കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും നടത്തിയ നീക്കം പരാജയപ്പെട്ടു. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ടു മണിക്കൂര്‍ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് പരമോന്നത കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.
യെദിയൂരപ്പയ്ക്കു രാവിലെ ഒന്‍പതിനുതന്നെ സത്യപ്രതിജ്ഞ ചെയ്യാം. എന്നാല്‍ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹര്‍ജിയില്‍ യെദിയൂരപ്പയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ അര്‍ധരാത്രിയില്‍ 2.08നാണ് വാദം ആരംഭിച്ചത്. തുടക്കത്തില്‍ ഗവര്‍ണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവില്‍ ബി.എസ്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങി.
കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നല്‍കേണ്ടത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കില്‍ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തില്‍ നാലാമത്തെ ആളെയാണ് ഗവര്‍ണര്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്കും മുന്‍ സുപ്രീംകോടതി വിധികള്‍ക്കും വിരുദ്ധമാണെന്നും അഭിഷേക് സിംഗ്വി വ്യക്തമാക്കി.