Image

കാനത്തെ തള്ളിപ്പറഞ്ഞ് സുധാകരന്‍, ആര്‍എസ്എസ് വോട്ട് വേണ്ട

Published on 07 May, 2018
കാനത്തെ തള്ളിപ്പറഞ്ഞ് സുധാകരന്‍, ആര്‍എസ്എസ് വോട്ട് വേണ്ട
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് ഇടതു മുന്നണിക്ക് വേണ്ടെന്നു മന്ത്രി ജി. സുധാകരന്‍. ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മന്ത്രി ജി.സുധാകരന്‍. ആര്‍എസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണെന്നും കാനത്തിന്റെ പരാമര്‍ശം അവരുടെ പ്രഖ്യാപിത സമീപനത്തിന്റെ പ്രശ്‌നമാണെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. സിപിഎം ആര്‍എസ്എസ് വോട്ടുകള്‍ ആവശ്യപ്പെടാറില്ല. ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. വര്‍ഗീയ വിരുദ്ധ വോട്ടുകളില്‍ ഈ ആശങ്ക നിഴലിച്ചേക്കാം. ആര്‍എസ്എസിന്റെ വോട്ടു നേടി സിപിഎമ്മുകാര്‍ വിജയിച്ചിട്ടില്ല. ആ വോട്ടുകള്‍ ചോദിക്കാറുമില്ല. പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനു ലഭിച്ച, ബിഡിജഐസിന്റെയും കേരള കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഇക്കുറി സിപിഎമ്മിനു ലഭിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കാനാവില്ലെന്നുമായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെയുള്ള ഇടതുപക്ഷ താത്പര്യമുള്ള ആര്‍ക്കും വോട്ട് ചെയ്യാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കവെയായിരുന്നു കാനത്തിന്റെ പരാമര്‍ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക