Image

നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന്‌ വ്യക്തമാക്കാന്‍ ദിലീപിനോട്‌ കോടതി

Published on 11 July, 2018
 നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന്‌  വ്യക്തമാക്കാന്‍ ദിലീപിനോട്‌ കോടതി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന്‌ അക്കമിട്ട്‌ വ്യക്തമാക്കാന്‍ ദിലീപിനോട്‌ കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ കേസിലെ പ്രതിയും നടനുമായ ദിലീപിനോട്‌ ഹര്‍ജിയില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചത്‌.

അതേസമയം, കേസില്‍ വിചാരണക്ക്‌ വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

നടിയെ ആക്രമിച്ച കേസ്‌ വിചാരണക്ക്‌ വനിതാ ജഡ്‌ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതി വേണമെന്ന ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ വ്യക്തമാക്കി സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 23ന്‌ ഹര്‍ജി വീണ്ടും പരിഗണിക്കും.
അതേസമയം. കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട്‌ ദിലീപ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വാദം കേട്ടു. ഏതൊക്കെ രേഖകള്‍ വേണമെന്ന്‌ അക്കമിട്ട്‌ എഴുതി നല്‍കണമെന്നും കേസ്‌ വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകനോട്‌ കോടതി പറഞ്ഞു.

ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ അടക്കം ചില രേഖകള്‍ അപൂര്‍ണമായാണ്‌ നല്‍കിയതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആവശ്യമുള്ള മുഴുവന്‍ രേഖയും നല്‍കിയെന്നും ചില രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ ശേഷം നല്‍കാന്‍ കഴിയുന്ന രേഖകള്‍ ഏതൊക്കെയെന്ന്‌ വ്യക്തമാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ്‌ പരിഗണിക്കുന്നത്‌ അടുത്ത മാസം ഒന്നിലേക്ക്‌ മാറ്റി.

ഇതിനിടെ താന്‍ അന്വേഷണ സംഘത്തിന്‌ നല്‍കിയ മൊഴി വിചാരണ വേളയില്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട്‌ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷ നല്‍കി. ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട്‌ തേടി.

പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട്‌ സ്വാധീനങ്ങള്‍ക്ക്‌ ശ്രമിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി അഡ്വക്കറ്റ്‌ ആളൂര്‍ നേരത്തെ വക്കാലത്ത്‌ ഒഴിഞ്ഞതിന്‌ പിറകെയാണ്‌ സുനിയുടെ പുതിയ നീക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക