Image

കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും വൈദികന്‍

Published on 03 July, 2018
കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും വൈദികന്‍
കൊച്ചി: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണം നടത്തിയെന്ന കേസില്‍ പ്രതിചേര്‍ത്ത നാല് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ.എബ്രഹാം വര്‍ഗീസ് (സോണി)യാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതിയില്‍ ഫാ.എബ്രഹാം വര്‍ഗീസ് അടക്കം നാല് വൈദികര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അറസ്റ്റ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് എബ്രഹാം വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എബ്രഹാം വര്‍ഗീസ് തന്നെ വിവാഹത്തിന് മുമ്പ് 16-ാമത്തെ വയസ്സില്‍ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് അടക്കം നിലനില്‍ക്കുമോ എന്നതടക്കമുള്ള പരിശോധന നടക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും വൈദികന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതിക്ക് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ എബ്രഹാം വര്‍ഗീസിനൊപ്പം പ്രതിചേര്‍ത്ത മറ്റ് മൂന്ന് പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

ഇതിനിടെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് എഫ്.ഐ.ആറും സമര്‍പ്പിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തി എന്നതടക്കമുള്ള ജാമ്യംലഭിക്കാത്ത കുറ്റങ്ങളാണ് വൈദികര്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.
കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും വൈദികന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക