗരവപരമായ പരിഗണനകള്‍ നല്‍കുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥ രൂക്ഷമായിരുന്ന കാലത്തുപോലും ഇന്ദിരാ ഗാന്ധി എ.കെ.ജിയെ ആദരിച്ചിരുന്നു.

വടക്കേ മലബാറില്‍ ഒരു ജന്മി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഏ,കെ.ജി ജന്മിത്വത്തിന്റെ ക്രൂര മുഖങ്ങള്‍ക്കെതിരായി പോരാടിയ മനുഷ്യ സ്‌നേഹിയായിരുന്നു. കപട രാഷ്ട്രീയക്കാരുടെ അയഥാര്‍ത്ഥമായ വ്യാജകഥകള്‍ നിഷ്‌കളങ്കനായ ആ മഹാന്റെ മഹാത്മ്യത്തിന് ഒട്ടും മങ്ങലേല്‍പ്പിക്കില്ല. എ.കെ.ജി യുടെ ആത്മകഥയില്‍ പറയുന്നുണ്ട്, 'ഞാനൊരു ഭ്രാന്തനാണ്. ഇവിടെ സാമ്രാജ്യത്വവും ജന്മിത്വവും നിലനില്‍ക്കുന്ന കാലത്തോളം ഈ ഭ്രാന്ത് തുടരണം.' പ്രക്ഷോഭങ്ങളെ മനസിന്റെ ഉള്ളറകളില്‍ ആവഹിച്ച് ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്നുകൊണ്ട് അവരുടെ ജീവിതത്തെ പഠിച്ച് അവരെ നയിച്ച വിപ്ലവകാരിയായിരുന്നു സഖാവ് എ.കെ.ജി. അദ്ദേഹത്തിന്റെ ജീവിതം ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രമാണ്. അദ്ധ്വാനിക്കുന്നവരുടെയും സമൂഹത്തില്‍ നിന്ദിതരായവരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും മോചനത്തിനായുള്ള മാറ്റൊലികള്‍ ആ ധന്യ ജീവിതത്തില്‍ അര്‍പ്പിതവുമായിരുന്നു.
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Ninan Mathullah 2018-01-20 08:21:42
Thanks Joseph for taking me to the past to refresh my memory. It is not right to forget the past or the route we came through. It is our history. There is no existence for us without history. It pathetic that the new generation do not learn their history or value it as much as it deserves.
Beena 2018-01-20 08:40:43
 AKG's affair with 12 year old Suseela is in his own words in his own book
Orthodox priest 2018-01-20 08:45:18

ഫാസിസം ഒരു ജനതയെത്തന്നെ കീഴ്മേൽ മറിച്ചത്തിന് കാലം സാക്ഷിയാണ്. ഇന്നും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് അവതരിക്കപ്പെടുന്നുണ്ട്. വോട്ടു ചെയ്ത് നമ്മളെ സേവിക്കാൻ (എങ്ങനെ.. ??? "നമ്മളെ സേവിക്കാൻ") ജയിപ്പിച്ചുവിടുന്ന ഓരോ നേതാക്കന്മാരും നമ്മളോട് അങ്ങേയറ്റം ഉത്തരവാദിത്തം ഉള്ളവരാണ്.

ചോദ്യം ചോദിക്കുവാനും അതിന് തൃപ്തികരമായ മറുപടി ലഭിക്കുവാനുമുള്ള അവകാശം എനിക്കും നിങ്ങൾക്കുമുണ്ട്. എങ്ങും തൊട്ടും തൊടാതെയും ഒരു വിമർശനമല്ല ഞങ്ങൾ മുൻപോട്ടു വെക്കുന്നത്. രമേശ് ചെന്നിത്തല മുൻആഭ്യന്തരമന്ത്രി, നിലവിലെ പ്രതിപക്ഷ നേതാവ് എന്നതിലുപരി ഒരു ജനപ്രതിനിധി ആണ്. അയാൾ അമാനുഷനോ ,ജിന്നോ ,ദൈവമോ അല്ല. അയാളോ കേരളാ മുഖ്യമന്ത്രിയോ, പ്രതിപക്ഷ നേതാവോ ആരുമായിക്കൊള്ളട്ടെ വിമർശനങ്ങൾക്ക് അതീതരല്ല.

നിയമസഭയിൽ പരസ്പരം ചെളിവാരിയെറിഞ്ഞും ഉടുതുണി പൊക്കിക്കാണിച്ചുമൊക്കെ സാമർഥ്യം തെളിയിക്കുന്ന ജനപ്രതിനിധികൾ എല്ലാവരും പൊതുജനം തങ്ങൾക്കുനേരെ വിരൽചൂണ്ടുന്നു എന്നറിഞ്ഞതും സമചിത്തത കൈവെടിയുന്നതിന്റെ ഔചിത്യം എന്താണ്....?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക