Image

വൗ....ബി എനര്‍ജറ്റിക്....! (മീട്ടു റഹ്മത് കലാം)

Published on 18 June, 2018
വൗ....ബി എനര്‍ജറ്റിക്....! (മീട്ടു  റഹ്മത് കലാം)
തൊഴില്‍പരവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളെയും സംഘര്‍ഷങ്ങളെയും മറികടന്ന് ജീവിതം സ്വപ്നസുന്ദരമാക്കാന്‍ ഇതാ യുവത്വത്തിന്റെ പുതിയ കൂട്ടായ്മ വില്‍ ഓണ്‍ വുഡ്‌സ്...

കൗമാരവും യൗവനവും പലവിധ സമ്മര്‍ദ്ദങ്ങളുടെ കാലയളവാണ്. വിദ്യാഭ്യാസപരമായും ജോലിസംബന്ധമായുമുള്ള മാനസിക പിരിമുറുക്കം വിഷാദരോഗത്തിലേക്ക് പോലും നയിച്ചെന്നുവരാം. ഒരേ റൂട്ടില്‍ ഓടുന്ന ബസ്സായി ജീവിതം മാറുമ്പോള്‍ ഉണ്ടാകുന്ന വിരസതയില്‍ നിന്ന് ചെറുപ്പക്കാരെ കൈപിടിച്ചുയര്‍ത്തി, മനസിന് ഉന്മേഷം പകരുന്ന പരിശീലന കളരിയാണ് 'വില്‍ ഓണ്‍ വുഡ്‌സ്' (വൗ)

വൗ എന്ന ആശയത്തിന് പിന്നില്‍?

ഞങ്ങള്‍ ഏഴുപേര്‍ അടങ്ങുന്നൊരു ടീം ആണ് - വൈശാഖ് സുനില്‍, പോള്‍ നിതിന്‍, അരുണ്‍ കുര്യന്‍, ശരത് മോഹന്‍, ആഡോണ്‍ കുര്യച്ചന്‍, നിര്‍മ്മല്‍ ജോസ്, ജിതിന്‍ വലവത്ത്. കോളേജ് കാലയവില്‍ തന്നെ ഒരുമിച്ചൊരു സ്റ്റാര്‍ട്ടപ്പ് ചെയ്യണമെന്ന മോഹം മനസ്സില്‍ കയറിക്കൂടിയിരുന്നു. എഞ്ചിനീയറിംഗും എംബിഎ യും കഴിഞ്ഞ് ജോലി ചെയ്തതു പോലും പ്രോജക്ടിന് മൂലധനം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ്. പലതും ആലോചിച്ചു. ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നടന്നെങ്കിലേ കാര്യമുള്ളൂ എന്ന് ആദ്യമേ ഉറപ്പിച്ചു. അങ്ങനെയിരിക്കെ മഹേഷ് നസാരെ സാറിന്റെ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസ്സുകളെക്കുറിച്ച് ഓര്‍മവന്നു. ഞങ്ങള്‍ എല്ലാവരും തന്നെ, അദ്ദേഹത്തിന്റെ ക്ലാസ്  അറ്റന്‍ഡ് ചെയ്തതിന്റെ ഗുണഭോക്താക്കള്‍ ആയതുകൊണ്ട് ആശയം സ്വീകാര്യമായി. പ്രൊജക്ടിന്റെ ആദ്യഘട്ടംമുതല്‍, നസാരെ സാറില്‍ നിന്ന് ലഭിച്ച ഉപദേശങ്ങള്‍ തേടിയിരുന്നു. വ്യക്തവും കൃത്യവുമായ പ്ലാനിങ്ങോടെ മുംബൈയില്‍ ചെന്ന് അദ്ദേഹത്തെക്കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചത് ട്രെയിനറായുള്ള സാറിന്റെ സേവനം പ്രതീക്ഷിച്ചാണ്. അടച്ചിട്ട മുറിയിലിരുത്തി പഠിപ്പിക്കുന്ന പതിവുരീതിക്ക് പകരം , വിനോദങ്ങളില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തനങ്ങളിലൂടെയുള്ള പരീശലനക്കളരി എന്ന ഐഡിയ കേട്ട് സാര്‍ കൂടുതലൊന്നും പറഞ്ഞില്ല. ' നിങ്ങളുടെ പ്രോജക്ടില്‍ ഞാനും ഒരു പാര്‍ട്ണര്‍ ആകാം' എന്ന ചുരുങ്ങിയ വാക്കുകള്‍കൊണ്ട് അദ്ദേഹം ഞങ്ങളെ പിന്തുണച്ചു. അതോടെ ഞങ്ങളുടെ ആത്മവിശ്വാസം ഇരട്ടിച്ചു. രണ്ടാമതൊന്ന് ചിന്തിക്കാതെ ധൈര്യത്തോടെ, ഉണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവന്‍ സമയവും 'വൗ'വിന് വേണ്ടിമാറ്റിവെച്ചു.


പരിശീലനക്കളമായി നീലഗിരി താഴ്‌വര തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ?

മേട്ടുപ്പാളയം- ഊട്ടി റോഡില്‍ കോട്ടഗിരിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ കൂക്കള്‍തൊറൈ എന്ന വനംപ്രദേശത്താണ് ഒന്‍പത് ഏക്കറില്‍ 'വില്‍ ഓണ്‍ വുഡ്‌സ് ' ഒരുക്കിയിരിക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ച എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയൊരു സ്ഥലം ഇതുപോലെ കിട്ടാന്‍ ഒരുപാട് അന്വേഷണങ്ങളും യാത്രകളും വേണ്ടിവന്നു. വെള്ളം, വഴി,വൈദ്യുതി എല്ലാം നോക്കണമല്ലോ? പ്രകൃതിയുമായി ഇണങ്ങിയ ശാന്ത സുന്ദരമായൊരു പ്ലോട്ട് ആയിരിക്കണമെന്ന് നിര്ബന്ധമുണ്ടായിരുന്നു. ഊട്ടി തിരഞ്ഞെടുത്തത് കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും എത്തിപ്പെടാനുള്ള എളുപ്പം കണക്കാക്കിയാണ്. ട്രെക്കിങ്ങ്, മൗണ്ടന്‍ ബൈക്കിംഗ്, അമ്പെയ്ത്ത്, മഡ്ഡി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളി ബോള്‍ തുടങ്ങി പലവിധ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ വലിയൊരു ക്യാമ്പസ് വേണം എന്നതും പരിഗണിച്ചു. ടേബിള്‍ ടെന്നീസ് കോര്‍ട്ടുകള്‍, ആംഫി തീയേറ്റര്‍ , പ്രൊജക്ടര്‍ റൂം തുടങ്ങി ക്യാമ്പ് ഫയര്‍ ഏരിയ വരെ സജ്ജമാക്കിയിട്ടുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും നേതൃശേഷി ആര്‍ജിക്കാനും ധ്യാനം ,യോഗ, സ്ട്രാറ്റജൈസ്ഡ് ആക്ടിവികള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനോടെല്ലാം ഇഴുകിച്ചേരുന്ന ആംബിയന്‍സ് തന്നെയാണ് നീലഗിരി താഴ്‌വര തെരഞ്ഞെടുക്കാനുള്ള കാരണം.


വില്‍ ഓണ്‍ വുഡ്‌സിലെ സൗകര്യങ്ങള്‍ ഒന്ന് വിശദീകരിക്കാമോ?

കുറഞ്ഞത് പതിനഞ്ചുപേരും പരമാവധി 65 പേരും അടങ്ങുന്ന സംഘങ്ങള്‍ക്കാണ് പരിശീലന കളരി ഒരുക്കുന്നത്. കൂടാരങ്ങളിലുള്ള താമസംതന്നെ വേറിട്ട അനുഭവമായിരിക്കും. ഭക്ഷണം പാകം ചെയ്യാന്‍ മുഴുവന്‍ സമയവും ഷെഫും വൈദ്യസഹായം ലഭ്യമാക്കാന്‍ ഡോക്ടറും ഉണ്ട്. ഇവിടെ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ക്യാബേജ്, ക്യാരറ്, ലെറ്റിയൂസ്, ബീറ്റ്‌റൂട്ട്, നാരങ്ങ എല്ലാം ഉണ്ടായി കിടക്കുന്നത് കാണുമ്പോള്‍ തന്നെ മനസ്സിനൊരു പോസിറ്റിവിറ്റി ലഭിക്കും.
ശിവാനന്ദ യോഗ വിദ്യാ പീഠത്തിലെ തേജസ്വിത തയ്യിലാണ് യോഗ ട്രെയിനര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളില്‍ നിന്നുമാണ് കൂടുതലായും പരിശീലനത്തിന് സമീപിക്കുന്നത്. മഹേഷ് സാറിന്റെ നേതൃത്വത്തിലെ റെഡ് ഡോട്ട് ട്രെയിനിങ് ആണ് എടുത്തുപറയാവുന്ന മറ്റൊരു പ്ലസ്.
പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമില്‍ നമ്മുടെ മാനറിസങ്ങള്‍ക്കുപോലും പ്രസക്തിയുണ്ട്. കോര്‍പറേറ്റുകള്‍ ഉദ്യോഗാര്‍ഥികളുമായി വരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ വ്യക്തമാക്കും. അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്ന വിനോദങ്ങള്‍ ഒരുക്കാന്‍ പരിചയസമ്പന്നമായ ടീം കൂടെയുള്ളതുകൊണ്ടാണ് സാധിക്കുന്നത്. സഭാകമ്പം മാറാനും ഒന്നിച്ച് ഇടപഴകാനും തുറന്ന് സംവദിക്കാനുമൊക്കെ മൂന്നു ദിവസത്തെ €ാസ്സുകള്‍കൊണ്ട് ഓരോ ഗ്രൂപ്പിനും സാധിച്ചിട്ടുണ്ട്.

ഈ പരിശീലന കളരിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ നിന്ന് രസകരമായ എന്തെങ്കിലും ഓര്‍മ്മകള്‍?

ഒരുപാടുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ സ്‌കൂളില്‍ നിന്നൊരു ബാച്ച് വന്നിരുന്നു - ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. നമ്മുടെ കളരിയില്‍ എത്തിച്ചേരുന്നതിനു ഒരു ഓഫ്-റോഡ് റൈഡ് ഉണ്ട്. അപ്പോള്‍മുതല്‍ തന്നെ ആണുങ്ങള്‍ പെണ്ണുങ്ങള്‍ എന്നുള്ള വേര്‍തിരിവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വല്ലാതെ നിലനില്‍ക്കുന്നതായി തോന്നി. തമ്മില്‍ സംസാരിക്കുമ്പോള്‍പോലും അകല്‍ച്ച. ടീം തിരിച്ച് ഓരോ ഗെയിമുകളില്‍ ഏര്‍പ്പെട്ടതോടെ അകാരണമായി നിലനിന്ന ഭീതി തുടച്ചുനീക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കും സംതൃപ്തി തോന്നി.
മറ്റൊരു അനുഭവം , പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടതാണ്. ഊട്ടി എന്നുകേട്ടപ്പോള്‍ മൊത്തത്തില്‍ , ടൂറിന്റെ അടിപൊളി മൂഡ് പ്രതീക്ഷിച്ചെത്തിയ മൂന്നുനാല് പേര്‍ക്ക് ഞങ്ങളുടെ രീതികളോടും നിയമങ്ങളോടും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. പറയുന്നതിലൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ച് അദ്ധ്യാപകരോട് പരാതിപറഞ്ഞ് അവര്‍ മാറി നിന്നു. മറ്റുകുട്ടികള്‍ കളികളില്‍ ഏര്‍പ്പെടുന്നതുകണ്ട്, സാവധാനം അവരും കൂടെ കൂടി. പ്രോഗാമിനൊടുവില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കാഴ്ചവെച്ചതും ആ കുട്ടികളാണ്. വോട്ട് ഓഫ് താങ്ക്‌സ് രേഖപ്പെടുത്തുമ്പോള്‍ അവരിലൊരാള്‍ നടത്തിയ പ്രസംഗം മറക്കാന്‍ കഴിയില്ല. ഒരു താല്പര്യവുമില്ലാതെ തുടങ്ങിയ ഒരു വ്യക്തിയെക്കൊണ്ട് വീണ്ടും ഇങ്ങനൊരു അവസരം കിട്ടണം എന്ന് ആഗ്രഹിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ പോയ പലരുടെയും കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചതും വലിയൊരു നേട്ടമാണ്. കലാപരമായ കഴിവുകള്‍ ഉള്ളവരെ കണ്ടെത്തി, അവര്‍ക്കായി കമ്മ്യൂണിറ്റിയും രൂപപ്പെടുത്തിയിട്ടുണ്ട്. ഈ പോഗ്രാമുകളില്‍ പങ്കെടുത്തവര്‍ക്ക് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാന്‍ വേദി ഒരുക്കിയിട്ടുണ്ട്. എല്ലാവരുംതന്നെ ഫൈവ് സ്റ്റാര്‍ റെയ്റ്റിംഗ് നലകിയിരിക്കുന്നതില്‍ സന്തോഷമുണ്ട്. ആ സല്‍പ്പേര് നിലനിര്‍ത്തുക എന്നത് വലിയൊരു ഉത്തരവാദിത്തമായാണ് ഞങ്ങള്‍ കാണുന്നതും.

യുവസംരംഭകര്‍ക്ക് നല്‍കാനുള്ള ഉപദേശം?

എത്ര തന്നെ പ്രതിസന്ധികള്‍ മുന്നില്‍ വന്നാലും, നമ്മുടെ ആശയത്തില്‍ വിജയസാധ്യതയുണ്ടെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനായി ഇറങ്ങി തിരിക്കുക. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്പരം സംതൃപ്തി മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല.
കടപ്പാട്: മംഗളം 
വൗ....ബി എനര്‍ജറ്റിക്....! (മീട്ടു  റഹ്മത് കലാം)
വൗ....ബി എനര്‍ജറ്റിക്....! (മീട്ടു  റഹ്മത് കലാം)
വൗ....ബി എനര്‍ജറ്റിക്....! (മീട്ടു  റഹ്മത് കലാം)
വൗ....ബി എനര്‍ജറ്റിക്....! (മീട്ടു  റഹ്മത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക